04 September 2020

Teacher's Day 2020

 

അദ്ധ്യാപകദിനം 


 

അഛനമ്മമാരെപ്പോലെ ടീച്ചറും ഇപ്പൊഴും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ചില മാതൃകകൾ എന്ന നിലക്കാണ് പലപ്പോഴും സ്വാധീനം. ശാരീരിക വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല , മാനസികവികാസത്തിലും ഈ മോഡൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

വികാസമാതൃകകൾ എപ്പോഴും മാതൃകകൾക്കപ്പുറം എന്ന ആഗ്രഹത്തിലൂടെയാണ് പൂർത്തീകരിക്കുക.അഛനെപ്പോലെ എന്നല്ല, അഛനേക്കാൾ – എന്നാണ് ചിന്തിക്കുക. അപ്പുറത്തേക്കുള്ള വളർച്ച.അത് ഭാവനാത്മകമാണ് . സർഗപരമാണ്. എല്ലാ വികാസത്തിന്റേയും അടിക്കല്ല് ഈ ക്രിയേറ്റിവിറ്റിയാണ്. അപ്പുറത്തേക്ക് കടന്നുനിൽക്കാനുള്ള വെമ്പലാണ്.

കുടുംബത്തിൽ അഛനമ്മമാരും സമൂഹത്തിൽ മുതിർന്നവരും സ്കൂളിൽ ടീച്ചർമാരും ഈ ക്രിയേറ്റിവിറ്റിയെ പരിപോഷിപ്പിക്കേണ്ടതാണ്. എന്നാൽ സംഭവിക്കുന്നത് അപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തെ 'ഒപ്പ ' മാക്കാനുള്ളതായി മാറുകയാണ്. creativity ക്കല്ല standardization ആണ് സ്ഥാപനപരമായി പ്രധാനം. ചിന്തക്കും പ്രവൃത്തിക്കും പൊതുമാനകങ്ങൾ ഉണ്ട്. അതിനനുസൃതമാക്കുകയാണ് അദ്ധ്യാപികയുടെ കടമ എന്നു തീരുമാനിക്കപ്പെടുന്നു. standardize ചെയ്യുക. ഇതിന്റെ പ്രധാനപണികൾ നടക്കുന്നത് ക്ളാസ്‌‌മുറികളിലാണ്. പിന്നെ സമൂഹത്തിൽ. ക്രിയേറ്റിവിറ്റി ഏറ്റവും കൂടുതൽ കലാവിഷയങ്ങൾക്ക് അപ്രധാനസ്ഥാനവും ഗണിതം ഭാഷ വിഷയങ്ങൾക്ക് സുപ്രധാനസ്ഥാനവും ആണല്ലോ.

ഈയിടെകേട്ട ഒരു കഥയുണ്ട്. ഡ്രോയിങ്ങ്ക്ളാസാണ്. ടീച്ചർ ഇഷ്ടമുള്ള ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാവരും വര തുടങ്ങി . ടീച്ചർ വേണ്ട സഹായം ചെയ്യുന്നുണ്ട്. അതിനിടയിൽ ഒരു പെൺകുട്ടി വരയ്ക്കുന്നത് ശ്രദ്ധിച്ചു. വിചിത്രമായ ഒന്ന്. നീയെന്താണ് വരയ്ക്കുന്നത്?

അവൾ പറഞ്ഞു : ദൈവത്തെ
അതിന്ന് ദൈവത്തിന്റെ രൂപം ആർക്കും അറിയില്ലല്ലോ ഇതേവരെ - ടീച്ചർ

ഉടനെ അവൾ പറഞ്ഞു : ഒരു മിനുട്ട് കഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും. ഇതൊന്ന് പൂർത്തിയാക്കട്ടെ.

ടീച്ചർക്ക് കുട്ടിയോട് വളരെ പ്രിയം ഉണ്ട്. ചിത്രം വര ക്ളാസിൽ കുട്ടി തോൽക്കരുത്. ദൈവത്തിന്റെ ചിത്രം വരച്ച് തെറ്റിയാലോ. തെറ്റും. ശരി എന്താണെന്ന് ടീച്ചർക്കും ഉറപ്പില്ല. കുട്ടി തോൽക്കും. എന്റെ കുട്ടികൾ തോൽക്കരുത്. തെറ്റിനെ പേടിക്കണം. കുട്ടികളുടെ പ്രധാന പേടി തെറ്റിനെയാണ്.

ആദ്യമേ ശരിയാവുന്നത് standard അറിവാണ്. തെറ്റി തെറ്റി തെറ്റി ശരിയിലേക്കെത്തുന്നത് creativity. ആദ്യമേ ശരിയാവണം ക്ളാസിൽ എല്ലാവർക്കും. എന്നാലേ നല്ല ടീച്ചറാവൂ. നല്ല കുട്ടിയാവൂ. സർഗാത്മകത ടീച്ചർക്ക് അലോചിക്കാനേ വയ്യ. തെറ്റരുത്. കലകളൊക്കെതെറ്റി തെറ്റിയാണ് ശരിയാവുന്നത്. സർഗാത്മകത തെറ്റിൽ നിന്ന് ശരിയിലേക്കുള്ള യാത്രയാണ്.

കുട്ടികൾ ജന്മനാ സർഗാത്മകതയുള്ളവരാണ്. സ്കൂളുകൾ അവരെ 'ഒപ്പമാക്കുന്നു '. standardize ചെയ്യുന്നു. എല്ലാവർക്കും ഒരേ മൂല്യമുള്ള അറിവ്. തെറ്റാൻ അനുവാദമില്ല. പഠിപ്പിക്കും. ശരി മാത്രം. അംഗീകാരം മാത്രം. തെറ്റുമോ എന്നാണല്ലോ നമ്മുടേയും പേടി . അല്ലേ ?

സ്കൂളുകളിൽ കണക്ക് ഭാഷ പോലെ പ്രധാനപ്പെട്ടതാകണം കലാപഠനം. അതറിയുന്നവരാകണം അദ്ധ്യാപകർ. പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകണം. തെറ്റി തെറ്റി ശരിയിലേക്ക് എത്തണം. ഇനിയും ശരിയാവണമെന്ന തോന്നലുണ്ടാകണം. അങ്ങനെയാണ് ബുദ്ധിയും ശരീരവും വികസിക്കുക. സ്റ്റാൻഡേർഡ് - ശരാശരി ബുദ്ധിയിൽ നിന്നും ഉയർന്നു പോകുന്ന ബുദ്ധി വികസിക്കണം. ഇതറിയണം നല്ല മാഷാകാൻ


21 August 2020

school notes 15

 

അദ്ധ്യാപനനൈപുണികൾ

[മൊഡുലാർ വിദ്യാഭ്യാസം ]


മിക്കവാറും സ്വയം പൂർണ്ണതയുള്ള ചെറിയ ഭാഗങ്ങളെ സംയോജിപ്പിച്ച് വലിയ ഘടനകളെ പ്രവർത്തനക്ഷമമാക്കലാണ് മോഡുലാർ എന്ന സങ്കൽപ്പം. സാമ്പത്തിക വാണിജ്യരംഗത്ത് ആധുനികകാലത്ത് വളരെ പ്രവർത്തനക്ഷമതയുള്ള ഒന്നാണിത്. ആഗോളസമ്പത്ഘടനയുടെ ഇക്കാലത്ത് വളരെ മെച്ചപ്പെട്ടതെന്ന് തെളിഞ്ഞത്.

വിദ്യാഭ്യാസപ്രവർത്തനങ്ങളിലും ഇതാവാം എന്നു ആധുനികലോകം തിരിച്ചറിഞ്ഞിറിക്കുന്നു. പഠനപ്രവർത്തനസൗകര്യത്തിനായി വലിയ യൂണിറ്റുകളെ ചെറിയ മൊഡ്യൂളുകളാക്കുക. ഓരോ മൊഡ്യൂളും സാമാന്യമായി സ്വയം സമ്പൂർണ്ണതയുള്ളതാവുക. ഓരോ മൊഡ്യൂൾ വെച്ച് പഠിപ്പിക്കുക. കുട്ടിക്ക് പഠന ഭാരം സ്വാഭാവികമായും കുറയും. അദ്ധ്യാപിക ഇതിനാവശ്യമായ തയാറെടുപ്പുകൾക്കുള്ള നൈപുണി നേടണമെന്നു മാത്രം.

ഭാഷാപഠനത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ ഈ വഴിക്ക് ശ്രമം തുടങ്ങിയത്. ആലോചനകളും പഠനങ്ങളും വിപുലമായി നടന്നിട്ടുണ്ട്. തീർച്ചയായും നമ്മുടെ സ്കൂളുകളിലും ഇത് വരും എന്നായിട്ടുണ്ട്. ഉയർന്ന ക്ളാസുകളിൽ സെമസ്റ്റർ രീതികൾ ആലോചിക്കുന്നത് ഇതിന്റെ വെളിച്ചത്തിലാണ്.

കുട്ടിക്ക് പഠനഭാരം കുറയുന്നത് പ്രത്യക്ഷമായി പരീക്ഷാവേളയിലാണ്. ഒരുമൊഡ്യൂൾ പഠിക്കുക , അതിന്റെ മൂല്യനിർണ്ണയം ചെയ്യുക. കിട്ടുന്ന സ്കോർ ഒക്കെയും കൂട്ടിവെക്കുക. മൊത്തം ഉയർന്ന സ്കോറും ഉയർന്ന വിജയവും. കുട്ടിക്ക് ഇഷ്ടപ്പെട്ടതാവും തീർച്ച. ചെറിയ ചെറിയ പരീക്ഷകളിൽ ലഭിച്ച സ്കോറുകളുടെ സങ്കലിതഫലം വലിയ സ്കോറും ഉയർന്ന വിജയവും.

സാമ്പത്തിക ‌‌- വാണിജ്യരംഗത്തെ ഒരു തത്വം വിദ്യാഭ്യാസ രംഗത്ത് പ്രയോഗിക്കുകയാണ് ഫലത്തിൽ. സാമ്പത്തിക - വാണിജ്യ ശാസ്ത്ര തത്വങ്ങളും വിദ്യാഭ്യാസ തത്വങ്ങളും ഒരേപോലെയാണെന്ന് വിചാരിക്കുകയാണ്. രണ്ടും രണ്ട് ചിന്താപദ്ധതികളും രണ്ട് ജ്ഞാനശാസ്ത്രവുമാണെന്ന് മറക്കുന്നു. ശാരീരികശാസ്ത്രം [ കയ്യിലെ എല്ലാ വിരലും ഒരുപോലെയല്ലല്ലോ ] അല്ലെങ്കിൽ പ്രകൃതിശാസ്ത്രം [ ഒരു കൂന്നുണ്ടെങ്കിൽ ഒരുകുഴിയുമുണ്ട് ] സാമ്പത്തിക ശാസ്ത്രവുമായി [ എല്ലാവരും ഒരു പോലെ സമ്പന്നരാവില്ല] സമപ്പെടുത്തുന്നതിലെ അശാസ്ത്രീയത നാമും തിരിച്ചറിഞ്ഞിട്ടില്ലല്ലോ ഇതുവരെ !

പഠനം / അറിവ് സൃഷ്ടിക്കുന്നത് ഭാഗം ഭാഗം ആയിട്ടല്ല, സമഗ്രതയിലാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. യന്ത്രഭാഗങ്ങൾ സംയോജിപ്പിച്ച് യന്ത്രമാകുന്നതുപോലല്ല. സമഗ്രതയിലേ ജ്ഞാനം ഉടലെടുക്കുന്നുള്ളൂ. കുട്ടി അറിവ് നേടുകയാണോ പരീക്ഷക്ക് ജയിക്കലാണോ പ്രധാനം എന്നു തന്നെയാണ് അലോചിക്കാനുള്ളത്.

20 August 2020

school notes 14

 

അദ്ധ്യാപനനൈപുണികൾ

[ പഠിക്കാൻ പഠിപ്പിക്കൽ നൈപുണി ]

ക്ളാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേപോലെയല്ല. ഒരേ ലക്ഷ്യമല്ല. ഒരേ പ്രയോഗവുമല്ല. ആയിരിക്കരുത്. തുടക്കം പഠിപ്പിക്കലാണ്. അത് ക്ളാസ് അവസാനിക്കുന്നതോടെ പഠിക്കാൻ പഠിപ്പിക്കലായി മാറണം. ഈയൊരു പ്രയോഗപരിവർത്തന നൈപുണി അദ്ധ്യാപികക്ക് ഉണ്ടാവണം.

സ്കൂളിങ്ങിന്റെ സുപ്രധാനമായ ലക്ഷ്യം ' പഠിക്കാൻ പഠിപ്പിക്കലാണ്' ' . വിവരം / അറിവ് കൊടുക്കലല്ല, അറിവ് നേടാൻ / നിർമ്മിക്കാൻ പഠിപ്പിക്കലാണ്. വിപുലമായ സ്കൂൾ സംവിധാനം മിക്കവാറും ഇതിനു പാകത്തിലാണ് . പ്രക്രിയാബന്ധിതമാക്കുന്നത് അതിനാലാണ്. അറിവ് കൊടുക്കാൻ ഇത്രയും പ്രക്രിയകൾ ആവശ്യമില്ല. ശ്രവണം, കാഴ്ച, വായന , എഴുത്ത് എന്നിവ മതിയാവും. നമ്മുടെ ക്ളാസ്‌‌മുറികൾ ഇപ്പൊഴും എഴുത്തിൽ ഊന്നുന്നതാണ്. വായനപോലും പിന്നെ [ പരീക്ഷക്ക് മുന്പ് ] മതി ! ലാബ്, ലൈബ്രറി , കളിസ്ഥലം, ചുറ്റുപാടുകൾ, ദിനാചരണങ്ങൾ , യാത്രകൾ, ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ , സാങ്കേതികവിദ്യാസഹായം തുടങ്ങിയവ മിക്കപ്പോഴും പ്രയോജനപ്പെടുത്തേണ്ടി വരാതിരിക്കുന്നത് , നമ്മുടെ ശ്രദ്ധ അറിവ് കൊടുക്കുന്നതിൽ ഒതുങ്ങുന്നു എന്നതുകൊണ്ടാണോ? ഐ ടി /ലാബ് /ലൈബ്രറി ഇല്ലങ്കിലും സാരമില്ല, പഠിപ്പിക്കാം എന്നു അദ്ധ്യാപികക്ക് തോന്നുന്നത് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അബദ്ധബോധമാണോ?

പഠിക്കാൻ പഠിച്ചല്ല , മറിച്ച് പഠിച്ച് പാസായാണ് നമ്മുടെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും അവരുടെകാലത്തെ സ്കൂളിങ്ങ് കടന്നുപോന്നത് എന്നത് വലിയൊരു കടമ്പയാണ്. അതുകൊണ്ടുതന്നെ പഠിച്ചത് പാടാനേ ആവുന്നുള്ളൂ. അതിനെ ബോധപൂർവം മറികടക്കാനുള്ള നിപുണതയാണ് ആദ്യം വേണ്ടത്. ഇൻസർവീസ് കോഴ്സുകളും പലവിധ ട്രൈനിങ്ങുകളും സ്വന്തം അന്വേഷണങ്ങളും പഠനങ്ങളും പരിചയവും കൊണ്ട് സാധിച്ചെടുക്കേണ്ടതാണത്.

[ . ലി : എത്ര പഠിപ്പിച്ചാലും / പറഞ്ഞുകൊടുത്താലും കുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നാണല്ലോ ഇപ്പൊഴും ആദ്യ പരാതി ! ]

school notes 13

 

അദ്ധ്യാപന നൈപുണികൾ 13

[വിജ്ഞാനവും ചിന്തയും ]


കുട്ടിയുടെ ഭാഷാവികാസം വൈജ്ഞാനികവികാസവുമായും ചിന്താശേഷിയുടെ വളർച്ചയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ഊഹിക്കുക, ഭാവനയിൽ കാണുക, പ്രവചിക്കുക, വിവരിക്കുക,വർണ്ണിക്കുക എന്നിങ്ങനെ പഠിതാവിന്റെ ചിന്താശേഷി ചടുലമായും സർഗാത്മകമായും ഉപയോഗപ്പെടുത്തുന്നതിന്ന് അവസരം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കണം. [ 303/ പി ഡി എഫ്. പേജ്: 22 ]നാമിതിനെ കാണേണ്ടത് കുട്ടിക്കുള്ള നൈപുണികൾ എന്നനിലയിൽ ചുരുക്കിയല്ല, അദ്ധ്യാപികക്കും എപ്പോഴും കൈവശം വേണ്ടതും സ്ഥിരമായി നവീകരിക്കേണ്ടതുമായവ എന്ന നിലയിലാണ്.

വിജ്ഞാനം ചിന്തയുടെ ഫലവും ചിന്ത വിജ്ഞാനത്തിന്റെ ഫലവുമാണ്. കാര്യകാരണബന്ധത്തിന്റെ പാരസ്പര്യം. ചിന്തയില്ലാതെ അറിവില്ല [ വിവരം / ഡാറ്റ അല്ല ] . അറിവില്ലാതെ ചിന്ത സാധ്യമല്ല. ചിന്താപ്രക്രിയകളാണ് ഊഹിക്കുക, ഭാവനയിൽ കാണുക ... തുടങ്ങിയവ. ഫലം പുതിയ ജ്ഞാനമാണ്. ഈ ജ്ഞാനം പുതിയ ചിന്തകളിലേക്ക് ചടുലമായി പ്രവേശിക്കുന്നു. ഇത് സാധ്യമാക്കലാണ് പഠനം.

അക്കാദമികമായി ഈ പ്രക്രിയകൾ നമുക്കും ബാധകമാണ്. പഠിച്ചു കഴിഞ്ഞല്ല പഠിപ്പിക്കൽ. പഠിപ്പ് കഴിഞ്ഞല്ല പയറ്റ്. പഠിപ്പും പയറ്റും സമകാലത്തിലാണ്. [സഹപഠിതാവെന്ന സങ്കൽപ്പം ]

ക്ളാസിൽ നൽകുന്ന പ്രവർത്തനക്കൂട്ടങ്ങളിലൂടെയാണിത് സാധ്യമാക്കുന്നത്. പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യുന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇത് കാണിക്കുന്നു. ആക്ടിവിറ്റികളുടെ സ്വഭാവത്തെ വിശദീകരിക്കുന്ന ഭാഗത്ത് ഇത് കാണാം. തുടർച്ചയാണ് ആക്ടിവിറ്റികളുടെ പ്രധാന സ്വഭാവം. തുടർച്ച നിശ്ചയിക്കുന്നത് പാഠ / യൂണിറ്റ് ഉള്ളടക്ക ഭാഗവും. അറിവിനെ കേന്ദ്രീകരിച്ചുമാത്രമാണിത്. പരീക്ഷാകേന്ദ്രിതമായി മനസ്സിലാക്കരുത്. അറിവ് ഏതു പരീക്ഷയിലും വിജയം സ്വാഭാവികമാക്കും. മറിച്ചാണെങ്കിൽ പരീക്ഷ കഴിയുന്നതോടെ ജ്ഞാനം ഭാരമായി വരും. ഭാരം ഒഴിവാക്കലാണല്ലോ മനുഷ്യ സ്വഭാവം.


[ .ലി : പാഠപുസ്തകം കുട്ടിക്ക് മാത്രമല്ല, നമുക്കുകൂടിയാണ്. പഠിക്കാൻ !! ]

19 August 2020

school notes 12

 

അദ്ധ്യാപന നൈപുണികൾ

[നവമാധ്യമങ്ങളിലെ ഭാഷ ]


ബ്ളോഗ് , ട്വിറ്റർ , വാട്ട്സാപ്പ്, ഫേസ്ബുക്ക് , ടെലിഗ്രാം, യുട്യൂബ്, ഇൻസ്താഗ്രാം തുടങ്ങിയ ആധുനിക മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള നൈപുണിയുടെ ഭാഗമാണ് ഇവയിലെ ഭാഷാ ധാരണ / സ്വാധീനം ഉണ്ടാവുക എന്നത്. ഭാഷാനൈപുണി.

പാരമ്പര്യമാധ്യമങ്ങളിലെ ഭാഷയല്ല നവമാധ്യമങ്ങളുടെ ഭാഷ. മാധ്യമമാണ് ഭാഷയെ നിർണ്ണയിക്കുക. ഭാഷ വിനിമയത്തിനാണല്ലോ. മാധ്യമമാണ് വിനിമയം എന്ന അവസ്ഥയിൽ മനുഷ്യസമൂഹം ചെന്നെത്തിയിരിക്കുന്നു. ഒരേ സന്ദേശം വാട്ട്സാപ്പിലും ഫേസ്‌‌ബുക്കിലും യുട്യൂബിലും ഒരേപോലെയല്ലല്ലോ നമ്മൾ അയക്കുക. പത്രത്തിൽ ,ടി വിയിൽ [ മാധ്യമം ] വന്നുവെന്ന്‌‌ പറഞ്ഞാൽത്തന്നെ നമുക്ക് വിനിമയം കൃത്യവും സത്യവുമായി.

സംക്ഷിപ്തതയാണ് ആധുനികമാധ്യമങ്ങളിലെഭാഷാരീതി. ചെറുതെ ശ്രദ്ധിക്കൂ എന്നായിട്ടുണ്ട് . ജീവിതത്തിന്റെ വേഗതയാണ് കാരണം. അക്ഷരം മാത്രമല്ല അക്കങ്ങൾ , ചിന്ഹങ്ങൾ, ചിത്രങ്ങൾ , ചലനം, പശ്ചാത്തലം, ശബ്ദം , നിറം , വലിപ്പവ്യത്യാസം , ചെരിവ് , കനം , അടിവര , വിന്യാസം , ലിങ്കുകൾ , ഇമോജികൾ തുടങ്ങി നിരവധി സങ്കേതങ്ങളുടെ ഘനീഭൂതമായ ഭാഷയാണ് ഇവിടെ ഭാഷ. പാരമ്പര്യഭാഷ ഇതല്ല. അതുകൊണ്ടുതന്നെ കുറച്ച് പറഞ്ഞാൽ എത്രയോ കൂടുതൽ ധ്വനിപ്പിക്കാൻ നവഭാഷാരൂപങ്ങൾക്ക് കഴിയും. ഈയിടെ ഇമോജികളുടെ വലിയൊരു ഡിക്ഷണറി കാണുകയുണ്ടായി. 140 അക്ഷരങ്ങൾ മാത്രമുപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്ന ട്വിറ്റർ ഇന്ന് എല്ലാവരും അനായാസം പ്രയോജനപ്പെടുത്തുന്നു. @ , # , ടാഗുകൾ സമൃദ്ധമായി ഉപയോഗിക്കുന്നു.

നിമിഷനേരംകൊണ്ടാണ് സന്ദേശം ലോകമെമ്പാടും പരക്കുന്നത്. കൺമുന്നിൽ അൽപ്പായുസ്സാണുതാനും. അത്രയേആവശ്യമുള്ളൂ എന്നു വന്നിരിക്കുന്നു. എന്നാൽ ഒരു സന്ദേശം / വിനിമയം നടന്നു കഴിഞ്ഞാൽ എക്കാലവും അത് നെറ്റിൽ ഉണ്ടാവുകയും നമുക്ക് തെരഞ്ഞെടുക്കാനുമാവും. നിത്യതയാണ് ശരിക്ക് വിനിമയത്തിന്റെ സ്വഭാവം. നവസാങ്കേതികതയുടെ ഏറ്റവും വലിയ നേട്ടം അത് എക്കാലവും സൂക്ഷിക്കപ്പെടുന്നു എന്നാണ്. ഏതുഭാഷയിലേക്കും പരിഭാഷപ്പെടുത്താനും ഇന്ന് കഴിയും. നവഭാഷ പാരമ്പര്യഭാഷയെ നീക്കിനിർത്തുന്ന കഥകൾ, കവിതകൾ, സംഭാഷണങ്ങൾ എല്ലാം ഇന്ന് പ്രചാരത്തിലുണ്ട്. ദൈനന്ദിന വ്യവഹാരത്തിലും നമുക്കൊപ്പം ഈ ഭാഷ ഉണ്ട്. നമ്മുടെ വിനിമയം അർഥപൂർണ്ണമാകണമെങ്കിൽ ഈ ഭാഷയിലെ നൈപുണി പ്രധാനമാണ്. പഠിച്ചും പ്രയോഗിച്ചും നേടേണ്ട ഒന്ന് .

 @teachers #teacher #skills #malayalam  plz respond :)

18 August 2020

school notes 11

 

അദ്ധ്യാപന നൈപുണികൾ

ചില സാമൂഹ്യ മാധ്യമങ്ങൾ പരിചയം [1]


WhatsApp, Telegram ,Facebook, Youtube, Blog, Twitter, Podcast തുടങ്ങിയ ആധുനിക സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് സാമാന്യധാരണയില്ലാത്തവർ ചുരുക്കമാണ്. അദ്ധ്യാപകരെന്ന നിലയ്ക്ക് ഇവകളുടെ സാധ്യത സ്കൂൾ പ്രവർത്തനങ്ങളിൽ നാം ഉപയോഗപ്പെടുത്തിയേ മുന്നോട്ട് പോകാനാവൂ.

വിനിമയമാണ് ക്ളാസ്‌‌മുറിയിൽ നടക്കുന്നത്. വിനിമയത്തിന്ന് മാധ്യമം കൂടാതെ കഴിയില്ല. പാരമ്പര്യമാധ്യമങ്ങൾ കൊണ്ട് നടക്കുന്ന വിനിമയത്തിന്റെ പരിമിതികളെ മറികടക്കാൻ ആധുനിക മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. പലതരത്തിലുള്ള മാധ്യമങ്ങളെ പ്രവർത്തിപ്പിക്കാനുള്ള നൈപുണി അദ്ധ്യാപികക്ക് അനിവാര്യമാണ് ഇക്കാലത്ത്. ഇതിനിയും വികസിക്കുകയുമാണ്.

വിനിമയത്തിനുള്ള അധിക ശേഷിയും അധിക സ്വാതന്ത്ര്യവുമാണ് മാധ്യമങ്ങളുടെ പ്രസക്തി നിശ്ചയിക്കുന്നത്. അദ്ധ്യാപികയുടെ വചനകൗശലത്തിൽ ഈ രണ്ടും നന്നേ പരിമിതമാണ്. ദൃശ്യ ശ്രാവ്യ സംവേദനങ്ങളുടെ ഏറ്റവും പ്രാഥമികമായ തലം മാത്രമാണ് അദ്ധ്യാപികക്ക് ക്ളാസിൽ പ്രയോഗിക്കാനാവുന്നത്. സാങ്കേതികവിദ്യയുടെ പ്രഥമ ഘട്ടത്തിലെ സാധ്യതകളാണ് ഇന്നും ക്ളാസിൽ പയറ്റുന്നത്. കുട്ടിയാകട്ടെ വിനിമയത്തിന്റെ എല്ലാ തരത്തിലുമുള്ള ആധുനിക ബലം ഉൾക്കൊള്ളുന്നവളാണ്. ജ്ഞാനപരമായി കുട്ടി പിന്നിലാണെങ്കിലും വിനിമയപരമായി കുട്ടി അദ്ധ്യാപികയേക്കാൾ മുന്നിലാണ്. കാലപരമായ ഒരു വ്യത്യാസമാണിത്. കുട്ടിയോടൊപ്പമെത്താൻ [ അറിവല്ല, വിനിമയശേഷിയാണ് സുപ്രധാനം. വിനിമയത്തിലൂടെയാണല്ലോ അറിവ് നിർമ്മിക്കപ്പെടുന്നത്. ] അദ്ധ്യാപിക ഇനിയും വളരെ ശ്രമിക്കേണ്ടതുണ്ട്. ഇവിടെയാണ് നവീനമാധ്യമങ്ങളെ ക്കുറിച്ചുള്ള പാഠങ്ങൾ ആവശ്യമായി വരുന്നത്.

ബ്ളോഗിങ്ങിനെ കുറിച്ച് ആദ്യം. ബ്ളോഗർ, വേഡ്പ്രസ്സ് എന്നീ രണ്ടുസൈറ്റുകളാണ് ബ്ളോഗിങ്ങിന്ന് ഇടം തരുന്ന പ്രചാരമുള്ളവ. [ ഇവയുടെ ആപ്പുകൾ നമ്മുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തു വെക്കാം. ഇവരുടെ സൈറ്റുകളിൽ ജി മെയിൽ ഐഡി ഉപയോഗിച്ച് സൈൻ - ഇൻ ചെയ്യാം. 5 ജി ബി സ്പേസ് ഫ്രീയായി നമുക്ക് ഉപയോഗിക്കാൻ കിട്ടും. വളരെ എളുപ്പത്തിൽ ഒരു ബ്ളോഗ് നിർമ്മിക്കാനുള്ള സഹായം സൈറ്റ് നമുക്ക് തരുന്നുണ്ട്. വളരെ വളരെ യൂസർ ഫ്രന്റ്‌‌ലിആണ്. ഒരു സവിശേഷ വൈദഗ്ദ്ധ്യവും ആവശ്യമില്ല. നല്ലചെറിയൊരു പേര് കൊടുത്ത് [ ഇംഗ്ളിഷിലായാൽ ഗൂഗ്ളിൽ സെർച് ചെയ്യാനും മറ്റുള്ളവർക്ക് കിട്ടാനും എളുപ്പമാകും ] പോസ്റ്റുകൾ പബ്ളിഷ് ചെയ്യാൻ തുടങ്ങാം .

ഞങ്ങളുടെ സ്ഥാപനത്തിലെ കുട്ടികളുടെ ചില ബ്ളോഗുകൾ നോക്കൂ:

1] https://sujathaparvathi.wordpress.com/

 2] https://rptdotnetdotin.wordpress.com/

3] https://onlinepahayan.wordpress.com/ 

 4] https://glisterdotblog.wordpress.com/

5] https://gokulonlinebloge.wordpress.com/ 

6] http://niyogam128.wordpress.com

7] http://ideal2care.wordpress.com 

 8] https://harrithagupta.wordpress.com/

9 ] https://ta619.wordpress.com/ 


എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരുബ്ളോഗ് ഉണ്ട്. സാധ്യതകളെപ്പറ്റിയുള്ള ധാരണക്കുറവും മറ്റുപലതും കാരണം അപ്പ്ഡേറ്റ് ചെയ്യുന്നവർ കുറവാണ്.

അവരുടെ സ്കൂളനുഭവങ്ങളാണ് / വായനാനുഭവങ്ങളാണ് ബ്ളോഗിൽ അപ്പ്ഡേറ്റ് ചെയ്യുന്നത്. ആവശ്യങ്ങൾ, പരിഹാരങ്ങൾ, പഠനസംബന്ധമായ ആക്ടിവിറ്റികൾ , സ്വന്തം ജേർണലുകൾ, ലോഗുകൾ, ക്ളാസ്‌‌റൂം ഉല്പന്നങ്ങൾ, നോട്ടുകൾ, സെമിനാർ രേഖകൾ, സൃഷ്ടികൾ തുടങ്ങി എന്തും ബ്ളോഗ് ചെയ്യാം. ഒന്ന്, നെറ്റിൽ അത് കാലാകാലം സൂക്ഷിക്കാം, [ ശരിയായ ടാഗുകൾ , ലേബലുകൾ കൊടുത്ത് വെച്ചാൽ ] പെട്ടെന്ന് തെരഞ്ഞ് പിടിക്കാം, ഷെയർ ചെയ്യാം, അഭിപ്രായങ്ങൾ അറിയാം, ചർച്ചകൾ നടത്താം. മെച്ചപ്പെടുത്താം, സമാനസ്വഭാവമുള്ളവ കണ്ടെത്താം, അഭിനന്ദനങ്ങളും വിമർശനങ്ങളും മനസ്സിലാക്കാം എന്നിങ്ങനെ നിരവധി പ്രയോജനങ്ങളാണ്. ബ്ളൊഗിൽ ചെയ്തവ വാട്ട്സാപ്പ്, ടെലിഗ്രാം, ട്വിറ്റർ , ഫേസ്ബുക്ക് എന്നിവിടങ്ങളിലൊക്കെ ലിങ്കായി ഷെയർ ചെയ്യാം.

ടീച്ചർക്ക് വളരെ പ്രധാനപ്പെട്ട ഒരു വിനിമയസാമഗ്രിയാണിത്. “ കൂടുതലറിയാൻ എന്റെ ബ്ളോഗ് നോക്കണേ "എന്ന് ടീച്ചർക്ക് [ ഏതു വിഷയമയാലും ] ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുട്ടിയോട് പറയാം. അതിനായി കുട്ടി കാത്തിരിക്കുന്നുണ്ട് എന്നറിയണം. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോൾ അനായാസം അത് ബ്ളോഗിലും വരുത്താം .തന്റെ അന്വേഷണങ്ങൾ [ റഫറൻസ് ] ലിങ്ക് ചെയ്യാം. ആധികാരികമാക്കാം. എക്കാലവും സൂക്ഷിക്കാം. അപ്പ്ഡേറ്റ് ചെയ്യാം . ഏത് പരിശോധകനും എവിടെവെച്ചും കാണിച്ച് കൊടുക്കാം . കൂടുതൽ ഉത്തരവാദിത്തത്തോടെ അദ്ധ്യാപികക്ക് തന്റെ പണി ചെയ്യാൻ കഴിയും

സ്വന്തമായി ബ്ളോഗില്ലാത്ത [ സ്വന്തം സൈറ്റുകൾ പരിപാലിക്കുന്നവരാണ് മികച്ച അദ്ധ്യാപകർ പലരും ] അദ്ധ്യാപിക വിനിമയവികാസ രംഗത്ത് ഏറ്റവും താഴത്തെ പടിയിലാണ് പുലരുന്നത്. ജീവിതത്തിൽ എല്ലാരും നവീന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്നവരാണ്. അല്ലെങ്കിൽ അവർക്ക് തൊഴിലെടുത്ത് ജീവിക്കാനാവില്ല. ലോകം മുന്നേറുകയാണ്. ഒപ്പം മാത്രമല്ല , മുമ്പിൽ നടക്കേണ്ടവരാണ് അദ്ധ്യാപകർ. ജനം അദ്ധ്യാപകരിലുള്ള പ്രതീക്ഷ മെല്ലെ കൈവിട്ടുകൊണ്ടിരിക്കയാണോ? അറിയില്ല !

17 August 2020

school notes 10

 

അദ്ധ്യാപന നൈപുണികൾ


ജ്ഞാനനിർമ്മിതിയിൽ അധിഷ്ഠിതമായ ക്ളാസ് മുറിയിൽ കടങ്കഥകൾ കൊണ്ട് എന്ത് പ്രയോജനം എന്ന് ആലോചിക്കാവുന്നതാണ്. ഡിപി ഇ പി യുടെ തുടക്കത്തിൽ കടങ്കഥക്കും പഴഞ്ചൊല്ലിനും ഭാഷാക്ളാസുകളിൽ വലിയ പ്രയോഗങ്ങളുണ്ടായിരുന്നല്ലോ. ഇപ്പോൾ തീരെ കുറഞ്ഞിട്ടുണ്ട്.

ഭാഷാവികാസത്തിന്റെ ചരിത്രപഠനത്തിലും ഭാഷാപ്രയോഗങ്ങളുടെ വിചിത്രസാധ്യതകളിലും സാമ്സ്കാരിക പഠനത്തിലും കടങ്കഥകൾക്ക് ചിലത് ചെയ്യാനുണ്ട്. പതിപ്പ് നിർമ്മാണമൊക്കെ അതിന്റെഭാഗമായി വരും. എന്നാൽ ക്ളാസ് മുറിയിൽ കടങ്കഥ പയറ്റാണ് ആകർഷകമായി കുട്ടിക്കും ടീച്ചർക്കും തോന്നാറുള്ളത്.

കടങ്കഥപയറ്റിൽ ജ്ഞാനനിർമ്മിതിയുടെ ഒരു പ്രയോഗ സാധ്യതയുമില്ല. വെറും മനപ്പാഠമാണല്ലോ കടങ്കഥയിൽ ഉള്ളത്. നേരത്തെ കേട്ട് ഓർത്തുവെക്കുന്നത് മാത്രം ജയസാധ്യത നൽകും. കടങ്കഥയുടെ അടിസ്ഥാനപ്രശ്നം / മികവ് അതൊരു ഗൂഢഭാഷയാണ്. വ്യക്തിപരമായ യുക്തിയിൽ നിലനിൽക്കുന്നതാണ്. ചോദ്യവും ഉത്തരവും ചോദ്യം ചോദിക്കുന്നയാളിൽ [ നേരത്തേ കേട്ടത് ഓർമ്മയില്ലെങ്കിലോ, ആദ്യമായി കേൾക്കുമ്പൊഴോ ] സ്ഥിതിചെയ്യുന്നു. ചോദ്യവും ഉത്തരവും ശരി / തെറ്റ് തീരുമാനവും എല്ലാം ചോദിക്കുന്നയാളിൽ ഒതുങ്ങുന്നു. ഉത്തരം പറയുന്നയാൾക്ക് ഒന്നും ചെയ്യാനില്ല, ഓർമ്മിക്കുകയെന്നതൊഴികെ.

അധികം ചോദ്യം ചോദിക്കുന്നയാൾക്കാണ് ജയം. ഉത്തരം പറഞ്ഞ് ജയിക്കൽ എളുപ്പമല്ല. ഉത്തരം പറഞ്ഞാലും ജയം നിശ്ചയിക്കുന്നത് ചോദ്യം ചോദിച്ചയാളാണ്. പൊതുവെ ക്ളാസിൽ അധികം പേരും തോൽക്കുകയാണ്ചെയ്യുക. ക്ളാസ് റൂം പ്രവർത്തനങ്ങളുടെ ലക്ഷ്യം എല്ലാവരേയും ജയിക്കാൻ പ്രാപ്തരാക്കുകയാണുതാനും. ഈ വൈരുദ്ധ്യം കടങ്കഥ പയറ്റിലില്ലേ?

പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നതിലും അത് പ്രക്രിയാപരമായി നിർവഹിക്കുന്നതിലും അദ്ധ്യാപികക്ക് ആഴമേറിയ നൈപുണി ഉണ്ടാവണം.


[ പ ലി: കഥപറയുന്നത് മനുഷ്യജീവിതത്തെ വിജയിപ്പിക്കാനാണ് , മുന്നേറാനാണ്. ]

school notes 09

 

അദ്ധ്യാപന നൈപുണികൾ


പൊതുബോധങ്ങളിൽ നിന്ന് ശരിബോധങ്ങളിലെത്താൻ കഴിയുക എന്നത് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. യുക്തിയുക്തമായി ആലോചിക്കാനും ശരികളിലേക്ക് നീങ്ങാനുമുള്ള കഴിവ്. ആത്യന്തിക ശരികളില്ല. ശരിയോടടുക്കുന്ന ശരികളേ ഉള്ളൂ.


പൊതുബോധങ്ങൾ പലപ്പോഴും സമകാലികത പരിഗണിക്കുന്നില്ല. പഴഞ്ചൊല്ലുകളുടെ നിലയിലാണവ. പഴയ ഒരു ശരിയാവാം. പഴയ ശരികൾ സമകാലികമായി ശരിയാവണമെന്നില്ല. ഇന്നത്തെ ശരി നാളത്തെയും ശരിയല്ല. കാലാതീത ശരികൾ വളരെ കുറവാണ്.


ഗ്രാമങ്ങളെ /നാട്ടിൻപുറങ്ങളെ ആദർശവത്ക്കരിക്കുന്നത് കേൾക്കാറില്ലേ?നാമും ചെയ്യാറില്ലേ? നഗരങ്ങൾ നാട്യപ്രധാനമാണ് നാട്ടിൻപുറം നമകളാൽ നിറഞ്ഞതാണ് എന്നൊക്കെ? കേരളത്തിൽ നഗരഗ്രാമ വ്യത്യാസം തീരെ ഇല്ല. ' ഗ്രാഗര ' ങ്ങളാണ്. നഗര ഗ്രാമ വ്യത്യാസം അത്രക്ക് ഫീൽ ചെയ്യില്ല. എന്നാലും ഉണ്ട്.കേരളം വിട്ടാൽ ഇതല്ല സ്ഥിതി.


നാട്ടിൻപുറം / ഗ്രാമം മനോഹരമാണെന്ന് തോന്നുന്നത് നഗരത്തിൽ കഴിയുന്നവർക്കാണ്. അതൊരുതോന്നൽ മാത്രമാണ്. നഗരം വിട്ടവർ പോരില്ല. ഗ്രാമത്തിലുള്ളവർക്ക് ഗ്രാമം മനോഹരമാണെന്ന് തോന്നില്ല. നല്ല റോഡുകൾ, വാഹനസൗകര്യം, വിദ്യാഭ്യാസസ്ഥാപനം, തൊഴിൽശാലകൾ, അവകാശബോധം, ആഘോഷങ്ങൾ , കലാപരിപാടികൾ , ശുചിത്വം, ആരോഗ്യസംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങി മികച്ചതൊക്കെ നഗരസ്ഥിതമാണ്. ഗ്രാമങ്ങൾ പൊതുവെ ദാരിദ്രസങ്കേതമാണ്. പാരമ്പര്യത്തൊഴിലുകൾ, പാരമ്പര്യ ഡിസൈനിലുള്ള വീടുകൾ, പാരമ്പര്യഭക്ഷണം, ശുഷ്കമായ ആഘോഷങ്ങൾ , പഴയ ചെറിയ കടകൾ, പഴയ വഴികൾ , പാരമ്പര്യ കുടുംബരീതികൾ , ഇനിയും നവീകരിക്കേണ്ട വിദ്യാഭ്യാസ സംവിധാനങ്ങൾ, നിരക്ഷരത , ചൂഷണം ,പലതരത്തിലുള്ള അടിമത്തം എന്നിവയാണ് ഗ്രാമങ്ങളിൽ പൊതുവെ. മലിനീകരണം ഗ്രാമങ്ങളിൽ ഇല്ല , നഗരമലിനീകരണം പരിഹരിക്കാനാവുന്നതും ആണ്.


ഗ്രാമങ്ങൾ ആകർഷകങ്ങളാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം ഗ്രാമീണരെ ഗ്രാമങ്ങളിൽത്തന്നെ നിലനിർത്താൻ കാരണമാകുന്നു എന്നാണ്. എന്നാൽ ഗ്രാമത്തിന്റെസൗന്ദര്യം പ്രചരിപ്പിക്കുന്നവർ ഇടക്ക് വിനോദയാത്രക്ക് ഗ്രാമങ്ങളിലെത്തുന്നു എന്നുമാത്രമാണ്. ഗ്രാമീണൻ നാഗരികനാവുമ്പോഴണ് പരിഷ്കൃതമായ ജീവിതം കയ്യാളന്നത്. വികസനത്തിന്റെ ആസൂത്രകനും ഗുണഭോക്താവുമാകുന്നത്.


[ .ലി.: ഗ്രാഗരം - ഡോ എം പി പരമേശ്വരൻ കോയിൻ ചെയ്ത പദം ]

16 August 2020

school notes 08

 

അദ്ധ്യാപന നൈപുണികൾ


    കൃത്യമായും വ്യക്തമായുമുള്ള ഉത്തരങ്ങളിലേക്കെത്തിക്കലല്ല അദ്ധ്യാപനം. കൃത്യമായ അവ്യക്തകളിലേക്ക് ആനയിക്കലാണ്. ഉത്തരങ്ങളേയല്ല കണ്ടെത്താൻ ശീലിപ്പിക്കേണ്ടത്. ഉത്തരങ്ങൾ താൽക്കാലികം മാത്രമാണ്. പിന്നീടത് മാറാം. ഗണിതം പോലുള്ള വിഷയങ്ങളിൽപ്പോലും മാറാം . സാഹിത്യ , മാനവിക ശാസ്ത്രങ്ങളുടെ കാര്യം പറയുകയേ വേണ്ട.

    അതുകൊണ്ടുതന്നെ അദ്ധ്യാപിക പരിശ്രമിക്കേണ്ടത് കുട്ടിയെ ചിന്തയിലേക്ക് നയിക്കാനാണ്. തുറന്ന [ open ended ] ഉത്തരങ്ങളിൽ പ്രവർത്തിക്കാനാണ്.വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്താനാണ്. ജനാധിപത്യം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.കുട്ടിയുടെ ജ്ഞാനശേഖരവും സർഗാത്മകതയും വിലമതിക്കപ്പെടുന്നതും ഇവിടെയാണ്.

    കൃത്യമായ, വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ കുട്ടിയെ പരിശീലിപ്പിക്കണം. വ്യവസ്ഥപ്പെടുത്തിയ [ systematic ] ക്ളാസ്‌‌മുറിയിൽ ചോദ്യങ്ങൾ ഇല്ല. സംശയങ്ങളില്ല. അവ്യവസ്ഥയും അവ്യക്തതയും അതോടെ ഉണ്ടാവുന്ന അൽപ്പം അരാജകത്വവുമുള്ള ക്ളാസ്‌‌മുറിയിലാകട്ടെ ധാരാളം ചോദ്യങ്ങൾ ഉണ്ടാവും. ക്ളാസ്‌‌മുറിയെ അവ്യവസ്ഥപ്പെടുത്താൻ അദ്ധ്യാപികക്ക് കഴിയണം. നൈപുണിയാണത് , അതോടെ കുട്ടിയുടെ അറിവും സർഗാത്മകതയും സ്വതന്ത്ര ചിന്തയും പ്രവർത്തിക്കും . ചോദ്യങ്ങൾ ഉയരും. നല്ല ക്ളാസിന്റെ ലക്ഷണം എത്ര ഉത്തരം കിട്ടി എന്നാവരുത് . പകരം എത്ര ചോദ്യം കുട്ടി ചോദിച്ചു എന്നാവണം .


[. ലി: ചോദ്യം ചോദിക്കാൻ അദ്ധ്യാപികയും ഉത്തരം പറയാൻ കുട്ടിയും എന്ന കളി മാറ്റിക്കളിക്കണം. ]

15 August 2020

school notes 07

 

നൈപുണീവികസനം


    നൈപുണി [ skill ] വികസനം ജ്ഞാനാർജ്ജനത്തിൽ പ്രധാനമാണ്. ജ്ഞാനാർജ്ജനത്തിനുള്ള നൈപുണികൾ വികസിച്ചേ മതിയാവൂ, അറിവുൽപ്പാദിപ്പിക്കാൻ അക്കജ്ഞാനം, അക്ഷരജ്ഞാനം , പദബോധം, വിജ്ഞാനകോശം ഉപയോഗിക്കൽ , സംവാദങ്ങളിലേർപ്പെടൽ ,ലാബ് ഉപയോഗം , കമ്പ്യൂട്ടറിൽ ടൈപ്പിങ്ങ് , മൊബൈൽ ഉപയോഗം തുടങ്ങിയവ പ്രധാനമാണ്.

    തൊഴിൽ അടിസ്ഥാനമാക്കിയുള്ള നൈപുണികളും [ vocational skills ] നൈപുണികളാണ് [skill] , എന്നാൽ ഇവയുടെ വികാസം പരമപ്രധാനമായിക്കാണുന്നത് വിജ്ഞനനൈപുണികളെ അപ്രധാനീകരിക്കലാവും. ജീവിതാവശ്യത്തിന്ന് തൊഴിൽ പഠനം പ്രധാനമാണ്. അടിസ്ഥാനപഠനത്തിന്ന് ഒപ്പമോ പകരമോ തൊഴിൽപഠനം മുന്നിൽ വരുന്നത് വിദ്യാഭ്യാസത്തിൽ ദോഷം ചെയ്യും. ഹൈസ്കൂൾ ക്ളാസുവരെ വിജ്ഞാനം തന്നെയാവണം ലക്ഷ്യം. പഠിക്കാൻ പഠിക്കലാണവിടെ നടക്കുന്നത്. സ്കില്ലിന്ന് പ്രധാന്യം വരുന്നതോടെ ജ്ഞാനാർജ്ജനവും അതിന്റെ രീതികളും കൈക്കലാക്കുന്നതിന്ന് തടസ്സം നേരിടും.

    മാത്രമല്ല, ചെറിയക്ളാസിലേ തൊഴിൽപഠനം എന്തിന്റെയൊക്കെ പേരിലായാലും അത് മാതാപിതാക്കളുടെ തൊഴിൽ പരിശീലിക്കുന്ന ഒന്നായി മാറും. സ്കൂളിലും വീട്ടിലും അതാവും കുട്ടിക്ക് മികവ് കാട്ടാൻ എളുപ്പമാക്കുക. മികവാണല്ലോ അളക്കുക. പൂന്തോട്ടനിർമ്മാണം, കളിമൺപാത്ര നിർമ്മാണം ,മരപ്പണി, ഇരുമ്പുപണി ,മണ്ണുപരിശോധന , കോഴിവളർത്തൽ ഒക്കെയാണല്ലോ തൊഴിൽപരിശീലനമെന്ന് മനസ്സിലാക്കുന്നത്. അടിസ്ഥാനവിഷയങ്ങൾ ആഴത്തിൽ പഠിക്കാനുള്ള സമയമാണ് ഇതിനൊക്കെ വേണ്ടി ചെലവാക്കപ്പെടുന്നത്.

    സമഗ്രവികാസത്തിലൂടെ നാളെക്കുള്ള പൗരൻമ്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സങ്കല്പ്പം തൊഴിൽ നൈപുണികൾക്ക് പാഠ്യപദ്ധതിയിൽ പ്രാധാന്യം നൽകുന്നതിലൂടെ പൊളിഞ്ഞുവീഴും. തൊഴില്പരമായ വൈദദ്ധ്യം കൊടുക്കേണ്ട ബാധ്യത തൊഴിൽ നൽകുന്നവർക്കാണ്. അപ്പൊഴെ അത് ആവശ്യാധിഷ്ഠിതമായും മെച്ചപ്പെട്ടതുമാവൂ. കമ്പനികൾക്ക് ഹ്യൂമൻഡവലപ്പ്മെന്റ് സംവിധാനങ്ങൾ അവരുടെ പ്ളാനിൽ ഉൾപ്പെട്ടതാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണിത്. സ്കിൽ മുൻകൂട്ടി പഠിച്ചുവെക്കേണ്ട ഒന്നല്ല പലപ്പോഴും.മാത്രമല്ല, സ്കില്ലൊക്കെ പഠിപ്പിച്ച് തൊഴിൽകമ്പോളത്തിലേക്ക് മനുഷ്യവിഭവം നൽകേണ്ടപണിയല്ല പൊതുവിദ്യാഭ്യാസത്തിന്ന് ഉണ്ടാവേണ്ടത്.

    ഇനി , കോഴിവളർത്തൽ, പൂന്തോട്ടനിർമ്മാണം പോലുള്ള സാമ്പ്രദായിക സ്കില്ലുകൾ പഠിച്ച് കുട്ടി ആഗോളപൗരനാവേണ്ടതിനു പകരം പ്രാദേശികമായി കെട്ടിയിടപ്പെട്ടുപോകും. അവളുടെ '' വട്ടം വിട്ടുപോകാൻ കഴിയാതെ വരും. സ്കൂളിങ്ങ് സ്കിൽ ഡവലപ്പ്മെന്റിന്റിൽ ഊന്നിയതുകൊണ്ട് ജ്ഞാനാർജ്ജനത്തിന്റെ അടിസ്ഥാനപാഠങ്ങൾ ഇല്ലാതായി തന്റെചുറ്റുപാടുകളെ മനസ്സിലാക്കാനോ മെച്ചപ്പെടുത്താനോ വിമർശനാത്മകമായി തിരിച്ചറിയാനോ കെൽപ്പില്ലാത്തവളായി ഒറ്റപ്പെടും.