30 June 2012

ഓസോണ്‍ കുടയിലെ ദ്വാരങ്ങള്‍



[ പത്താം ക്ളാസ് - മലയാളം 'വാക്കാം വര്‍ണ്ണക്കുടചൂടി' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ]
ആദ്യം ഈ കവിത വായിക്കൂ.

നിഘണ്ഡു

[ കവിത : സച്ചിദാനന്ദന്‍]

മുത്തശ്ശി മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:ആരവാരം ആലഭാരം ഇനിപ്പ് കുരിപ്പ് മുത്താരം കിണ്ണാരം കടുപ്പൊട്ടന്‍ കുമ്പളപ്പൊട്ടന്‍ മാച്ചി പേറ്റിച്ചി അറിവാളന്‍ അപ്പോത്തിക്കിരി ചെറൂള നെടൂളാന്‍ ഒടിയന്‍ ഓത്തന്‍ എഴുത്തോല എഴുത്താണി മാടന്‍ മറുത അറുകൊല കരിങ്കുട്ടി...
അമ്മൂമ്മ മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:നായിടി പൂതന്‍ പൂവട പാനകം പാച്ചെറ്റി പനീര്‍വീശി കടുപ്പെട്ടി മരപ്പട്ടി ചെങ്കീരി ശങ്കീരി
കുഴിയാന കുഴിനേന്ത്രന്‍ പാനീസ് പനിക്കൂര്‍ക്ക ചണുങ്ങ് ഇണങ്ങന്‍ കരവീരം കുമ്പളപ്പം
ചിറ്റമൃത് കീഴാര്‍നെല്ലി...
അമ്മ മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:ആനയടിയന്‍ പൂവ്വാങ്കുറുന്നില തേക്കുപാട്ട് വെറ്റിലപ്പാട്ട് കോരുകൊട്ട മുളയേണി
ഉമിക്കരി ഇല്ലനക്കരി പൂവട്ടി തീവെട്ടി ചെത്തം ചേല് ഒന്നര ഞൊറിമുണ്ട്
കൊലുസ്സ് തട്ടം നാവേറ് കണ്ണോക്ക് ഏത്തം ചമ്രം
ആവണപ്പലക വെളക്കത്തില ഓവ് കിണ്ടി ഈറ്റില്ലം പാത്യമ്പ്രം
പാക്കുവെട്ടി പാളത്തൊട്ടി...
ഞാന്‍ മരിച്ചപ്പോള്‍
ഒപ്പം മരിച്ചു:താളു താളി ഞാറ്റുവേല ഞാറുപറി അതിയന്‍ മുണ്ടകന്‍ ഉപ്പന്‍ ഊളന്‍
ഏത്ത എറവെള്ളം ഇമ്പാട്ടി കുമ്മാട്ടി...
എന്റെ മകള്‍
ഭാഷയുടെ ഇരുട്ടിലിരുന്ന്
മരിച്ച വാക്കുകളുടെ
ഒരു നിഘണ്ടു നിര്‍മിക്കുന്നു
വാക്കുകളുടെ ശ്മശാനത്തില്‍
കവിത അവസാനത്തെ
താണ്ഡവമാടുന്നു
മഴയായിപ്പെയ്യുന്ന ജ്ഞാനപ്പാനയില്‍നിന്ന്
ചവിട്ടിത്താഴ്ത്തപ്പെട്ട
മറ്റൊരു ഭാഷയുടെ
വിത്തുകള്‍ മുളച്ചുപൊങ്ങുന്നു,കറുത്തവരുടെ സൂര്യനെ
ധ്യാനിച്ചുവരുത്തുന്നു.
[ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ]



അധിനിവേശശക്തികള്‍ ആദ്യം കീഴടക്കുന്നത് ഭാഷയെയാണന്നല്ലോ പൊതു നിരീക്ഷണം. അതുകൊണ്ടാണ് സ്വന്തം ഭാഷയെ സംരക്ഷിക്കാന്‍ നടത്തുന്ന ഏതു പരിശ്രമവും ആത്യന്തികമായി ആധിപത്യത്തിനെതിരെയുള്ള സമരമാവുന്നത്. ' വാക്കാകുന്ന വര്‍ണ്ണക്കുടയുടെ ' സംരക്ഷണം ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും സംരക്ഷണമാവുകയാണ്`.
സച്ചിദാനന്ദന്റെ കവിത മുകളില്‍ വായിച്ചല്ലോ. ഓരോ തലമുറ കഴിയുമ്പോഴും അതിന്റെയൊപ്പം നഷ്ടപ്പെടുന്നത് വേണ്ടപ്പെട്ടവര്‍ മാത്രമല്ല 'വേണ്ടപ്പെട്ട' വാക്കുകള്‍ കൂടിയാണ്`. 'വേണ്ടപ്പെട്ട ' വാക്കുകള്‍ക്കൊപ്പം 'വേണ്ടപ്പെട്ട ' ഒരു സംസ്കാരം' കൂടിയാണ്`. അതാകട്ടെ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തവണ്ണവും. 'വര്‍ണ്ണക്കുടയില്‍' വീഴുന്ന തുളക്കുത്തുകള്‍ . അന്തരീക്ഷശാസ്ത്രത്തില്‍ പ്രധാനപ്പെട്ട ഒരു ചര്‍ച്ച വിഷയമാണല്ലോ ' ഓസോണ്‍ കുടയിലെ ദ്വാരങ്ങള്‍ '. ഇതിനു സമാനമായ ഒരു സംഗതിതന്നെയാണ്` വാക്കാകുന്ന വര്‍ണ്ണക്കുടയില്‍ വീഴുന്ന തുളകളും.
ഇതെന്തുകൊണ്ട് എന്ന ചര്‍ച്ച ക്ളാസ്മുറികളില്‍ നടക്കുന്നുണ്ടാവും.വൈകാരികമായും വൈചാരികമായും ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടാവും. കാരണങ്ങള്‍ നികത്തുന്നുണ്ടാവും. ഭാഷയെ തിരിച്ചു പിടിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാക്കുന്നുണ്ടാവും.
നിഘണ്ഡു
ശബ്ദതാരാവലി തൊട്ടുള്ള നമ്മുടെ [ ഏതുഭാഷയിലേയും ] നിഘണ്ഡുക്കളൊക്കെയും വാക്കര്‍ഥങ്ങള്‍ കണ്ടെത്താനുള്ള ഒരു സംവിധാനം അല്ലേയല്ല എന്നല്ലേ നാം തിരിച്ചറിയേണ്ടത്. ഭാഷയുടെ തുടക്കം തൊട്ടുള്ള പദങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭണ്ഡാരമാകുന്നു ഇതെല്ലാം. പദങ്ങള്‍ സംരക്ഷിക്കുന്നു എന്നതുകൊണ്ട് ആത്യന്തികമായി സംസ്കാരത്തെ , ചരിത്രത്തെ രേഖപ്പെടുത്തിവെച്ചിരിക്കായാണിതിലൊക്കെ എന്നു വേണം മനസ്സിലാക്കാന്‍. ഈ സംസ്കാരത്തെ മനസ്സിലാക്കാന്‍ നിഘണ്ഡുക്കള്‍ ക്ളാസില്‍ നാം എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ട് എന്നും ഒപ്പം ആലോചിക്കണം. അപ്പോഴാണ്` നാമും നിഘണ്ഡുക്കള്‍ നിര്‍മ്മിക്കേണ്ടവരാണെന്ന് / നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് തിരിച്ചറിയുക.



27 June 2012

റിട്ടണായി എഴുതിവെക്കാം.....



'written ആയി എഴുതിവെക്കുക ' എന്നത് ഒരു ഭാഷത്തെറ്റല്ല. ഭാഷയിലെ ഏറ്റവും വലിയ ശരിയാണിത്. ഭാഷ മനുഷ്യന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സുപ്രധാനകാര്യങ്ങളൊക്കെ ' പറഞ്ഞുവെച്ചിരുന്നു' . പിന്നെ എഴുത്തുവിദ്യ വന്നു. അപ്പോള്‍ പ്രധാനപ്പെട്ട സംഗതികളൊക്കെ 'എഴുതിവെക്കാന്‍' തുടങ്ങി. ഇനി ഈ കാലത്ത് 'ഡിജിറ്റലൈസ്' ചെയ്തുവെക്കണം.
ആധികാരികതയുടെ മുദ്രയാണിതെല്ലാം. കാലികമായ അതിനൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ആധികാരികതക്ക് വേണ്ടിയാണ്`. ഉള്ളടക്കത്തിലെ ആധികാരികത ഉള്ളടക്കം അവതരിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ ആധികാരികതകൂടിയാണ്`. ഒരിക്കലും നശിച്ചുപോവാത്ത കരിങ്കല്ലില്‍ ഇന്നാരും (ചെലവ് താരതമ്യേന കുറവാണെങ്കിലും.... ) രേഖകള്‍ ഉണ്ടാക്കാറില്ലല്ലോ.ശിലാഫലകങ്ങള്‍ ആരും പരിഗണിക്കാറുമില്ല. പുതുമ മാത്രമല്ല, സാങ്കേതികത്തികവുകൂടി ചേരുമ്പോഴാണ്` ആധികാരികത. ഭാഷാപരമായ ആധികാരികതയും ഉണ്ട്. അതാണ്` ഇംഗ്ളീഷിന്റെ പ്രസക്തി. ലോകഭാഷ എന്ന നിലയില്‍ ഇംഗ്ളീഷ്ന്ന് സ്ഥനമുണ്ട്. അപ്പോള്‍ എഴുതിവെക്കുന്നത് ഈ ഭാഷയിലാകുമ്പോള്‍ കുറേകൂടി ഉറപ്പുള്ളതാകുന്നു എന്നു വിശ്വസിക്കപ്പെടും. എഴുതുന്നത് മലയാളത്തിലാണെങ്കിലും അതു ' written' ആക്കുക എന്നത് - ഒരു നിര്‍ദ്ദേശവും ആധികാരികതക്കുള്ള ദാഹവുമാണ്`.
................................................................................................................................................
ഭാഷയുടെ വികാസം

ഭാഷ ആരംഭിക്കുന്നത് ഉച്ചാരണമായിട്ടാണ്`. ഒരു ചെറിയ കൂട്ടം ആളുകള്‍ക്ക് മാത്രം പരസ്പരം ആശയങ്ങള്‍ കൈമാറാനുള്ള ഒരു ശബ്ദ സംവിധാനം. ആ ഗ്രൂപ്പില്‍ നിന്ന് പുറത്തുള്ളവര്‍ക്ക് ഇത് നിരര്‍ഥകമായ ഒന്നുമാത്രം. ഇതു ക്രമേണ വികസിക്കുകയും ഘടനാപരമായ ദാര്‍ഢ്യം കൈവരുത്തുകയും ചെയ്തു. ആയിരക്കണക്കിന്ന് സുദൃഢഭാഷകള്‍ നിലവില്‍വന്നു.
ഉച്ചാരണം എന്ന ഘടനയില്‍ നിന്ന് എഴുത്തിലേക്ക് വളര്‍ന്നു. ഭാഷക്ക് ലിപി കണ്ടുപിടിക്കപ്പെട്ടത് മാനവികതയുടെ വലിയൊരു കുതിച്ചു ചാട്ടമായിരുന്നു. പാറക്കഷണങ്ങളിലും കളിമണ്‍ ഫലകങ്ങളിലും പനയോലയിലും മരത്തൊലിയിലും മൃഗത്തോലിലും ലോഹത്തകിടുകളിലും ഒക്കെ അല്പ്പാല്പ്പമായും വ്യാപകമായും എഴുതാന്‍ തുടങ്ങി. തുടര്‍ന്ന് കടലാസിലും എഴുത്താരംഭിച്ചു. മരത്തില്‍നിന്ന് ഉല്പ്പാദിപ്പിക്കുന്ന കടലാസ് പിന്നെ പിന്നെ കളിമണ്ണ് പ്ളാസ്റ്റിക്ക് ഫൈബര്‍ തുടങ്ങിയവയിലേക്ക് പരിണമിച്ചു. ഇതെല്ലാം സാധ്യതകളായിരുന്നു. ഇപ്പോള്‍ കമ്പ്യൂട്ടറിലും / മൊബൈലിലും / പാഡുകളിലും സൈബര്‍സ്പേസിലും എഴുതിവെക്കുന്നു. അതാകട്ടെ ഓരോന്നും ദീര്‍ഘകാലം നിലനില്ക്കുന്ന്തും ആയിത്തീര്‍ന്നു.
..............................................................................................................................................

ഗുട്ടന്‍ബര്‍ഗ്

ഗുട്ടന്‍ ബര്‍ഗ് ജോഹന്‍ 1398 ഇല്‍ ജനിച്ച് 1468 വരെ ജീവിച്ചു . ജര്‍മ്മനിയിലെ മൈന്‍സില്‍ ആണ്‍ ജനനം . ലോഹപ്പണിയാണ്` [ സ്വര്‍ണ്ണം...] പഠിച്ചത്. പല നൂതന സംഗതികളും കണ്ടുപിടിക്കാനുള്ള വാസന ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ലോകം വിലമതിക്കുന്നത് അച്ചടി വിദ്യയും അച്ചുകൂടവുമാണ്`.1450-ൽ ഗുട്ടൻബർഗ് ഓരോ അക്ഷരങ്ങൾക്കുമുള്ള അച്ചുകൾ വെവ്വേറെ വാർത്തെടുക്കുകയും അവ ചേർത്തുണ്ടാക്കിയ പേജുകൾ മുദ്രണം ചെയ്യാൻ തടികൊണ്ട് അച്ചടിയന്ത്രം നിർമ്മിക്കുകയും ചെയ്തു. അച്ചു വാർക്കുന്നതിനുള്ള മൂശയുടെ ആസൂത്രണം, മൂശയിൽ നിന്നു വേണ്ടത്ര അച്ചുകളുടെ നിർമ്മാണം, അച്ചുകൾക്കുപറ്റിയ ലോഹസങ്കര നിർണയം, അച്ചടിയന്ത്രനിർമ്മാണം, പേജ് അനുസരിച്ച് അച്ചുനിരത്തുന്ന സമ്പ്രദായം, അച്ചടി കഴിഞ്ഞ് അച്ചുകൾ പിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്ന പദ്ധതി എന്നിവയായിരുന്നു ഗുട്ടൻബർഗിന്റെ സംഭാവനകൾ.
അച്ചടിയുടെ പിതാവായി നാം ഗുട്ടന്‍ബര്‍ഗിനെ ഓര്‍മ്മിക്കുന്നു.
..............................................................................................................................................

അച്ചടിയുടെ വ്യാപനം

ഗുട്ടൻബർഗ് 1455-ൽ അച്ചടിച്ച ഒരു കലണ്ടറും, 1456 ആഗ. 24-ന് 42 വരികൾ വീതം രണ്ടു കോളങ്ങളിലായി സംവിധാനം ചെയ്ത, 1282 പേജുകളുള്ള ഗുട്ടൻബർഗ് ബൈബിളും കണ്ടുകിട്ടിയിട്ടുണ്ട്. മെയിൻസിൽനിന്ന് അച്ചടി ജർമനിയിലെ മറ്റു പട്ടണങ്ങളിലേക്കും, അവിടെനിന്ന് ഇറ്റലി, ഫ്രാൻസ്, ഓസ്ട്രിയ, തുർക്കി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 15-ാംശതകത്തിന്റെ അവസാനത്തോടെ യൂറോപ്പിലെ എല്ലാ പ്രമുഖനഗരങ്ങളിലും അച്ചടിശാലകൾ സ്ഥാപിതമായി. ഇറ്റലിയിൽ ആദ്യമായി അച്ചുകൂടം സ്ഥാപിതമായത് 1464-ലാണ്. സ്വിറ്റ്സർലണ്ടിൽ 1465-ലും ഫ്രാൻസിലും നെതർലൻഡ്സിലും 1476-ലും സ്വീഡനിൽ 1483-ലും ആദ്യത്തെ പ്രസ്സുകൾ സ്ഥാപിതങ്ങളായി. 1563-ലാണ് സോവിയറ്റ് യൂണിയനിൽ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്. സ്പെയിനിലും ഹംഗറിയിലും ആദ്യം പ്രസ് സ്ഥാപിച്ചത് 1473-ലാണ്. ഇംഗ്ലണ്ടിൽ 1476-ലാണ് ആദ്യത്തെ അച്ചുകൂടം തുടങ്ങിയത്. 1500-ൽ യൂറോപ്പിൽ 300 പട്ടണങ്ങളിലായി 1,700-ഓളം പ്രസ്സുകളുണ്ടായിരുന്നു. 1,500-150 ലക്ഷത്തിനും 200 ലക്ഷത്തിനും മധ്യേവരുന്ന 40,000 പതിപ്പുകൾ ഇവയിൽനിന്നും പുറത്തുവന്നു.[ അവലംബം : വിക്കി മലയാളം]

.......................................................................................................................................

അച്ചടി ഇന്ത്യയില്‍

കൃസ്തുമത പ്രചാരണവുമായി ബന്ധപ്പെട്ടാണ്` ഇന്ത്യയില്‍ അച്ചടി ആരംഭിക്കുന്നത്. അതും കേരളത്തില്‍. പോര്‍ച്ചുഗീസുകാരുടെ കാലത്താണിത്. 1579 ആവുമ്പോഴേക്ക് കൊച്ചിയിലെ അമ്പഴക്കാട് അച്ചടിയുടെ സുപ്രധാനകേന്ദ്രമായിരുന്നു. ഭാരതീയ ഭാഷകളില്‍ ആദ്യം അച്ചടിക്കപ്പെട്ടത് തമിഴില്‍ 'കൃസ്തീയതത്വങ്ങള്‍' എന്ന പുസ്തകമാണെന്ന് കരുതപ്പെടുന്നു. മലയാളം അച്ചുകള്‍ ഉണ്ടാക്കുകയും 'വേദോപദേശം ' എന്ന മലയാളപുസ്തകം ആദ്യമായി കൊച്ചിയില്‍ അച്ചടിക്കുകയും ചെയ്തു എന്ന് അച്ചടിചരിത്രം. എന്നാല്‍ ഇതിലെ ലിപിയെല്ലാം തമിഴ് ആയിരുന്നുവെന്ന ഒരു വാദവും ഉണ്ട്.

മലയാളത്തില്‍ ആദ്യമായി അച്ചടിച്ച പ്രസിദ്ധമായ ഒരു പുസ്തകം 'ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ആണ്`. ഇത് അച്ചടിച്ചതും പ്രസാധനം ചെയ്തതും ആംസ്റ്റര്‍ഡാം [ ഹോളണ്ട്] ഇല്‍ നിന്നാണ്`. 1686 ഇല്‍.
ആദ്യമായി പുസ്തകരൂപത്തില്‍ അച്ചടിക്കപ്പെട്ട മലയാളപുസ്തകം ' സംക്ഷേപവേദാര്‍ഥ ' മാണ്`. 1772 ഇല്‍ സര്‍വഭാഷാമുദ്രണാലയത്തില്‍ ആണ്` ഇത് അച്ചടിക്കപ്പെട്ടത്. ക്ളമെന്റ് എന്ന വൈ ദികനായിരുന്നു ഇതിന്റെ പ്രധാനപ്രവര്‍ത്തകന്‍. മലയാളത്തിലെ 51 അക്ഷരങ്ങള്‍ക്കായി 1128 അച്ചുകളാണ്` ഇതിനുവേണ്ടി ഉണ്ടാക്കിയത്.
പ്രശസ്ത നിഖണ്ഡുകാരനായ ബെഞ്ചമിന്‍ ബെയ്‌‌ലി സ്ഥാപിച്ച [ 1811] CMS പ്രസ്സാണ്` കേരളത്തിലെ ആദ്യത്തെ പ്രസിദ്ധ അച്ചുകൂടം. ആധുനിക മുദ്രണത്തിന്റേയും പുസ്തകപ്രസിദ്ധീകരണവ്യവസായത്തിന്റേയും പിതാവന്` ബെയ്‌‌ലി. തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടിയുള്ള ആദ്യകാല അച്ചടിപ്പണിയൊക്കെ CMS ഇല്‍ ആയിരുന്നു.
തുടര്‍ന്ന് നിരവധിപ്രസ്സുകളും നിരവധി പത്രമാസികാദികളും മലയാളത്തില്‍ ഉണ്ടായത് ചരിത്രം.
..............................................................................................................................................

അച്ചടിയിലെ സത്യം

വാക്കാണ്` സത്യം. ഒരു മനുഷ്യനെകുറിച്ചുള്ള ഏറ്റവും വലിയ ബഹുമതി ' സത്യവാക് ' എന്നാണ്` . മഹാന്‍മാരെക്കുറിച്ചുള്ള ഖ്യാതി 'സത്യവാക്ക്' ആണെന്നാണ്`. വാക്കിലാണ്` സത്യം. എന്നാല്‍ അച്ചടിയുടെ വ്യാപനത്തോടെ സത്യത്തെ പ്രിന്റ് ലേക്ക് മാറ്റിപ്രതിഷ്ഠിച്ചു നാം. ' ഇന്ന പേപ്പറില്‍.... ഇന്ന പുസ്തകത്തില്‍.... ഇത്രാം പേജ് ...ഇത്രാം വരി.... ഇന്ന വാക്യം.... ' എന്ന നിലയിലേക്ക് സത്യം കുടിയിരുത്തപ്പെട്ടു. എന്തു കാര്യവും സത്യമാകുന്നതിന്റെ പ്രധാന സാക്ഷ്യം ഏതു പുസ്തകത്തില്‍ ? ഏത് പത്രത്തില്‍? എന്ന അന്വേഷണത്തില്‍ എത്തിച്ചേരുന്നു. ഈ മാധ്യമസാങ്കേതികതയുടെ കാലത്തും ചിത്രത്തേക്കാളും ദൃശ്യങ്ങളേക്കാളും സംഭാഷണത്തേക്കാളും 'സത്യത' എഴുതിക്കാണിക്കുന്നതിന്റെ അടിസ്ഥാനത്തിലാവുന്നത് നോക്കുക. മന്ത്രിയുടെ ഉത്തരവ് എഴുതിക്കിട്ടിയെങ്കിലേ നടപടികള്‍ തുടങ്ങൂ എന്നല്ലേ! ഡിജിറ്റലൈസേഷന്റെ ഈ കാലത്തും സംഗതികള്‍ ' written ആയി എഴുതി' ക്കിട്ടണം !

അതുകൊണ്ടുതന്നെ ഏത് അസത്യത്തേയും സത്യമാക്കി ക്കാണിക്കാനുള്ള ചാടുത എഴുത്തിന്ന് ഉണ്ടാവുകയാണ്`. ഇതിന്റെ സാധ്യത ഉപ (ദുരു) യോഗപ്പെടുത്തിന്നത് പ്രിന്റ് മീഡിയ തന്നെ. വാര്‍ത്തകളും സ്റ്റേറ്റ്മെന്റുകളും എന്നല്ല ഇതിന്റെ സാധ്യത ഏറ്റവും കണ്ടറിഞ്ഞവര്‍ പരസ്യ രംഗത്തുള്ളവരും.
.............................................................................................................................................

അച്ചടിയുടെ പാരിസ്ഥിതികഘടകം

ഗ്രന്‍ഥകാരനും ബ്ളോഗറുമായ ശ്രീ വി.കെ ആദര്‍ശിന്റെ ഇ-മെയില്‍ സിഗ്നേച്ചര്‍ നോട്ട് ഇങ്ങനെയാണ്`.

V K Adarsh
Manager (Tech), Union Bank of India
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees


സാധാരണനിലയില്‍ അച്ചടിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ഘടകം കടലാസ് തന്നെ. ഒപ്പം മഷി, പത്രവേസ്റ്റ് എന്നിവയും. ഇതിലേറ്റവും പ്രധാനം കടലാസ് തന്നെ. മുള, ഈറ, കനം കുറഞ്ഞ മരങ്ങള്‍ എന്നിവ ടണ്‍ കണക്കിന്ന് കടലാസിന്ന് വേണ്ടി വെട്ടിയെടുക്കേണ്ടിവരുന്നു. ഇതുണ്ടാക്കുന്ന ലോകവ്യാപകമായ പരിസ്ഥിതിനാശം ചെറുതല്ല. കളിമണ്‍, ഫൈബര്‍ എന്നിവയുടെ ഭാഗം താരതമ്യേന വളരെ ചെറുതാണ്`. മരം തന്നെ മുഖ്യം. പണ്ടാണെങ്കില്‍ ഇത് ജന്തുക്കളുടെ തോല്‍, മരങ്ങളുടെ തോല്‍ എന്നിവയായിരുന്നു. എഴുത്താവശ്യത്തിന്ന് മുഴുവന്‍ ഇത് ലഭ്യമാക്കുക എളുപ്പമല്ല.
കടലാസ് വേസ്റ്റ് മറ്റൊരു പ്രശ്നം തന്നെ. സൂക്ഷിക്കപ്പെടുന്ന രേഖകള്‍ കാലം ചെല്ലുമ്പോള്‍ പൊടിഞ്ഞുപോകുന്നു. നമ്മുടെ ഓഫീസുകളിലും വായനശാലകളിലും കടന്നുചെല്ലുമ്പോള്‍ നമുക്കിത് ബോധ്യമാകും. രേഖകള്‍ നശിക്കുന്നു എന്നു മാത്രമല്ല അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിസ്സാരമല്ല. മറ്റൊന്ന് താല്ക്കാലികാവശ്യത്തിന്നായി ഉപയോഗിക്കുകയും പിന്നെ കീറിക്കളയുകയും ചെയ്യുന്ന കടലാസ് വേസ്റ്റ് എത്രയാ? ഒരു കടലാസ് കീറുമ്പോള്‍ ഒരു മരമാണ്` കീറിപ്പോകുന്നത്. ഈ കടലാസൊക്കെ സൂക്ഷിക്കുക എന്നതും പ്രായോഗികമല്ല. സൂക്ഷിച്ചവ ആവശ്യത്തിന്ന് തെരെഞ്ഞെടുക്കുക എന്നതും എളുപ്പമല്ല. അതാണല്ലോ ഫീസുകളില്‍ 'തെരച്ചില്‍ ഫീസ് ' ഏര്‍പ്പെടുത്തുന്നത്.
പതിനായിരക്കണക്കിന്ന് രേഖകള്‍ ഒരു കൊച്ചു സി.ഡി യില്‍ സൂക്ഷിക്കാമെന്ന ' ഡിജിറ്റല്‍ സൗകര്യം ' അത്രയും പരിസ്ഥിതിയെ സംരക്ഷിക്കുകയാണ്` എന്നു നമുക്ക് മനസ്സിലാക്കാം.
...............................................................................................................................................


24 June 2012

വായനാവാരം ക്ളാസ്‌‌ മുറിയില്‍


വായനാദിനവും തുടര്‍ന്നുള്ള വായനാ വാരവും സ്കൂളിലെ ഒരു പൊതുപരിപാടി എന്നനിലയില്‍ ഒരു വിധം നന്നായി നടക്കുനുണ്ടാവും. ഇതില്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് [ ചിലതോ മുഴുവനുമായോ] നടപ്പാക്കിക്കാണും.
  1. വയനാദിനാചരണം- പൊതുയോഗം [ അസംബ്ലിയില്‍ / ഹാളില്‍] [വിശിഷ്ടാതിഥിയുടെ സാന്നിദ്ധ്യം- പ്രസംഗം]
  2. വായനാദിനം - പുസ്തകവായന
  3. വായനാദിന- വാര മത്സരങ്ങള്‍ [ ക്വിസ്സ്, ഉപന്യാസം, സശബ്ദ വായന..]
  4. വായനാക്കുറിപ്പുകള്‍ തയ്യാറാക്കല്‍
  5. ലൈബ്രറി മെമ്പര്‍ഷിപ്പ്, ലൈബ്രറി സന്ദര്‍ശനം
  6. വായനാവാരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/ കുറിപ്പുകള്‍ എന്നിവ പത്രപംക്തികളില്‍ വരുന്നത് ശേഖരിക്കലും വായിക്കലും
  7. ക്ളാസ് മുറികളില്‍ ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ആരംഭിക്കല്‍
    എന്നാല്‍ ഇതിന്റെയൊക്കെ സഫലത 10-15 % കുട്ടികളില്‍ മാത്രമല്ലേ? അതുതന്നെ തുടര്‍ച്ചയില്ലാത്തതും. നമ്മുടെ ബഹുഭൂരിപക്ഷം ക്ളാസുകളിലും ലൈബ്രറി പുസ്തകവിതരണം വായനാവാരാവസാനത്തോടെ നിലയ്ക്കുകയാണ്`. തുടരുന്നവതന്നെ ആദ്യദിവസങ്ങളില്‍ നല്‍കിയ പുസ്തകങ്ങള്‍ പരസ്പരം കൈമാറിവായിക്കും ആ വര്‍ഷം മുഴുവന്‍. അത്യപൂര്‍വം ക്ളാസുകളില്‍ അര്‍ഥപൂര്‍ണ്ണമായ പുസ്തകവിതരണം നടക്കും.
ഇവിടെയൊക്കെ അദ്ധ്യാപകര്‍ ചെയ്തെടുക്കുന്ന ഒരുക്കം മിക്കപ്പോഴും വളരെ ദുര്‍ബലമാകുന്നുണ്ട്. ഒറ്റക്കും കൂട്ടായും ഉള്ള തയാറെടുപ്പുകള്‍ മാത്രമാണ് ഏത് പ്രവര്‍ത്തനത്തേയും ഫലപ്രാപ്തിയിലെത്തിക്കുന്നത്. ഒരു പ്രവര്‍ത്തനം മാത്രം ഉദാഹരണത്തിന്നായി നോക്കൂ:
ക്ളാസ് മുറികളില്‍ ലൈബ്രറി വിതരണം നടപ്പാക്കുന്നത് സംബന്ധിച്ച് -

അദ്ധ്യാപകര്‍ കൂട്ടായി ചെയ്യേണ്ടത്:

ഒരു ക്ളാസില്‍ അവനവന്‍ കൈകാര്യം ചെയ്യാനുള്ള വിഷയത്തില്‍ [ ക്ളാസ് നിലവാരം നോക്കി] അധികവായനക്കു വേണ്ട പുസ്തകങ്ങള്‍ തീരുമാനിക്കുക. ഒരു വര്‍ഷം മുഴുവന്‍ മുന്നില്‍ കണ്ട് പ്ളാന്‍ ചെയ്യണം. അതുതന്നെ
) ഉള്ളടക്കം കൂടുതല്‍ മനസ്സിലാക്കാനുള്ള പുസ്തകങ്ങള്‍
) ഉള്ളടക്കത്തോട് അധിക ജിജ്ഞാസ ഉളവാക്കുന്ന കൃതികള്‍.
] മിടുക്കരായ കുട്ടികളെ ഉദ്ദേശിച്ച് ഉള്ളടക്കത്തില്‍ നിന്നും പുറത്തേക്ക് വഴികാണിക്കുന്ന കൃതികള്‍.
എല്ലാ വിഷയങ്ങളിലും ഈയൊരു ലിസ്റ്റ് തയ്യാറായാല്‍ [ ഇതെല്ലാം എവിടെനിന്ന് സംഘടിപ്പിക്കാമെന്നുകൂടി തീരുമാനിച്ച്] ആ ക്ളാസില്‍ പോകുന്ന മുഴുവന്‍ പേരും കൂടിയിരുന്ന് ലിസ്റ്റ് ക്രമീകരിച്ച് വെക്കണം. ലിസ്റ്റ് - പുസ്തകങ്ങള്‍ , മാസികകള്‍, ലേഖനങ്ങള്‍, ഇന്റെര്‍നെറ്റ് മെറ്റീരിയല്‍, സി.ഡി കള്‍, ഡി.വി.ഡി.കള്‍... എന്നിങ്ങനെ വൈവിദ്ധ്യമുള്ളതാകാം. ഓരോന്നിന്റേയും ലഭ്യത, അതുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സമയം [ പാഠം തുടങ്ങുന്നതിന്ന് മുന്‍പ് , ഇടയ്ക്ക്, ഒടുക്കം, മറ്റു സമയം... ആര്‍ക്കെല്ലാം - ഏതേതല്ലാം..] എന്നിവ തീരുമാനിക്കണം. എല്ലാവരും കൂടിയിരുന്ന് അലോചിച്ചാല്‍ പലതും ആവര്‍ത്തനം കൂടാതെ ചെയ്യാം. ഒരു വായനാ സാമഗ്രി തന്നെ പല വിഷയക്കാര്‍ക്ക് പലമട്ടില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.

അദ്ധ്യാപകന്‍ ചെയ്യേണ്ടത് :

)
ഇന്ന് ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ഒരദ്ധ്യാപകനില്‍ [ ക്ളാസ് മാഷ്, മലയാളം മാഷ്.... ] ഊന്നിയാണ്`. ലൈബ്രറി മലയാളം മാഷടെ ഒരേര്‍പ്പാടാണ് പലപ്പോഴും. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ടും വായനാ സാമഗ്രികള്‍ ഉണ്ടെന്ന് മുകളില്‍ കണ്ടല്ലോ. അതുകൊണ്ടുതന്നെ ലൈബ്രറി ഒരദ്ധ്യാപകന്റെ മാത്രം ചുമതലയാവുന്നില്ല. എല്ലാവരുടേയും മേല്‍നോട്ടം ഇതിലുണ്ടാവണം.
വായനാ സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള റജിസ്റ്റര്‍ ഉണ്ടാകുന്നതോടെ കാര്യങ്ങള്‍ എളുപ്പത്തിലാവും. ഒരു കുട്ടിക്ക് ഒരു പേജ് എന്ന നിലക്ക് ഈ റജിസ്റ്റര്‍ ഉണ്ടാക്കിവെക്കാം. ആ റജിസ്റ്ററില്‍ വിഷയം , പുസ്തകം, തീയതി എന്നിങ്ങനെയുള്ള വിവരങ്ങളും വേണം. കുട്ടികളുടെ ഒരു ചെറിയ ഗ്രൂപ്പിന്ന് ഈ ചുമതല നല്കാം. മുഴുവന്‍ അദ്ധ്യാപകരുടേയും മേല്‍നോട്ടവും വേണം.
)
തന്റെ വിഷയം കൈകാര്യം ചെയ്യുന്നതിന്ന് ആവശ്യമായ വായനാസാമഗ്രികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കല്‍ തന്നെയാണ് ആദ്യ ചുമതല. എല്ലാ കുട്ടികള്‍ക്കും ആയതെല്ലാം കിട്ടിയെന്ന് ഉറപ്പാക്കണം.
)
വായനാ സാമഗ്രി ഒരു ഒഴിവ് സമയ വിനോദത്തിന്ന് നല്കുന്നതല്ല. പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്തുതീര്‍ക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ തന്നെയാണിവ. അപ്പോള്‍ അദ്ധ്യാപകന്‍ ഇതുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറക്കണം. ആയത് കുട്ടികള്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കി മൂല്യനിര്‍ണ്ണയം ചെയ്യുകയും വേണം. ക്ളാസ് മുറിയില്‍ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം, അതിനു നല്‍കുന്ന വായനാ സാമഗ്രി, അതിന്റെ ലഭ്യത- ചിലപ്പോള്‍ ഒരു കോപ്പിയേ കാണൂ... കുട്ടികള്‍ 45 ഉണ്ടാവും..- അപ്പോള്‍ എല്ലാവര്‍ക്കും വായിക്കാനുള്ള ഏര്‍പ്പാട് - ഗ്രൂപ്പ്- വലിയ ഗ്രൂപ്പ്... അതിന് നല്‍കുന്ന സമയം... എന്നിങ്ങനെ ആ പ്രവര്‍ത്തനം സമയബന്ധിതമാക്കേണ്ടതുണ്ട്. ഉല്പ്പന്നം : വായനാക്കുറിപ്പ്, പ്രസംഗം, കാലക്രമം കാണിക്കുന്ന പട്ടിക, ജീവചരിത്രക്കുറിപ്പ്, രസകരങ്ങളായ ചില സന്‍ദര്‍ഭങ്ങള്‍ കുറിച്ചുവെക്കല്‍, സെമിനാര്‍ പ്രബന്ധം.... എന്നിങ്ങനെ പലതാകുമല്ലോ.

കുട്ടികള്‍ക്ക് നല്‍കാവുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍
)
തന്റെ പാഠപുസ്തകങ്ങളില്‍ പലയിടങ്ങളിലായി പറഞ്ഞിട്ടുള്ള അധികവായനക്കുള്ള സാമഗ്രികള്‍ ലിസ്റ്റ് ചെയ്യല്‍. ആദ്യം ഒറ്റക്കും പിന്നെ ഗ്രൂപ്പായും ഇതു നിര്‍വഹിക്കാം. മറ്റു ഗ്രൂപ്പുകളുമായി ഒത്തുനോക്കാം. അദ്ധ്യാപകരുടെ കൂട്ടിച്ചേര്‍ക്കലുകളിലൂടെ പൂര്‍ണ്ണമാക്കാം.
)
പ്രാദേശികമായി പലകാലങ്ങളിലായി ഉണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ ചെറുതും വലുതുമായ സാഹിത്യകാരന്‍മാരെ കണ്ടെത്തി രേഖപ്പെടുത്തുന്ന പരിപാടി ഗ്രൂപ്പായി ചെയ്യണം. സര്‍ഗ്ഗത്മക രചനകള്‍ ചെയ്തവര്‍, ശാസ്ത്രസംബന്ധിയായ രചനകള്‍ നിര്‍വഹിച്ചവര്‍,പത്രപ്രവര്‍ത്തകര്‍, ചരിത്രകാരന്‍മാര്‍.... എന്നിങ്ങനെ ഏതൊരു പ്രദേശത്തും ഇവരുണ്ട്. അതു രേഖപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ വളരെ വലിയൊരു സാമൂഹ്യ പ്രവര്‍ത്തനം കൂടി നിര്‍വഹിക്കുകയാണ്` എന്നും ഓര്‍ക്കണം.
)
വായനാക്കുറിപ്പുകള്‍, കയ്യെഴുത്തു പ്രതികള്‍ [ മാതൃകകള്‍ ശേഖരിക്കല്‍], കവിതാഭാഗങ്ങള്‍ [ വായിച്ചു രസിച്ചവ] എഴുതിസൂക്ഷിക്കല്‍, ഡയറിക്കുറിപ്പുകള്‍... തുടങ്ങിയുള്ള പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് സ്വയമേവ ചെയ്യാം. ഇതെല്ലാം തുടര്‍ന്നുള്ള ക്ളാസുകളില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ലൈബ്രറിയും വായനയും വിദ്യാഭ്യാസകാലത്തെ വളരെ ശക്തവും അനേകമുഖങ്ങളുള്ള സര്‍ഗത്മക പ്രവര്‍ത്തനവും തന്നെയാണ്`. വിദ്യാഭ്യാസകാലത്തു ചെയ്യുന്ന ഈ പ്രവര്‍ത്തനങ്ങളൊക്കെ തുടര്‍ച്ചയുള്ളതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അദ്ധ്യാപകരാന്`. അതെല്ലാ സൂക്ഷിച്ചുവെക്കാനും തുടര്‍ന്ന് പ്രയോജനപ്പെടുത്താനും അദ്ധ്യാപകര്‍ മുന്‍കയ്യെടുക്കണം. കുട്ടി എട്ടാം ക്ളാസില്‍ കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്തുള്ളല്‍ വിഷയവുമായി ബന്ധപ്പെട്ടെഴുതിയ ഉപന്യാസം ഒമ്പതിലും പത്തിലും ഒക്കെ പ്രയോജനപ്പെടുത്തണം. ഇപ്പോള്‍ സംഭവിക്കുന്നത് വളരെ പരിതാപകരമായ സംഗതികളാണ്`. ഒരിക്കല്‍ എഴുതിയത് കുട്ടികളാരും സൂക്ഷിക്കുന്നില്ല. കാരണം വീണ്ടുമത് ഒരദ്ധ്യാപകനും പ്രയോജനപ്പെടുത്തുന്നില്ല. ഓരോ ക്ളാസിലും ആദ്യം മുതല്‍ മാഷ് നമ്പ്യാരെപ്പറ്റി എഴുതിക്കയാണ്`. എട്ടില്‍ ചെയ്തതിന്റെ ഉയര്‍ന്ന തലം പത്തില്‍ ചെയ്യാന്‍ കുട്ടിക്കാവുന്നില്ല. കുട്ടി എട്ടിലെ ഓര്‍മ്മയില്‍ അതുതന്നെ പകര്‍ത്തുന്നു. ഫുള്‍ സ്കോറും കിട്ടുന്നു. തുടര്‍ച്ചകള്‍ സൂക്ഷിക്കാനുള്ള ബാധ്യത പ്രവര്‍ത്തനങ്ങള്‍ രൂപപെടുത്തുമ്പോള്‍ അദ്ധ്യാപകന്‍ ഏറ്റെടുക്കണം. ഒരിക്കല്‍ തയ്യാറാക്കിഅയത് - പഠിച്ചത് സംരക്ഷിക്കാന്‍ , വീണ്ടും പ്രയോജനപ്പെടുത്താന്‍ കുട്ടിയെ പരിശീലിപ്പിക്കണം.
തുടര്‍ച്ചയറ്റ കുട്ടി എന്നും ഒന്നാം ക്ളാസിലെ കുട്ടിയാകുന്നു.