20 January 2018

മാറുന്ന പഠനവഴികൾ 4




ഇങ്ങനെയൊരു ക്ലാസ്രൂം വിപുലനം നടക്കുമ്പോൾ അദ്ധ്യാപരും കുട്ടികളും എന്തായിരിക്കും ആഗ്രഹിക്കുക. രക്ഷിതാക്കളുടെ പ്രതീക്ഷയെന്തായിരിക്കും. . നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയി ധാരാളം ഐ സി റ്റി ഉപകരണങ്ങൾ സ്കൂളിൽ എത്തും. അവയൊക്കെത്തന്നെ ക്ലാസ്മുറികളിൽ , ലാബിൽ, ലൈബ്രറിയിൽ , സ്റ്റാഫ്രൂമിൽ… ഒക്കെ വിന്യസിക്കും. സമ്പന്നമായ ഐ സി ടി സാധ്യതകൾ പരക്കെ എത്തും. പഠനം വളരെ വളരെ കാര്യക്ഷമവും സമഗ്രവും ആയിത്തീരും. ഇത്രയും സംവിധാനങ്ങൾ വരുന്നതോടെ അതൊക്കെയും കൈകാര്യം ചെയ്യാനുള്ള പരിശീലനങ്ങൾ അദ്ധ്യാപകർക്കും കുട്ടികൾക്കും ലഭിക്കും. .

നിലവിൽ ഉള്ളവയും ഇനി വരുന്നവയും ആയ ഐ സി ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികളേയും അദ്ധ്യാപകരേയും പരിശീലിപ്പിച്ചെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. നിലവിൽ അധ്യാപകർക്കുമാത്രമുള്ള ഐ സി ടി പരിശീലനം എല്ലാ കുട്ടികൾക്കും ലഭിക്കണം. കുട്ടി ഉപഭോക്താവുമാത്രമല്ല, ഉൽപ്പാദകനുമാവണം. ഒരു പക്ഷെ, അദ്ധ്യാപകരേക്കാൾ പരിശീലനഗുണം ലഭിക്കുക കുട്ടികൾക്കാവും. മേലധികാരികളോ മഷൊ നിർബന്ധിക്കുമ്പോൾ പ്രയോജനപ്പെടുത്താനുള്ള ഒന്നായിക്കൂടാ ഇവയൊക്കെ. കുട്ടികൾക്ക് ക്ലാസ്മുറികളിൽ നിർബാധം ഉപയോഗപ്പെടുത്താൻ കഴിയണം. നെറ്റ്, വിവിധ സൈറ്റുകൾ , പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിങ്ങനെ ഓരോ കുട്ടിക്കും അധ്യാപകനും ആവശ്യമുള്ളതൊക്കെ ആവശ്യമായ സമയത്ത് കണ്ടെത്താനും എടുക്കാനും കഴിയണം. അറിവിന്റെ ജനാധിപത്യപരമായ , തേജസ്സാർന്ന മുഖം ക്ലാസ്മുറികളിൽ തെളിഞ്ഞുവരണം. അദ്ധ്യാപകന്ന് പഠിക്കാനും പഠിപ്പിക്കാനും കുട്ടിക്ക് പഠക്കാനും വളരാനും ഈ സംവിധാനം പ്രയോജനപ്പെടണം. നാളിതുവരെ കമ്പ്യൂട്ടർ ലാബുകളിൽ – അത് ചുമതലപ്പെട്ട മാഷ് തുറക്കുന്നതും നോക്കി - മാത്രം ഉണ്ടായിരുന്നവ ക്ലാസ്മുറികളിൽ 24 X7 സമയവും ഉണ്ടാവുന്ന അവസ്ഥ നിസ്സാരമല്ല. ജ്ഞാനവികാസസാധ്യതയിൽ കുട്ടി മാത്രമല്ല അധ്യാപകരും ലോകനിലവാരത്തിലേക്ക് ഉയരും. ഉയരണം. പുത്തനറിവുകൾ തിളച്ചുമറിയുന്ന ഇടമാവണം ക്ലാസ്രൂം. ജനാധിപത്യപരമായ സംവാദങ്ങൾ, ചർച്ചകൾ, സെമിനാറുകൾ , റിപ്പോർട്ടുകൾ എന്നിവ – തീർച്ചയായും ക്ലാസ് പഠനാവശ്യങ്ങൾക്കായിയുള്ളവ – ഉണ്ടാവണം.

ലോകനിലവാരത്തിലുള്ള ഒരു വിദ്യാഭ്യാസം നമ്മുടെ ക്ലാസ്‌മുറികളിൽ സ്വപ്നം കാണാൻ നമുക്കു കഴിയുന്നുണ്ട്. . നമ്മുടേതുപോലുള്ള ഒരു സംസ്ഥാനത്ത് നിസ്സാരമായ ഒരു പരികൽപ്പനയല്ല അത്. എന്നാൽ ക്ലാസ് മുറി മാത്രമാവരുത് പഠന സ്ഥലം. ലാബ് ലൈബ്രറി പൊതുഇടങ്ങൾ കളിസ്ഥലം വരെ പഠിക്കാനിരിക്കാനുള്ള സ്ഥലങ്ങളാണ് എന്നു കാണണം. പ്രാഥമികമായും സ്റ്റാപ്ഫ് റൂമാവും ആധ്യാപകന്റെ പഠന ഇടം. ഇവിടങ്ങളിലൊക്കെ ഐ സി ടി യുടെ സഹായം കിട്ടണം. ലാപ്പ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ തുടങ്ങിയവയിടെ വിന്യാസം ഇവിടങ്ങളിലൊക്കെ ഉണ്ടാവണം. പലരും ഭയപ്പെടുന്നതുപോലെ / ആശ്വസിക്കുന്നതുപോലെ ലാബും ലൈബ്രറിയും വായനയും ക്ലാസിലെ ഐ സി ടി പ്രയോഗങ്ങളിൽ ഒതുങ്ങരുത്. ലാബിന്ന് പകരമല്ല, ലൈബ്രറിക്ക് പകരമല്ല , കളിസ്ഥലത്തിന്ന് പകരമല്ല ഇതൊന്നും . പാശ്ചാത്യരാജ്യങ്ങൾ കമ്പ്യൂട്ടർ വിട്ട് പാടത്തേക്കും പറമ്പിലേക്കും കുട്ടികളെ വിട്ടയക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ജീവിതാനുഭവങ്ങൾ ഡിജിറ്റലല്ല. എന്നാൽ ലാബ് പ്രവർത്തനങ്ങൾക്കും ലൈബ്രറി പ്രവർത്തനങ്ങൾക്കും ഐ സി ടി വേണം താനും. കുട്ടികൾക്കുള്ള പൊതു വായനാസാമഗ്രികൾ, വായനാകാർഡുകൾ, പുസ്തകപരിചയങ്ങൾ, ഓഡിയോ പുസ്തകങ്ങൾ , അഭിമുഖങ്ങൾ – പ്രകടനങ്ങൾ തൊട്ടുള്ള വീഡിയോകൾ , എല്ലാം നിറയെ വേണം. ലാബിൽ അധികപഠനത്തിന്നായുള്ള വീഡിയോകൾ, സ്വന്തം പരീക്ഷണ നിരീക്ഷണങ്ങലുടെ റെക്കോഡുകൾ എന്നിങ്ങനെ നിരവധി ആവശ്യങ്ങളൂണ്ടാകും. സ്റ്റാഫ് റൂമുകളിൽ ആവശ്യമുള്ള ഐ സി ടി ഉപകരണങ്ങൾ ഉണ്ടാവണം. സമഗ്രപോലുള്ളവയുടെ പ്രയോജനം സ്റ്റാപ്ഫ് റൂമിലാണ് പ്രധാനമായും. എസ് ആർ ജി യോഗങ്ങൾക്ക് ഇതൊക്കെ ഉടനെയുടനെ ആവശ്യമാണ്. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോഴാണ് - അതിന്റെ എസ് ആർ ജി ചർച്ചകളിലാണ്, വിവിധ വിഷയങ്ങളുമായി തന്റെ വിഷയം ഇന്റഗ്രേറ്റ് ചെയ്യേണ്ടി വരുന്ന ചർച്ചകളിൽ നെറ്റും ലാപ്പും മൊബൈലും ഒന്നും ഒഴിവാക്കാൻ പറ്റില്ല. . ഇതിനൊന്നും പ്രത്യേക പരിശീലനമൊന്നും ഇനി വേണമെന്നില്ല. . ഉപയോഗപ്പെടുത്താനുള്ള ആവേശം ഉണ്ടാക്കൽ മാത്രം മതി. നന്നായി ഉപയോഗിക്കുന്നവരെ അംഗീകരിക്കലും അനുമോദിക്കലും കൂടി പ്രധാനമാണ്. ഓരോ അദ്ധ്യാപകനും ആവശ്യമായ ഡിജിറ്റൽ കണ്ടന്റ് സ്വയം ഉണ്ടാക്കലും ശേഖരിക്കലും ക്ലാസിൽ ഉപയോഗപ്പെടുത്തലും വേണമല്ലോ.

ഡിജിറ്റൽ കണ്ടന്റ് വികസിപ്പിക്കാനുള്ള പരിശീലനം അദ്ധ്യാപകർക്ക് നൽകണം. നിലവിൽ അദ്ധ്യാപകർ ഉപഭോക്താക്കൾ മാത്രമാണ്. അപൂർവം പേർ സ്വയം വികസിപ്പിക്കുന്നില്ല എന്നല്ല. സമഗ്രയിൽ നിന്നുപോലും എടുത്ത് പ്രയോഗിക്കലേ ഉള്ളൂ. ഇതിലേ വലിയ അപകടവും അധാർമ്മികതയും യു ട്യൂബ് പോലുള്ളവയിൽ നിന്ന് ആവശ്യാനുസരനം എടുക്കാമെന്ന ചിന്തയും അതിനു നമ്മുടെ പരിശീലനങ്ങളിൽ നൽകുന്ന പ്രോത്സാഹനവുമാണ്. എടുത്ത് ഉപയോഗിക്കുന്നവക്ക് പ്രധാനമായും രണ്ടു പ്രശ്നങ്ങൾ ഉണ്ട്. 1 . അതങ്ങനെ എടുക്കാൻ അനുവാദമുള്ളവയല്ല മിക്കതും. കവർച്ചയാണ്. കുറ്റകരമാണ്. ഓപ്പൺ ലൈസൻസുള്ളവ ഉണ്ട്. അത് കണ്ടെത്തണം. അങ്ങനെയുള്ള സംഗതികൾ പരിശീലനങ്ങളിൽ പൊതുവെ പരിഗണിക്കപ്പെടാറില്ല. 2. ആരോ ഉണ്ടാക്കിയിട്ടവ നമ്മുടെ ക്ലാസിലേക്ക് -ലോക്കലായി - അനുയോജ്യമാണോ എന്നന്വേഷണം ഒട്ടും ഇല്ല. നമ്മുടെ കുട്ടിക്കും അദ്ധ്യാപകർക്കും ദഹിക്കുന്നതും വഴങ്ങുന്നതുമാണോ ഈ റിസോർസുകൾ എന്ന ചിന്ത ഒട്ടും ഇല്ല. അതുകൊണ്ടുതന്നെ ഇ- റിസോർസുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ഇല്ലാതാവുന്നു. ഏതൊക്കെയോ നാട്ടിലെ വിദഗ്ദ്ധർ അവരുടെ നാട്ടിലേക്കും കുട്ടികൾക്കും വേണ്ടിയുണ്ടാക്കിയവ മറ്റുള്ളവർക്ക് കാണാനായി ഇട്ടവയാണിവ. നാമും നമുക്കനുയോജ്യമായവ ഉണ്ടാക്കിയെടുത്തേ മതിയാവൂ. അതാണെറ്റവും എളുപ്പവും പ്രയോജനപ്രദവും. അതറിയണം. അത് പരിശീലങ്ങളുടെ ഭാഗമാവണം. ഒരു വീഡിയോ, ഓഡിയോ , പ്രസന്റേഷൻ, ഇന്ററാക്ടീവ് ഗെയിം, വർക്ക്ഷീറ്റ് , ഗൂഗ്ഗിൽ ഷീറ്റ് .… എന്തും നമ്മുടെ അദ്ധ്യാപകർക്കും കുട്ടികൾക്കും നിഷ്പ്രയാസം ഉണ്ടാക്കിയെടുക്കാൻ കഴിയണം. ക്ലാസ്മുറിയിലെ ചോരണം ഇല്ലാതാവണം. പുതിയ പുതിയ റിസോർസുകൾ സൃഷ്ടിക്കപ്പെടണം.

പലഘട്ടങ്ങളിലായി അദ്ധ്യാപകരെ പല ടൂളുകളും ആപ്ലിക്കേഷനുകളും പരിശീലങ്ങളിൽ പരിചയപ്പെടുത്തിയിട്ടും പഠിപ്പിച്ചിട്ടുമുണ്ടാവാം. എന്നാൽ അവയുടെ തുടർ പ്രയോഗം വളരെ വളരെ കുറവാണ്. ഭാഷയിൽ, ഗണിതത്തിൽ ഒരു ചെറിയ ഇന്ററാക്ടീവ് ഗെയിം , ഒരു വീഡിയോ , ഒരു ഓഡിയോ … ചെയ്യുന്നില്ല . ജിയോജിബ്ര ഉപയോഗിക്കുന്ന കണക്ക് അദ്ധ്യാപകർ എത്രയുണ്ടാവും ? ക്ലാസിൽ ജിമ്പ് ഉപയോഗിക്കുന്ന ഡ്രോയിങ്ങ് മാഷമ്മാരെ പരിചയമുള്ളവർ എത്രയുണ്ട്? പ്രസന്റേഷൻ പോലും അത്രയധികം സ്വയം ആരും ഉണ്ടാക്കുന്നില്ല . അവയുടെ ഒരു ശേഖരം സ്കൂളുകളിൽ സൂക്ഷിക്കപ്പെടുന്നില്ല. വായനാകാർഡുകൾ, കളികൾ, വർക്ക്ഷീറ്റുകൾ, പ്രസന്റേഷനുകൾ , വീഡിയോകൾ, ഓഡിയോകൾ, ചിത്രങ്ങൾ എന്നിവയുടെ നല്ലൊരു ശേഖരം ഓരോ സ്കൂളിലും ഹൈടെക്കാവുന്നതിലൂടെ വികസിപ്പിക്കണം. നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യലല്ല പഠനപ്രവർത്തനം എന്ന പ്രാഥമിക തത്വം വ്യാപിക്കണം. തമാശയായിപ്പറഞ്ഞാൽ സ്കൂൾ റിപ്പോസിറ്ററിയിലേക്ക് അപ്പ്ലോഡ് ചെയ്യലാവണം പഠനപ്രവർത്തനങ്ങളുടെ ഒരു ഘട്ടം. അപ്പോൾ ഇന്നുപയോഗിക്കുന്ന ഈ ഇന്റെർനെറ്റ് ചെലവ് എത്രയോ കുറയ്ക്കാം. അത്യാവശ്യം നമ്മുടെ ക്ലാസുപയോഗത്തിനുള്ള ഒരു സാധനം നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ എത്ര നെറ്റുപയോഗം ഉണ്ടന്ന് ആരും ആലോചിക്കുന്നില്ല. നെറ്റ് ഫ്രീയാണെന്നാണ് പൊതുധാരണ. സർക്കാർപണം അട്യ്ക്കുമ്പോഴാണല്ലോ സ്കൂളിൽ നെറ്റ് ഫ്രീയായി കിട്ടുന്നത്. സർക്കാർപണം നമ്മുടെയൊക്കെ പണമല്ലേ. അങ്ങനെയല്ല സാധാരണ അദ്ധ്യാപകന്റെ ആലോചന പോകുന്നത് .


RHITHU : SSWEET LEMS Slide


ക്ലാസ്മുറികൾ, സ്റ്റാഫ് റൂമുകൾ, ലാബ് , ലൈബ്രറി, വരാന്ത – ഇടനാഴി- മുറ്റം - മരച്ചുവടുകൾ വരെ മുഴുവൻ ഹൈടെക്കാവണം. എത്രത്തോളം കഴിയുമോ അത്രയും നല്ലത്. മാവിൻ ചുവട്ടിൽ ഒരു ചെറുസംഘം കുട്ടികൾ / അദ്ധ്യാപകർ ടാബിലോ കിന്റിലിലോ മൊബൈലിലോ ഒരു മാസിക / പത്രം / പുസ്തകം വായിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. കുട്ടികളും അധ്യാപകരും പഠിക്കാനും പഠിപ്പിക്കാനുമുള്ള സഹായകസംവിധാനങ്ങൾ – ഇ റിസോർസ് ഉണ്ടാക്കുന്ന ഇടമാവണം സ്കൂൾ. സ്കൂൾ ഒരു ഡൗൺലോഡ് കേന്ദ്രമല്ല. ഇന്റർനാഷണൽ തലത്തിലേക്ക് നമ്മുട കുട്ടിയും മാഷും വളരുന്നത് ഡൗൺലോഡിലൂടെയാവരുത്. കഴിയുന്നത്ര അപ്പ്‌ലോഡ് ചെയ്യാൻ കഴിയണം. നമുക്കത് കഴിയും. അതിനുവേണ്ട പരിശീലനവും പ്രോത്സാഹനവും അദ്ധ്യാപകർക്കും കുട്ടിക്കും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉണ്ടാവണം. മണ്ണും മരവും വെള്ളവും വെയിലും പൂവും പൂമ്പാറ്റയും അനുഭവിക്കുന്നപോലെ ഐ ടി യും കുട്ടി അനുഭവിക്കുകയാവണം. അനുഭവങ്ങൾ അറിവായി ലോകനിലവാരത്തിലെത്തുകയും ചെയ്യും. .


പ്രാഥമികമായും പുറമേനിന്നുള്ള എല്ലാ അറിവും ക്ലാസിലേക്ക് കയറിവരാനുള്ള ജനാലയല്ല ഹൈടെക്ക് ; ക്ലാസിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അറിവുകൾ പുറം ലോകത്തേക്ക് കടന്നുപോകാനുള്ള ജാലകമാണ് എന്നുറപ്പാക്കണം.  

14 January 2018

മാറുന്ന പഠനവഴികൾ 3

ഹൈടെക്ക് പ്രതീക്ഷകൾ 3


നിലവിൽ ബഹുഭൂരിപക്ഷം അദ്ധ്യാപകരും കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള നിപുണത നന്നേ കുറഞ്ഞവരാണ്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടും മിക്കവാറും ഇതാണവസ്ഥ. നമുക്ക് കേരളത്തിൽ ഐ ടി @ സ്കൂളിന്റെ പരിശീലനങ്ങൾ കഴിഞ്ഞകാലങ്ങളിലും ഇപ്പോഴും ധാരാളമുണ്ട്. അപ്പോൾ പരിശീലനക്കുറവല്ല ഇതിനു കാരണം എന്നു കാണാം. പിന്നെ എന്താവാം എന്ന അന്വേഷണം ആരംഭിക്കും. പ്രശ്നപരിഹാരങ്ങൾ ഉണ്ടാവും. സാധാരണക്കാരനായ അദ്ധ്യാപകന്റെ പ്രതീക്ഷ ഇങ്ങനെയാവും .

പൊതുവെ എല്ലായിടത്തും ഐ സി ടി പ്രയോജനപ്പെടുത്തിയിട്ടുള്ള ക്ലാസ്മുറികളിലൊക്കെത്തന്നെ അതു ഫലപ്രദമാക്കാൻ അദ്ധ്യാപകർക്കാവുന്നില്ല . എന്നാൽ കുട്ടികൾക്ക് വലിയ പ്രയാസവുമില്ല. അമേരിക്കയിൽ പോലും ഈ പ്രശ്നം - അദ്ധ്യാപകർ പുതിയ ജ്ഞാനവിദ്യകൾ പ്രയോഗിക്കാൻ വിമുഖരും അജ്ഞരുമാണ് - എന്ന കാര്യം പഠനഗ്ങളിൽ കാണാം. കമ്പ്യൂട്ടർ ഇന്റെർനെറ്റ് എന്നീ സംവിധാനങ്ങളുടെ പ്രയോഗങ്ങളിൽ മുത്ർന്നവരേക്കാൾ കുട്ടികളാണ് മുന്നിൽ. . ഇന്നത്തെ കുട്ടികളുടെ തലമുറയിൽ സഹജമായി സന്നിഹിതമായ ഒന്നാണ് ഐ ടി . അദ്ധ്യാപകരുടെ തലമുറ പുതിയ ഒന്നിനെ പഠിച്ചെടുക്കുകയാണ്. ഈ ഒരു വിടവ് ക്ലാസ്മുറിയിൽ ഉണ്ട്. അവനവന്റെ തലമുറ ഉപകരണങ്ങൾ [ എന്തുമാവട്ടെ ] കൈകാര്യം ചെയ്യാനാണ് സാധാരണ മികവ് ഉണ്ടാവുക. ഇത് ഒരു ബയോളജിക്കൽ വിഷയമായാണ് പരിഗണിക്കേണ്ടത് എന്നു തോന്നുന്നുണ്ട് . അമ്മക്ക് ചക്കപ്പുഴുക്കും മകൾക്ക് വെജ് സാൻവിച്ചും പ്രിയപ്പെട്ടതാവുന്നത് സ്വാഭാവികമാണ്.

നിലവിലുള്ള നാനാതരം പരിശീലനങ്ങൾ അദ്ധ്യാപകരെ കുറച്ചൊക്കെ ആധുനിക വിദ്യകൾ പ്രയോഗിക്കാൻ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് സമ്മതിക്കാം. എന്നാൽ അത് ക്ലാസ്മുറിയിൽ നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്ന് ഒരു നിഷ്കർഷയും ഇതുവരെ ഇല്ലാത്തതുകൊണ്ട് പഴയ ലക്ച്ചർ ഫോമുകളാണ് അധികവും എന്നത് പരസ്യമാണ്. പഠനം ഇന്നും നമ്മുടെ ക്ലാസുകളിൽ പരീക്ഷ കേന്ദ്രിതമാണ്. ശിശുകേന്ദ്രീകൃതമെന്നതിനേക്കാൾ learning out come , exam , result എന്നിവയിൽ ഊന്നുന്നു. പഠിക്കുന്ന രീതി ഒന്നും പരീക്ഷിക്കുന്ന രീതി മറ്റൊന്നുമാവുന്നു. നിലവിൽ ഇതുവരെ അതിലെ മാറ്റത്തെക്കുറിച്ചും പഠനം പോലെ പരീക്ഷ ഹൈട്ടെക്കാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നില്ല. . ഹൈടെക്ക് ക്ലാസ്മുറിയാണെങ്കിൽ പരീക്ഷയും അതിനനുയോജ്യമായ രീതിയിലാവണമല്ലോ. നമ്മുടെ ക്ലാസ്മുറികൾ ഇന്നും പരീക്ഷക്ക് വേണ്ടി ഒരുക്കുന്ന പണിശാലകളാണ് എന്ന നില വിട്ടിട്ടില്ല.

അദ്ധ്യാപകരുടെ മാറനുള്ള വിസമ്മതം നിസ്സാരമല്ല. തങ്ങൾ പഠിച്ചുപോന്ന മഹത്തായൊരു പാരമ്പര്യം ഉപേക്ഷിക്കാനാവുന്നില്ല. ഇരുത്തിപ്പഠിപ്പിച്ചത് മറക്കാനാവുന്നില്ല. കുട്ടിക്കാവട്ടെ അവർ പഠിക്കുന്ന രീതി ക്ലാസിൽ പോറ്റാനുമാവുന്നില്ല. കുട്ടി ഇന്റെർനെറ്റും ലാപ്പും ടാബും നിത്യമുപയോഗിച്ച് പഠിക്കുകയും കളിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്യുന്നവരാണ്. ഇത് അത്രത്തോളം ക്ലാസിൽ അനുവദനീയമാകുന്നില്ല. വാക്കാർഥം, പദപ്രയോഗം, ഗൂഗിൾ മാപ്പ്, ഗണിത പസിലുകൾ , ശാസ്ത്ര ഗവേഷണഫലങ്ങൾ, രാഷ്ട്രീയ ബോധം.… തുടങ്ങിയവ നിമിഷനേരം കൊണ്ട് കുട്ടിയുടെ കൈപ്പിടിയിലുണ്ട്. . മിക്ക അധ്യാപകരും ഈ ലവലിലല്ല. അവർ മാറാനും പെട്ടെന്ന് തയ്യാറില്ല. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ഇപ്പൊഴും പഠിച്ചുകൊണ്ടിരിക്കുന്നത്.

സാമ്പ്രദായിക ക്ലാസു മുറികളോടുള്ള വിശ്വാസം സമൂഹത്തിൽത്തന്നെ പ്രബലമാണ്. എന്തൊക്കെ ഐ സി ടി ഉണ്ടെങ്കിലും കുട്ടിയെ ഇരുത്തി തല്ലിപ്പഠിപ്പിക്കണം എന്നുതന്നെയാണ് കേരളത്തിന്റെ ഫ്യൂഡൽ ജീവിതമുള്ള കുടുംബം. പുറം ലോകമല്ല അകം ലോകം വീട്ടിലെങ്കിലും. സാമ്പ്രദായിക ക്ലാസ്മുറി സർക്കാരും വിട്ടിട്ടില്ല. ക്ലാസ്മുറി നവീകരണം എന്നത് പി ഡബ്ലിയു രീതികളിൽ നിന്ന് പുറത്ത് വന്നിട്ടില്ല. തീർച്ചയായും നിരവധി സ്കൂളുകൾ നാട്ടുകാരുടേയും അദ്ധ്യാപകരുടേയും [ കഠിന ] ശ്രമഫലമായി പഠനപരിസരപരമായ നവീനതകൾ സ്വായത്തമാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം സ്കൂളുകളിലും , ഇന്റർനാഷണൽ എന്നുപേരിടുന്ന സ്കൂളുകളിലും പഴയ ഡസ്കും ബഞ്ചും ക്ലാസ്മുറികൾ തന്നെ . [ ഉള്ള ] കുട്ടികളുടെ സ്വന്തമായ ടാബ്, ലാപ്പ് , മൊബൈൽ എന്നിവ ഉപയോഗിക്കാനുള്ള ബോധനശാസ്ത്രപരമായ ഒരുക്കങ്ങൾ തീരെ ഇല്ല.

പഠനം ബോധനം എന്നിവ പേർസണലൈസ് ചെയ്യാനുള്ള സാധ്യതകൾ എത്രത്തോളമുണ്ട് . ടെക്നോളജിയുടെ പ്രധാനപ്പെട്ട ഒരു വശം അതിനെ യൂസർക്കാവ ശ്യമുള്ള രീതിയിലേക്ക് അതിനെ പരുവപ്പെടുത്താം [ പേർസണലൈസ് ] ചെയ്യാം എന്നാണല്ലോ. മുങ്കൂട്ടി നിശ്ചയിച്ച പഠനപ്രവർത്തനങ്ങൾ സമഗ്രയായാലും യൂട്യൂബ് തുടങ്ങിയവയായാലും കളികളായാലും കുട്ടിക്കും അദ്ധ്യാപകനും അതിൽ ഒന്നും ചെയ്യാനില്ല. അതങ്ങനെ ഉപയോഗിക്കൽ മാത്രമാണ്. പഠനത്തിന്റെ കാര്യത്തിൽ ഓരോകുട്ടിക്കുമുള്ള തനത് ശീലങ്ങളേയും അഭിലാഷങ്ങളേയും നിലവിൽ ഐ സി ടി ഒരുക്കങ്ങൾ അവഗണിക്കുന്നു. വിഭവങ്ങൾ ഉപയോഗിക്കലല്ല , ഉണ്ടാക്കലാവണം ക്ലാസ്മുറിയിലെ ആദ്യാവസാന പ്രവർത്തനം.

ബോധനവും ഉപകരണങ്ങളുടെ തനത് സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താൻ നമുക്കെത്രത്തോളം ആവുന്നുണ്ട്. മൊബൈലിലെ കാൽക്കുലേറ്റർ, കലണ്ടർ , റിമൈൻഡറുകൾ , സോഷ്യൽ നെറ്റ്വർക്കുകൾ എന്നിങ്ങനെ കയ്യിലുള്ള ഉപകരണങ്ങലിൽ സ്വയമേവ ഉള്ളതും കൂട്ടിച്ചേർക്കാവുന്നതും പഠന ബോധനപ്രവർത്തനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുത്താൻ സാധിക്കുന്നുണ്ട്. ? തനത് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള എന്തെന്ത് പരിപാടികൾ ഇതുവരെ നാം ആലോചിച്ചിട്ടുണ്ട് ? ഇത് ചൂണ്ടിക്കാണിക്കുന്നത് ഐ സി ടി ഇതൊക്കെ പരിഗണിക്കാതെയുള്ള മറ്റെന്തൊക്കെയോ ആണെന്ന ധാരണയിലേക്കാവും. പഠിക്കുമ്പോഴും പിന്നെ പരീക്ഷക്കും കാൽക്കുലേറ്ററും കലണ്ടറും ഡാറ്റകളും മൊബൈലിലുള്ളത് കുട്ടിക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടോ ?

മൂല്ല്യനിർണ്ണയനത്തിൽ ഐ സി ടിയുടെ പങ്ക് നിലവിൽ ഇല്ല എന്നുതന്നെ പറയാം. ബോധനത്തിന്റെ തുടർച്ചയാണല്ലോ മൂല്യനിർണ്ണയം . നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം സാധ്യമാക്കാൻ ഐ സി ടി ക്ക് എത്രയോ കഴിവുണ്ടല്ലോ . അവിടേക്ക് നമ്മുടെ ഹൈടെക്ക് ക്ലാസുകൾ വളരാൻ ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിൽ മുങ്കൂട്ടി തയ്യാറാക്കിയ ചില കണ്ടന്റ് ക്ലാസിലെത്തിക്കലാവുകയാണോ ഹൈ ടെക്ക് ? മിക്കപ്പോഴും പഠനം കൺസ്റ്റർക്ടീവ് ഭാവത്തിലും പരീക്ഷ ബിഹേവിയറിസ്റ്റ് രൂപത്തിലും തന്നെയാണല്ലോ.

നിരന്തരം മാറുന്ന – നവീകരിക്കപ്പെടുന്ന ടെക്നോളജി ലോകം ഹൈടെക്ക് ക്ലാസ്മുറികൾക്ക് വലിയ വല്ലുവിളിയാണ്. ഹാർഡ്വെയറും സോഫ്ട്വെയറും നിരന്തരം പുതുക്കപ്പെടുന്നു. ഈ മാസം ഉപയോഗിച്ച ഒരു സോഫ്ട്വെയർ അടുത്തമാസം അപ്പ്ഡേറ്റ് ചെയ്തോ പുതിയതെടുത്തോ ഉപയോഗിക്കേണ്ടിവരുന്നു. സ്കൂൾ ലിനക്സ് പോലും നിരന്തരം പുതുക്കുകയും അതെല്ലാം അപ്പപ്പോൾ ഇൻസ്റ്റാൽ ചെയ്ത് സജ്ജീകരിക്കയും വേണ്ടിവരുന്നു. പുതിയ സോഫ്ട്വെയറിന്ന് പലപ്പോഴും പുതിയ ഹാർഡ് വെയർ വേണ്ടിവരുന്നു. മൂഡിൽ , പി ഛ് പി 5 എന്നിങ്ങനെ പുതിയവ പുതിയവ.

ക്ലാസ്മുറിയും അതിന്റെ ഘടനയും ഐ സി ടി യും തമ്മിലുള്ള പൊരുത്തമില്ലായ്മ ചെറുതല്ല. . ടൈൽസ് , എ സി എന്നിവയിൽ പരിഹരിക്കാവുന്നതല്ല ഈ പൊരുത്തക്കേട്. തിക്കും തെരക്കുമുള്ള ചെറിയ ക്ലാസുകൾ , സ്കൂൾ ടയിം ടേബിൾ തുടങ്ങി പലതും ഐ സി ടി പ്രയോജനപ്പെടുത്തലിനെ തടയുന്നു. ഒരു വീഡിയോ സൂക്ഷ്മായി കാണൽ, ഒരു ആർട്ടിക്കിൾ – പുസ്തകം വായിക്കൽ , ഒരു ഗെയിം മനസ്സിലാക്കൽ തുടങ്ങി സമയമെടുത്ത് ചെയ്യേണ്ട പലതും ക്ലാസിനകത്ത് സാധ്യമല്ല ഇന്ന്. ആരൊക്കെയോ മുങ്കൂട്ടി തയ്യാക്കി വെച്ചതും അത് ബോധനസമയത്ത് അദ്ധ്യാപകർ കാണിച്ചുതരുന്നതുമായ ചില യൂട്യൂബ് വീഡിയോ , ഓഡിയോ മാത്രമല്ലല്ലോ ഹൈടെക്ക് ക്ലാസ്മുറിയിൽ ഉണ്ടാവേണ്ടത്. അദ്ധ്യാപകന്റെയും കുട്ടിയുടേയും സർഗാത്മകതയും പഠനസന്നദ്ധതയും ഒക്കെ പരമാവധി പ്രകാശിതമാവേണ്ട ഇടങ്ങളാവണം ഹൈടെക്ക് ക്ലാസ് മുറികൾ. നേരത്തെ ഒരിക്കൽ പറഞ്ഞപോലെ വെളിയിൽനിന്നുള്ള വിവരങ്ങൾ കടന്നുവരാനുള്ള ജാലകമെന്നതിനേക്കാൾ ക്ലാസിലുണ്ടാവുന്ന വിവരങ്ങൾ പുറത്തേക്ക് പ്രകാശനം ചെയ്യാനുള്ള ജാലകങ്ങളായിരിക്കണം നമ്മുട ക്ലാസ്മുറികളിൽ ഹൈറ്റെക്ക് വഴി സജ്ജമാകേണ്ടത്.
RHITHU : SSWEET LEMS Slide 


മനമോടാത്ത കുമാർഗമില്ലെടോ [ ഡിസ്റ്റ്രാക്ഷൻസ് ] എന്നു പറയും പോലെ കുട്ടിയും അദ്ധ്യാപകനും അറിഞ്ഞും അറിയാതെയും ചെന്നുകേറുന്ന ചതിക്കുന്നുകൾ ഇന്റെർനെറ്റിൽ സുലഭമാണ്. . നമ്മളെത്ര സൂക്ഷിച്ചാലും നിയന്ത്രിച്ചാലും ചതിക്കുന്നുകൾ സജീവമാണ്. ഇതൊക്കെ തിരിച്ചറിയാൻ തന്നെ ഒരുപാട് സമയമെടുക്കും.


ടെക്ക്നോളജി നഷ്ടപ്പെടുത്തുന്ന ക്രിയേറ്റിവിറ്റി തലം ചെറുതല്ല. . സജീവമായ ജീവിതം കുട്ടിക്ക് വലിയൊരളവോളം നഷ്ടപ്പെടുന്നു. പാടവും കുന്നും പുഴയും നെല്ലും കയ്പ്പയും കിളിക്കൂടും മാലിന്യപ്രശ്നവും കുട്ടി ഹൈടെക്കിൽ അനുഭവിച്ചാൽ പോരല്ലോ . അനുഭവം സജീവമായി റിയലായി മുന്നിലുള്ളപ്പോൾ അത് ശ്രദ്ധിക്കാതെ വെർച്വൽ റിയാലിറ്റിയിൽ കുട്ടി അനുഭവം അവസാനിപ്പിക്കുന്നു. മണ്ണും വെള്ളവും ആകാശവും നഷത്രവും കുട്ടിക്ക് റിയലായി ലഭിക്കണം. കവിത കുട്ടിക്ക് സ്വയം പാടാനും ആസ്വദിക്കാനും കഴിയണം. അക്ഷരം സ്വന്തം നോട്ട് ബുക്കിൽ എഴുതാൻ കഴിയണം. . വെർച്വൽ ടൂറുകളേക്കാൽ സ്വന്തം പരിസരസരങ്ങളിൽ റിയൽ ടൂറുകൾ , ഫീൾഡ് ട്രിപ്പുകൾ ഒരുക്കിയെടുക്കണം. ടെക്ക്നോളജി ഇത്തരം അനുഭവങ്ങളെ നഷ്ടപ്പെടുത്താനോ രണ്ടാംതരം അനുഭവമെന്ന് കരുതാനോ പ്രേരിപ്പിക്കുന്നുണ്ട്. യഥാർഥ ലോകമല്ല ആരൊക്കെയോ എഡിറ്റ് ചെയ്ത ലോകമാണ് ഇന്ന് ഹൈടെക്കിലൂടെ കുട്ടിയുടെ മുന്നിലത്തുന്നത്

04 January 2018

മാറുന്ന പഠനവഴികൾ 2


[ ഹൈടെക്ക് പ്രതീക്ഷകൾ 1 ]




നമ്മുടെ കുട്ടികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനാനുഭവങ്ങൾ നൽകാൻ നിലവിൽ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [ Information and communications technology : a diverse set of technological tools and resources used to communicate, and to create, disseminate, store, and manage information.] തന്നെയാണ്. കാഴ്ച, ശബ്ദം , ഒരു പരിധിവരെ സ്പർശം എന്നിവയുടെ കാര്യത്തിൽ ലാപ്പ്ടോപ്പും അനുബന്ധ സംവിധാനങ്ങളും ക്ലാസുകളിൽ വേണ്ടതാണ്. അതാണ് സ്മാർട്ട് ക്ലാസുകളിൽ ആദ്യം ഒരുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ക്ലാസുകളിൽ അതിവേഗം ഇത് വ്യാപിക്കുകയും ചെയ്യും. .

ഐ സി ടി യുടെ ആദ്യഭാഗം ഉപകരണങ്ങ [ ഹാർഡ്വെയർ ] ളാണ്. ഇതാകട്ടെ ഡസ്ക്ടോപ്പ് , ലാപ്പ്ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സ്ക്രീൻ – വെറും സ്ക്രീനും ചിലയിടത്ത് ഇന്ററാക്ടീവ് വൈറ്റ് ബോർഡും , ടാബ്ലറ്റ്, പ്രിന്റർ, യു പി എസ് , ഇന്റെർനെറ്റ് കണക്ഷൻ , വൈഫൈ , തുടങ്ങി പലതാണ്. ഏറ്റവും ചുരുങ്ങിയതോതിലാണെങ്കിൽ പോലും ലാപ്പ്ടോപ്പ്, എൽ സി ഡി പ്രൊജക്ടർ, സ്ക്രീൻ , വൈഫൈ കണക്ഷൻ എന്നിവ വേണം. ലാപ്പ്ടോപ്പിൽ ലിനക്സ് - ഐടി അറ്റ് സ്കൂൾ കസ്റ്റമൈസ് ചെയ്ത ഉബുണ്ടു വേർഷൻ ഓപ്പറേഷൻ സിസിറ്റം [ ഒ എസ്] വേണം. ഇത്രയും ഹാർഡ്‌വെയർ – സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഒരുക്കി അദ്ധ്യാപകർക്ക് ഇതെല്ലാം ഉപയോഗിക്കാനുള്ള പരിശീലനവും വേണം. കഴിഞ്ഞകാലങ്ങളിൽ ഡിപ്പാർട്ട്മെന്റ് നടത്തിയിട്ടുള്ള നിരവധി പരിശീലനങ്ങളിലൂടെ സാമാന്യം മുഴുവൻ അദ്ധ്യാപകരും ഇക്കാര്യങ്ങളിൽ നിപുണത് കൈവരിച്ചിട്ടുണ്ടാകുമെന്ന് നമുക്കാഗ്രഹിക്കാം.

ലോകം മുഴുവനുള്ള അദ്ധ്യാപകസമൂഹത്തിന്റെ സുപ്രധാനമായ ഒരു പരിമിതിയായി കാണുന്നത് താരതമ്യേന പുതിയതായ ഐ ടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യമാണ്. പഠനം ഹൈടെക്കാക്കുന്നതിനുള്ള പ്രധാന തടസ്സം ഈ പരിമിതിയാണെന്ന് നിരവധി അന്വേഷണങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. സോഫ്ട്വെയർ പരിശീലനം പോലെ അത്രയധികം പരിചയം ഹാർഡ്‌വെയർ കാര്യങ്ങളിൽ ഇല്ല. നിസ്സാരമായ തകരാറുകൾ പോലും പരിഹരിക്കാൻ സാധാരണ അദ്ധ്യാപകർക്കാവാറില്ല. തകരാർ പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ സമയബന്ധിതമായി പരിഹരിച്ചുകൊടുക്കാറുമില്ല. അതുകൊണ്ടുകൂടിയാണ് ഓരോ സ്കൂളിലും കിലോക്കണക്കിൽ ഹാർഡ്‌വെയർ ഉപയോഗശൂന്യമായിപ്പോയതും അതൊക്കെയും ഇ-മാലിന്യമെന്ന പേരിൽ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്. -മാലിന്യ സംഭരണം തന്നെ ഈയിടെ വലിയസംഭവമായിട്ടാണ് നടന്നത്. എല്ലാം കൂടി ഒരു മണിക്കൂർപോലും പഠനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ശ്രമിക്കാത്ത 1000 കണക്കിനു കിലോ ഇ - മാലിന്യം ഒഴിവാക്കിയിട്ടുണ്ടാവും. ഐ ടി അറ്റ് സ്കൂൾ ഐ സി ടി ആരംഭിച്ചകാലത്ത് ലോഗ്ബുക്കുകൾ നിർദ്ദേശിച്ചുവെങ്കിലും അതൊന്നും വ്യാപകമായി സൂക്ഷിക്കപ്പെടുകയുണ്ടായില്ലല്ലോ.


പദ്ധതിയുടെ വലിയൊരുഭാഗം ചെലവഴിക്കപ്പെടുന്നത് ഹാർഡ്‌വെയർ സംവിധാനങ്ങൾക്കാണ് . പല തല തീരുമാനങ്ങൾക്കുശേഷം മാർക്കറ്റ് വിലയേക്കാൾ അധികപണം സ്കൂളിലെത്തുന്നതോടെ ലാപ്പിനും പ്രൊജക്ടറിനും പ്രിന്ററിനും സംഭവിക്കാറുണ്ട് . ഒഴിച്ചുകൂടാനാവാത്ത ബാധ്യതകളാണിവ എന്നതിൽ തർക്കമില്ല. മിക്കവാറും അതുതന്നെയാണ് തുടരുന്നത്. മറ്റു സാധ്യതകൾ ആലോചിക്കാവുന്നതാണ്. ക്ലാസ്മുറിയിൽ പഠനാവശ്യങ്ങൾക്കായി ലാപ്പിനുപകരം Raspberry Pi പോലുള്ള സാധനങ്ങൾ കുട്ടികൾക്കും അദ്ധ്യാപകർക്കും പരിചയമില്ലാത്തതല്ല. Raspberry Pi പരിശീലനങ്ങൾ കുറേ നടന്നുകഴിഞ്ഞതാണ്. ഒരു ലാപ്പിന്റെ വിലക്ക് 8-10 Raspberry Pi വാങ്ങാം. വാങ്ങാം എന്നുമാത്രമല്ല കുട്ടികൾക്കും അദ്ധ്യാപകർക്കും അത് പരിചയിക്കാനും പ്രയോജനപ്പെടുത്താനും റിപ്പയറിനും എളുപ്പമാണ്. അതിനെ പ്രവർത്തനക്ഷമമാക്കാൻ ഓരോ ക്ലാസിനും സാധ്യമാക്കാം . ലാപ്പ് പോലല്ല; അഴിക്കാനും തുറക്കാനും വേണ്ടതുപോലെ മാറ്റാനും ഒക്കെ കുട്ടിക്ക് സാധിക്കാം. ഓപ്പൻസോർസ് സങ്കൽപ്പം ഹാർഡ്വെയറിലേക്കുകൂടി വ്യാപിക്കുന്നതിലൂടെ ഒരു പാട് പണം ആ വഴിക്ക് സൂക്ഷിക്കാനാകും. നേരത്തെ ഇ- മാലിന്യമെന്ന് പറഞ്ഞു ഉപേക്ഷിച്ചവ ലോക്കലായി - സ്കൂൾ കേന്ദ്രീകരിച്ച് നവിക്കരിച്ചെടുക്കുന്നതിനെപ്പറ്റി ഒരാലോചനയും നമുക്ക് സാധ്യമായില്ല. സാങ്കേതികവിദ്യയും തൊഴിലും നമ്മുടെ കുട്ടികൾക്ക് പഠനസമയത്തിനപ്പുറമും ലഭിക്കുമായിരുന്നു. ഉപേക്ഷക്കപ്പെട്ടവയിൽ കാബിനെറ്റുകൾ, കേബിളുകൾ തുടങ്ങി ഹാർഡ് ഡിസ്ക്, ഡി വി ഡി … തുടങ്ങി പലതും നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നോ എന്നു പോലും ആരും ആലോചിച്ചില്ല. ഉപജില്ലാതലത്തിലെങ്കിലും പുനരുപയോഗസാധ്യത തിരിച്ചറിയാനും നന്നാക്കിയെടുക്കാനുമുള്ള ക്ല്നിക്കുകൾ ഉണ്ടായിരുന്നെങ്കിൽ എത്ര പണം ലാഭിക്കാമായിരുന്ന്വെന്ന് ആലോചിക്കാം.

അദ്ധ്യാപകരുടെ കയ്യിലുള്ള ലാപ്പുകൾ, ടാബുകൾ, മൊബൈലുകൾ ഒക്കെത്തന്നെ സാധ്യമായതിന്റെ 10% പോലും മിക്കവരും പ്രയോജനപ്പെടുത്തുന്നില്ല. അതിനെക്കുറിച്ചുള്ള അറിവില്ല അവർക്ക്. ഇതൊക്കെത്തന്നെ ശാസ്ത്രീയമായ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നല്ല വാടകക്കായിപ്പോലും എടുത്ത് ഉപയോഗപ്പെടുത്തിയാൽ ഇ- വേസ്റ്റ്, റിപ്പയർ കാര്യങ്ങളിൽ ധാരാളം പണം സ്ഥാപനങ്ങൾക്ക് ലാഭിക്കാമായിരുന്നു. സ്വന്തം സാധനമാകുമ്പോൾ കേടാവലും സ്വാഭാവികമായി കുറയും ! കാട്ടിലെതടി തേവരുടെ ആന എന്ന ഭാവം കുറയും !


സ്കൂളിൽ എന്താണാവശ്യം എന്താണ് നിലവില അവസ്ഥ, സാധ്യത എന്നൊന്നും ആലോചിക്കാൻ പറ്റാത്തതല്ല. ഈ രംഗത്തെ ഡയറ്റ് പോലുള്ള നേതൃസ്ഥാപനങ്ങൾ പോലും ഇന്ററാക്ടീവ് വൈറ്റ് ബോർഡുകൾ 100 % പ്രയോജനപ്പെടുത്തുന്നില്ല. വൈറ്റ് ബോർഡ് മാത്രമല്ല ഐ സി ടി സംവിധാനം മൊത്തത്തിൽ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്. അതിനു പ്രാപ്തിയുള്ളവരുടെ എണ്ണം കുറവാണ്. വേർഡ് , പ്രസന്റേഷൻ , വീഡിയോ എന്നീ സാധ്യതകൾക്കപ്പുറം പോകുന്നവരില്ല. ഇന്ററാക്ടീവ് ഗെയിംസ്, പഠനൊപകരങ്ങൾ, ഇന്ററാക്ടീവ് വർക്ക് ഷീറ്റുകൾ എന്നിവയിൽ ആരും കൈവെക്കുന്നില്ല. പ്രസന്റേഷനാണ് വ്യാപകം. അതുതന്നെ പി ഡി എഫ് ആക്കാൻ നോക്കില്ല. അതുകൊണ്ടുതന്നെ ഫോണ്ട് പ്രശ്നം കുട്ടികളുടെ സമയം കളയും ! എത്ര ഇന്റർനാഷണൽ സങ്കൽപ്പത്തിലായാലും സാധാരണ സ്കൂളുകളിൽ പതിനായിരങ്ങൾ വിലയുള്ള ഈ സംഗതികൾ എത്രത്തോളം ആവശ്യമാണെന്ന് ആലോചിക്കാൻ കഴിയുന്നില്ല എന്നാണോ ? ഓരോ സ്കൂളിലും വ്യത്യസ്ത ആവശ്യങ്ങളും വ്യത്യസ്ത സാധ്യതകളുമാണ്. . എല്ലാ സ്കൂളിലേക്കും ഒരേപോലുള്ള കോൺഫിഗറേഷൻ അതെത്ര താഴ്ന്നതാണെങ്കിലും ഉയർന്നതാണെങ്കിലും ആവശ്യമില്ല. പാഠപുസ്തകം പോലയല്ലല്ലോ ഐ സി ടി ഹാർഡ്‌വെയർ. ചെലവാക്കുന്ന പണത്തിന്റെ മൂല്യം കുട്ടിക്കും അദ്ധ്യാപകനും സമൂഹത്തിനും കിട്ടണം. ശരാശരിയായിട്ടല്ല ; വ്യക്തിപരമായി ഒരോരുത്തർക്കും അവകാശപ്പെട്ട / ആവശ്യമുള്ള അളവിൽ. സ്കൂൾ ബസ്സ് മറ്റൊരുദാഹരണമാണ്. എല്ലാകുട്ടിക്കും ആവശ്യമായത്ര പ്രയോജനം കിട്ടും. എല്ലാ സ്കൂളിലും ഒരേപോലുള്ള കോൺഫിഗറേഷനിലുമല്ല ബസ്സ്.ലൈബ്രറി ലാബ് കളിസ്ഥലം കുടിവെള്ള ലഭ്യത ഒന്നും ഒരേ കോൺഫിഗറേഷനിലല്ല. ആവേണ്ടതുമില്ല. ഇതിനേക്കാളൊക്കെ പ്രാധാന്യം ഐ സി ടി സാംഗ്രികൾക്ക് കൽപ്പിക്കുന്നുണ്ടെങ്കിൽ അത് അശാസ്ത്രീയമാണെന്ന് ജനം പറയും. സാധ്യതയാണ് പ്രധാനം. ആവശ്യകതയും. ഇതാവണമല്ലോ ഹൈടെക്കാക്കുമ്പോൾ സംഭവിക്കേണ്ടത്. അതാണ് അദ്ധ്യാപകരുടെ കുട്ടികളുടെ പ്രതീക്ഷയും