25 February 2010

കഥാപാത്രത്തിന്റെ തനിനിറം

കഥാപാത്രത്തിന്റെ തനിനിറം


കഥാപാത്രസ്വഭാവം വിശകലനം ചെയ്യാനുള്ള ഒരു പ്രവർത്തനം പരീക്ഷക്ക് പ്രതീക്ഷിക്കാവുന്നതണ്. പാഠഭാഗങ്ങൾ സൂചിപ്പിച്ചോ, ഒരു വായനാവസ്തു തന്നോ ഇതു ചെയ്യാൻ നിർദ്ദേശിക്കാം. മലയാളം രണ്ടാം പേപ്പറിൽ മിക്കവാറും ഈയൊരു പ്രവർത്തനം അറിയണം.

‘പാത്തുമ്മയുടെ ആടിൽ’ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അബൂബക്കർ എന്ന അബു. അബുവിന്റെ സ്വഭാവസവിശേഷതകൾ വിശകനം ചെയ്തു നോക്കുക:
ഒരു കഥാപത്രത്തിന്റെ / ആളിന്റെ സ്വഭാവ വിശകലനം ചെയ്യുന്നത് :

കഥാപാത്രം ഉൾപ്പെടുന്ന സംഭവങ്ങളിൽ അവരുടെ പ്രതികരണങ്ങൾ
കഥാപാത്രത്തെ കുറിച്ച് സഹപാത്രങ്ങളുടെ നിരീക്ഷണങ്ങൾ
കഥാകാരൻ നേരിട്ട് പറയുന്ന സൂചനകൾ
കഥാപാത്ര ചിന്തകൾ, അനുഭവങ്ങൾ സ്വയം വിശകലനം ചെയ്ത് എത്തുന്ന നിഗമനങ്ങൾ

ഇത്രയും സംഗതികളെങ്കിലും പഠിച്ചുകൊണ്ടാവണം. ഇവിടെ അബൂബക്കർ-അബു എന്ന കഥാപത്രത്തെ സമീപിക്കുമ്പോൾ ഇതെങ്ങനെയൊക്കെയാണെന്ന് പരിശോധിക്കാം.
പ്രധാനമായും മൂന്നോ നാലോ സന്ദർഭങ്ങളിലാണ് അബു പ്രത്യക്ഷപ്പെടുന്നത്.
1. ബഹളപൂർണ്ണമായ വീട്ടിലേക്ക് വരുന്ന അബു- ആദ്യ അധ്യായത്തിൽ- വന്നു ഒച്ചയെടുത്ത ഉടനെ എല്ലാ ബഹളവും നിലച്ചു. ശാന്തമാകുന്നു.
2. തുടർന്ന് നെയ്യുമോഷണഖണ്ഡത്തിൽ അബു നായകനാകുന്നു.
3. ബഷീറിന്റെ കഥ വായിച്ചു വ്യാകരണപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു- ബഷീർ അതിനോട് ക്രൂരമായി പ്രതികരിക്കുന്നു
4. സ്കൂളിൽ പോകുന്ന വഴി ബഷീറിനെ മർദ്ദിക്കുകയും ബഷീർ തിരിച്ചടിക്കയും ചെയ്യുന്നു.
ഈ രംഗങ്ങൾ വിശകലനം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവുന്ന സംഗതികൾ
1. എല്ലാ പരിമിതികളിലും നിന്നുകൊണ്ട് – മുതിർന്നവരും കുട്ടികളുമയി 18 പേർ ജീവിക്കുന്ന ഒരു കൊച്ചു വീട്ടിൽ- ശാന്തിയും സമാധാനവും അച്ചടക്കവും സൃഷ്ടിക്കാൻ പ്രാപ്തൻ. (ഇതുകൊണ്ടുതന്നെയാണു ഒരിക്കൽ ബഷീർ ‘ എടാ നിനക്കെന്നെ ഈ ബഹളത്തിൽ നിന്നൊന്ന് രക്ഷിക്കാൻ പാടില്ലേ? എന്നു കെഞ്ചുന്നത്.) ‘ശബ്ദങ്ങളുടെ’ തമ്പുരാനായ ബഷീറിനുപോലും രക്ഷകൊടുക്കാൻ കെൽപ്പുള്ളവനാണല്ലോ നൂലുപോലെയെങ്കിലും മഹാ ഒച്ചക്കാരനായ അബു! മലയാളം മുഴുവൻ കേട്ട ഒച്ച (ശബ്ദങ്ങൾ) യേക്കാൾ ബഷീറിനാവശ്യമായി വരുന്നത്(ആടു തിന്നത് മൂപ്പർ നോക്കി നിന്നില്ലേ?) വീട്ടിലെ ബഹളം നിർത്തുന്ന അബുവിന്റെ ‘’ഒച്ച’! അതോ ‘വ്യാകരണപരമായി’ സാധുതയുള്ള ‘ഒച്ച’!

2. നെയ്യുമോഷണം ഖണ്ഡം കൌമാര കുസൃതികളുടെതു തന്നെ. ജിവിതത്തിന്റെ എല്ലാ ഘട്ടവും കടന്നുപോരുന്ന അബു ആണിതിൽ. നമുക്കറിയാം, കഥകളിലെ പല കഥാ പാത്രങ്ങളും ഈ ഘട്ടങ്ങൾ മുഴുവൻ കടന്നുപോകുന്നവരല്ല. ‘അളിയൻ വന്നത് നന്നായി’ എന്ന കഥയിലെ നായകനും മറ്റും മധ്യവയസ്സിലാണ് പ്രത്യക്ഷപ്പെടുന്നത്.കുട്ടിക്കാലം മുതൽ തുടരുന്ന സ്വഭാവദാർഢ്യം നമുക്ക് ഇവിടെ മനസ്സിലവും.
3. അധ്യാപകനായിട്ടായിരുന്നു അബുവിന്റെ തൊഴിൽ തുടക്കം. പിന്നെയത് വേണ്ടെന്നു വെച്ച് പീടികവെച്ചു. പക്ഷെ, ഇക്കാക്കയുടെ സാഹിത്യം വായിച്ചപ്പോൾ അയാളുടെ ഭാഷാബോധം-അധ്യാപകബോധം ഉണരുന്നു. ഭാഷാബദ്ധങ്ങൾക്കു താഴെ ചുകന്നവരകൾ ചേർക്കുന്നു. അതിൽ അപമാനിതനും ആകുന്നു. എന്നാലും ശുദ്ധഭാഷയുടെ വക്താവാണ്- എത്ര മർദ്ദനമേറ്റാലും- അബു.സ്കൂളിൽ-തൊഴിലിടത്ത് ഒരു ഭാഷയും വീട്ടിൽ മറ്റൊരു ഭാഷയും അബുവിന്നില്ല. അതാണ് ‘മാതാവേ അൽപ്പം ശുദ്ധജലം തന്നാലും’ എന്ന ഭാഷ. എല്ലാ മലയാളിയും വിവിധ മലയാളങ്ങൾ പ്രയോഗിക്കുന്നവരാണ്. സ്കൂളിൽ, നടുറോട്ടിൽ, വീട്ടിൽ, ക്ലബ്ബിൽ, ബാങ്കിൽ(ലോണെടുക്കാൻ പോകുമ്പോൾ), ഭാര്യയോട്…ഒക്കെ ഭിന്നഭിന്ന മലയാളം അല്ലേ? ഈ സ്വഭാവം ഭാഷാസ്നേഹിയായ അബുവിന്നില്ല. ഏതു പ്രതിസന്ധിയിലും സ്വന്തം സ്വത്വം കാത്തുസൂക്ഷിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വലിയ ഭാഗ്യം?
4. ……
5. ………..
ഇത് വിശകലനത്തിന്റെ ഒരു രീതി പ്രദർശിപ്പിച്ചതാണ്. നോവൽ പൂർണ്ണമായും മനസ്സിലാക്കിയ ഒരു കുട്ടിക്ക് ഇതു സ്വയം ചെയ്യാനാവും എന്നു കാണിക്കാൻ മാത്രം.
വിശകലനം ചെയ്യുന്നത് നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവണം. അതു ചെയ്യനുള്ള ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവ നമ്മുടെ വായനാ സംസ്കാരം ആകുന്നു.ബഷീറിയൻ സാഹിത്യം എത്രത്തോളം നാം മനസ്സിലാക്കിയിട്ടുണ്ടോ അത്രയധികം കാര്യങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞുവരും. അതെല്ലാം യുക്തിയുക്തം എഴുതുമ്പോൾ, പ്രസക്തമായവ മാത്രം തെരഞ്ഞെടുക്കുന്നതിൽ വകതിരിവുണ്ടാവുമ്പോൾ നമ്മുടെ മൌലികത വായനക്കാരിക്ക ബോധ്യപ്പെടും. എ+നുള്ള സ്കോർ നിലനിൽക്കുന്നത് ഈ മൌലികതയിൽ തന്നെയുമാണല്ലോ.
എഴുതുക:sujanika@gmail.com

19 February 2010

ശീർഷകത്തിന്റെ ഔചിത്യം കുറിക്കുമ്പോൾ

ഗജേന്ദ്രമോക്ഷം- എന്ന കവിതയുടെ ശീർഷകം പരിശോധിച്ചു ഒരു ചെറുകുറിപ്പ് തയ്യാറാക്കുക. ഇതുപോലൊരു ചോദ്യം മിക്കവറും കാണും. ഇതിൽ രണ്ടു സംഗതികൾ പരിശോധിക്കപ്പെടുന്നുണ്ട്. ഒന്ന് ‘ശീർഷകം’ എന്ന വ്യവഹാരരൂപത്തിന്റെ ഘടനാപരമായ അറിവ്, രണ്ട് കവിതയിലെ ഉള്ളടക്കവും ശീർഷകവും തമ്മിലുള്ള ചേർച്ച. ഇതു രണ്ടും അറിയുന്ന കുട്ടിക്ക് അവളുടെ മികച്ച ഉത്തരം എഴുതാൻ സാധിക്കണം. തന്നെയുമല്ല സ്വന്തം ചിന്തയുടെ ഫലമായ , മൌലികമായ നിരീക്ഷണവും ഉൾപ്പെടണം.

ശീർഷകം- രൂപഘടന
സംക്ഷിപ്തത
ആകർഷത്വം
സമഗ്രത
ധ്വന്യാത്മകത

പരിശോധന
ആദ്യം സംക്ഷിപ്തത വിശദീകരിക്കണം.ഉള്ളടക്കം മുഴുവൻ ധ്വനിപ്പിക്കുന്ന ഏറ്റവും ചെറിയ പദപ്രയോഗം ആണല്ലോ ‘ഗജേന്ദ്രമോക്ഷം’ എന്ന ശീർഷകം. 5 അക്ഷരങ്ങളിൽ ഒരു പുരാണകഥയുടെ ഉള്ളടക്കം മുഴുവൻ നൽകുന്നു. ഇന്ദ്രദ്യുംനരാജവിന്റെ കഥ മഹാഭാഗവതത്തിൽ പ്രദിപാദിക്കുന്നുണ്ട്. അവിടെയും ശീർഷകം ഗജേന്ദ്രമോക്ഷം എന്നു തന്നെയാണ്. രാജാവിനു കിട്ടിയ ശാപവും അതിന്റെ ശാപമോക്ഷവും ആണ് പുരാണകഥ. രാജാവ് ആനയായിത്തീരുകയും മഹാവിഷ്ണു മോക്ഷം നൽകുകയും ആണ്. വളരെ പ്രസിദ്ധമയ കഥ. ശീർഷകവായനയിൽ നിന്നു മുഴുവൻ കഥയും ആർക്കും വായിച്ചെടുക്കാം. ഇതിനു പകരം മറ്റെന്തേങ്കിലും ആയിരുന്നു തലക്കെട്ടെങ്കിൽ നല്ലൊരു വ്യാഖ്യാനത്തിന്റെ സഹായത്തോടെ മാത്രമേ സംഗതി പിടികിട്ടുമായിരുന്നുള്ളൂ. അല്ലെങ്കിൽ കവിത മുഴുവൻ വായിച്ചറിഞ്ഞതിനു ശേഷവും.

ഗജേന്ദ്രമോക്ഷം എന്ന തലക്കെട്ടിന്റെ ആകർഷകത്വം നോക്കൂ: രണ്ടു ചെറിയ പദങ്ങൾ-ഗജേന്ദ്രൻ, മോക്ഷം- കൂട്ടിച്ചേർത്തൊരു സമസ്തപദം. ഒറ്റപ്പദങ്ങളേക്കാൾ കെട്ടുറപ്പ് സമസ്തപദങ്ങൾക്കുണ്ട്. സമസ്തപദങ്ങൾ അധികം ആശയങ്ങൾ പ്രസരിപ്പിക്കുന്നവയാണ്. വളരെ ശുഭസൂചകമായ ഒരു പദം. മോക്ഷം എന്ന പദഭാഗം നൽകുന്ന സൂചന അതാണ്. മുതിർന്ന ആളുകൾക്ക് വളരെ ഇഷ്ടപ്പെടുന്നത് ആണല്ലോ ‘മോക്ഷം’. രാജാവിന്ന്(ഗജേന്ദ്രന്ന്) മോക്ഷം ലഭിക്കുന്നതാണല്ലോ കഥ. ഉള്ളടക്കത്തിന്റെ ഗാംഭീര്യം മുഴുവൻ ശീർഷകത്തിലുണ്ട്. മോക്ഷം കിട്ടിയ ആനയുടെ കഥ, ആനമോക്ഷം…എന്നൊക്കെയയിരുന്നെങ്കിൽ ഒരുതരത്തിലും ഈ കവിത വായനക്കരനെ ആകർഷിക്കതെ പോയേനേ എന്നു പറയേണ്ടതില്ലല്ലോ. പുരാണകഥയായതുകൊണ്ടും ആയതു ആധുനികമനുഷ്യന്റെ ജീവിതത്തെ വ്യാഖ്യാനിക്കുന്നതിലൂടെ നല്ലൊരു കവിതയായിത്തീരുന്നതുകൊണ്ടും തലവാചകത്തിന്റെ ഗാംഭീര്യം മുഴുവനും പ്രതിഫലിപ്പിക്കുന്നു ഈ പദം. സംസ്കൃതത്തിന്റെ ഒരു ആധികാരികതയും കൂട്ടത്തിൽ നമുക്ക് പരിഗണിക്കാൻ തോന്നും.

ശീർഷകത്തിന്റെ സമഗ്രത എന്നത് ഉള്ളടക്കവുമായി എത്രമത്രം ഒത്തുപോകുന്നു എന്നതിന്റെ അടിസ്ഥാനം ആകുന്നു. വളരെ വ്യാഖ്യാനങ്ങൾക്കു ശേഷം ഉള്ളടക്കവും ശീർഷകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉണ്ടല്ലോ. പണ്ട് ‘ലങ്കാദഹനം‘ എന്ന സിനിമാപ്പേരുകണ്ട് പുരാണകഥയാണെന്നു കരുതി ഭക്തിപൂർവം സിനിമക്കു പോയവർ ഒരു സി.ഐ.ഡി.കഥ കണ്ടു തിരിച്ചുപോന്ന് ചീത്തവിളിച്ച സംഭവം കേട്ടിട്ടുണ്ടാവും; പഴമക്കർ പറയും. പലപ്പോഴും ആകർഷിക്കുന്ന ശീർഷകം നൽകുകയും ഉള്ളടക്കവുമായി വിദൂരബന്ധം പോലും ഇല്ലാതിരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ തലക്കെട്ട് തന്നെ കഥ മുഴുവൻ കെട്ടഴിക്കുന്നു വായനക്കാരുടെ മുന്നിൽ. യാതൊരു ദുരൂഹതയും ബാക്കിവെക്കാതെ കഥാവസാനം –മോക്ഷം-എന്നു വരെ. മോക്ഷം എങ്ങനെ എന്ന ഒരാകാംക്ഷ വായനക്കരിൽ ഉൽപ്പാദിപ്പിക്കുന്നു. തുടർവായനക്ക് പ്രേരിപ്പിക്കുന്നു. കവിതയുടെ രചനാഭംഗിയിൽ ഒരു പുരാണകഥക്കപ്പുറം കിടക്കുന്ന മനുഷ്യജീവിതത്തെസംബന്ധിക്കുന്ന കവിയുടെ നിരീക്ഷണങ്ങൾ ഇതൾവിരിയുന്നു. ദാർശനികമായ ഒരു മണ്ഡലത്തിലേക്ക് വായനക്കാരനെ എത്തിക്കുന്നു.ഹിന്ദുപുരാണത്തിൽ വിവരിക്കുന്ന ഒരു പുരാണകഥ എന്ന ചെറിയവൃത്തം വിട്ട് കവിത മുഴുവൻ മനുഷ്യന്റേയും – മതേതരമായ ഒരു ജീവിതദർശനത്തിലേക്ക് വായനക്കാരെ കൊണ്ടുചെല്ലുന്നു. ശാപ-പാപ-മോക്ഷങ്ങളുടേ കഥകൾ എല്ലാ മതദർശനങ്ങളിലും ഉള്ളതണല്ലോ. പാപമോചനത്തിന്നുള്ള വഴികൾ പലതെന്നു പറയുന്നുണ്ട് എന്നു മാത്രം. വഴികൾ നിശ്ചയിക്കുന്നത് ഓരോ സാമൂഹ്യ-സാംസ്കാരിക ചുറ്റുപാടുകൾ തന്നെയുമെത്രേ.

മനുഷ്യമനസ്സിന്റെ അഹംകാരത്തിന്റെ ബിംബമായാണ് ‘ആന’ സൂചിപ്പിക്കപ്പെടാറ്-രതിമോഹങ്ങളുടെ മനോബിംബം സർപ്പം ആണല്ലോ-അതുപോലെ. ആനയുടെ കറുപ്പും വലിപ്പവും സ്ഥാവരത്വവും ഒക്കെ ഇതിന്ന് കാരണമാവാം. അഹംകാരം നശിക്കുന്നത് പീഡനങ്ങൾ ഏൽക്കേണ്ടിവരുമ്പോഴാണ്. സ്വയം ശരീരത്തെ പീഡിപ്പിച്ചു അഹംകാരം കളഞ്ഞു മോക്ഷംപ്രാപികുക എന്നത് എല്ല മനുഷ്യവംശങ്ങളുടേയും എക്കാലത്തേയും രീതിയാണ്. ഇതു ആചാരവും അനുഷ്ടാനവും ഒക്കെയായി സംസ്കാരങ്ങളിൽ നിറയുന്നു. ഉപവാസം, ശൂലംതറയ്ക്കൽ, തീയിൽചാടൽ, കുരിശാരോഹണം എന്നിങ്ങനെ പലരൂപങ്ങളിൽ ഇതു കാണാം.സുഗതകുമാരിയുടെ കവിതയും മനുഷ്യാഹങ്കാരത്തിന്റെ- പാപശമനത്തിന്റെ കഥയാണ്. പാപശമനം സഹനത്തിലൂടെയാണുതനും. പീഡനങ്ങളുടെ നരകപർവ്വങ്ങൾ കടന്നു അവസാനം മോക്ഷത്തിന്റെ തെളിവെളിച്ചത്തിലെത്തുകയാണ് രാജാവ്. ഒരിക്കൽ അഗസ്ത്യമുനിയെ കളിയാക്കിയതിന്നുള്ള ശാപമായിരുന്നല്ലോ ഇന്ദ്രദ്യുംന ന്നന്ന് ലഭിച്ചത്. അഹംകാരം മൂലമായിരുന്നു കളിയാക്കൽ. സമസ്താപരാധം പറഞ്ഞ രാജാവിന്ന് മഹർഷി ശാപമോക്ഷവും നൽകിയിരുന്നു. അതിശക്തമായ അഹംകാരത്തിന്റേയും പാപത്തിന്റേയും സൂചന നലകാൻ തന്നെയാണ് ‘ഗജേന്ദ്രൻ’ എന്ന പദം. അല്ലെങ്കിൽ ഗജമോക്ഷം എന്നുമതിയായിരുന്നല്ലോ. മോക്ഷം മോചനം തന്നെ. ഈ സംസാരസാഗരത്തിൽ നിന്നുള്ള മോചനം …എന്നൊക്കെയല്ലേ പറയാറ്? തടാകം സംസാരസാഗരം തന്നെ. കണ്ണീരും ചോരയും വേദനയും നിറഞ്ഞ തടാകം ജീവിതസാഗരമല്ലാതെന്തു? അതിലെ പൂക്കളൊക്കെ ഇറുത്ത് പൂജിക്കുകയും ഭഗവത് ദർശനം സാധിതമാക്കുകയും ചെയ്യുന്നു ഭക്തൻ. ‘ഗജേന്ദ്രമോക്ഷം’ എന്ന ഒരു പദം ഇത്രയും അർഥതലങ്ങൾ ഉൾക്കൊള്ളുന്നുവെന്നു കാണാമല്ലോ?
ശീർഷകംത്തിന്റെ രൂപഘടനയും ഉള്ളടക്കവും ഇങ്ങനെ വിശദമായി അറിയുന്നതിലൂടെ നമ്മുടെ കുറിപ്പ് മികച്ചതാക്കാൻ കഴിയും. ഈ മികവിന്നാണ് എ+ ലഭിക്കുന്നത്. മൌലികത എന്നൊക്കെ പറയുന്നത് ഇതല്ലേ? ഇതു സാധിക്കണമെങ്കിൽ ധാരാളം വായനയും അധികം ക്ലാസ്രൂം പ്രവർത്തനങ്ങളും ഉണ്ടായേ തീരൂ. വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ചർച്ചകൾ ക്ലാസിൽ നടക്കണം. ഇതൊക്കെയാണു അധ്യപിക ചെയ്യുന്നത്. ഇതിന്റെ ഗുണഫലം റിസൽട്ടിൽ പ്രതിഫലിക്കും എന്നും തീർച്ച.
sujanika@gmail.com

18 February 2010

നാടൻപാട്ട്


നാടൻപാട്ടുകൾ എന്നു കേൾക്കുമ്പോൾ നമ്മുടെ പൊതു ധാരണ, നാടൻപാട്ടുകളുടെ സ്രഷ്ടാക്കളും പ്രയോക്താക്കളും പൂർണ്ണമായും ദളിത് വിഭാഗത്തിൽ പെടുന്ന (അടിസ്ഥാനവർഗ്ഗം)വരുടേതെന്നാണല്ലോ.ഈ ധാരണ ശരിയല്ല; സവർണ്ണവിഭാഗത്തിനും (അവരും അടിസ്ഥാനപരമായി നാടന്മാർ തന്നെ) പാട്ടുകളുണ്ട്. ശരിയായ നാടൻ പാട്ടുകൾ.
ഒരുദാഹരണം നോക്കൂ:Read Here

11 February 2010

കൊച്ചുകൊച്ചുകാര്യങ്ങൾ തന്നെ


എസ്.വി.രാമനുണ്ണി, സുജനിക

പ്രളയത്തിന്റെ പ്രശ്നങ്ങൾ

വെള്ളം സുലഭമായിടത്ത് പ്രളയം കുഴപ്പം തന്നെ. വെള്ളം ദുർലഭമായിടത്തോ ? അതും ഗുണം ചെയ്യില്ല. അതാണ് ‘എല്ലാം പാകത്തിന്ന്’  എന്ന തത്വം. പാകം അളവ് മാത്രമല്ല, നൈരന്തര്യം കൂടിയാണ്.പ്രയോജനപ്പെടുത്താൻ വേണ്ട ശ്രദ്ധ സാധിക്കലാണ്.

            ‘എന്റെ മരം’ വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും കൂടി ചെയ്ത ഒരുജ്വല പഠനപ്രവർത്തന മായിരുന്നു. അധ്യാപനത്തിന്റെ സകല സാധ്യതകളും ഉൾപ്പെട്ട പ്രോജക്ട്. വിഷയപരമായും, പ്രയോഗപരമായും, മൂല്യനിർണ്ണയപരമായും പ്രസക്തിയേറെ. ജൂലായ് മാസത്തിൽ കൈപ്പുസ്തകം കിട്ടിയപ്പോൾ അധ്യാപികയും കുട്ടിയും ആഹ്ലാദപ്പെട്ടു. ഇതു ചെയ്യാംചെയ്യണം.നന്ന്അഭിനന്ദിക്കാം.ദിവസങ്ങൾ കഴിഞ്ഞതോടെ ദൈനംദിന തിരക്കുകൾക്കിടയിൽ ‘എന്റെ മരം’ വേലിക്കരികിലേക്ക് നീങ്ങിയിരുന്നു. പിന്നെ ആരും ഒന്നും ചോദിച്ചില്ല,ഒരിക്കൽ ആരോ എന്തോ ഒന്നു ചോദിച്ചു: ടീച്ചറേ, മരം പരിപാടി നടക്കുന്നില്ലേഉവ്വ്അത്രന്നെ. ചെയ്തതൊന്നും എവിടെയും കണക്കാ‌ക്ക‌പ്പെട്ടും ഇല്ല. പിന്നെ എന്തൊക്കെയോ തിരക്കുകൾ കൂടി വന്നു.കുട്ടികൾ ഡയറി ഇടയ്ക്ക് കൊണ്ടുവന്നിരുന്നു.ആദ്യമൊക്കെ നോക്കി അഭിപ്രായം പറഞ്ഞു. പ്രോത്സാഹിപ്പിച്ചു.പിന്നെ കുട്ടികൾക്കും തിരക്കായിവളർന്ന മരം പിന്നെ ‘ഇരുന്നു’.
            അടുത്തകൊല്ലം ശാസ്ത്രവർഷാചരണം. ലിറ്റിൽ സയന്റിസ്റ്റ്. അതി ഗംഭീര പ്രോജക്ട്. ഉഷാറായി എല്ലാവരും. ട്രയിനിങ്ങ്. അപ്പോഴേ കല്ലുകടിച്ചു: കുറേ ചിത്രങ്ങൾ പണം മുടക്കി ഉണ്ടാക്കിയത് ടീച്ചർമാർക്ക് കൊടുത്തു. ഇനി അതു സ്കൂളിൽ കൊണ്ടുപോയി ലാമിനേറ്റ് ചെയ്തു ചുമരിൽ തൂക്കണം. ടീച്ചർമാർക്ക് സന്തോഷമായി. നല്ല സാധനം. ബി ആർ സി യിൽ എത്ര ഭംഗിയായി ലാമിനേറ്റ് ചെയ്തു പ്രദർശിപ്പിച്ചിരുന്നു. ഇതു പോലെ സ്കൂളിലും വേണം..സ്കൂളിൽ വന്നപ്പൊൾ യാഥാ‍ർഥ്യം മറിച്ചായി.3500 രൂപയെങ്കിലും വേണം ലാമിനേറ്റ് ചെയ്യാൻ.ഹെഡ്മാസ്റ്റർ കൈമലർത്തി. ബി ആർ സി ക്ക് പണം കയ്യിലുണ്ട്. സ്കൂളിൽ അത്യാവശ്യങ്ങൾക്കില്ല, പിന്നല്ലേ ചിത്രം ലാമിനേറ്റ് ചെയ്യൽ. പിന്നെ ആവാം. എ.ഇ.ഒ നോക്കാൻ വരും. ബി ആർ സി നോക്കൻ വരുംആ..അപ്പോഴേക്കും ആവാംപിന്നെ ആരും വന്നില്ലഒന്നും കാര്യമായി ഉണ്ടായില്ല. ചെറിയ ചെറിയ പ്രവർത്തനങ്ങൾ ഒക്കെ ചെയ്തു..ഉദ്ഘാടനം ഗംഭീരമാക്കി.പത്രവാർത്ത നന്നാക്കി. സിറ്റി ചാനലുകാർ അന്നു വന്നിരുന്നു. (100 രൂപ അവർക്ക് സയൻസ്ക്ലബ്ബ് ഫണ്ടിൽ നിന്നു ഓട്ടോ ചാർജ് കൊടുത്തു.എന്നാലും അവർ നമുക്ക് വേണ്ടി വന്നല്ലോ!) അപ്പോഴേക്കും ലിറ്റിൽ സയന്റിസ്റ്റ് ക്വിസ്സായി..മത്സരങ്ങളായി..പരിപാടികളായിമീറ്റിങ്ങുകളായിഔദ്യോഗിക യോഗങ്ങളായി..എഛ് എം കോൺഫരൻസിൽ അജണ്ടകളായി.അതൊക്കെ നടന്നുസ്കൂളിൽ മറ്റു തിരക്കുകളിൽ കുട്ടിക്ക് കാര്യമായൊന്നും ഉണ്ടായില്ല. സൂര്യഗ്രഹണം ഗംഭീരമായി. സബ്ജില്ലയിൽ നിന്നു ഒന്നോരണ്ടോ കുട്ടികളെ എന്തിനോ തിരഞ്ഞെടുത്തു എന്നു ടീച്ചറോട് ആരോ എന്നോ പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് എന്തു കിട്ടിയെന്നു ആരും പറഞ്ഞും കേട്ടില്ല.
            പിന്നെ, ഈ തിരക്കുകൾക്കിടയിൽ ‘തെളിമ’ ഉഷാറായി വന്നു. മീറ്റിങ്ങുകൾ, ടയിനിങ്ങുകൾ,അതിമനോഹരമായ ഒരു പുസ്തകവും. ബി ആർ സി.മീറ്റിങ്ങ് വിളിച്ചിരുന്നു.‘തെളിമ’ സംഭവം എന്തെന്നറിയാത്ത ഹേഡ്മാഷ് തിരക്കൊഴിഞ്ഞ ഒരു മാഷിനെ മീറ്റിങ്ങിനു വിട്ടു. മൂപ്പർ മീറ്റിങ്ങ് കഴിഞ്ഞുവന്നു. എന്തേ അവിടെ ഉണ്ടായത്? ഒഹ്ഹ് ബുക്ക് വരും. ബുക്ക് വന്നുവെന്ന് അറിഞ്ഞപ്പോൾ പോയി കെട്ടിക്കൊണ്ടുവന്നു. സ്കൂളിൽ വെച്ചു. പിന്നെ ഒന്നും ഉണ്ടായില്ല. അതിനേക്കാൾ വലിയ തിരക്കുകൾ വന്നും നടന്നും കൊണ്ടിരുന്നു. ഈ കെട്ടു മറന്നു. അതിനിടക്ക് ചില ക്വിസ്സ് പരിപാടികൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിങ്ങനെ ഒരായിരം സംഗതികൾ. അതിനൊക്കെ കുട്ടികളേയും കൂട്ടി പ്പോകാൻ പാടുപെട്ട ഹേഡ്മാഷും ടീച്ചർമാരുംഒക്കെ കൂടി പ്രളയം
            ഇതു ഒരു സൂചനയാണ്. പണം ചെലവഴിച്ച്, വേണ്ടത്ര പ്രചാരണം കൊടുത്ത് വളരെ അർഥ സമ്പൂർണ്ണമായ പരിപാടികൾ തന്നെയെങ്കിലും നമ്മുടെ സാധാരണ സ്കൂളുകളിൽ ഇതൊന്നും കുട്ടിക്ക് വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന് വന്നാലോ? അപൂർവം സ്കൂളുകളിൽ സംഗതികൾ നന്നായി നടന്നു കാണും എന്നു മറക്കുന്നില്ല. പൊതുവെ കാ‍ണുന്ന നില സൂചിപ്പിച്ചതാണ്. ഇതു വിലയിരുത്താറായില്ലേ? കാര്യങ്ങൾ ഒന്നുകൂടെ ശ്രദ്ധിക്കാറായില്ലേ? എന്തു പോം വഴി?