12 March 2011

ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്യരുത്


വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എൽ.സി കുട്ടി ‘കുട്ടി’ തന്നെയാണ്. കിട്ടിയ ഹാൾടിക്കറ്റ് വായിച്ചുനോക്കുന്നവർ വളരെ വളരെ കുറവാണല്ലോ. അതിൽ ആദ്യഭാഗത്ത് ചേർത്തിരിക്കുന്ന വിശദാംശങ്ങൾ പോലും നേരേ ചൊവ്വെ നോക്കുന്നവർ ഇല്ല. ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റർ നമ്പർ മാത്രം. പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും. ക്ലാസിൽ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളിൽ അധ്യാപകർ പറഞ്ഞുകൊടുത്ത ചില സംഗതികൾ മാത്രം മനസിൽ ഉണ്ട്. അതു മാത്രം.

എന്റെ സ്കൂളിൽ  04-03-2011 നു ഒരു മുഴുവൻ ദിവസ പഠനപ്രവർത്തനമായി ഹാൾടിക്കറ്റ് വിതരണം നടന്നു. ഹൾടിക്കറ്റ് പോലും ഒരു പഠനോപകരണമാക്കാൻ അധ്യാപകർ ശ്രദ്ധിച്ചതിന്റെ ഗുണം കുട്ടിക്ക് തീർച്ചയായും ഉണ്ടാവും എന്നു കരുതുന്നു. പ്രധാനമായും മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനത്തിന്നായി ഹാൾടിക്കറ്റ് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള വായനയും ഉള്ളടക്കം മനസ്സിലാക്കലും അധ്യാപകന്റെ സാന്നിധ്യത്തിലാവുമ്പോൾ കുറേകൂടി പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല ഭാഷയുടെ വ്യവഹാരരൂപങ്ങൾ കുട്ടി നേരിട്ട് ഒരിക്കൽ കൂടി കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നതും ഭാഷാ ക്ലാസിൽ ഉപകാരപ്പെടും.

·         ഫോറം-പൂരിപ്പിക്കൽ
·         പ്രൊഫൈൽ
·         അക്കമിട്ടെഴുതിയ വസ്തുതകൾ
·         പട്ടിക (ടയിംടേബിൾ) വ്യാഖ്യാനം
·         നിർദ്ദേശവാക്യം
·         ചിൻഹനം
·         തർജ്ജിമ
·         സംക്ഷിപ്തത
·         സമഗ്രത
·         ലഘുവാക്യങ്ങൾ
·         സങ്കീർണ്ണ-മഹാവാക്യങ്ങൾ
·         ഡയടക്ട്-ഇൻഡയറക്റ്റ് വാക്യങ്ങൾ
·         ഓഫീസ് ഭാഷ- സാധാരണ ഭാഷ
·         പരീക്ഷാ സംബന്ധിയായ പദാവലി
·         പദപ്രയോഗ ഭംഗി
·         .
ഇങ്ങനെ നിരവധി കാര്യങ്ങൾ ഭാഷാപരമായി മാത്രമുള്ളവ കുട്ടിയുമായി സംസാരിക്കുമ്പോൾ അവളുടെ ശ്രദ്ധയിൽ പെടുത്താൻ കഴിയും.
ഇതിന്നായി ഞങ്ങൾ ചെയ്തത് 20 കുട്ടികൾ 2 അധ്യാപകർ എന്ന നിലയിൽ ചെറിയ ഗ്രൂപ്പുകളാക്കി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒന്നോ രണ്ടോ പേരും. ഹാൾടിക്കറ്റ്, ഉത്തരമെഴുതാനുള്ള മെയിൻ ആൻസർ ബുക്ക്, അഡീഷനൽ ആൻസർപേപ്പർ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു. കുട്ടികളോടൊപ്പം ഹാൾടിക്കറ്റ് വായിക്കൽ, പരിശോധന-(തെറ്റുകൾ) എന്നിവ നടന്നു. ഹാൾടിക്കറ്റുകൾ അധ്യാപകർ പോലും ആദ്യമായിട്ടാണ് പൂർണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു.

ഇതു സൂചിപ്പിക്കുന്നത് ഹാൾടിക്കറ്റുകൾ വിതരണം ചെയ്യലല്ല മറിച്ച് അതൊരു പഠനോപകരണമാക്കുകയാണ് ചെയ്യേണ്ടതെന്ന സമാന്യ ധാരണ ഉണ്ടാക്കുകയായിരുന്നു. പുല്ലുപോലും ആയുധമാക്കാനുള്ള വല്ലഭത്വം മാഷക്ക് ഉണ്ടാവട്ടെ.

1 comment:

drkaladharantp said...

നന്നായി .ഒരു ഉഗ്രന്‍ ഇടപെടല്‍.
കൂടുതല്‍ വാക്കുകള്‍ എഴുതുന്നില്ല..