Showing posts with label STUDY. Show all posts
Showing posts with label STUDY. Show all posts

04 November 2015

കഥാപാത്രനിരൂപണം ആസ്വാദനം മെച്ചപ്പെടുത്തും


എട്ടാം ക്ളാസിലെ മലയാളം അടിസ്ഥാനപാഠാവലിയിലെ ' അമ്മ ' എന്ന കഥ അടിസ്ഥാനമാക്കി ഒരു കുറിപ്പ്


മലയാളം ക്ളാസുകളിലൊക്കെ പ്രധാനപ്പെട്ട ഒരു പ്രവർത്തനനമാണ്` കഥാപാത്രനിരൂപണം . ക ഥ / കവിത / നോവൽഭാഗം എന്നിവിടങ്ങളിലൊക്കെ കഥാപാത്രങ്ങളെ ക്കുറിച്ച് വിശദമായി പഠിക്കുന്നതിലൂടെ ആസ്വാദനത്തിന്റെ ഉയർന്ന മേഖലകളിലേക്ക് കുട്ടിക്ക് കടന്നു ചെല്ലാൻ കഴിയുന്നു. അത് സാധ്യമാക്കലാണ്` അദ്ധ്യാപകൻ നിർവഹിക്കുന്നത് . പി. സുരേന്ദ്രന്റെ 'അമ്മമ്മ' എന്ന മനോഹരമായ കഥയിലെ അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് ആവട്ടെ ഇപ്രാവശ്യം. അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കുക എന്നൊരു പ്രവർത്തനം പാഠപുസ്തകത്തിന്റെ അഭ്യാസത്തിൽ ഉണ്ടല്ലോ.

കഥാപാത്രനിരൂപണം എന്നത് കഥാപാത്രസ്വഭാവം മനസ്സിലാക്കലാണല്ലോ. കഥാപാത്രം ഒരു വ്യക്തിയാണ്`. അതുകൊണ്ട് ബാഹ്യമായും ആന്തരികമായും സ്വഭവങ്ങളുണ്ട്. വ്യക്തിയുടെ ബാഹ്യവും ആന്തരികവും ആയ സ്വഭാവങ്ങൾ മിക്കവാറും പരസ്പരം പൂരിപ്പിക്കുന്നതായിരിക്കും. എന്നാൽ ചിലപ്പോൾ പൂരകമെന്നതിനേക്കാൾ വിരുദ്ധമായും വരാം. നമുക്കു ചുറ്റുമുള്ള ആളുകളെത്തന്നെ നോക്കൂ. നല്ല വേഷഭൂഷാദികൾ ഒക്കെ ആണെങ്കിലും സ്വഭാവം , ചിന്തകൾ, പെരുമാറ്റം ഒക്കെ മോശമായ ആളുകൾ ഇല്ലേ? തിരിച്ചും. അപ്പോൾ സ്വഭാവം മനസ്സിലാക്കുക എന്നാൽ ഈ രണ്ടും [ ബാഹ്യവും ആന്തരികവും ] പരിശോധിക്കണം . സാധാരണജീവിതത്തിൽ മനുഷ്യരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവും. ഇന്നു കണ്ട സ്വഭാവമാവില്ല നാളെ. എന്നാൽ പലർക്കും ഈ മാറ്റം ഉണ്ടാവില്ല. കഴിഞ്ഞകൊല്ലം , അല്ലെങ്കിൽ പത്തുകൊല്ലം മുൻപ് കണ്ട അതേ സ്വഭാവം തന്നെയായിരിക്കും ഇപ്പൊഴും. സ്വഭാവമാറ്റത്തിന്ന് / മാറ്റമില്ലാതിരിക്കുന്നതിന്ന് പിന്നിൽ പല കാരണങ്ങളുമുണ്ടാവും. കാരണങ്ങൾ ജീവിതാനുഭവങ്ങളായിരിക്കുകയും ചെയ്യും.

കഥകളിൽ ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നില്ല. കഥ ജീവിതത്തിന്റെ ഒരു സന്ദർഭത്തെ / ഒരു നിമിഷത്തെയാണല്ലോ ആവിഷകരിക്കുന്നത്. അത് കഥാകൃത്ത് എഴുതിവെക്കുകയാണ്`. എഴുതിവെച്ചത് മാറില്ല. ജീവിതത്തെയാണ്` എഴുതിവെക്കുന്നത്. അതു പിന്തുടരുമ്പോഴാണ്` നമുക്ക് കഥാപാത്രത്തെ മനസ്സിലാകുന്നത്. കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരൻ നൽകുന്ന സൂചനകളിലൂടെയാണ്` നമുക്ക് കഥാപാത്രത്തെക്കുറിച്ച് അറിയാറാവുന്നത്. അതും സാധാരണ സംഗതികളിലല്ല. സവിശേഷ സൂചനകളിലൂടെ.ഈ കഥയിൽ അമ്മമ്മയെക്കുറിച്ച് പറയുന്നതെന്തെല്ലാമെന്ന് നോക്കൂ. അതിലൂടെ ആ കഥാപാത്രത്തെ നമുക്ക് മനസ്സിലാക്കാം .
സൂചനകൾ :

നമ്പ്ര`
സൂചന
കണ്ടെത്താവുന്ന സ്വഭാവ സവിശേഷത
1
സ്കൂൾ തുറന്നപ്പോൾ മൂന്നാമത്തെ പേരക്കുട്ടിയേയും സ്കൂളിൽ ചേർക്കാൻ ആ അമ്മമ്മ വന്നിരുന്നു
സ്കൂൾ പഠിപ്പിന്റെ പ്രാധാന്യം അറിയുന്നവൾ . താഴെ 16 -ം പ്രസ്താവനയിൽ ഇത് ഉറപ്പിക്കുന്നുമുണ്ട് . മൂന്നു പേരക്കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്തം വഹിക്കുന്നവളാണ്` അമ്മമ്മ
2
മൂത്ത രണ്ടുപേരേയും ഇതേ പ്രായത്തിൽത്തന്നെയാണ്` ആ സ്കൂളിലേക്ക് അമ്മമ്മ കൊണ്ടുവന്നത്
മൂന്നു കുട്ടികളോടും ഒരേപോലെ വാൽസല്യം ഉള്ളവളാണ്` അമ്മമ്മ. ' ഇതേ പ്രായത്തിൽ ' എന്നെഴുതിയത് വേണ്ട സമയത്ത് വേണ്ടതുപോലെ കാര്യങ്ങൾ നിർവഹിക്കുന്നു എന്നും അത് എക്കാലവും ഒരേപോലെ നിർവഹിക്കുന്നവളാണ്` ഇവർ എന്നും മനസ്സിലാകും.
3
ഇനി ആ അമ്മമ്മ തന്റെ വീട്ടിൽ ഒറ്റക്കാണ്` .
ഏകാകിയായിത്തീരുന്ന അമ്മമ്മ. അതുവരെ കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞവൾ. ജീവിതപ്രയാസങ്ങളിൽ മുഴുകുമ്പോഴും കുട്ടികളിൽ ആശ്വാസം - സന്തോഷം കാണുന്ന അമ്മമ്മ
4
നാലുവർഷം മുൻപ് മൂത്ത കുട്ടിയെ സ്കൂളിൽ വിടാൻ വന്നപ്പോഴാണ്` അമ്മമ്മയെ ആദ്യം കാണുന്നത്
ജീവിതത്തിലെ കൃത്യനിഷ്ഠ. കർത്തവ്യബോധം. വിദ്യാഭ്യാസം ലഭിക്കണം കുട്ടികൾക്ക് എന്ന ബോധം പണ്ടേ ഉള്ളവൾ
5
അമ്മമ്മയുടെ കണ്ണു നിറഞ്ഞു
കുട്ടികളോടുള്ള സ്നേഹം. അവർ പിരിയുമ്പോഴുള്ള സങ്കടം. എന്നാലും വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്` എന്ന യാഥാർഥ്യബോധം
6
തേവി വറ്റിപ്പോയ കിണർ. എന്നാലും പൊടിയുന്നുണ്ട് തെളിനീര്`
സഹിച്ച ദുഖങ്ങൾ. എന്നാലും ഉള്ളിൽ കിനിയുന്ന സ്നേഹം - വറ്റാത്ത ഉറവപോലെ സ്നേഹം ഉള്ളവൾ
7
അവനെ സ്കൂളിലും ഹോസ്റ്റലിലും ചേർത്ത് മടങ്ങിപ്പോകുമ്പോൾ അമ്മമ്മ ഏങ്ങിക്കരഞ്ഞു
കുട്ടികളോടുള്ള സ്നേഹം. അവർ പിരിയുമ്പോഴുള്ള സങ്കടം. എന്നാലും വിദ്യാഭ്യാസം പ്രധാനപ്പെട്ടതാണ്` എന്ന യാഥാർഥ്യബോധം
8
വിധവയാണ്` ആ അമ്മമ്മ
ജീവിത സുഖങ്ങൾ ലഭിക്കാതെ പോയവൾ. എന്നിട്ടും സ്നേഹം ഉള്ളവൾ.
9
... അമ്മമ്മയുടെ കണ്ണീര്` തിളങ്ങുന്ന ഒരു സൂചിയായി മാറിയതും ....
ദുഖത്തിന്റെ തീവ്രത . അത് എഴുത്തുകാരന്റേയും വായനക്കാരന്റേയും ഉള്ളിൽ തട്ടും വിധം തീവ്രമായ ദുഖം സഹിക്കുന്നവൾ
10
പകരം അമ്മമ്മ പണിയെടുക്കാൻ പോയി .....
മകളോട് അത്യധികം വാത്സല്യം ഉള്ളവൾ. ആ സ്നേഹം പേരക്കുട്ടികളിളേക്ക് നിറയുന്നു. സ്വന്തം സുഖം നോക്കാതെ കുട്ടികളുടെ സുഖം ശ്രദ്ധിക്കുന്നവൾ. അതിനു വേണ്ടി ജീവിക്കുന്നവൾ
11
കരയാത്ത ഒറ്റ ദിവസം പോലും പിന്നെ അമ്മമ്മയുടെ ജീവിതത്തിലുണ്ടായിട്ടില്ല
നിത്യദുഖം അനുഭവിക്കുന്ന അമ്മമ്മ. എന്നിട്ടും കുട്ടികളെ നന്നായി വളർത്തുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മമ്മ
12
ഹോസ്റ്റലിലുള്ള കുട്ടിയെ ഇടക്കിടയ്ക്ക് വന്നു കാണും അമ്മമ്മ [ 2 പ്രാവശ്യം ഈ വാക്യം ചെറിയ മാറ്റത്തോടെ ആവർത്തിക്കുന്നുണ്ട് ]
കുട്ടികളോടുള്ള സ്നേഹം. എന്നാൽ ആ സ്നേഹം അവരുടെ പഠിത്തത്തിന്ന് തടസ്സമാവരുതെന്ന് കരുതുന്ന അമ്മമ്മ. താൻ ബുദ്ധിമുട്ടിയാലും കുട്ടികൾ ബുദ്ധിമുട്ടരുതെന്ന് കരുതുന്നവൾ
13
.... തുണിസ്സഞ്ചിയിൽ നിന്ന് പിഞ്ഞിക്കീറിയ പേഴ്സ് പുറത്തെടുത്ത് അമ്മമ്മ പരുങ്ങുന്നത് ....
കുട്ടികൾക്ക് ധാരാളം കൊടുക്കണമെന്നുണ്ട്. എന്നാൽ അതിനുമാത്രം പേഴ്‌‌സില്ല്ലതാനും. അതില്ലെന്ന് കുട്ടികളെ അറിയിക്കാനും വയ്യ. സ്നേഹം കൊണ്ട്.
14
മൂന്നുകുട്ടികളേയും ഹോസ്റ്റലിൽ കൊണ്ടുവന്നു വിട്ടതോടെ അമ്മമ്മ വല്ലാതായിട്ടുണ്ട്
ഒറ്റപ്പെട്ടവൾ . എന്നിട്ടും കുട്ടികൾക്കുവേണ്ടി ജീവിക്കുന്നവൾ
15
നഗ്നമായ കാത് ... നിറം മങ്ങിയ സാരി ... ചെരിപ്പില്ല ... വിണ്ടുപൊട്ടിയ പാദങ്ങൾ
അമ്മമ്മയുടെ രൂപം വിവരിക്കുന്നു. അവരുടെ ദുഖങ്ങളും പ്രയാസങ്ങളും അതിലൂടെ കാണിക്കുന്നു കഥാകൃത്ത്
16
മൂന്നു മക്കളേയും സ്റ്റാഫ് റൂമിൽ കൊണ്ടുവന്ന് അവരുടെ അദ്ധ്യാപകരെ കാണും അമ്മമ്മ
മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധയുള്ളവൾ. അദ്ധ്യാപകരിലും സ്കൂളിലും വിശ്വസിക്കുന്നവൾ. അദ്ധ്യാപകർ കുട്ടികളെ നന്നായി നോക്കും എന്നു വിശ്വസിക്കുന്ന രക്ഷാകർത്താവ് അമ്മമ്മ.
17
ചായക്കടയിലേക്ക് അവരെ കൊണ്ടുപോകും അമ്മമ്മ
കുട്ടികളുടെ സന്തോഷത്തിൽ സന്തോഷിക്കുന്നവൾ.

ഈ പതിനേഴും കഥാകാരൻ അമ്മമയെ കുറിച്ച് നടത്തുന്ന പ്രസ്താവനകളോ എഴുതുന്ന സൂചനകളോ ആണ്` . ഇതൊടൊപ്പം ഈ സൂചനകളെ / പ്രസ്താവനകളെ ക്കുറിച്ചുള്ള കഥാകാരന്റെ ചിന്തകളുണ്ട്. നോക്കൂ:
മൂന്നുകുട്ടികളേയും ഹോസ്റ്റലിൽ കൊണ്ടുവന്നു വിട്ടതോടെ അമ്മമ്മ വല്ലാതായിട്ടുണ്ട് .
ഈ പ്രസ്താവനക്കു ശേഷം കഥാകൃത്ത് ഇതുമായി ബന്ധപ്പെട്ട തന്റെ ചില ചിന്തകൾ പങ്കുവെക്കുകയാണ്`.
മക്കളുടെ ചൂടില്ലാത്ത വീട്ടിൽ ............................................................ മാത്രമാണ്` അവരെ ഹോസ്റ്റലിൽ വിട്ടത് . എന്നുവരെയുള്ള ഭാഗം .
കഥാപാത്രത്തിന്റെ പ്രവൃത്തികൾ കഥാകാരൻ കാണുന്നു. തുടർന്നത് വിശദീകരിക്കുന്നു. അത്രയുമായാൽ കഥയായി. അതാണ്` കഥ . നല്ല കഥ.

സ്വഭാവം എന്ത്?

ഒരു കഥാപാത്രത്തെ [ വ്യക്തിയെ ] മനസ്സിലാക്കുന്നത് / അവരുടെ സ്വഭാവം മനസ്സിലാക്കുന്നത് പ്രധാനമായും അവരുടെ പ്രവൃത്തികളെ പരിശോധിച്ചാണല്ലോ. അമ്മ കുഞ്ഞിനെ ഉമ്മ വെക്കുന്നത് - പ്രവൃത്തി - കാണുന്ന നമുക്ക് അമ്മക്ക് കുഞ്ഞിനെ ഇഷ്ടമാണെന്ന് മനസ്സിലാവും. കുഞ്ഞിനെ ഇഷ്ടപ്പെടുന്ന അമ്മ - സ്വഭാവം മനസ്സിലാവും. ഇതു തന്നെയാണ്` കഥയിലേയും കഥാപാത്ര സ്വഭാവം മനസ്സിലാക്കാനുള്ള വഴി.
മറ്റൊരു വഴി ആ കഥാപാത്രത്തെ - വ്യക്തി യെ കുറിച്ച് കഥാകാരൻ നേരിട്ട് പറയുന്ന സംഗതികളാണ്`. ' അവർ [ വ്യക്തി ] നന്നായി ചിന്തിക്കുന്നവളാണ്`' എന്നമട്ടിൽ കഥാകാരൻ നേരിട്ടെഴുതിയിരിക്കും സ്വഭവം . എന്നാൽ അത് ശരിയായ സ്വഭാവസർട്ടിഫിക്കറ്റാണെന്ന് തെളിയാൻ [ കഥയിൽ ] അവരുടെ പ്രവൃത്തികൾ ഓരോന്നും നന്നായി ചിന്തിച്ച് എടുത്തിട്ടുള്ളവയാണെന്ന് കാണുകയും വേണം. വെറുതെ പറഞ്ഞാൽ പോര. പ്രവൃത്തിയിൽ കാണണം എന്നർഥം.

03 November 2013

പഠനവും പരീക്ഷയും തമ്മിലെന്ത്?


പഠനവും പരീക്ഷയും തമ്മില്‍ ബന്ധപ്പെടുന്നത് ഐക്യപ്പെട്ടാണ്`; വിരുദ്ധതയിലല്ല.
പഠിച്ചു കഴിഞ്ഞ് പരീക്ഷ എന്ന സങ്കല്‍പ്പം കേരളീയമെങ്കിലും അല്ല. പയറ്റും പഠിപ്പും ഒപ്പമായിരുന്നു നമുക്ക്. പഠിപ്പ് കഴിഞ്ഞ് പയറ്റല്ല; പഠിപ്പിനൊപ്പം പയറ്റാണ്`. പയറ്റിത്തെളിയലാണ്` പഠിപ്പ്; പയറ്റിത്തെളിഞ്ഞാലും പഠിപ്പ് അവസാനിക്കുന്നില്ല.

സ്കൂള്‍ കാര്യത്തില്‍ പഠിപ്പും പയറ്റും വിരുദ്ധധ്രുവങ്ങളിലാണ്`. ഇന്ന് നമ്മുടെ പഠിപ്പും പരീക്ഷയും തമ്മിലുള്ള ഈ വൈരുദ്ധ്യം പഠിപ്പും പരീക്ഷയും കുട്ടിക്ക് ഭാരമായി തീരുന്നു. മെല്ലെ മെല്ലെ പഠിപ്പ് രസകരവും ഉത്സാഹഭരിതവും ഭയരഹിതവുമാക്കി. ഇനി പരീക്ഷയും അങ്ങനെയാവണം.

പഠനം ഇങ്ങനെയൊക്കെയാവണമെന്ന് നിഷ്കർഷ ഉണ്ട്:

  • ശിശുകേന്ദ്രീകൃതം
  • പ്രവർത്തനാധിഷ്ടിതം
  • സ്വയം മൂല്യനിർണ്ണയം ചെയ്യുന്നതിന്ന് അവസരം
  • ഭിന്നശേഷികൾ
  • ഭിന്ന നിലവാരക്കാരായ കുട്ടികൾ
  • സാമൂഹ്യപ്രശ്നങ്ങളിലൂന്നിയുള്ള ഉള്ളടക്കം
പരീക്ഷക്കും നിഷ്കര്‍ഷയുണ്ട് ; പാലിക്കാറില്ലെങ്കിലും.
പരീക്ഷ രണ്ടു തലത്തിലുണ്ട്. സി..യും, ടി..യും . ടി.ഇ യെ കുറിച്ചു നോക്കാം
1882 ലെ ഹണ്ടര്‍ കമ്മീഷന്‍ മുതല്‍ പരീക്ഷാനവീകരണം പറയുന്നുണ്ട്. "പരീക്ഷാസമ്പ്രദായത്തിന്റെ പ്രധാനപ്പെട്ടതും നന്നായി മനസിലാക്കപ്പെട്ടതുമായ ന്യൂനത, വിവരങ്ങളുടെ പുനര്‍നിര്‍മാണത്തിനുള്ള വിദ്യാര്‍ഥിയുടെ കഴിവില്‍മാത്രമാണ് അത് ഊന്നുന്നത് എന്നതാണ്. അപരിചിതവും പുതിയതുമായ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാനും ലളിതമായി ചിന്തിക്കാനുമുള്ള കഴിവ് പരീക്ഷാസമ്പ്രദായത്തില്‍ പരിശോധിക്കപ്പെടുന്നില്ല."[പ്രൊ. യശ്പാല്‍ ]
നമ്മുടെ പരീക്ഷകള്‍ പാഠാടിസ്ഥാനത്തിലാവുകയാണ്` ഇന്നും. ആശയാടിസ്ഥാനത്തിലാവേണ്ടതുണ്ടായിരുന്നു.

A solid hemisphere of radius 6 centimetres is melted and recast in to a cone of the same radius. What is the height of the cone? [sslc march 2005/ english version/ score 3]
34 സെന്റീമീറ്റര്‍ നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരമുണ്ടാക്കുന്നു. ഈ ചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 13 സെന്റീമീറ്ററാണ്`. എങ്കില്‍ ചതുരത്തിന്റെ വശങ്ങളുടെ നീളം എത്രയാണ്`. [ എസ്.എസ്.എല്‍.സി 2012 / മലയാളം വേര്‍ഷന്‍ / സ്കോറ് 3 ]

നോക്കൂ ; 2005ലും 2012 ലും വലിയ മാറ്റമില്ല; പാഠപുസ്തകത്തിലുള്ള ഒരു സാധാരണ ചോദ്യം. ആശയമല്ല; റ്റെക്സ്റ്റ് ആണ്` ആധാരം. [ പിന്നെ, കമ്പി 'വളച്ച് ' ചതുരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിലെ അയുക്തി വേറേയും. വളച്ചാല്‍ ചതുരമുണ്ടാവില്ലല്ലോ !]

ഇനി
"വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യഘടകമാണ് മൂല്യനിര്‍ണയം. വിദ്യാര്‍ഥിയുടെ മികവുകള്‍ കണ്ടെത്താനും അഭിരുചി മേഖല തിരിച്ചറിയാനും മൂല്യനിര്‍ണയം സഹായിക്കുന്നു. പഠനഗതി നിര്‍ണയിക്കല്‍ , ദിശാബോധം നല്‍കല്‍ തുടങ്ങിയവയില്‍ മൂല്യനിര്‍ണയത്തിന് നിര്‍ണായകമായ പങ്കുണ്ട്. പരിഹാരബോധനത്തിനുള്ള ഉപാധിയായി അതിനെ പരിമിതപ്പെടുത്തുന്നതും തരംതിരിക്കലിനുള്ള മാനദണ്ഡമായി ദുര്‍ബലപ്പെടുത്തുന്നതും അഭികാമ്യമല്ല. ക്ലാസ് മുറിയിലെ കുട്ടികള്‍ ഭാവിസമൂഹത്തിന്റെ വിഭവമാണ്. ആ നിലയില്‍ വിദ്യാഭ്യാസത്തിന്റെ മേന്മകള്‍ അടയാളപ്പെടുത്തേണ്ട ചുമതലകൂടി വിദ്യാഭ്യാസ പ്രക്രിയക്കുണ്ട്. തള്ളിക്കളയലിനുള്ള മാനദണ്ഡമല്ല, ഉള്‍ക്കൊള്ളലിനുള്ള സൂചകമായാണ് മൂല്യനിര്‍ണയഫലങ്ങള്‍ മാറേണ്ടത്." [KCF 2007]
ഇതൊക്കെ ഇങ്ങനെ പറയുന്നു എന്നല്ലാതെ പ്രയോഗിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ
  • പഠനം വികലീകരിക്കപ്പെടുകയും പരീക്ഷക്കുവേണ്ടിയുള്ള അഭ്യാസമായിത്തീരുകയും ചെയ്യുന്നു
  • പാഠപുസ്തകം മാത്രം അവലംബിച്ചാലും പരീക്ഷ ജയിക്കാമെന്നാവുന്നു
  • ടീച്ചേര്‍സ് വെറും പരീക്ഷക്കുള്ള ടൂട്ടോറിയല്‍കാരായി മാറുന്നു
  • അദ്ധ്യാപക പരിശീലനം, ക്ളസ്റ്ററുകള്‍, പരിശീലനങ്ങലള്‍ എന്നിവയൊക്കെ അപ്രസക്തമായിപ്പോകുന്നു
  • പരീക്ഷക്ക് വരുന്നതു മാത്രം പ്രധാനപ്പെട്ടതായിത്തീരുന്നു
  • വിജയം മാത്രം [ മികച്ചതു പോലുമല്ല] ലക്ഷ്യമായി മാറുന്നു

01 May 2010

വീട് ഒരു സാംസ്കാരിക ചിൻഹം

മനുഷ്യകുലത്തിന്റെ വികാസം പിന്തുടരുന്ന ഒരാൾക്ക് നല്ലൊരു പാഠ്യവസ്തുവാണ് പാർപ്പിടം. മനുഷ്യന്റെ അവശ്യവസ്തുക്കളിൽ മൂന്നാമത്തേതാണ് വീട്. ആദ്യത്തേതു ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം എന്നാണ് ക്രമം.വികാസത്തിന്റെ ഓരോകാലത്തും അവശ്യവസ്തുക്കളുടെ നിര വർദ്ധിച്ചുവന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ പ്രാഥമികാവശ്യങ്ങൾ വളരുകയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വിശ്രമം, വിനോദം, വിജ്ഞാനം, സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം, ജനാധിപത്യം…..എന്നിങ്ങനെ കൂടിക്കൂടി വരികയും ചെയ്യുന്നു.

26 April 2010

നാട്ടുകൂട്ടം


നാട്ടുകൂട്ടം’ ഷോർട്ട് ഫിലിം ആയി സീരിയലൈസ് ചെയ്യാൻ പാകത്തിൽ ഉണ്ടാക്കുന്നവയാണ്.20-22 മിനുട്ട് ദൈർഘ്യമുള്ളവ.
നമ്മുടെ സാമ്പ്രദായിക സ്കൂൾ പഠനങ്ങൾക്ക് സമാന്തരമായി നാട്ടിൽ ഒരു പഠനക്രമമുണ്ട്.നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു ക്രമം. ഇതു പണ്ടുകാലത്ത് വളരെ സജീവമായിരുന്നു. ഇതിൽ നിന്നാണ് ആധുനിക വിദ്യാഭ്യാസം ആരംഭിച്ചതുതന്നെ. എന്നാൽ ആധുനിക വിദ്യാഭ്യാസം പഴയ വിദ്യാഭ്യാസത്തിന്റെ നിത്യജീവിത ബന്ധം തീരെ പരിഗണിച്ചില്ല എന്നു കാണാം. അതുകൊണ്ടുതന്നെ നവീന വിദ്യാഭ്യാസം കുട്ടിക്ക് അധികഭാരങ്ങൾ നൽകുന്നു. ഇതെന്തിന്ന് പഠിക്കുന്നു എന്ന സംശയം എല്ലാ കുട്ടിയും എന്നും ഉയർത്തുന്നു. എല്ലാ പാഠങ്ങളും നിത്യജീവിതംകൂടുതൽ സുന്ദരമാക്കാനെന്ന അടിസ്ഥാന സംഗതി വിട്ടുകളയുകയും പഠിക്കുന്നത് നല്ല ജോലിക്കും പണം സംബാദിക്കാനും മാത്രമാണെന്ന ധാരണ പരക്കുകയും ചെയ്തു. നല്ല മനുഷ്യനേയും നല്ല ജീവിതത്തേയും ഒരുക്കിയെടുക്കാനുള്ള വിദ്യാഭ്യസം ക്രമേണ വെറും കച്ചവടമായി-ചരക്കായി മാറി.
എപ്പിസോഡുകൾ ഓരോന്നായി വായിക്കുക
1        2        3        4        5
അഭിപ്രായം ദയവായി അറിയിക്കുക

sujanika@gmail.com

23 October 2009

വിനോദം-സംസ്കാരം

എസ്.വി.രാമനുണ്ണി,സുജനിക
sujanika@gmail.com


വിനോദം-സംസ്കാരം

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയിൽ ‘വിനോദം’ വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക സമൂഹത്തിൽ ഇതിന്റെ പ്രസക്തി ബോധ്യപ്പെടാൻ ഒരു പ്രയാസവും ഇല്ല. ദിവസം മുഴുവൻ നായാടിനടക്കുകയും കിട്ടിയതു വേവിച്ചോ പച്ചക്കോ തിന്നു കിടന്നുറങ്ങുകയും ചെയ്ത പ്രാചീനമനുഷ്യൻ കാലങ്ങളിലൂടെ നേടിയ വികാസപരിണാമങ്ങളിൽ ‘ ജീവൻ സംരക്ഷിക്കൽ’ മാത്രമല്ല തന്റെ ജീവിതലക്ഷ്യം എന്നു തിരിച്ചറിഞ്ഞു. ജീവൻ സംരക്ഷിക്കുന്നതോടൊപ്പം അതിനെ കൂടുതൽ സന്തോഷകരവും മെച്ചപ്പെട്ടതും തുടർച്ചനിലനിർത്തുന്നതും ഒക്കെ കൂടിയാക്കണമെന്നു ബോധ്യപ്പെട്ടതിന്റെ ഭാഗമാണ് വിദ്യാഭ്യാസവും വിനോദവും വിശ്രമവും ആരോഗ്യവും തുടങ്ങിയവ അവന്റെ പ്രാഥമിക പരിഗണനകളിലേക്ക് കടന്നുവന്നത്.
കൃഷി കണ്ടെത്തിയ മനുഷ്യന്ന് ധരാളം ഒഴിവ് സമയം കിട്ടി. ദിവസം മുഴുവൻ ഭക്ഷണത്തിന്നു വേണ്ടി ഓടി നടക്കേണ്ട ഗതികേട് ഇല്ലാതായി. വിളവ് എടുത്തുകഴിഞ്ഞാൽ 4-6 മാസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കാമെന്നായി. ഒഴിവു വേളകൾ ആണ് മനുഷ്യന്ന് ശാസ്ത്ര സാങ്കേതിക സാഹിത്യ കലാ രംഗങ്ങളിൽ വികാസം ഒരുക്കിയത്.ഈ രംഗത്തുള്ള പ്രവർത്തനങ്ങളും ‘അധ്വാനം’ തന്നെയായിരുന്നു. എന്നാൽ മനസ്സിന്ന് സുഖം നലകുന്ന അധ്വാനം ആയിരുന്നു വെന്നു മാത്രം.ഇവിടെയാണ് ‘വിനോദ‘ത്തിന്റേയും ‘വിശ്രമ‘ത്തിന്റേയും ഒക്കെ ഇടം ഉണ്ടാവുന്നത്.

വിനോദം- മുതിന്നർവക്കും കുട്ടികൾക്കും വേണം. സ്ത്രീക്കും പുരുഷനും വേണം. മനുഷ്യന്റെ മാനവികതയും സ്നിഗ്ധഭാവങ്ങളും വളർന്നു തിടം വെക്കുന്നതു ഈ വിനോദ സ്ഥലികളിലാണ്.അധ്വാനത്തിന്റെ തളർച്ച തീരുന്നതിവിടെയാണ്. ആരോഗ്യപരമായ ഒരു ഊർജ്ജ സംഭരണം നടക്കുന്നത് വിനോദ വേളകളിലാണ്. സമൂഹം, ഒരാളിന്റെ കഴിവുകൾ അംഗീകരിക്കപ്പെടുന്നതും വികസിക്കുന്നതും ഈ സമയങ്ങളിലാണ്.പുതിയ പ്രവർത്തനങ്ങൾക്കുള്ളഭാവനയുംഉരുവപ്പെടുന്നതു‘കളികൾ‘ക്കിടയിലാണ്.മുതിർന്നവരാണെങ്കിലും കുട്ടികളാണെങ്കിലും.

കുട്ടികളുടെ കളികൾ
ഗോട്ടി/ചൊട്ടയും പുള്ളും/ആട്ടക്കളം/ചടുകുടു/പമ്പരം കുത്തിക്കളി/കിസ്സേപ്പി/മരം പകർന്നു കളി/ഒളിച്ചു കളി
തുട്ടോടിക്കളി/കള്ളനും പോലീസും/കോഴിയും കുറുക്കനും/കസേരക്കളി/നായും പുലിയും/കൊത്താം കല്ല്
മുക്കല്ല്/ആറുകല്ല്/തിരുപ്പറക്കൽ/കയർ ചാട്ടം/ഓലപ്പന്തു/കാരകളി/നീന്തൽ/കൂളി/കുളം ചാടൽ
മുങ്ങിക്കിടക്കൽ/000വെട്ടിക്കളി/അക്കുത്തിക്കുത്ത്/ഊഞ്ഞാൽ/കൊക്കിക്കളി/വട്ട്കളി
വളയെറിഞ്ഞുകളി/റിങ്ങ്/പൂത്താംകോല്/പാവുട്ടത്തോക്ക്/ഓലപ്പീപ്പി/ഓലക്കാറ്റാടി/ഓലമൂളി
കടലാസ് തോക്ക്/ആരോ (കടലാസ്)/കടലാസ് തോണി/കടലാസ് വിമാനം/കടലാസ് പന്ത്
ചകിരിപ്പന്ത്/കരിമ്പനത്തേങ്ങ വണ്ടി/ടയർ വട്ടം ഓടിക്കൽ/സൈക്കിൾ ചക്രം/പാമ്പും കോണിയും/തായം കളി
വീടുവെച്ചു കളി/ചോറുംകറീം വെച്ചു കളി/പീടിക വെച്ചു കളി/ചപ്പിലപ്പൂതം കെട്ടിക്കളി
ഡൈവറായിക്കളി

മുതിർന്നവരുടെ കളികൾ

മുതിർന്നവരുടെ വിനോദങ്ങൾ കേവല കളികളും ‘കാര്യമായ’ കളികളും ഉണ്ട്.ചൂതു, ചീട്ട് കേവല കളികളും എന്നാൽ സാമ്പത്തിക ബന്ധം ഉള്ളതു കൊണ്ട് കളിയേക്കാൾ ‘കാര്യ’മാണ്.ഓണത്തല്ല്, പന്തുകളി തുടങ്ങിയവ കേവല കളികളായിരുന്നു. കഥകളി, നാടകം എന്നിവ ആസ്വദിക്കമാത്രം ചെയ്യുന്ന വിനോദങ്ങളാണു. അതിൽ നേരിട്ട് പങ്കാളിത്തം കളിക്കുന്നതിൽ വേണമെന്നില്ല.അയ്യപ്പൻ വിളക്കും ദഫും ഒക്കെ ആരാധന, മതം എന്നിവയുമായി ബന്ധപ്പെട്ട വിനോദങ്ങളായിരുന്നു.അതുകൊണ്ടുതന്നെ ഇതൊക്കെ വിനോദം മാത്രമല്ല ആരാധനയും കൂടെയായിരുന്നു.


ചതുരംഗം/ചൂത്/ചീട്ടുകളി/കയ്യാംകളി/ഓണത്തല്ല്/പന്തു കളി/കാളപൂട്ട്/കാളകളി/കുതിരക്കളി/പുലിക്കളി
ഊഞ്ഞാൽ/ഒപ്പന/ദഫ്മുട്ട്/കോൽക്കളി/അറവന മുട്ട്/കുറവൻ-കുറത്തി/പാങ്കളി/സിനിമ/കഥകളി
നാടകം/കവിതാ രചന/അക്ഷരശ്ലോകം/തുള്ളൽ/ചവിട്ടുകളി/പൂതൻ കളി/കൈകൊട്ടിക്കളി (ആൺ/പെൺ)
സംഘക്കളി/ചവിട്ടുനാടകം/മാർഗ്ഗം കളി

കളികൾ സംസ്കാരത്തിന്റെ ഭാഗം

വിനോദോപാധികൾ - കളികൾ തീർച്ചയായും ഓരോ പ്രദേശത്തിന്റേയും സംസ്കാരവുമായി ബന്ധപ്പെട്ടു ഉണ്ടായവയും വികാസം പൂണ്ടവയും ആണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കളികൾ, മുതിർന്നവരുടെ കളികൾ എന്നിവ പൂർണ്ണരൂപത്തിലാക്കനോ വളരെ കൃത്യമായി വകതിരിക്കാനോ സാധ്യമല്ല. അല്ലെങ്കിൽ അതിന്റെ ആവശ്യവും ഇല്ലല്ലോ. പ്രാദേശികമായ ജന്മവും വളർച്ചയും മാത്രമല്ല കാലാനുസൃതമായ മാറ്റങ്ങളും പുതിയവയുടെ ജനനവും ഈ രംഗത്തു എവിടെയും നടക്കുന്നുണ്ട്.

എതെങ്കിലും ഒന്നോ അതിലധികമോ കളികളുടെ ഘടന അഴിച്ചു പരിശോധിക്കുമ്പോഴാണു അതിലെ സാംസ്കാരികാശങ്ങൾ നമുക്കു തിരിച്ചറിയുക.സംഗീതം, സാഹിത്യം, നൃത്തം,ചിത്രകല തുടങ്ങിയ കലാപരമായ സാംസ്കാരികാശങ്ങൾ കളികളിലുണ്ട്.പാട്ടും, വായ്ത്താരിയും, ചുവടുകളും ഇല്ലാത്ത കളികൾ- സവിശേഷമായും കുട്ടിക്കളികൾ ഇല്ലെന്നു തന്നെ പറയാം.സാമൂഹ്യമായും ഗാർഹികമായും സാധുതയുള്ള സാംസ്കാരിക അടയാളങ്ങളും കാണാം. കൃഷി, ആഹാരം, വാസ്തു, നീതിന്യായം, ധാർമ്മികം,ഈശ്വരം, ചരിത്രം, മനവികത തുടങ്ങിയവയുടെ സാംസ്കാരിക ചിൻഹങ്ങൾ നിരന്നുകിടക്കുന്നവയാണ് കളികൾ. കുട്ടികളുടെ ‘കള്ളനും പോലീസും‘ കളി നോക്കുക. ധാർമ്മികമൂല്യങ്ങളുടേയും, നീതിന്യായത്തിന്റേയും സൂചനകൾ അതിലുണ്ട്. കളിക്കിടയിൽ ക്ഷീണിച്ചവൻ ‘സുല്ലു’ വിളിക്കുന്നതുപോലും കളിനിയമവും കളിയിലെ മാനവികതയും അല്ലേ.കുട്ടികൾ വീടുവെച്ചുകളിക്കുന്നത്, കഞ്ഞിയും ചോറും വെച്ചു കളിക്കുന്നത്…ഒക്കെ കേരളീയമായ ഗാർഹിക രീതികളിലാണല്ലോ.കറികളുടെ ലിസ്റ്റ്, പാചകരീതികൾ, പാചകത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കെടുന്നത്…എല്ലാം സാംസ്കാരികമായ സാധുതയുള്ളവതന്നെ.കളികളിലൂടെ വളരുന്ന സാമൂഹ്യബോധവും, ജയാപജയങ്ങളിലൂടെ കഴിവുകൾ ആദരിക്കലും എല്ലാം മറ്റെന്താണ്?കളി തുകൊണ്ടുതന്നെ ഒരേസമയം കളിയും കാര്യവുമാകുന്നു. കുട്ടികളുടെ മന:ശ്ശാസ്ത്രവും, ന്യായാന്യയങ്ങളും കളിയിൽ ഇടചേരുന്നു. ഒരു സംഘത്തിൽ തെറ്റു ചെയ്ത കുട്ടിക്കുള്ള ശിക്ഷ ‘കളിക്ക് കൂട്ടാതിരിക്കുകയാണ്’. അതിലധകം എന്തു ശിക്ഷയാണ് ഒരു കുട്ടിക്ക് വേദനാജനകമായിട്ടുള്ളത്?കളവും ചതിയും എത്തിനോക്കാൻ പോലും സംശയിക്കുന്ന സാമൂഹ്യഇടങ്ങളാണ് കളിക്കളങ്ങൾ.ഒരു നാടിന്റെ സാംസ്കാരിക പരിഛേദമാണ് ഒരു കളിവട്ടത്തിൽ നാം കാണുന്നത്.ഒരു നാടിന്റെ സാംസ്കാരിക സമ്പത്തായി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഒരു കളിയും വെറും ‘കുട്ടിക്കളി’യല്ല.

കളികൾ കുട്ടികൾക്കുള്ള പാഠന-സാധനാ പാഠങ്ങളാണ്. നല്ല കളിക്കാരൻ നല്ല കുട്ടിയും നല്ല വിദ്യാർഥിയും ആയിരുന്നു.നാടിന്റെ പ്രിയപ്പെട്ടവനായിരുന്നു. വിദ്യാഭ്യാസവും കളികളും തമ്മിൽ കണ്ണിചേരുന്ന കാഴ്ച്ച നമുക്കെവിടെയും കാണാം. ഓരോ കളികളും പലപ്പോഴും ഓരോ ജീവിത പാഠങ്ങൽ കൂടിയായിരുന്നു.ഭാഷപ്രയോഗ സാമർഥ്യം, താളബോധം, നൃത്തബോധം തുടങ്ങിയവക്കുള്ള സാധനാപഠങ്ങൾ.കളികളിലെ ആവർത്തനങ്ങൾ കളിയുടെ വീര്യം കുറക്കാതതിനു കാരണവും മറ്റൊന്നാവില്ല. ഒരേകുട്ടികൾ തന്നെ ഒരേ കളികൾ എത്ര തവണയാണു ആവർത്തിക്കുന്നത്.

മുതിർന്നവർക്ക് കളികൾ ‘കളിക്കാനും ,കാണാനും ‘ ഉള്ളവയണ്. പ്രേക്ഷകൻ എന്ന നിലയണ് ഭൂരിപക്ഷത്തിനും. മുതിർന്നവരുടെ കളികൾ ഒരു നാടിന്റെ സാംസ്കാരിക സമ്പത്താണ്. നല്ല ‘കളിക്കാര’ നെ പ്പോലെ നല്ല പ്രേക്ഷകനും സമൂഹത്തിൽ പരിഗണനയുണ്ട്.കളികൾ മുതിർന്നവരുടേതാകുമ്പോൾ അതു സമ്പത്തുമായി ബന്ധപ്പെടുന്നു. കുട്ടികളുടെ കളികൾ ബഹുഭൂരിപക്ഷവും ‘പണച്ചെലവില്ലാത്തവയാണ്. എന്നാൽ മുതിർന്നവർക്ക് അങ്ങനെയല്ല.

കളികൾക്കും ധനവുമായുള്ള ബന്ധം ഒന്നുകൊണ്ടുമാത്രം വിനോദം ഇന്നു കച്ചവടവത്ക്കരിക്കപ്പെട്ടിരിക്കുന്നു. വിനോദം ഒരു ‘ചരക്കാ‘ യിത്തീർന്നിരിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ വരവിനു മുൻപു തന്നെ ഈ കച്ചവടപ്പിടുത്തം നടന്നു കഴിഞ്ഞു. അല്ലെങ്കിൽ ആഗോളവത്ക്കരണം കയറിവന്നത് ‘കളി‘ കളിൽ ഇടപെട്ടുകൊണ്ടാണ് എന്നും പറയാം.
ഇന്നു കളികൾ മുഖം മാറ്റിയിരിക്കുന്നു. രണ്ടു സംഗതികൾ നമുക്കു മുന്നിലുണ്ട്.ഒന്നു : പഴയകളികൾ ഇല്ലാതായിരിക്കുന്നു. രണ്ട്: പുതിയ ക്കളികൾ കളിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ കളികൾ എന്നും ഉണ്ടായിരുന്നു. എന്നാൽ പഴയകളികൾക്ക് പകരമായിരുന്നില്ല അവ. പഴയതിനെ തള്ളിക്കൊണ്ടായിരുന്നില്ല. എലക്റ്റ്രോണിക്സ് പ്രയോഗങ്ങളുടെ വിദ്യകൾ വ്യാപിച്ചതുമാത്രമല്ല ഇതിനു കാരണം. സാങ്കേതിക വിദ്യയിലുണ്ടായ വളർച്ചയുമല്ല ഇതിനു കാരണം.കളികൾ ‘ചരക്ക്’രൂപത്തിലായതാണു പ്രധാനമായി നാം അന്വേഷിക്കേണ്ട സംഗതി.ലോകവിപണിയിൽ ഏറ്റവും അധികം വിറ്റുപോകുന്നത് ‘കളി‘കളാണല്ലോ.

പഴയ കളികൾ നഷ്ടപ്പെട്ടെന്ന പരിദേവനം അല്ല; മറിച്ചു ഒരു കളി വെറും കളിയല്ലെന്നും അതു നമ്മുടെ സംസ്കാരത്തിന്റെ ഒരു അംശം ആണെന്നതും ആണ്.സാംസ്കാരികമായ കണ്ണിപൊട്ടലാണ് നാം നേരിടുന്ന പ്രശ്നം.സാമൂഹ്യമായ, സാംസ്കാരികമായ അംശങ്ങളാണ് ഏതു നാട്ടിലായലും നഷ്ടപ്പെടുന്നത്. കുട്ടിക്കളികളുടെ കാര്യം മാത്രം നോക്കുക.

പണ്ട്........................ ഇന്നു
പണച്ചെലവില്ല................... പണം വേണം
സംഘപ്രവർത്തനം................ ഒറ്റക്കുള്ള പ്രവർത്തനം
സംഘത്തിന്ന് ആഹ്ലാദം............. വ്യക്തിക്കു ആഹ്ലാദം
സാമൂഹ്യബോധം വളർത്തുന്നു.........വ്യക്തിബോധം മാത്രം
മൂല്യങ്ങളിൽ അധിഷ്ഠിതം........... വിജയം മാത്രം ലക്ഷ്യം
കളികൾക്കൊടുവിൽ ഉന്മേഷം......... കളികൾക്കൊടുവിൽ ആലസ്യം
വ്യക്തി ബന്ധങ്ങൾ വർദ്ധിക്കുന്നു........ വ്യതിബന്ധങ്ങൾ തകരുന്നു

ഇനിയും ഉണ്ടാവും. ആദ്യവട്ട ചർച്ചക്കുള്ള ചില സൂചനകൾ മാത്രമാണിവ.ഓരോ കാലത്തും കളികളിലുണ്ടായ നവീകരണങ്ങൾ കളിയുടെ പൊതു ജീവനെ ചോർത്തിയിരുന്നില്ല. ഇന്നതല്ലല്ലോ അവസ്ഥ.

ഇതിനർഥം ഇനി പഴയ കളികളെ ‘തിരിച്ചുകൊണ്ടുവരിക‘യെന്നൊന്നും അല്ല. അതു സാധ്യവുമല്ല. പുതിയ കളികൾ കണ്ടെത്തണം. എന്നാൽ അതിൽ കളിയുടെ സംസ്കാരം നിലനിൽക്കണം.കളി – വിനോദം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിൽ പ്പെടുന്നു. പ്രാഥമികാവശ്യങ്ങൾ എല്ലാമനുഷ്യനും ലഭ്യമാകണം. വിനോദം മനുഷ്യകുലത്തിന്റെ സാംസ്കാരികവും ഭൌതികവുമായ വളർച്ചക്ക് അനുഗുണമാവണം.അല്ലാതെ ഒരിക്കലും നമ്മുടെ പ്രാഥമികാവശ്യങ്ങളുടെ ലഭ്യത നഷ്ടപ്പെടുന്നരീതിയിലാകരുത്.

16 October 2009

ആരോഗ്യപ്പഴമ

ഗതകാല സംസ്കൃതികൾ അമൂല്യനിധികളാണെന്നതുകൊണ്ടുതന്നെ എല്ലാ ക്ലാസുകളിലും വിവിധരൂപങ്ങളിൽ ഇതെല്ലാം പാഠ്യവിഷയങ്ങളാണ്.ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മുടെ പഴയരീതികൾ ഇങ്ങനെയൊക്കെയാണ്.

ജീവ:ശരദശ്ശതം
ആരോഗ്യസംരക്ഷണം ഇന്നലെകളിൽ

മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ ഭക്ഷണം, വസ്ത്രം , പാർപ്പിടം എന്നിവയാണല്ലോ. എന്നാൽ ഇതു മാത്രമാണോ പ്രാഥമികം?ജീവിതവും ജീവിതാവശ്യങ്ങളും ജീവിതലക്ഷ്യങ്ങളും ഒക്കെ എക്കാലത്തും ഒന്നാണോ? പ്രാകൃതദശയിൽ നിന്നു ആധുനികദശയിലേക്കുള്ള മനുഷ്യവികാസം അവന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടിക വളർത്തിയിട്ടുണ്ട്.ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ നിന്ന് ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, വിനോദം….എന്നിങ്ങനെ.അങ്ങനെയൊക്കെയാണു മനുഷ്യജീവിതം അർഥപൂർണ്ണവും സാമൂഹികവും ഒക്കെ ആവുന്നത്.

ആരോഗ്യപരിപലനം-ഒരമ്പതു വർഷം മുൻപ്

വളരെ പഴയകാലത്തെ ആരോഗ്യപരിചരണരീതികൾ നമുക്കത്ര പരിചയമില്ലെങ്കിലും (അതൊക്കെ പഴയ ഗ്രന്ഥങ്ങളിൽ ഉണ്ട്) ഒരമ്പതു കൊല്ലം മുൻപത്തേത് കാരണവന്മാരിൽനിന്നു അന്വേഷിച്ചു കണ്ടെത്താനാകും.
ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണ് ആരോഗ്യം.ഇതിനു വിരുദ്ധമാകുന്നതാണ് അനാരോഗ്യം-രോഗം.ജനനം മുതൽ മരണം വരെ മൌഷ്യനെ അലട്ടിയിരുന്ന നിരവധി രോഗങ്ങളുണ്ട്. ഇവയെ നേരിട്ടിരുന്നതെങ്ങനെയെന്ന അറിവ് ഇന്നു വളരെ പ്രയോജനം ചെയ്യും.

പൊതുവെ മനുഷ്യർ കഠിനാധ്വാനികളും ആരോഗ്യവാന്മാരുമായിരുന്നു. ‘നല്ല ആരോഗ്യം ഉണ്ടാവണേ‘ എന്നായിരുന്നു എല്ലാരുടേയും പ്രാർഥന.കുട്ടികൾപോലും ഈശ്വരനോട് പ്രാർഥിക്കുക ‘വാവു പിടിക്കരുതേ’ എന്നായിരുന്നു.രോഗങ്ങൾക്കെതിരെ ചികിത്സയും, പൂജകളും,നേർച്ചകളും, മന്ത്രവാദവും ഒക്കെ പതിവായിരുന്നു.മേലേക്കിടയിലുള്ളവർ അധ്വാനം കുറവായിരുന്നുവെങ്കിലും വ്യായാമാദികാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നു. മാത്രമല്ല, മേലേക്കിടയിലുള്ളവരുടെ അസുഖങ്ങൾ രഹസ്യവും ആയിരുന്നു. സമ്പത്തും രോഗവും രഹസ്യമായിരിക്കണം എന്നായിരുന്നു അവരുടെ പ്രമാണം.സാധാരണക്കാരുടെ അധ്വാനം പാടത്തും പറമ്പിലും തന്നെയായിരുന്നു. 80-85 വയസ്സായിട്ടും ഒരു മുടിനാരുപോലും നരയ്ക്കാത്ത, ഒരു പല്ലുപോലും ഇളകാത്ത മുത്തശ്ശിമാരും മുത്തശ്ശന്മരും ഇന്നും ഉണ്ട്.അധ്വാനത്തിന്റെ മഹത്വം തന്നെയാണിത്.

ചികിത്സ-ഗാർഹികം

അസുഖം വന്നാൽ 90% ചികത്സയും ഗാർഹികം തന്നെയായിരുന്നു. പ്രായമുള്ളവർക്ക് ചികിത്സാ വിധികളറിയാമായിരുന്നു. മരുന്ന്, പഥ്യം എന്നിവയൊന്നും രഹസ്യമായിരുന്നില്ല. (പിന്നീടെപ്പോഴോ മരുന്നും ചികിത്സയും രഹസ്യമായതിന്റെ വഴികൾ അന്വേഷിക്കുന്നതു രസകരമായിരിക്കും.) മരുന്നുകൾ വൈദ്യൻ കൊടുക്കുകയല്ല, മറിച്ചു വീട്ടിൽ തയ്യാറാക്കാൻ വേണ്ട അറിവുകൾ നൽകുകയാണ് ചെയ്തിരുന്നത്.ഗാർഹികമായ ചൊട്ടുവിദ്യകൾ കൊണ്ട് ഫലം കിട്ടാതെ വരുമ്പോഴേ വിദഗ്ധചികിത്സ തേടിയിരുന്നുള്ളൂ.വൈദ്യന്മാർ (നാട്ടുവൈദ്യന്മാരെന്നാണു പറയുക) പാരമ്പര്യമായി വൈദ്യന്മാരായവരായിരുന്നു. പാരമ്പര്യമായി പഠിച്ചത്.പാരമ്പര്യപഠനത്തിൽ അറിവ് മാത്രമല്ല കൈമാറുക, മറിച്ച് അനുഭവങ്ങൾ കൂടിയാണ്.ഇതിന്റെ മഹത്വം ഇന്നും അവഗണിക്കാനാവാത്തതാണ്.തുഛമായ പ്രതിഫലം കൊണ്ട് അവർ തൃപ്തരായിരുന്നു.പണത്തിനുവേണ്ടി ചികിത്സിക്കുന്നവർ തുലോം കുറവായിരുന്നു. ഗുരു, പഠനസമയത്ത് ഉപദേശിക്കുക ‘ ധനസമ്പാദനത്തിനായി നീ ഈ അറിവ് ഉപയോഗിക്കരുത്.ഇതു പാരമ്പര്യമായി നമുക്ക് ലഭിച്ചതാണ്. ആളുകൾ നിന്നിൽ സന്തോഷംകൊണ്ട് തരുന്നതു സ്വീകരിക്കാം’ എന്നാണ്. പൽപ്പോഴും ചക്ക, മാങ്ങ, വസ്ത്രം,നെല്ല്…തുടങ്ങിയവയായിരുന്നു ‘ഫീസ്’. ഈശ്വരാധീനമായിരുന്നു ചികിത്സയുടേയും രോഗശമനത്തിന്റേയും അടിസ്ഥാനം.

കഷായം, തൈലം, കുഴമ്പ് തുടങ്ങിയവ വീട്ടിൽ തന്നെ നിർമ്മിക്കണം. ചില ഗുളികകൾ വൈദ്യൻ നേരിട്ടു നൽകും. ഉരുളി, കലം എന്നിവയിൽ നീണ്ട പ്രക്രിയകളിലൂടെ മരുന്നുകൾ തയ്യാറാക്കും.പച്ചമരുന്നുകൾ വളപ്പുകളിൽ നടന്നു പറിച്ചെടുക്കണം. പെട്ടിമരുന്നുകൾ (കെമിക്കത്സ് )മാത്രമാണ് മരുന്നുകടകളിൽ നിന്നു വാങ്ങേണ്ടിവരുന്നത്.ഉഴിച്ചിൽ, നസ്യം, ധാര, പിഴിഞ്ഞുപാർച്ച തുടങ്ങിയവ വൈദ്യന്റെ മേൽനോട്ടത്തിൽ നടത്തും.

രോഗിയെ നേരിൽ കണുകയോ ‘തൊട്ടും പിടിച്ചും നോക്കുകയോ’ ഒന്നും സാധാരണ ആവശ്യമില്ല. രോഗവിവരം പറഞ്ഞുകൊടുത്താൽമതി. വേദനകൾ,ഭക്ഷണം, ശോധന, ഉറക്കം,ചുമ, കഫം…ഒക്കെ ചോദിച്ചു മനസിലാക്കും.പ്രതേകിച്ചും ഉയർന്നജാതിയിലെ സ്ത്രീകളുടെ രോഗവിവരം ദാസിമാരാണു വൈദ്യനെ ധരിപ്പിക്കുക.രോഗവിവരം കേട്ട് ചികിത്സ നിശ്ചയിക്കും.അസുഖം മാറിയാൽ വൈദ്യന്നു നല്ല സമ്മാനങ്ങൾ നൽകും.

‘നഗ്നപാദ ഡോക്ടർ’ മാരായിരുന്നു. വീടുകളിൽ ചെല്ലും. ‘സുഖവിവരം‘ അന്വേഷിക്കും.സ്ഥിരം ചികിത്സയുള്ള വീടുകൾ ഉണ്ടായിരുന്നു.വൈദ്യൻ വീട്ടിലെ ഒരംഗം പോലെ ആയിരുന്നു. എല്ലാരും ബഹുമാനിച്ചിരുന്നു.വിശേഷദിനങ്ങളിൽ സമ്മാനങ്ങൾ നൽകിയിരുന്നു. സമ്പന്നർ കൊല്ലത്തിരൊരിക്കൽ സുഖചികിത്സ പതിവായിരുന്നു.ചികിത്സ ആരംഭിക്കുന്നതിനു ‘നല്ല ദിവസം’ നോക്കിയിരുന്നു.ചികിത്സയുടെ കൂടെ പ്രാർഥനയും വഴിപാടുകളും ഉണ്ടാവും.




ഗർഭം-പ്രസവം-മരണം

ഗർഭവും പ്രസവവും ഒരിക്കലും ഒരു രോഗമയി കണ്ടിരുന്നുല്ല.ഗർഭശ്രൂഷയും പ്രസവപരിചരണവും പൂർണ്ണമായും വീട്ടിൽ ചെയ്യുന്നതും മുതിർന്നവരുടെ മേൽനോട്ടത്തിൽ അതു വളരെ ശ്രദ്ധാപൂർവ്വവും ആയിരുന്നു. മുത്തശ്ശിമാരുടെ മേൽനോട്ടത്തിൽ ‘സുഖപ്രസവം’ ഉറപ്പാക്കിയിരുന്നു.മാത്രമല്ല, ആദ്യ പ്രസവത്തിനേ വലിയ നോട്ടം വേണ്ടൂ.പിന്നെയൊക്കെ അമ്മമർ തന്നെ സ്വയം ചെയ്തുകൊള്ളും. 13-14 പ്രസവം ഒക്കെ ഉള്ളവരായിരുന്നു അന്നത്തെ അമ്മമാർ.ശുശ്രൂഷകളും പ്രസവരക്ഷയും ഒക്കെ വീട്ടിലെ എല്ലാരും ചേർന്നായിരുന്നു. പ്രസവസമയമടുത്താൽ ‘വയറ്റാട്ടിയെ’ വിളിക്കും. എല്ലാ നാട്ടിലും വിദഗ്ധകളായ വയറ്റാട്ടിമാർ ഉണ്ടായിരുന്നു.പ്രസവത്തിന്റെ ഓരോ ഘട്ടങ്ങളും ഇവർക്കറിയാമായിരുന്നു.
മരണവും ഒരു രോഗമായിരുന്നില്ല. ‘നോക്കി മരിപ്പിക്കുക’ എന്നാണ് പറയുക.നല്ല പരിചരണം നൽകിയിരുന്നു. മരണസമയം, മരണലക്ഷണം എന്നിവ അറിയുന്ന ‘നോട്ടക്കാർ’ ഉണ്ടായിരുന്നു.ശ്വാസരീതി, ദൈർഘ്യം എന്നിവ കൃത്യമായി മനസ്സിലാക്കി സമയം കണക്കാക്കും.

സാധാരണ രോഗങ്ങൾ

സാധാരണനിലയിൽ ചികിത്സ വേണ്ട രോഗങ്ങൾ കുറവായിരുന്നു.പനി, ജലദോഷം, ചുമ,വയറിളക്കം എന്നിങ്ങനെ സാധാരണ രോഗങ്ങൾ. ചികിത്സിച്ചാൽ 7 ദിവസം കൊണ്ട് മാറും; ചികിത്സിച്ചില്ലെങ്കിൽ ഒരാഴ്ച കൊണ്ടും മാറും എന്നായിരുന്നു പ്രമാണം.
കുട്ടികൾക്ക് ചൊറി, ചിരങ്ങ്, കരപ്പൻ എന്നിവ ചികിത്സവേണ്ട രോഗങ്ങളായിരുന്നു. തലവേദനയും വയറുവേദനയും കുട്ടികൾക്ക് സ്ഥിരം രോഗങ്ങളായിരുന്നു. ഭക്ഷണകര്യങ്ങളിലെ പ്രശ്നങ്ങളായിരുന്നു ഭൂരിപക്ഷം അസുഖങ്ങളും.ഇതൊന്നും ഗുരുതരമായ അവസ്ഥയിലെത്താറില്ല. കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാറില്ല.

ദീർഘകാല ചികിത്സ വേണ്ട രോഗങ്ങൾ വാതം, ക്ഷയം തുടങ്ങിയവയായിരുന്നു. ഇതുതന്നെ മിക്കവാറും മുതിർന്നവരിലേ കാണൂ.മരുന്നും കഷായവും തൈലവും ഒക്കെയായി കുറേകാലം ചികിത്സ വേണം. എന്നാലും ഇതൊക്കെയും പൂർണ്ണമായി ഭേദപ്പെടുന്നവയായിരുന്നു.

തലവേദനവന്നാൽ ആരും ഇന്നത്തെപ്പോലെ പരിഭ്രമിച്ചിരുന്നില്ല. സ്ത്രീകൾക്ക് മുലച്ചീര്, മാസമുറക്കാലത്ത് വയറുവേദന എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനൊക്കെ വീട്ടുചികിത്സകൾ ഉണ്ടായിരുന്നു. ചെവിവേദന, പല്ലുവേദന എന്നിവയും ശല്യക്കാരായിരുന്നു. പൊതുവെ എന്തു അസുഖമാണെങ്കിലും ജോലികൾ മുടക്കിയിരുന്നില്ല.അതു അടിമത്തം കൊണ്ടോ നിർബന്ധം കൊണ്ടോ ഒന്നു മായിരുന്നില്ല.‘രോഗം അതിന്റെ വഴിക്ക് വരും,പോകും..നിത്യവൃത്തികൾ മുടങ്ങരുതല്ലോ’ എന്നായിരുന്നു പ്രമാണം.

മുറിവുകൾ, വിഷബാധ എന്നിവ ശല്യംതന്നെയായിരുന്നു. ആയുധംകൊണ്ടും വീഴ്ച്ചകൊണ്ടും മുറിവുകളും ഒടിവുകളും ഉണ്ടാകുമയിരുന്നു. മരുന്നു, മുറിവെണ്ണകൾ, ഉഴിച്ചിൽ എന്നിവയായിരുന്നു ചികിത്സ.വിഷബാധ പ്രധാനമായും പട്ടി, പാമ്പ് എന്നിവയിൽ നിന്നായിരുന്നു. ഭഷ്യവസ്തുക്കളും വിഷബാധ ഉണ്ടാക്കിയിരുന്നു. പാമ്പ് വിഷഹാരികൾ നാടുനീളെ ഉണ്ടായിരുന്നു.’കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന‘ വമ്പന്മാർ ഉണ്ടായിരുന്നു വെന്നാണു കഥകൾ.ഓരോ പ്രദേശത്തും വ്യത്യസ്ഥ ചികിത്സകൾ നിലവിലിരുന്നു.

വസൂരി, ചൊള്ള, മലമ്പനി തുടങ്ങിയവ

വസൂരി ഭയങ്കരം തന്നെയായിരുന്നു. വസൂരി പിടിച്ചാൽ രക്ഷപ്പെടുക അപൂർവമായിരുന്നു. വീട്ടിൽ നിന്നും അകലെ പുരകെട്ടി രോഗിയെ അതിലാക്കും. നോട്ടത്തിന്ന് ഒരാളെ ഏൽപ്പിക്കും.അതിന്റെയൊക്കെ കഥകൾ പേടിപ്പെടുത്തുന്നവയാണ്.

ചൊള്ള ശുശ്രൂഷകൊണ്ട് മാറുന്ന രോഗമായിരുന്നു. എന്നാലും പേടിയുണ്ടായിരുന്നു. പകരുന്ന രോഗങ്ങളെ ആളുകൾക്ക് ഭയമായിരുന്നു. വനമേഖലകളിൽ മലമ്പനി പ്രശ്നമുണ്ടാക്കുന്ന രോഗമായിരുന്നു. ചികിത്സ ഉണ്ടങ്കിലും ആളുകൾക്ക് ഭയമായിരുന്നു.

കുഷ്ഠം, മന്ത് തുടങ്ങിയ രോഗങ്ങൾ അപൂർവമായി ഉണ്ടായിരുന്നു. വേദനശമിക്കാനുള്ള മരുന്നുകൾ ഇതിനൊക്കെ ഉണ്ടായിരുന്നു.എന്നാൽ ഈ രോഗങ്ങളൊന്നും നിത്യവൃത്തിക്ക് തടസ്സം ഉണ്ടാക്കിയിരുന്നില്ല. ഇടതുകാലിൽ മന്തുള്ള നാറാണത്ത് പ്രാന്തനോട് ഭഗവതി എന്തു വരം വേണമെന്നു ചോദിച്ചപ്പോൾ ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിത്തരാൻ ആണു അപേക്ഷിച്ചതു. അത്രയേ അതിനെ പരിഗണിച്ചിരുന്നുള്ളൂ എന്നർഥം.

ആരോഗ്യശീലങ്ങൾ

ഇന്നത്തെപ്പോലെ ആരോഗ്യ സംവിധാനങ്ങൾ പണ്ടില്ലായിരുന്നു. ഇന്നത്തെപോലെ രോഗാതുരതയും ഇല്ലായിരുന്നു. രോഗം പിടിപെട്ടാൽ അതിനെ കുറിച്ചുള്ള ഉത്കണ്ഠയും ആചരണവും ഇല്ലായിരുന്നു. ആരോഗ്യസംബന്ധമായ ‘പരിഭ്രമം’ തീരെ ഇല്ലായിരുന്നു.
ആരോഗ്യശീലങ്ങൾ ഉയർന്നതായിരുന്നു. ശരീരശുദ്ധി, മന:ശുദ്ധി, വൈകാരികശുദ്ധി എന്നിവ നന്നായി ശ്രദ്ധിച്ചിരുന്നു.

ശരീരശുദ്ധി

സൂര്യോദയത്തിലും അസ്തമനത്തിലും എന്നും കുളി പതിവായിരുന്നു. കുളം, കിണർ, തോട്, പുഴ എന്നിവയിലെ തണുത്തവെള്ളത്തിലാണു കുളി. വളരെ കുറച്ചുപേർ ചൂടുവെള്ളം ഉപയോഗിച്ചിരുന്നു. ഒഴുകുന്ന വെള്ളത്തിൽ കുളിക്കണമെന്നായിരുന്നു പ്രമാണം. ഇതിന്നായി 15-20 മിനുട്ട് നടക്കാൻ മടിയുണ്ടായിരുന്നില്ല. കുളിക്കുമുൻപ് പല്ലുതേക്കലും നാക്കുവടിക്കലും നിർബന്ധമായിരുന്നു. ചെറിയകുട്ടികളടക്കം കുളികുമായിരുന്നു.പനി തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോൾ കുളിയില്ല.അസുഖം മാറിയുള്ള ആദ്യകുളി മരുന്നിലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിലാവും.

തലയിലും ദേഹത്തും എണ്ണതേച്ചാണു കുളിക്കുക. ചിലപ്പോൾ കുഴമ്പും തേക്കും.വാകപ്പൊടി,ചെറുപയർപ്പൊടി,ചകിരി, ഇഞ്ച എന്നിവയിട്ട് മെഴുക്കിളക്കും. വാസനസോപ്പ് അത്ര പ്രചാരത്തില്ലായിരുന്നു. സ്ത്രീകൾ മഞ്ഞൾ തേക്കും. തലയിൽ താളി തേച്ചാണു കുളി.

കുളിക്കുന്നതോടൊപ്പം ഉടുത്ത വസ്ത്രങ്ങൾ തിരുമ്മും.കുളിക്കിടയിൽ മുതിർന്നവർപോലും ഒരൽപ്പം നീന്തും.കുട്ടികളാണെങ്കിൽ കുളം നീന്തിക്കലക്കും.അലക്കിവൃത്തിയായ വസ്ത്രങ്ങളേ ഉടുക്കൂ. പണിയെടുക്കുന്നവർ പണികഴിഞ്ഞാണു കുളിക്കുക. ഭക്ഷണത്തിനുമുൻപ് കുളിക്കും.

പുരുഷന്മാർ മുടിചീകൽ ഒന്നും പതിവില്ല. വിശേഷസന്ദർഭങ്ങളിൽ മുടി ചീകും.സ്ത്രീകൾ മുടി ഉണക്കി കെട്ടിവെക്കും. പൂക്കൾ ചൂടും. പുരുഷന്മാർ ഭസ്മവും ചന്ദനവും കുറിയിടും. സ്ത്രീകൾ ചന്ദനം സിന്ദൂരം എന്നിവയും. കണ്ണെഴുതും.മൈലാഞ്ചി ഇടും.

ചെരിപ്പ് അത്രപ്രചാരത്തിലില്ല. സമൂഹത്തിൽ ഉയർന്നവർ മാത്രമാണ് ചെരിപ്പ് അണിയുക. ‘കരയുന്ന ചെരിപ്പ്’ ഒരു അന്തസ്സായിരുന്നു. വീട്ടിൽ കയറുമ്പോൾ കാൽകഴുകിയേ അകത്തു കയറൂ.ഭക്ഷണത്തിന്നു മുൻപും പിൻപും കയ്യും വായയും കഴുകും. ഭക്ഷണം കഴിഞ്ഞാൽ ‘നാലുചാലു’ നടക്കും.ഒരൽപ്പനേരം ഇടതുവശം ചെറിഞ്ഞു കിടക്കും.

വെറും നിലത്ത് കിടക്കില്ല. പായ, കോസറി എന്നിവയിലൊന്നു വേണം. വെറും തോർത്ത് വിരിച്ചും കിടക്കും.വെറും നിലത്ത് ഇരിക്കുകയും ഇല്ല. ഇരിക്കാൻ ,തടുക്ക്,പുൽപ്പായ, പലക എന്നിവ ഉണ്ടാവും.ഇരിക്കാൻ ഈസിചെയർ,കസേര, ബഞ്ച് തുടങ്ങിയവ സമ്പന്നരുടെ വീട്ടിലേ കാണൂ.കിടക്കാൻ കട്ടില്പോലൊന്നു മിക്കവീട്ടിലും ഉണ്ടാവും.

യാത്ര മിക്കവാറും നടത്തമണു. 10 കി.മി വരെ നടക്കാൻ ഒരു കൂസലുമില്ലായിരുന്നു. കുട്ടികൾ സ്കൂളിൽ പോകുന്നതു 5-6 കി.മി അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടായിരുന്നു. പീടികയിൽ പോകാനും 2-3 കി.മി.നടക്കുമായിരുന്നു. വാഹനസൌകര്യം കുറവായിരുന്നതു മാത്രമല്ല കാരണം. നടക്കാൻ ഒട്ടും മടിയില്ലായിരുന്നു.

ഭക്ഷണശുദ്ധി

വീട്ടിൽ തന്നെ പുഴുങ്ങി കുത്തിയ അരിയായിരുന്നു (ചോറ്) പ്രധാന ഭക്ഷണം.തവിടുകളയാത്ത അരി. കഞ്ഞിവെള്ളം നല്ല ചുകന്ന നിറമായിരിക്കും. മിക്കവരും ചോറിനോടൊപ്പം കഞ്ഞിവെള്ളവും കഴിക്കും.വളപ്പിൽ നിന്നും കിട്ടുന്ന കായ്കറികൾ കൊണ്ടായിരിക്കും കൂട്ടാൻ (കറി). വലിയ സദ്യയൊക്കെ ഉണ്ടെങ്കിലേ ചന്തയിൽ നിന്നും കായ്കറികൾ വാങ്ങൂ. ചോറ് (പഴംചോറ്) ,കഞ്ഞി (പഴംകഞ്ഞി), ദോശ, ഇഡ്ഡലി, പുട്ട്, വെള്ളപ്പം, പത്തിരി എന്നിവയാണ് പ്രധാന വിഭവങ്ങൾ. ഉണ്ണിയപ്പം, അട, പായസം എന്നിവ ഇടയ്ക്ക് പതിവുണ്ട്.പിടി, അവലോസുണ്ട തുടങ്ങിയവയും.മാംസഭക്ഷണം ഇടയ്ക്കൊക്കെ ഉണ്ടാവും. മത്സ്യവും മാംസവും നിത്യവും പതിവില്ല. വിശേഷദിവസങ്ങളിൽ ഹിന്ദുക്കൾ മാംസ്യേതരവും അഹിന്ദുക്കൾ മാംസ്യഭക്ഷണവും ഉണ്ടാക്കും.പാൽ, മോരു, തൈരു,നെയ്യ് എന്നിവ ഭക്ഷണത്തിൽ ചേർക്കും.


രാവിലേയും ഉച്ചക്കും രാത്രിയും ആണ് ഭക്ഷണം.മിക്കവാറും മാസത്തിൽ രണ്ടോ മൂന്നോ ദിവസം നോമ്പുകൾ ആയിരിക്കും. ഉപവാസം.വയറിന്റെ/ ശരീരശുദ്ധിക്ക് ഇതു നല്ലതായിരുന്നു. മാസത്തിലൊരിക്കൽ വയറിളക്കും.

കള്ളും ചാരായവും അപൂർവം പേർ കഴിക്കുമായിരുന്നു. കള്ള്- കരിമ്പന, തെങ്ങ്, ഈറമ്പന എന്നിവയിൽ നിന്നു ചെത്തിയെടുത്തിരുന്നു.കള്ളുകുടിക്കുന്നത് രഹസ്യമായിട്ടായിരുന്നു. ‘കുടിച്ച്’മറ്റുള്ളവരുടെ മുൻപിൽ ചെല്ലില്ല. വെറ്റിലമുറുക്ക് ധാരാളമായി ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും മുറുക്കുമായിരുന്നു. ബീഡി വലി വളരെ കുറച്ചുപേർ മാത്രമായിരുന്നു.
കൊല്ലത്തിൽ 7 ദിവസം ശരീരരക്ഷക്ക് മരുന്നു കഞ്ഞി സേവിച്ചിരുന്നു. വ്രതങ്ങളും ഉപവാസങ്ങളും ഒന്നും വിടില്ല.ഭക്ഷണധൂർത്ത് ഇല്ലായിരുന്നു. ‘ഒരു വറ്റു കളഞ്ഞാൽ ആയിരം പട്ടിണി ‘ എന്നായിരുന്നു പ്രമാണം.

മന:ശ്ശുദ്ധി

മനശ്ശുദ്ധിയുള്ളവരായിരുന്നു അധികവും. നേരും നെറിയും ആവശ്യമുള്ള ഗുണമായിരുന്നു. പ്രായേണ സത്യസന്ധരായിരുന്നു ജനങ്ങൾ.ചതി കുറവായിരുന്നു. ദൈവഭയം, രാജഭയം, ധർമ്മഭയം എന്നിവ ഉള്ളവരായിരുന്നു.കാരുണ്യം ഉള്ളവരായിരുന്നു. പക്ഷിമൃഗാദികളെപ്പോലും സ്നേഹിച്ചിരുന്നു.”ഈശ്വരകാരുണ്യം ഉണ്ടാവണേ” എന്നായിരുന്നു എല്ലരുടേയും പ്രാർഥന.

വൈകാരിക ശുദ്ധി

വൈകാരികമായ പക്വത ഉയർന്നൈലയിൽ ഉണ്ടായിരുന്നു. സ്വന്തം കടമകളെ കുറിച്ചു അവകാസങ്ങലെ കുറിച്ചും ബോധ്യമുണ്ടായിരുന്നു. വർണ്ണാശ്രമധർമ്മങ്ങളിൽ അധിഷ്ഠിതമായിരുന്നു ജീവിതം.ബാല്യം, കൌമാരം, യവ്വനം,വാർധക്യം എന്നി ദശകളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു ഉറച്ച ധാരണ ഉണ്ടായിരുന്നു. കർത്തവ്യങ്ങളിൽ നിന്നു വ്യതിചലിച്ചിരുന്നില്ല.ബന്ധങ്ങൾക്ക് ധാർമ്മികതയും പവിത്രതയും കല്പിച്ചിരുന്നു. മുത്തശ്ശിമാരും മുത്തശ്ശന്മാരും പേരക്കുട്ടികളും ഒക്കെ ഒന്നിച്ചാണ് ജീവിച്ചിരുന്നതു. സ്നേഹവും ലാളനയും ഒക്കെ മുകളിൽ നിന്നു താഴോട്ടും, താഴെനിന്നു മുകളിലോട്ടും ഒഴുകിയിരുന്നു.മുതിർന്നവരെ ബഹുമാനിക്കുകയും അവർ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തിരുന്നു.സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീയും പുരുഷനും ഉത്തരവാദിത്വം ഉണ്ടായിരുന്നു. വിസേഷാവസരങ്ങളിൽ സ്ത്രീയും പുരുഷനും ഒരേപോലെ പങ്കെടുത്തു.

ഗാർഹിക ശുദ്ധി

വീടു എത്രവലുതാണെങ്കിലും ചെറുതാണെങ്കിലും എന്നും ‘അടിച്ചു തളിക്കും’ . ചപ്പുചവറുകൾ നശിപ്പിക്കും. വീടിന്റെ അകം മാത്രമല്ല പുറവും തൊടിയും വൃത്തിയുള്ളതായിരിക്കും.അകായ നിലം ചാണകം മെഴുകിയതാണെങ്കിലും എന്നും തുടച്ചു വൃത്തിയാക്കും.യാത്രകഴിഞ്ഞു വന്നാൽ ശുദ്ധിക്ക് കുളി നിർബന്ധമായിരുന്നു.വീട്ടിൽ കയറുന്നതിന്നു മുൻപ് കാലും മുഖവും കഴുകും. വീട്ടിനകത്ത് ഈശ്വരസാന്നിധ്യം ഉണ്ടായിരുന്നു. കാരണവന്മാരുടെ ആത്മാക്കൾ വീട്ടിനകത്തുണ്ടെന്നാണ് സങ്കൽപ്പം.
കൊല്ലത്തിൽ ഒന്നോരണ്ടൊ പ്രാവശ്യം വീടും വളപ്പും വൃത്തിയാക്കും. ചേട്ടയെ കളയൽ ഒരാചാരം മാത്രമല്ല. ഗാർഹികമായ ശുദ്ധിയുടെ തലംകൂടി ഇതിലുണ്ട്. ഓട് മേയുന്ന പുരകൾ പലപ്രാവശ്യം ചെതലും മാറാലയും തട്ടിയടിക്കും.പട്ടപ്പുരകൾ കൊല്ലവും പുതിയതായി മേയും.വളപ്പിൽ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിക്കും. കന്നുകാലികളെ എന്നും കുളിപ്പിക്കും.
വീട്ടിലെ ആളുകൾ കുട്ടികളടക്കം കുളിച്ചേ അടുക്കളയിൽ കയറൂ. അശുദ്ധിയുള്ള ഒന്നും അടുക്കളയിൽ ഉണ്ടാവില്ല.

സാമൂഹ്യശുദ്ധി

നീതിന്യായവും ധാർമ്മികതയും ആണ് സാമൂഹ്യശുദ്ധിക്കടിത്തറ. ഭരണാധിപന്റെ അശുദ്ധി സമൂഹത്തിന്റെ അശുദ്ധിയായിരുന്നു.സമൂഹം അശുദ്ധമാകാതിരിക്കാൻ ഭരണാധിപൻ ശ്രദ്ധിക്കും.പാരമ്പര്യങ്ങൾ പ്രധാനമായിരുന്നു.കുറ്റവും ശിക്ഷയും ശക്തമായിരുന്നു.വിവാഹം പോലുള്ള വിശേഷാവസരങ്ങളിൽ എല്ലാരും സഹായിക്കുകയും പങ്കെടുക്കുകയും ചെയ്യും. നാട്ടിലെ ഉത്സവങ്ങൾ എല്ലാരുടേതുമായിരുന്നു. എല്ലാവരുടേയും ശ്രേയസ്സ് ആയിരുന്നു ലക്ഷ്യം.പങ്കാളിത്തം പ്രത്യേക ക്ഷണം കൊണ്ടായിരുന്നില്ല. പങ്കാളിത്തം അവകാശമായിരുന്നു. കടമയായിരുന്നു.ഓരോരുത്തർക്കും സമൂഹത്തിൽ പ്രത്യേക സ്ഥനവും പ്രാധാന്യവും ഉണ്ടായിരുന്നു. ഉത്തരവാദിത്തവും അവകാശവും കടമയും ഉണ്ടായിരുന്നു.

രാജ്യശുദ്ധി

സമാധാനവും ശാന്തിയും ഉള്ള രാജ്യത്തേ ആരോഗ്യമുള്ള ജനങ്ങൾ ഉണ്ടാവൂ. സാമ്പത്തികമായും സാമൂഹ്യമായും വളർച്ച പ്രധാനം തന്നെയാണ്.നാടിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഭരണാധികാരി ശ്രദ്ധിച്ചിരുന്നു. രാജാധികാരം/ ഏകാധിപത്യം ഒക്കെ ആയിരുന്നെങ്കിലും ജനക്ഷേമം ഭരണാധികാരിക്ക് പ്രധാനപ്പെട്ടതായിരുന്നു.രാജാവ് പിഴച്ചാൽ നാടുമുടിയും എന്നു എല്ലാർക്കും അരിയാമായിരുന്നു. രാജക്ഷേമത്തിന്ന് യാഗങ്ങളും ,ബലികളും ഉണ്ടായിരുന്നു. വഴിയമ്പലങ്ങളും, തണ്ണീർപന്തലുകളും, ചുമടുതാങ്ങികളും വരെ ഉണ്ടായിരുന്നു.
ധർമ്മാസ്പത്രികൾ പലയിടങ്ങളിലായി ഒരുക്കിയിരുന്നു. ശരിയായ അർഥത്തിൽ ‘ധർമ്മാസ്പത്രികൾ’ തന്നെയായിരുന്നു ഇവയെല്ലാം.പിന്നീട് ഇതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി.ഒരു പത്തുകിലോമീറ്റർ ചുറ്റളവിൽ ധർമ്മാസ്പത്രികൾ പ്രവർത്തിച്ചിരുന്നു. വിദഗ്ധനായ ഒരു ഡോക്ടറും കമ്പൌൻഡറും അവിടെ ഉണ്ട്.മരുന്നുകൾ എല്ലാർക്കും സൌജന്യമായി ലഭിച്ചിരുന്നു.വീട്ടുചികിത്സകൊണ്ടും നാട്ടുചികിത്സ കൊണ്ടും മാറാത്ത രോഗങ്ങൾക്കായിരുന്നു ആസ്പത്രികൾ. അവിടെയുള്ള മരുന്നു ‘ചുകന്നവെള്ളം’ (കാർമിനേറ്റീവ് മിക്ചർ) കഴിച്ചാൽ എല്ലാ രോഗവും മാറുമായിരുന്നു. പാരസറ്റമൊളും കൊടുത്തിരുന്നു.

വളരെ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ ഡോക്ടറും കമ്പൌണ്ടറും കൂടി വീട്ടിൽ ചെന്നു നോക്കുമായിരുന്നു.ഒരു നാട്ടിലേക്ക് ഇവരുടെ വരവ് പരിഭ്രമവും സമാധാനവും നൽകിയിരുന്നു.‘കുഴൽവെച്ച്നോക്കിയാൽ‘ തന്നെ മിക്കരോഗങ്ങളും ‘പമ്പ കടക്കും. ‘സൂചി വെക്കൽ‘ എല്ലാർക്കും പേടിയായിരുന്നു. ഗോവസൂരിപ്രയോഗത്തിന്റെ സൂചിവെക്കലിൽ നിന്നു ഓടി രക്ഷപ്പെട്ട സ്കൂൾ കുട്ടികൾ ഉണ്ട്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ മറ്റൊരു പ്രധന പ്രവർത്തനം കുടുംബാസൂത്രണമായിരുന്നു. ഇതിന്റെ പ്രചാരണവും പ്രവർത്തനവും ശക്തമായിരുന്നു. വന്ധ്യം കരണമായിരുന്നു പ്രധാന പരിപാടി. പുരുഷന്മാരേക്കാൾ സ്ത്രീകളാണു വന്ധ്യംകരണം അധികം സ്വീകരിച്ചത്.പ്ലാസ്റ്റിക് ബക്കറ്റുകൾ വന്ന കാലം. വന്ധ്യം കരിച്ചവർക്ക് ഒരു ബക്കറ്റും പണവും സമ്മാനമയി നൽകിയിരുന്നു. (ചുകന്ന ഒരു ബക്കറ്റും തൂക്കി ആളുകൾ വരുന്നതുകണ്ടാൽ ജനം ചിരിച്ചിരുന്നു!)എന്തായാലും പഞ്ചവത്സരപദ്ധതികളും ധവളവിപ്ലവവും ഹരിതവിപ്ലവവും ഒക്കെ വിജയിക്കുന്നതിൽ കുടുംബാസൂത്രണയ്ജ്ഞത്തിനും വലിയ പങ്കുണ്ട്.



പഴമക്കാരുമായി സംസാരിച്ചതിൽ നിന്ന്