23 December 2009

ഇമ്മിണി ബല്യ ഒന്ന്

സ്കൂൾ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദം ക്വിസ്സിൽ പങ്കെടുക്കുകയാണ്. ഈ ആറുമാസത്തിനിടയ്ക്ക് 15 ക്വിസ്സിൽ പങ്കെടുത്ത് 16ആമത്തേതിന്ന് തയ്യാറായി വന്ന ഒരു കൊച്ചു മിടുക്കനെ കണ്ടു.കേമൻ! മനസ്സിൽ ചെറിയൊരു അസൂയ തോന്നി.
ക്വിസ്സ് മാസ്റ്റർ ചോദിക്കുന്ന ചോദ്യം---അതിന്റെ ശരിയുത്തരം…സ്കോർ..സമ്മാനങ്ങൾ..ഇത്രയും കൊണ്ട് ക്വിസ്സ് തീരുമോ? തീരരുത്. തന്റെ അടുത്തിരുന്ന കുട്ടി പറഞ്ഞ ഉത്തരമെന്ത്? തൊട്ടടുത്ത ബഞ്ചിലിരുന്ന കുട്ടിയുടെ ഉത്തരമോ? അതൊക്കെ പൂർണ്ണമായും തെറ്റോ? അടുത്ത ക്ലാസിലിരുന്നിരുന്ന കുട്ടി പറഞ്ഞ ഉത്തരമോ? അടുത്ത സബ്ജില്ലയിലെ/ ജില്ലയിലെ/ സംസ്ഥാനത്തെ/ രാജ്യത്തെ/ കുട്ടികൾ പറഞ്ഞ ഉത്തരങ്ങളോ? കഴിഞ്ഞകാലങ്ങളിലെ ഉത്തരമോ? ഇനി വരും കാലങ്ങളിലെ ഉത്തരം എന്താവാം?...ഇങ്ങനെയുള്ള ഒരു പഠനം നടക്കുമ്പോഴാണ് ക്വിസ്സിൽ പങ്കെടുക്കുന്നതിന്റെ ഗുണം കിട്ടുക.
ഇതു കേരളീയമായ ഒരു അറിവാണ്. ഒന്നും ഒന്നും കൂട്ടിയാൽ രണ്ടല്ല; മറിച്ച് ഇമ്മിണി ബല്യ ഒന്നാണ് എന്നു പറഞ്ഞത് കേരളീയനായ ഒരു എഴുത്തുകാരനാണ്. ഒരു ചോദ്യത്തിന്ന് ഒരുത്തരമല്ല; അനേകം ഉത്തരം ഉണ്ട്. അറിവിന്ന് കേവലത്വമില്ല. സ്ഥലകാലങ്ങളിൽ അതു ബന്ധിതമാണ്. ചരിത്രത്തിൽ ഒരേ ചോദ്യത്തിന്ന് ഉത്തരങ്ങൾ മാറിവരുന്നുണ്ട്.
അപ്പോൾ ശരിക്കാലോചിച്ചാൽ ക്വിസ്സിന്ന് എക്കാലത്തേക്കുമായി ഒരൊറ്റ ചോദ്യം മതി. മികച്ച ഉത്തരങ്ങൾക്ക് സ്കോർ നൽകുമെങ്കിൽ.
ഇതറിഞ്ഞുതന്നെയാവണം കഴിഞ്ഞകാലങ്ങളിൽ ഒരുപാടു സംഘടനകളും മറ്റും നടത്തിയ 99% ചോദ്യാവലിയിലും ഒരേ ചോദ്യം ആവർത്തിക്കുന്നത്.

20 December 2009

ചെവിയും വെള്ളവും

മുങ്ങിക്കുളിക്കുമ്പോൾ ചിലപ്പോൾ ചെവിയിൽ വെള്ളം കയറും. അതു ചോർന്നു പോകുന്നതുവരെ ഒരസ്വസ്ഥതയാണ്. കേരളീയമായ ഒരു പരിഹാരവിദ്യ (മുങ്ങിക്കുളി സാധാരണ കേരളീയർക്കല്ലേ ഉണ്ടായിരുന്നത്?1) കുറച്ചുകൂടി വെള്ളം ചെവിയിൽ ഒഴിച്ച് കൊട്ടിക്കളയലാണ്. പ്രശ്നം പരിഹരിക്കും.
കീഴ്ജീവനക്കാരെ പണിയെടുപ്പിക്കാൻ ചെവിയിൽ വെള്ളമൊഴിക്കുന്ന വിദ്യ നമ്മുടെ മേലധികാരികൾക്കറിയാം.കുറേ അധികം പണികൾ ഏൽപ്പിച്ച് ഇതു നിർവഹിക്കും. 2 പണിഏൽപ്പിച്ചാൽ 1 എണ്ണം ചെയ്യും=50% /മറിച്ച് 100 പണി ഏൽപ്പിച്ചാൽ 10 എണ്ണം ചെയ്യും=10%. ഇതാണ് ബുദ്ധി. എത്രശതമാനം എന്നല്ല എത്ര എണ്ണം പണി എടുത്തു എന്നല്ലേ നോക്കേണ്ടത്?
അധ്യാപകർക്ക് ഒരു മാസം ചെയ്യേണ്ട പണികൾ ഇതിന്നു ഉദാഹരണം:
അറ്റൻഡൻസ്, പാഠം തീർക്കൽ, റ്റീച്ചിങ്ങ് മാന്വൽ, കുട്ടിയുടെ പ്രതികരണക്കുറിപ്പ്, പരിഹാരബോധനം (ഓരോ കുട്ടിക്കും!) സി.ഇ. പരിശോധന, വിവിധ ക്ലബ് പരിപാടികൾ, ഒരു മാസത്തിൽ ചുരുങ്ങിയത് 5 ക്വിസ്സ് പരിപാടിക്ക് കുട്ടിയെ തയ്യാറാക്കൽ-കൊണ്ടുപോകൽ, ക്ലസ്റ്റർ മീറ്റിങ്ങുകൾ, കമ്പ്യൂട്ടർ ഫീസ് പിരിവ്, പി.ടി.എ ഫണ്ട് ബാക്കി പിരിക്കൽ, സ്റ്റാമ്പ് വിൽപ്പന, യൂണിഫോം ഇല്ലാത്തവരുടെ കയ്യിൽ നിന്നും ഫയിൻ വാങ്ങി കണക്കു വെക്കൽ, കലോത്സവനടത്തിപ്പ്, കായികോത്സവം, എസ്.സി.എസ്.ടി ലിസ്റ്റ്, എ.പി.എൽ.ബി.പി.എൽ ലിസ്റ്റ്, രണ്ടാംവർഷക്കാർ ആദ്യവർഷക്കാർ ലിസ്റ്റ്, അരി വിതരണം ലിസ്റ്റ്, അരിവിതരണം, കഞ്ഞിലിസ്റ്റ്, ആബ്സന്റ് ലിസ്റ്റ്, ക്ലാസ് പി.ടി.എ, പഠനവീട്,പ്രാദേശിക പഠന കേന്ദ്രം, സബ്ജക്ട് കൌൺസിൽ (മിനുട്ട്സ് നിർബന്ധം), പിന്നോക്കക്കരായ വിദ്യാർഥികളുടെ ലിസ്റ്റ്, ക്ലാസ് ടെസ്റ്റ്, ക്ലാസ്ടെസ്റ്റ് ഗ്രേഡ് ലിസ്റ്റ്, ഓടിക്കളിച്ച് വീണ കുട്ടിയെ ആസ്പത്രിയിൽ കൊണ്ടുപോകൽ, കുറ്റം ചെയ്ത കുട്ടിയുടെ രക്ഷിതാവിനെ വിളിച്ചു വരുത്തി ഉപദേശിക്കൽ, തെളിമ വിതരണം, റോഡ് സുരക്ഷ ബോധവത്കരണം, മരം ഡയറി പരിശോധന, മന്ത് ഗുളിക, പുകയില വിരുദ്ധ- മയക്കുമരുന്നു വിരുദ്ധ ബോധവത്കരണം, ഐ.ഇ.ഡി.പി കുട്ടികൾക്ക് പ്രത്യേക സംവിധാനം, സ്കൌട്ട്-ഗയ്ഡ്, എൻ.സി.സി, വൈകീട്ട് അധിക ക്ലാസുകൾ,……………
പക്ഷെ, മാഷക്കറിയാം; ചെവിയിലെ വെള്ളം അവിടെ കിടക്കട്ടെ! നടക്കുമ്പോൾ ഒരു കുലുക്കം കിട്ടും.പാഠം തീർക്കൽ മാത്രം നടക്കും.

sujanika@gmail.com

19 December 2009

പകരം സംവിധാനം

പിതൃക്കൾക്ക് ശാന്തി ലഭിക്കാൻ വർഷാവർഷം ശ്രാർദ്ധമൂട്ടുന്ന ചടങ്ങ് (ബലിയിടൽ) നമ്മൾ മലയാളികൾ ഉഷാറായി നിർവഹിക്കാറുണ്ട്.ഇതിന് വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ദർഭപ്പുല്ല്. പലപ്പോഴും ഇതു കിട്ടാനുണ്ടാവില്ല. എന്നാൽ ബലിയിടൽ ഒഴിവാക്കാനാവില്ല. ദർഭക്ക് പകരം കുശപ്പുല്ല് മതി യെന്നു ‘വിധി‘ യുണ്ട്. കുശയും കിട്ടിയില്ലെങ്കിൽ ഞെങ്ങണപ്പുല്ല് മതി. അതും കിട്ടില്ലെങ്കിൽ ബലിയിടാതെ പറ്റില്ല; പകരം വൈക്കോൽ മതി. ദർഭ > കുശ > ഞെങ്ങണപ്പുല്ല് > വൈക്കോൽ…
ഇതു തനി കേരളീയമായ ഒരു ‘വിധി‘യാണ്. പകരം സംവിധാനം ഏർപ്പെടുത്തുന്നതിലെ ശാസ്ത്രീയത ഈ വിധിക്കനുസരിച്ചാവണം എന്നു നമുക്കറിയാം.അതുകൊണ്ടാണ് പല ഔദ്യോഗിക രംഗങ്ങളിലും ‘വൈക്കോൽ’ സന്നിഹിതനാവുന്നത്. മന്ത്രിക്ക് പകരം ഡ്രൈവർ വരെ റീത്ത് സമർപ്പിക്കുന്നത്.അതാവാം എന്നാണ് ‘വിധി’. ആപ്പീസർക്ക് പകരം മീറ്റിങ്ങ് നടക്കുന്ന സ്ഥലത്തിനടുത്തു താമസിക്കുന്ന ഒരു ഗുമസ്ഥൻ യോഗത്തിൽ ഒരൽപ്പം താമസിച്ചായാലും ഹാജരാവുന്നത്.
ഇതുകൊണ്ട് നാട്ടുകാർക്ക് ഗുണമുണ്ട്; ബലിയിടൽ നടക്കും. ശാന്തി ലഭിച്ചോ എന്നാരും അന്വേഷിക്കാറില്ല. ആപ്പീസർമാർ ബലിയിട്ട് ‘കൈകൊട്ടും’.കാക്ക വന്നാലെന്ത്? വന്നില്ലെങ്കിലെന്തു?

sujanika@gmail.com

18 December 2009

‘ഒടും പാളയും’

ഓടും പാളയും ഒരു പ്രതീകം ആകുന്നു. ഇതു ഒരു രീതി ശാസ്ത്രവും തനി കേരളീയമായ ഒരു ജ്ഞാനശാസ്ത്രശാഖയും ആകുന്നു.

നമ്മുടെ കാരണവന്മാർ രൂപപ്പെടുത്തിയ ഒരു പ്രശ്നപരിഹാരരീതിയാണിത്. അന്നു വീടുകൾ മിക്കതും ഓടിട്ടവയായിരുന്നു. ഇന്നത്തെപ്പോലെ ടെറസ്സിന്നു മുകളിൽ ഓട് കമഴ്ത്തിവെച്ചതല്ല. കഴുക്കോലും ഉത്തരവും പട്ടികയും അടിച്ചു അതിനു മുകളിൽ ഓട് പാകും. താമസിക്കാൻ നല്ല സുഖമുള്ളവ.
പക്ഷെ, ചിലപ്പൊൾ ചില ഓടുകൾ പൊട്ടും. ‘പുരപ്പുറത്തു കല്ലിട്ട് മുതുകു കാണിക്കുന്നവർ‘ അന്നുണ്ടായിരുന്നു. അല്ലെങ്കിൽ ‘പുരക്കുമുകളിൽ ചാഞ്ഞ കൊമ്പ് മുറിക്കാൻ‘ മടിച്ചവർ. ഇത്തരക്കരുടെ പുരപ്പുറത്തെ ഓടുകളാണ് സാധാരണ പൊട്ടിയിരിക്കുക.ആദ്യമഴയിൽ തന്നെ ഇതു മനസ്സിലാവും. പുര ചോരും. വെള്ളം അകത്തു വീഴും. ഉണ്ണാനിരിക്കുന്നിടത്തും, കിടക്കുന്നിടത്തും ഒക്കെ ചോർന്നാൽ ഒരു സുഖമില്ല. ഓടുമാറ്റിവെക്കൽ എളുപ്പമല്ല. ഒരോട് മാറ്റാൻ പുരപ്പുറത്ത് കയറിയാൽ നാലോ അഞ്ചോ ഓട് മാറ്റേണ്ടിവരും. അപ്പോഴാണു കഴുക്കോലിന്റെ, പട്ടികയുടെ ചിതൽ തിന്ന അവസ്ഥ മനസ്സിലാവുക. അപ്പൊൾ അതും മാറ്റേണ്ടി വരും. ഇതൊക്കെ മഹാപാടാണ്. ഇതിന്നൊരു പരിഹാരമാണ് ‘പാള’.

നല്ല കവുങ്ങിൻപാള നീളത്തിൽ മുറിച്ചെടുത്തു ചോർച്ചയുള്ള ഓടിന്റെ താഴെ പട്ടികയിൽ തിരുകി ഉറപ്പിച്ചു വെക്കും കാരണവർ. അകത്തുനിന്നു പാളക്കീറ് കാണാം. ഒന്നോ രണ്ടോ സ്ഥലത്തെ ചോർച്ച തൽക്കാലം ഇങ്ങനെ അടച്ചു ചോർച്ച പ്രശ്നം അസ്സലായി പരിഹരിക്കും.

ഇങ്ങനെ ഒരു നാലഞ്ചുകൊല്ലം കഴിയുമ്പോഴേക്ക് നിരവധി പാളക്കീറുകൾ ഓടിന്നടിയിൽ തിരുകിയിരിക്കും. അടുത്തകൊല്ലം മുഴുവൻ ഓടും മാറ്റി, അതോടൊപ്പം പട്ടികയും കഴുക്കോലും ഉത്തരവും കട്ടിളയും ജനലും വരെ (ഈർപ്പവും ചിതലും വേണ്ടതു ചെയ്തിരിക്കും) മാറ്റി വെച്ചാലേ അകത്തു കിടക്കാനാവൂ എന്നവസ്ഥ ഉണ്ടാവും.

നമ്മുടെ മേലധികാരികൾ, ഹേഡ്മാഷന്മാർ, ജില്ല സംസ്ഥാന അധികാരികൾ , മന്ത്രിമാർ…..എല്ലാരും പ്രശ്നം പരിഹരിക്കുന്നതിൽ ‘ഓടും പാളയും’ വിദ്യ പ്രയോഗിച്ചുകൊണ്ടിരിക്കയാണ് എന്നു മനസ്സിലാക്കാൻ നമുക്കവുന്നില്ലേ? ഏതാപ്പീസിലു ഏതു ഫയലാ വേണ്ടതുപോലുള്ളത്? എന്തു കാര്യാ വേണ്ടതുപോലുള്ളത്? തൽക്കാലം പ്രശനം പരിഹരിക്കണം എന്നല്ലതെന്താ നടക്കുന്നത്? അതിനെത്ര പണമാ സർക്കാർ ചെലവാക്കുന്നതു? എല്ലാ സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ ഓടിനേക്കാൾ അധികം പാളക്കീറുകൾ തിരുകപ്പെട്ടു നിൽക്കുകയല്ലേ? പ്രശ്നപരിഹാരത്തിന്റെ കേരളീയമായ ജ്ഞാനരൂപം നാം ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിമാനിക്കാം.
sujanika@gmail.com

27 November 2009

സാഹിത്യാകാശത്തെ നിത്യതാരകൾ

തുടർന്നുള്ള നക്ഷത്രങ്ങൾ SUJAWORD ൽ വായിക്കുമല്ലോ

ജനയുഗം-സഹപാഠിയിൽ പ്രസിദ്ധീകരിച്ചത്
നക്ഷത്രം ഒന്ന്

സാഹിത്യാകാശത്തെ നിത്യതാരകൾ

ആമുഖം
(പുസ്തകം ഒരു നക്ഷത്രം)

കാലപ്രവാഹത്തിൽ എന്നും പുതുമകൾ ഉണ്ടാക്കിക്കൊണ്ടാണ് പ്രകൃതി നിലനിൽക്കുക.പ്രകൃതി മാത്രമല്ല ജീവിതവും.ജീവിതത്തിലെ ക്രിയകൾക്കെല്ലാം ഇതു ബാധകം.മനുഷ്യവൃത്തികളുടെ സുപ്രധാനമായ ഒരു സാക്ഷ്യം കലയാണ്. കലകളിൽ പ്രധാനപ്പെട്ടത് സാഹിത്യം. “ഇവിടെയുണ്ടുഞാനെന്നറിയിക്കുവാൻ മധുരമാമൊരു കൂവൽ മാത്രം മതി” എന്നു കവി.പി.പി.രാമചന്ദ്രൻ പറയും(ലളിതം എന്ന കവിത).ഇങ്ങനെ പുതുമകൾ ഉണ്ടാക്കാനുള്ള ഊർജ്ജം സംഭാവനചെയ്യുന്നതും കാലം തന്നെയാണ്. കാലം കനിഞ്ഞരുളുന്ന ഈ ഊർജ്ജം ലഭിക്കുന്ന ഇനങ്ങൾ വീണ്ടും പുതുമയോടെ നിലനിൽക്കും.നാം പറയാറുള്ളതുപോലെ കാലപ്രവാഹത്തിൽ ഒലിച്ചുപോകില്ല. ഒലിച്ചുപോകില്ലെന്നു മാത്രമല്ല നവ്യമായ ഓജസ്സോടെ നിലനിൽക്കുകയും ചെയ്യും.

ഇതു കാണിക്കുന്നത് കാലവും കർമ്മവും തമ്മിലുള്ള ഒരു ഊർജ്ജകൈമാറ്റ തന്ത്രം തന്നെ.മനുഷ്യന്റെ സാഹിത്യപ്രവർത്തനം സാഹിത്യസൃഷ്ടികൾ രൂപപ്പെടുത്തുന്നു. ഈ സാഹിത്യകൃതികൾ=പുസ്തകങ്ങൾ സ്വയം ഊർജം ഉല്പാദിപ്പിക്കുകയും കാലവുമായി കൈമാറ്റം ചെയ്യുകയും ആണ് എന്നു കരുതാം.അതുകൊണ്ടവ സ്വയം ഊർജ്ജപ്പെടുകയും കാലപ്രവാഹത്തിൽ ഒലിച്ചുപോവാതെ എക്കാലവും നിലനിൽപ്പു നേടുകയും ചെയ്യുന്നു.ഇതു പുസ്തകങ്ങളുടെ ഭൌതികവിദ്യയാണ്.എന്നാൽ എല്ലാ പുസ്തകങ്ങൾക്കും ഈ വിദ്യ സ്വായത്തമല്ല.ആയിരക്കണക്കിന്ന്/ നൂറുകണക്കിന്ന് വർഷങ്ങളായി നിലനിൽക്കുന്ന അപൂർവം പുസ്തകങ്ങൾ നമുക്കുണ്ട്.അവയൊക്കെ ഇന്നും വായിക്കാൻ നാം തയ്യാറാവുന്നു.രാമായണം, മഹാഭാരതം, കാളിദാസകൃതികൾ, ഷേക്സ്പിയർ, ടാഗോർ, തുടങ്ങിയുള്ളവ ഉദാഹരണം.കാലവുമായി നടത്തുന്ന ഊർജ്ജകൈമാറ്റത്തിന്റെ വിദ്യ ഉൾക്കൊള്ളുന്നവയാണീ കൃതികൾ എന്നു തീർച്ച.ഇന്നും പ്രസ്ക്തിയും ആസ്വാദനവും നിലനിർത്തുകയും വർദ്ധിപ്പിക്കുകയും സമകാലികമാക്കുകയും ചെയ്യുന്ന ഊർജ്ജതന്ത്രം.ഇതുതന്നെയല്ലെ നക്ഷത്രങ്ങങ്ങളുടെയും ഭൌതികം.കോടിക്കണക്കിനു വർഷങ്ങളായി ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ടിരിക്കുക എന്നത്?

വക്കുകളാണ് അടിസ്ഥാനം. വാക്കുകൾ കൊണ്ട് കവിതയെഴുതുന്നു കവി. എന്നാൽ രണ്ടുവാക്കുകൾ കൂടിച്ചേരുമ്പോൾ അതു ഒരു നക്ഷത്രമായി മാറുന്നു എന്നാണ് സാഹിത്യചിന്തകന്മാർ പറയുക.കവിത നക്ഷത്രമാണ്. നമ്മുടെ ഭാഷയിൽ നിരവധി നക്ഷത്രങ്ങൾ ഉണ്ട്. അവയിൽ ചിലതൊക്കെ തുടർന്ന് നമുക്ക് പരിചയപ്പെടാം.

ആകാശങ്ങളുടെ വൈവിധ്യം
(നമ്മുടെ മുറ്റത്ത് നിന്ന് നോക്കുന്ന ആകാശം മാത്രമല്ല ആകാശം)

മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികൾ പരിചയപ്പെടുന്നതോടൊപ്പം ഭാരതത്തിലെ വിവിധ ഭാഷകളിലുണ്ടായ സാഹിത്യ രത്നങ്ങൾ കൂടി ചിലത് അറിയാൻ ശ്രമിക്കേണ്ടി വരും. ലോകസാഹിത്യത്തിലെ മഹാഗ്രന്ഥങ്ങൾ കുറേയെണ്ണം തീർച്ചയായും അറിയേണ്ടി വരും.ഇതെല്ലാം കുറെയേറെ അറിയുമ്പോഴാണ് സാഹിത്യാസ്വാദനം സമഗ്രമാവുക. അതിനുള്ള ശ്രമങ്ങൾ നമ്മുടെ ക്ലാസ്മുറികളിലും വായനാവേദികളിലും ഒക്കെ ഉണ്ടാവണം. ഈ അറിവ് തീർച്ചയായും ഒരു വായനക്കാരിക്ക് രസകരമായിരിക്കും. നമ്മുടെ കാവ്യങ്ങളിലെ കഥകൾ ഈഷദ്ഭേദങ്ങളോടെ ഗ്രീക്ക് ഇംഗ്ലീഷ് സാഹിത്യങ്ങളിൽ നാം കാണുന്നു.രാമായണകഥ തന്നെയാണ് ഹോമർ തന്റെ മഹാകാവ്യത്തിൽ പാടുന്നത്. ഉള്ളടക്കപരമായി മാത്രമല്ല സാഹിത്യരീതികളും രചനാശിൽപ്പങ്ങളും ഒക്കെ അറിയുന്നത് രസകരമാവും. നമ്മുടെ ഭാഷാപിതാവ് കിളിപ്പാട്ടുകൾ രചിക്കുന്ന കാലത്ത് ഷേക്സ്പിയർ തന്റെ മഹത്തായ കൃതികളൊക്കെ എഴുതി രംഗത്ത് അവതരിപ്പിച്ചിരുന്നു. എന്നാൽ കാളിദാസരചനകളുടെ കാലത്ത് ഇക്കൂട്ടർ കാട്ടുമനുഷ്യരായിരുന്നു. ഭാഷപോലും കൈവശമില്ലാത്തവർ. കുമാരനാശാൻ വീണപൂവ്വ് എഴുതുമ്പോൾ റ്റി.എസ്.എലിയട്ട് വേസ്റ്റ്ലാന്റ് എഴുതി പ്രസിദ്ധീകരിച്ചു. പിന്നെയും ഒരു 60 കൊല്ലം കഴിഞ്ഞാണ് അയ്യപ്പപ്പണിക്കർ കുരുക്ഷേത്രം എഴുതുന്നത്.ഈ തരത്തിലുള്ള കാലക്രമപട്ടികപോലും വായനക്കാരിക്ക് കൌതുകമുണ്ടാക്കും.ഈ യൊരു ശ്രമമാണ് ഈ കുറിപ്പുകളിലൂടെ മുന്നേറുന്നത്. താരതമ്യപരിശോധന എപ്പോഴും ഗുണം ചെയ്തിട്ടുണ്ട്.
നമ്മുടെ വായന
(നന്നായി വായിച്ച് കുറിപ്പെടുക്കൂ, സഹപാഠിക്കയക്കൂ)
സമകാലിക സാഹിത്യകാലാവസ്ഥയിലെ ഒരു മുഖം പരിചയപ്പെടുത്തിക്കൊണ്ട് ഒരു കാവ്യനക്ഷത്രത്തെ കുട്ടികളുടെ മുന്നിലെത്തിക്കുകയാണ്.അതിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങളും (കവി, കൃതി), കാവ്യത്തിന്റെ ഉള്ളടക്കവും (വളരെ ലഘുവായി), ഈ കൃതിയുടെ സുപ്രധാനമായ ആസ്വാദനാശവും കുറിപ്പിൽ ഉണ്ടാവും. ഇതിന്റെ സമകാലിക പ്രസക്തികൂടി സൂചിപ്പിക്കുന്ന ചെറുകുറിപ്പുകൾആണ് സഹപാഠിയുടെ മനസ്സിൽ.
എന്നാൽ ഇതു ഓടിച്ച് വായിക്കുന്നതിലൂടെ കൂട്ടുകാർ ഈ പുസ്തകം തപ്പിയെടുത്ത് വായിക്കാൻ ശ്രമിക്കും.ഏതു നല്ല വായനക്കാരനും ഒരു കൃതി വായിക്കുന്നത് ഇങ്ങനെ ആരെങ്കിലും പരിചയപ്പെടുത്തുമ്പോഴാണല്ലോ. ഈ പരിചയം ലഭിക്കുമ്പോൾ നമുക്കത് വായിക്കാൻ തോന്നും.നന്നായി വായിക്കാൻ വേണ്ടത്ര സമയമെടുത്ത് ഒരു ആസ്വാദനക്കുറിപ്പ് സഹപാഠിക്കു അയക്കണം. ഒരു പുസ്തകത്തെ കുറിച്ചു വരുന്ന ഈ ആസ്വദനങ്ങളൊക്കെ നമുക്ക് സഹപാഠിയിൽ പ്രസിദ്ധീകരിക്കാം. എല്ലാം കൂടി ചേരുമ്പോൾ നല്ലൊരു പുസ്തകവിചാരം നമുക്കു കിട്ടും.കൂട്ടുകാരുടെ വായനയും എഴുത്തും ഇതുകൊണ്ടൊക്കെ വളരെ വളരെ വളരും.

14 November 2009

മാങ്ങാപ്പെരുമ


മാവുകൾ വീണ്ടും പൂക്കാൻ തുടങ്ങിയിരിക്കുന്നു. വേനൽക്കാലത്തേക്ക് പുതു മാമ്പഴങ്ങൾ തയ്യാറാവുകയാണ്. കഴിഞ്ഞ മാമ്പഴക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നമ്മെ കൊതിപ്പിക്കുന്നില്ലേ?





ഒരു മാങ്ങയുടെ പേരിൽ

രാജാവായിരുന്ന ഭർതൃഹരി വൈരാഗിയായി തീർന്നതിന്നു പിന്നിൽ ഒരു മാങ്ങാക്കഥയുണ്ട്. ഒരുപക്ഷെ, മാങ്ങയുമായി ബന്ധപ്പെട്ട ആദ്യകഥ ഇതാവാം.

ഒരിക്കൽ ഒരു ബ്രാഹ്മണൻ തന്റെ ദാരിദ്ര്യം തന്റെ ദാരിദ്രപരിഹാരത്തിനായി ദേവിയെ ഭജിച്ചു. ഭഗവതി അദ്ദേഹത്തിന്ന് ഒരു മാമ്പഴം സമ്മാനിച്ചു. ഇതു തിന്നാൽ ജരാനരകളില്ലാതെ അനവധികാലം ജീവിക്കാം എന്ന വരവും കൊടുത്തു.
മാമ്പഴം കിട്ടിയതിൽ അദ്ദേഹത്തിന്ന് വലിയ സന്തോഷം തോന്നിയില്ല.കഞ്ഞികുടിക്കാൻ വകയില്ലാത്ത താൻ അനവധികാലം ജീവിച്ചിട്ടെന്തു ചെയ്യും? ദാരിദ്രം മാറാൻ പണം കിട്ടണം. പണം കിട്ടാൻ മാമ്പഴം രാജാവായ ഭർതൃഹരിക്ക് നൽകാം എന്നു തീരുമാനിച്ചു. നൽകി. പണവും കിട്ടി.സന്തോഷമായി.
വിശിഷ്ടമായ പഴം രാജാവ് തന്റെ പ്രിയപ്പെട്ടവൾക്ക് നൽകി.വിശിഷ്ടമായത് സ്വയം അനുഭവിക്കുകയല്ല മറിച്ച്, പ്രിയപ്പെട്ടവർക്ക് നൽകണം എന്നാണു ധർമ്മം. അവളത് അവളുടെ പ്രിയപ്പെട്ട ജാരന്ന് നൽകി. അയാൾ അതു അയാളുടെ ഭാര്യക്കും ഭാര്യ മാമ്പഴത്തിന്റെ പ്രാധാന്യം ശരിക്കറിയാത്തതുകൊണ്ട് വേലക്കാരിക്കും നൽകി.
ഭർതൃഹരി, കൊട്ടാരമട്ടുപ്പാവിലിരിക്കുമ്പൊൾ ഒരുത്തി രാജവീഥിയിൽകൂടി ഒരുപാത്രം നിറയെ ചാണകവും അതിനുമുകളിൽ ഒരു മാമ്പഴവുമായി നടന്നുപോകുന്നതു കണ്ടു. ബ്രാഹ്മണൻ തനിക്കു തന്ന വിശിഷ്ടമായ പഴം ആണതെന്നു മനസ്സിലായി. അനേവ്ഷണത്തിൽ സംഗതികളെല്ലാം മനസ്സിലായി. ഏറെ ദു:ഖം തോന്നി.
അന്നു മുതൽ സ്ത്രീകളെയെന്നല്ല ഒന്നിനേയും വിശ്വസിക്കരുതന്ന് തീരുമാനിച്ച് രാജ്യം അനുജനായ വിക്രമാദിത്യനെ ഏല്പിച്ച് വിരാഗിയായി ജീവിച്ചു.
ഇക്കാലത്ത് ഇദ്ദേഹംഭർതൃഹരീയംഎന്ന മഹത്തായ കൃതി രചിച്ചു.നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം തുടങ്ങിയ രചനകൾ ഇതിലാണ് ഉള്ളത്.

മാമ്പഴക്കവിതകൾ
.

പുരാണേതിഹാസങ്ങളിൽ മാമ്പഴത്തെ കുറിച്ചുള്ള സൂചനകൾ കണ്ടിട്ടില്ല. കാളിദാസന്റെ മേഘസന്ദേശത്തിൽ മാവുകളെകുറിച്ചും മാമ്പഴത്തെകുറിച്ചും പറയുന്നുണ്ട്. ഛന്നോപാന്ത: പരിണതഫലദ്യോദിഭി: കാനനാന്മ്രൈ.( മാങ്ങപഴുത്തു തിളങ്ങുന്ന കാട്ടുമാവുകളെകൊണ്ടു ചൂഴം മൂടിനിൽക്കുന്ന  [ആമ്രകൂട]പർവതം) പർവതത്തിന്റെ പേരുതന്നെ നോക്കൂ: ആമ്രകൂടം. ആമ്രം=മാങ്ങ!
മലയാളത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെമയൂരസന്ദേശത്തിൽമാവിനെകുറിച്ചുള്ള മനോഹരമായ ഒരു വിവരണം ഉണ്ട്. മലയാളകവിതയിൽ ഇതാവാം ആദ്യത്തെ മാങ്ങാപ്രസ്താവം.മുറ്റത്ത് നിൽക്കുന്ന മാവിനെ കുറിച്ച് തമ്പുരാൻ എഴുതിയതു നോക്കൂ:

കയ്യാലെത്തിക്കുതുകമിയലും കുട്ടികൾക്കും പറിക്കാൻ
വയ്യാതല്ലാതൊരുതര ഫലശ്രേണി തൂങ്ങിക്കിടക്കും
തയ്യായുള്ളോരനവധി രസാലാളി സുസ്മേരമാക്കി
ച്ചെയ്യാതേകണ്ടവിടെ ഒരുവന്റേയുമില്ലന്തരംഗം.

മാവ് മുറ്റത്ത് നിറയെ വേണം.
തൈമാവ് ആവണം.
നിറയെ കായ്കൾ വേണം.
മൂത്തുപഴുത്തിരിക്കണം.
കുട്ടികൾക്കുപോലും കയ്യെത്തി പറിക്കാൻ കിട്ടണം.
എത്ര മനോഹരമായ ഉദ്യാനഭാവന!





മലയാളത്തിലെ ഏറ്റവും നല്ല മാങ്ങാക്കവിത വൈലോപ്പിള്ളിയുടെമാമ്പഴംതന്നെ. മാമ്പഴം വായിക്കാത്ത-കേൾക്കാത്ത മലയാളിയില്ല. കവിതയെന്നനിലയിലും മാമ്പഴത്തെകുറിച്ചുള്ള ഒരു കവിതയെന്നനിലയിലുംമാമ്പഴംഉദാത്തമാണ്.ശൈശവകുതൂഹലങ്ങളും മുതിർന്ന മനസ്സിന്റെ വേവലാതികളുംമാമ്പഴംഎന്ന ഒരു കാവ്യബിംബത്തിലൂടെ വൈലോപ്പിള്ളി കാവ്യാത്മകമായ നിത്യതയിലെത്തിക്കുന്നു.

ആധുനിക കവികളിൽ പി.പി.രാമചന്ദ്രന്റെമാമ്പഴക്കാലംആണ് ഏറ്റവും നല്ല മങ്ങാക്കവിത.പഴുത്തമാങ്ങകൾ ഞെക്കിപ്പിഴിഞ്ഞു കുടിച്ചിരുന്ന പഴയകാല രീതികളും ആധുനകമായ മങോഫ്രൂട്ടി സംസ്കാരവും തമ്മിലുള്ള വൈരുധ്യം രാമചന്ദ്രൻ എഴുതുന്നു.(കവിതകാണെക്കാണെഎന്ന സമാഹാരത്തിൽ)

സംഭവങ്ങൾകഥകൾ

1.ഒരിക്കൽ മുത്തഛൻ ഒരു മാങ്ങയണ്ടി കു ഴിച്ചിട്ട് വെള്ളം നനക്കുനതുകണ്ട് : മാവ് വലുതയി കായ്ക്കാൻ എത്ര കാലം വേണം? അത്രകാലം മുത്തഛൻ ജീവിച്ചിരിക്ക്യോ?
ഇല്ല. ഇതെനിക്ക് തിന്നാനല്ല. എന്റെ പേരക്കുട്ടികൾക്കാ. ഞാൻ തിന്ന മാങ്ങകൾ എന്റെ മുത്തഛന്മാരു വെച്ചതല്ലേ?

2.തിരുവനന്തപുരത്ത് പത്മനാഭസ്വമിക്ഷേത്രത്തിൽ മുറജപം നടക്കുന്നു. ബ്രാഹ്മണർക്ക് ഗംഭീരസദ്യയുണ്ട്. ഊണുകഴിക്കുന്നനേരത്താണു പിറ്റേന്ന് വേണ്ട വിഭവങ്ങൾ തീരുമാനിക്കുക. ഒരുദിവസം ഒരു വൃദ്ധൻ നാലത്തെ സദ്യക്ക്  രണ്ട് ഉപ്പുമാങ്ങ കിട്ടിയാൽ നന്നവും എന്നു അഭിപ്രായപ്പെട്ടു.
ഉപ്പുമാങ്ങകിട്ടുന്ന കാലമല്ല. എന്നിട്ടും രാജസേവകന്മാർ അന്വേഷിച്ച് എത്തിച്ചു. അതും പാണ്ടൻപറമ്പത്തെ കുണ്ടൻഭരണിയിൽ ഇട്ടുവെച്ച്ഇരുന്ന മാങ്ങ!സൂപ്പർ സാധനം!

3.രക്തസമ്മർദ്ദം അധികരിച്ച തിരുമേനി വൈദ്യനെ ചെന്നു കണ്ടു. വൈദ്യൻ ഉപ്പു കൂട്ടരുതെന്നു നിർദ്ദേശിച്ചു. മരുന്നിനു പഥ്യം!
കുറച്ചുദിവസം കഴിഞ്ഞു. സമ്മർദം ഒരു കുറവുമില്ല. വൈദ്യനെ വീണ്ടും കണ്ടു.
വൈദ്യൻ: ഉപ്പു കൂട്ടരുതെന്നു പറഞ്ഞിരുന്നില്ലേ?
തിരു: ഉവ്വ്.
വൈദ്യൻ: ന്ന്ട്ടോപിന്നെന്താ കഴിച്ചതു?
തിരു: ഉപ്പ് കൂട്ടില്ലാപകരം ദിവസവും ഉപ്പുമാങ്ങകൊണ്ട് കഴിച്ചുകൂട്ടി!

4. തിരുമേനി സദ്യക്കിരിക്കയാണ്. ഗംഭീരസദ്യ. മാമ്പഴക്കാളൻ ആണ് .
തിരുമേനി ഒരു മാങ്ങയെടുത്തു ചോറിലേക്ക് പിഴിഞ്ഞു. ധാരാളം ചാറ്. വീണ്ടും പിഴിഞ്ഞു.അമർത്തിപ്പിഴിഞ്ഞു.
മാങ്ങയണ്ടി കയ്യിൽ നിന്നു വഴുതി.അടുത്ത ഇലയിൽ തൊട്ടു.അതിനടുത്തതിൽ..അതിനടുത്ത്.ഒരു വരിയിലെ മുഴുവൻ ഇലയിലും അണ്ടി ചെന്നുമുട്ടി. ഒക്കെ എച്ചിലായി.
തിരുമേനിക്ക് സങ്കടം വന്നു. കരയാൻ തുടങ്ങി.
ഏയ്..സാരല്യാഒരബദ്ധം പറ്റിയതല്ലേസാരല്യാ..
സാരണ്ട്.തിരുമേനി കരഞ്ഞുസാരണ്ട്.
എന്താ?
എന്റെ അഛൻ ഇങ്ങനെ പിഴിഞ്ഞാൽ രണ്ടോ മൂന്നോ വരി എച്ചിലാക്കിയിരുന്നു.
എനിക്ക് കഷ്ടി ഒരു വരിയല്ലേ പറ്റീള്ളൂസാരണ്ട്

മാങ്ങാത്തീറ്റ

വേനൽക്കാല ഫലമാണു മാങ്ങ. മാമ്പൂ മുതൽ കണ്ണിമാങ്ങ, അണ്ടിഉറച്ചമാങ്ങ, ചെനച്ചമാങ്ങ, പഴുത്തമാങ്ങ എന്നിങ്ങനെ പലപരുവത്തിലും ഉള്ള മാങ്ങകൾ തിന്നും.കുട്ടികളണ് ഏറ്റവും ആസ്വദിച്ചു തിന്നുന്നവർ. നേരെ കടിച്ചു കടിച്ചു തിന്നും. മുതിർന്നവർ തോലുചെത്തി പൂണ്ടാണു തിന്നുക.പൂളുന്നതു വളരെ നിഷ്കർഷയോടെയാണ്. ഒരു മാങ്ങപൂണ്ടാൽ നാലു കഷണം. രണ്ടു അപ്പം പൂളും രണ്ട് വാരിപ്പൂളും.അപ്പം പൂളു പുളിക്കില്ല. വാരിപ്പൂളു പുളിക്കും. അപ്പം പൂള് നാലാക്കി മുറിക്കും. അതണ് തിന്നുക.

മാങ്ങ കുട്ടികൾ എറിഞ്ഞു വീഴ്ത്തും. കുട്ടികളുടെ ഉന്നം പരീക്ഷിക്കപ്പെടുന്നതിവിടെയാണ്.മാവിൽ ക്കയറി കുലുക്കി വീഴ്ത്തും. തനിയെ വീണവ പെറുക്കിയെടുക്കും.
മറ്റൊരു സന്ദർഭത്തിൽ മഹാകവി ഒളപ്പമണ്ണ പറഞ്ഞത്:

അല്ലെങ്കിൽ പഴമാങ്ങയെറിഞ്ഞുവീഴ്ത്തും ശീലം
കല്ലാക്കി കൈവന്നോരു പഴമാങ്ങയെക്കൂടീ.

കുട്ടികൾ മാങ്ങ നേരേ കടിച്ചുതിന്നും. കണ്ടുനിൽക്കുന്നവന്റെ വായിൽ വെള്ളം നിറയും.പഴുത്തമാങ്ങ കയ്യിലിട്ട് ഞെരടി പതുപതുപ്പുള്ളതാക്കും.എന്നിട്ട് ഒരറ്റം ഒരൽപ്പം പൊട്ടിച്ച് അതിലെ സത്ത് ഉറുഞ്ചിക്കുടിക്കും.ഒരുപാടുനേരം കുടിക്കും. അവസാനം അണ്ടി വലിച്ചെറിയും. വലിച്ചെറിയുമ്പോൾ കൂട്ടുകാരെ അണ്ടിക്കു തുണപോകാൻ വിളിക്കും.
വലിച്ചെറിഞ്ഞ അണ്ടികൾ അണ്ണാർക്കണ്ണന്മാർ എടുത്തുകൊണ്ടുപോയി സൂക്ഷിക്കും.മഴക്കാലത്തെ പട്ടിണിമാറ്റാനുള്ള സൂക്ഷിപ്പ്! സൂക്ഷിച്ചത് എവിടെയെന്നു പാവം അണ്ണർക്കണ്ണന്മാർ മറക്കുകയും ചെയ്യും.
ഇങ്ങനെ വലിച്ചെറിഞ്ഞ അണ്ടികൾ മഴക്കാലത്ത് മുളയ്ക്കും. നാട്ടിൽ കാണുന്ന പല വലിയമാവുകളും ഇങ്ങനെ ഉണ്ടായവയാണ്. നാട്ടുമാവുകൾ എന്നു തന്നെ ഇവക്ക് പേരും.
മാവുകൾക്ക് പല പേരുകളും പണ്ടുണ്ട്. ഇനം തിരിച്ച് മൂവാണ്ടൻ, പുളിയൻ, ഗോമാവ് എന്നിങ്ങനെ. മൂവാണ്ടൻ വെളുത്തതും കറുത്തതും ഉണ്ട്. ചെറിയ മരങ്ങളാവും മൂവാണ്ടൻ. പുളിമാവും ഗോമാവും വലിയമരങ്ങളും.
ഓരോ മാവിനും പേരുണ്ട്. മുത്തി, മുട്ടിക്കുടിയൻ, വരമ്പൻ, അരികിലെ മാവ്, പിന്നിലെ മാവ്, ചകിരിയേൻ, ശർക്കരമാവ്,.എന്നിങ്ങനെ ഓരോ മാവിനും പേരുണ്ട്. അതിന്റെ ഫലം, വെച്ചയാൾ, സ്ഥാനം,പ്രായം , സംഭവങ്ങൾ എന്നൊക്കെ അടിസ്ഥാനമാക്കിയാണ് പേരുകൾ.ഓരോമാങ്ങയ്ക്കും ഭിന്ന രുചികളായിരുന്നു.
ഓരോ വളപ്പിലും നിരവധി മാവുകൾ ഉണ്ടാവും. പലപ്രായത്തിലുള്ളവ.കോടികായ്ക്കുന്ന ഫലം അമ്പലത്തിൽ നിവേദിക്കും.കോടി കായ്ക്കുമ്പോൾ മാവിനെ (പ്ലാവിനേയും)കോടി വസ്ത്രം ഉടുപ്പിക്കും.

കറികൾ.
വേനൽക്കാലം മുഴുവൻ പണ്ട് കുടുംബങ്ങളിൽ കറി ചക്കയും മാങ്ങയും തന്നെ.
മാങ്ങയിൽ ഏറ്റവും പ്രസിദ്ധമായ കറി കടുമാങ്ങ തന്നെ.മാങ്ങാ അച്ചാറും പ്രസിദ്ധം. പഴമാങ്ങാക്കറി നല്ലൊരു ഉപദംശമാണു. പൂങ്കുല മുതൽ മാങ്ങയുടെ എല്ലാ പ്രായവും കറികൾക്ക് നന്നു. മാങ്ങയില്ലാത്ത കാലത്തേക്ക് ഉപ്പിട്ടും മുളകിട്ടും ഉണക്കിയും സൂക്ഷിക്കും.പഴുത്തമാങ്ങ പിഴിഞ്ഞെടുത്ത് അപ്പം പോലെ പരത്തി ഉണക്കി സൂക്ഷിക്കും.പിന്നീടതു കറിവെക്കാൻ പ്രയോജനപ്പെടുത്തും.

മാങ്ങക്കുപകരം മാങ്ങഫ്രൂട്ടി
ഗ്രാമീണമായ മാങ്ങാസംസ്കാരത്തിന്റെ എതിർദിശയാണു നാഗരികമായ മാങ്ങസംസ്കരണവും മാഗോഫ്രൂട്ടി സംസ്കാരവും. സ്റ്റ്രോയിലൂടെ കുടിച്ച് ജനലിലൂടെ വലിച്ചെറിയുന്ന മാങോഫ്രൂട്ടി കൂടുകൾക്കൊപ്പം നാമും ഉള്ളുപൊള്ളയായവർആണല്ലോ എന്നു പി.പി.രാമചന്ദ്രൻ വ്യസനംകൊള്ളുന്നു.
മാങ്ങയില്ലാതെതന്നെ മാങ്ങയുടെ സ്വാദും മണവും കൃത്രിമമായി ഉണ്ടാക്കി നമ്മെ അതിലേക്കാകർഷിക്കുന്ന കച്ചവടകാലം നമ്മുടെ മാങ്ങാസംസ്കാരത്തിന്റെ ന്മക നശിപ്പിക്കുന്നു.
മാധ്യമം ദിനപത്രത്തിൽ ‘വെളിച്ചം’ പേജിൽ പ്രസിദ്ധീകരിച്ചത്.