Showing posts with label school notes. Show all posts
Showing posts with label school notes. Show all posts

20 August 2020

school notes 14

 

അദ്ധ്യാപനനൈപുണികൾ

[ പഠിക്കാൻ പഠിപ്പിക്കൽ നൈപുണി ]

ക്ളാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേപോലെയല്ല. ഒരേ ലക്ഷ്യമല്ല. ഒരേ പ്രയോഗവുമല്ല. ആയിരിക്കരുത്. തുടക്കം പഠിപ്പിക്കലാണ്. അത് ക്ളാസ് അവസാനിക്കുന്നതോടെ പഠിക്കാൻ പഠിപ്പിക്കലായി മാറണം. ഈയൊരു പ്രയോഗപരിവർത്തന നൈപുണി അദ്ധ്യാപികക്ക് ഉണ്ടാവണം.

സ്കൂളിങ്ങിന്റെ സുപ്രധാനമായ ലക്ഷ്യം ' പഠിക്കാൻ പഠിപ്പിക്കലാണ്' ' . വിവരം / അറിവ് കൊടുക്കലല്ല, അറിവ് നേടാൻ / നിർമ്മിക്കാൻ പഠിപ്പിക്കലാണ്. വിപുലമായ സ്കൂൾ സംവിധാനം മിക്കവാറും ഇതിനു പാകത്തിലാണ് . പ്രക്രിയാബന്ധിതമാക്കുന്നത് അതിനാലാണ്. അറിവ് കൊടുക്കാൻ ഇത്രയും പ്രക്രിയകൾ ആവശ്യമില്ല. ശ്രവണം, കാഴ്ച, വായന , എഴുത്ത് എന്നിവ മതിയാവും. നമ്മുടെ ക്ളാസ്‌‌മുറികൾ ഇപ്പൊഴും എഴുത്തിൽ ഊന്നുന്നതാണ്. വായനപോലും പിന്നെ [ പരീക്ഷക്ക് മുന്പ് ] മതി ! ലാബ്, ലൈബ്രറി , കളിസ്ഥലം, ചുറ്റുപാടുകൾ, ദിനാചരണങ്ങൾ , യാത്രകൾ, ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ , സാങ്കേതികവിദ്യാസഹായം തുടങ്ങിയവ മിക്കപ്പോഴും പ്രയോജനപ്പെടുത്തേണ്ടി വരാതിരിക്കുന്നത് , നമ്മുടെ ശ്രദ്ധ അറിവ് കൊടുക്കുന്നതിൽ ഒതുങ്ങുന്നു എന്നതുകൊണ്ടാണോ? ഐ ടി /ലാബ് /ലൈബ്രറി ഇല്ലങ്കിലും സാരമില്ല, പഠിപ്പിക്കാം എന്നു അദ്ധ്യാപികക്ക് തോന്നുന്നത് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അബദ്ധബോധമാണോ?

പഠിക്കാൻ പഠിച്ചല്ല , മറിച്ച് പഠിച്ച് പാസായാണ് നമ്മുടെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും അവരുടെകാലത്തെ സ്കൂളിങ്ങ് കടന്നുപോന്നത് എന്നത് വലിയൊരു കടമ്പയാണ്. അതുകൊണ്ടുതന്നെ പഠിച്ചത് പാടാനേ ആവുന്നുള്ളൂ. അതിനെ ബോധപൂർവം മറികടക്കാനുള്ള നിപുണതയാണ് ആദ്യം വേണ്ടത്. ഇൻസർവീസ് കോഴ്സുകളും പലവിധ ട്രൈനിങ്ങുകളും സ്വന്തം അന്വേഷണങ്ങളും പഠനങ്ങളും പരിചയവും കൊണ്ട് സാധിച്ചെടുക്കേണ്ടതാണത്.

[ . ലി : എത്ര പഠിപ്പിച്ചാലും / പറഞ്ഞുകൊടുത്താലും കുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നാണല്ലോ ഇപ്പൊഴും ആദ്യ പരാതി ! ]

school notes 13

 

അദ്ധ്യാപന നൈപുണികൾ 13

[വിജ്ഞാനവും ചിന്തയും ]


കുട്ടിയുടെ ഭാഷാവികാസം വൈജ്ഞാനികവികാസവുമായും ചിന്താശേഷിയുടെ വളർച്ചയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ഊഹിക്കുക, ഭാവനയിൽ കാണുക, പ്രവചിക്കുക, വിവരിക്കുക,വർണ്ണിക്കുക എന്നിങ്ങനെ പഠിതാവിന്റെ ചിന്താശേഷി ചടുലമായും സർഗാത്മകമായും ഉപയോഗപ്പെടുത്തുന്നതിന്ന് അവസരം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കണം. [ 303/ പി ഡി എഫ്. പേജ്: 22 ]നാമിതിനെ കാണേണ്ടത് കുട്ടിക്കുള്ള നൈപുണികൾ എന്നനിലയിൽ ചുരുക്കിയല്ല, അദ്ധ്യാപികക്കും എപ്പോഴും കൈവശം വേണ്ടതും സ്ഥിരമായി നവീകരിക്കേണ്ടതുമായവ എന്ന നിലയിലാണ്.

വിജ്ഞാനം ചിന്തയുടെ ഫലവും ചിന്ത വിജ്ഞാനത്തിന്റെ ഫലവുമാണ്. കാര്യകാരണബന്ധത്തിന്റെ പാരസ്പര്യം. ചിന്തയില്ലാതെ അറിവില്ല [ വിവരം / ഡാറ്റ അല്ല ] . അറിവില്ലാതെ ചിന്ത സാധ്യമല്ല. ചിന്താപ്രക്രിയകളാണ് ഊഹിക്കുക, ഭാവനയിൽ കാണുക ... തുടങ്ങിയവ. ഫലം പുതിയ ജ്ഞാനമാണ്. ഈ ജ്ഞാനം പുതിയ ചിന്തകളിലേക്ക് ചടുലമായി പ്രവേശിക്കുന്നു. ഇത് സാധ്യമാക്കലാണ് പഠനം.

അക്കാദമികമായി ഈ പ്രക്രിയകൾ നമുക്കും ബാധകമാണ്. പഠിച്ചു കഴിഞ്ഞല്ല പഠിപ്പിക്കൽ. പഠിപ്പ് കഴിഞ്ഞല്ല പയറ്റ്. പഠിപ്പും പയറ്റും സമകാലത്തിലാണ്. [സഹപഠിതാവെന്ന സങ്കൽപ്പം ]

ക്ളാസിൽ നൽകുന്ന പ്രവർത്തനക്കൂട്ടങ്ങളിലൂടെയാണിത് സാധ്യമാക്കുന്നത്. പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യുന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇത് കാണിക്കുന്നു. ആക്ടിവിറ്റികളുടെ സ്വഭാവത്തെ വിശദീകരിക്കുന്ന ഭാഗത്ത് ഇത് കാണാം. തുടർച്ചയാണ് ആക്ടിവിറ്റികളുടെ പ്രധാന സ്വഭാവം. തുടർച്ച നിശ്ചയിക്കുന്നത് പാഠ / യൂണിറ്റ് ഉള്ളടക്ക ഭാഗവും. അറിവിനെ കേന്ദ്രീകരിച്ചുമാത്രമാണിത്. പരീക്ഷാകേന്ദ്രിതമായി മനസ്സിലാക്കരുത്. അറിവ് ഏതു പരീക്ഷയിലും വിജയം സ്വാഭാവികമാക്കും. മറിച്ചാണെങ്കിൽ പരീക്ഷ കഴിയുന്നതോടെ ജ്ഞാനം ഭാരമായി വരും. ഭാരം ഒഴിവാക്കലാണല്ലോ മനുഷ്യ സ്വഭാവം.


[ .ലി : പാഠപുസ്തകം കുട്ടിക്ക് മാത്രമല്ല, നമുക്കുകൂടിയാണ്. പഠിക്കാൻ !! ]

19 August 2020

school notes 12

 

അദ്ധ്യാപന നൈപുണികൾ

[നവമാധ്യമങ്ങളിലെ ഭാഷ ]


ബ്ളോഗ് , ട്വിറ്റർ , വാട്ട്സാപ്പ്, ഫേസ്ബുക്ക് , ടെലിഗ്രാം, യുട്യൂബ്, ഇൻസ്താഗ്രാം തുടങ്ങിയ ആധുനിക മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള നൈപുണിയുടെ ഭാഗമാണ് ഇവയിലെ ഭാഷാ ധാരണ / സ്വാധീനം ഉണ്ടാവുക എന്നത്. ഭാഷാനൈപുണി.

പാരമ്പര്യമാധ്യമങ്ങളിലെ ഭാഷയല്ല നവമാധ്യമങ്ങളുടെ ഭാഷ. മാധ്യമമാണ് ഭാഷയെ നിർണ്ണയിക്കുക. ഭാഷ വിനിമയത്തിനാണല്ലോ. മാധ്യമമാണ് വിനിമയം എന്ന അവസ്ഥയിൽ മനുഷ്യസമൂഹം ചെന്നെത്തിയിരിക്കുന്നു. ഒരേ സന്ദേശം വാട്ട്സാപ്പിലും ഫേസ്‌‌ബുക്കിലും യുട്യൂബിലും ഒരേപോലെയല്ലല്ലോ നമ്മൾ അയക്കുക. പത്രത്തിൽ ,ടി വിയിൽ [ മാധ്യമം ] വന്നുവെന്ന്‌‌ പറഞ്ഞാൽത്തന്നെ നമുക്ക് വിനിമയം കൃത്യവും സത്യവുമായി.

സംക്ഷിപ്തതയാണ് ആധുനികമാധ്യമങ്ങളിലെഭാഷാരീതി. ചെറുതെ ശ്രദ്ധിക്കൂ എന്നായിട്ടുണ്ട് . ജീവിതത്തിന്റെ വേഗതയാണ് കാരണം. അക്ഷരം മാത്രമല്ല അക്കങ്ങൾ , ചിന്ഹങ്ങൾ, ചിത്രങ്ങൾ , ചലനം, പശ്ചാത്തലം, ശബ്ദം , നിറം , വലിപ്പവ്യത്യാസം , ചെരിവ് , കനം , അടിവര , വിന്യാസം , ലിങ്കുകൾ , ഇമോജികൾ തുടങ്ങി നിരവധി സങ്കേതങ്ങളുടെ ഘനീഭൂതമായ ഭാഷയാണ് ഇവിടെ ഭാഷ. പാരമ്പര്യഭാഷ ഇതല്ല. അതുകൊണ്ടുതന്നെ കുറച്ച് പറഞ്ഞാൽ എത്രയോ കൂടുതൽ ധ്വനിപ്പിക്കാൻ നവഭാഷാരൂപങ്ങൾക്ക് കഴിയും. ഈയിടെ ഇമോജികളുടെ വലിയൊരു ഡിക്ഷണറി കാണുകയുണ്ടായി. 140 അക്ഷരങ്ങൾ മാത്രമുപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്ന ട്വിറ്റർ ഇന്ന് എല്ലാവരും അനായാസം പ്രയോജനപ്പെടുത്തുന്നു. @ , # , ടാഗുകൾ സമൃദ്ധമായി ഉപയോഗിക്കുന്നു.

നിമിഷനേരംകൊണ്ടാണ് സന്ദേശം ലോകമെമ്പാടും പരക്കുന്നത്. കൺമുന്നിൽ അൽപ്പായുസ്സാണുതാനും. അത്രയേആവശ്യമുള്ളൂ എന്നു വന്നിരിക്കുന്നു. എന്നാൽ ഒരു സന്ദേശം / വിനിമയം നടന്നു കഴിഞ്ഞാൽ എക്കാലവും അത് നെറ്റിൽ ഉണ്ടാവുകയും നമുക്ക് തെരഞ്ഞെടുക്കാനുമാവും. നിത്യതയാണ് ശരിക്ക് വിനിമയത്തിന്റെ സ്വഭാവം. നവസാങ്കേതികതയുടെ ഏറ്റവും വലിയ നേട്ടം അത് എക്കാലവും സൂക്ഷിക്കപ്പെടുന്നു എന്നാണ്. ഏതുഭാഷയിലേക്കും പരിഭാഷപ്പെടുത്താനും ഇന്ന് കഴിയും. നവഭാഷ പാരമ്പര്യഭാഷയെ നീക്കിനിർത്തുന്ന കഥകൾ, കവിതകൾ, സംഭാഷണങ്ങൾ എല്ലാം ഇന്ന് പ്രചാരത്തിലുണ്ട്. ദൈനന്ദിന വ്യവഹാരത്തിലും നമുക്കൊപ്പം ഈ ഭാഷ ഉണ്ട്. നമ്മുടെ വിനിമയം അർഥപൂർണ്ണമാകണമെങ്കിൽ ഈ ഭാഷയിലെ നൈപുണി പ്രധാനമാണ്. പഠിച്ചും പ്രയോഗിച്ചും നേടേണ്ട ഒന്ന് .

 @teachers #teacher #skills #malayalam  plz respond :)

18 August 2020

school notes 11

 

അദ്ധ്യാപന നൈപുണികൾ

ചില സാമൂഹ്യ മാധ്യമങ്ങൾ പരിചയം [1]


WhatsApp, Telegram ,Facebook, Youtube, Blog, Twitter, Podcast തുടങ്ങിയ ആധുനിക സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് സാമാന്യധാരണയില്ലാത്തവർ ചുരുക്കമാണ്. അദ്ധ്യാപകരെന്ന നിലയ്ക്ക് ഇവകളുടെ സാധ്യത സ്കൂൾ പ്രവർത്തനങ്ങളിൽ നാം ഉപയോഗപ്പെടുത്തിയേ മുന്നോട്ട് പോകാനാവൂ.

വിനിമയമാണ് ക്ളാസ്‌‌മുറിയിൽ നടക്കുന്നത്. വിനിമയത്തിന്ന് മാധ്യമം കൂടാതെ കഴിയില്ല. പാരമ്പര്യമാധ്യമങ്ങൾ കൊണ്ട് നടക്കുന്ന വിനിമയത്തിന്റെ പരിമിതികളെ മറികടക്കാൻ ആധുനിക മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. പലതരത്തിലുള്ള മാധ്യമങ്ങളെ പ്രവർത്തിപ്പിക്കാനുള്ള നൈപുണി അദ്ധ്യാപികക്ക് അനിവാര്യമാണ് ഇക്കാലത്ത്. ഇതിനിയും വികസിക്കുകയുമാണ്.

വിനിമയത്തിനുള്ള അധിക ശേഷിയും അധിക സ്വാതന്ത്ര്യവുമാണ് മാധ്യമങ്ങളുടെ പ്രസക്തി നിശ്ചയിക്കുന്നത്. അദ്ധ്യാപികയുടെ വചനകൗശലത്തിൽ ഈ രണ്ടും നന്നേ പരിമിതമാണ്. ദൃശ്യ ശ്രാവ്യ സംവേദനങ്ങളുടെ ഏറ്റവും പ്രാഥമികമായ തലം മാത്രമാണ് അദ്ധ്യാപികക്ക് ക്ളാസിൽ പ്രയോഗിക്കാനാവുന്നത്. സാങ്കേതികവിദ്യയുടെ പ്രഥമ ഘട്ടത്തിലെ സാധ്യതകളാണ് ഇന്നും ക്ളാസിൽ പയറ്റുന്നത്. കുട്ടിയാകട്ടെ വിനിമയത്തിന്റെ എല്ലാ തരത്തിലുമുള്ള ആധുനിക ബലം ഉൾക്കൊള്ളുന്നവളാണ്. ജ്ഞാനപരമായി കുട്ടി പിന്നിലാണെങ്കിലും വിനിമയപരമായി കുട്ടി അദ്ധ്യാപികയേക്കാൾ മുന്നിലാണ്. കാലപരമായ ഒരു വ്യത്യാസമാണിത്. കുട്ടിയോടൊപ്പമെത്താൻ [ അറിവല്ല, വിനിമയശേഷിയാണ് സുപ്രധാനം. വിനിമയത്തിലൂടെയാണല്ലോ അറിവ് നിർമ്മിക്കപ്പെടുന്നത്. ] അദ്ധ്യാപിക ഇനിയും വളരെ ശ്രമിക്കേണ്ടതുണ്ട്. ഇവിടെയാണ് നവീനമാധ്യമങ്ങളെ ക്കുറിച്ചുള്ള പാഠങ്ങൾ ആവശ്യമായി വരുന്നത്.

ബ്ളോഗിങ്ങിനെ കുറിച്ച് ആദ്യം. ബ്ളോഗർ, വേഡ്പ്രസ്സ് എന്നീ രണ്ടുസൈറ്റുകളാണ് ബ്ളോഗിങ്ങിന്ന് ഇടം തരുന്ന പ്രചാരമുള്ളവ. [ ഇവയുടെ ആപ്പുകൾ നമ്മുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തു വെക്കാം. ഇവരുടെ സൈറ്റുകളിൽ ജി മെയിൽ ഐഡി ഉപയോഗിച്ച് സൈൻ - ഇൻ ചെയ്യാം. 5 ജി ബി സ്പേസ് ഫ്രീയായി നമുക്ക് ഉപയോഗിക്കാൻ കിട്ടും. വളരെ എളുപ്പത്തിൽ ഒരു ബ്ളോഗ് നിർമ്മിക്കാനുള്ള സഹായം സൈറ്റ് നമുക്ക് തരുന്നുണ്ട്. വളരെ വളരെ യൂസർ ഫ്രന്റ്‌‌ലിആണ്. ഒരു സവിശേഷ വൈദഗ്ദ്ധ്യവും ആവശ്യമില്ല. നല്ലചെറിയൊരു പേര് കൊടുത്ത് [ ഇംഗ്ളിഷിലായാൽ ഗൂഗ്ളിൽ സെർച് ചെയ്യാനും മറ്റുള്ളവർക്ക് കിട്ടാനും എളുപ്പമാകും ] പോസ്റ്റുകൾ പബ്ളിഷ് ചെയ്യാൻ തുടങ്ങാം .

ഞങ്ങളുടെ സ്ഥാപനത്തിലെ കുട്ടികളുടെ ചില ബ്ളോഗുകൾ നോക്കൂ:

1] https://sujathaparvathi.wordpress.com/

 2] https://rptdotnetdotin.wordpress.com/

3] https://onlinepahayan.wordpress.com/ 

 4] https://glisterdotblog.wordpress.com/

5] https://gokulonlinebloge.wordpress.com/ 

6] http://niyogam128.wordpress.com

7] http://ideal2care.wordpress.com 

 8] https://harrithagupta.wordpress.com/

9 ] https://ta619.wordpress.com/ 


എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരുബ്ളോഗ് ഉണ്ട്. സാധ്യതകളെപ്പറ്റിയുള്ള ധാരണക്കുറവും മറ്റുപലതും കാരണം അപ്പ്ഡേറ്റ് ചെയ്യുന്നവർ കുറവാണ്.

അവരുടെ സ്കൂളനുഭവങ്ങളാണ് / വായനാനുഭവങ്ങളാണ് ബ്ളോഗിൽ അപ്പ്ഡേറ്റ് ചെയ്യുന്നത്. ആവശ്യങ്ങൾ, പരിഹാരങ്ങൾ, പഠനസംബന്ധമായ ആക്ടിവിറ്റികൾ , സ്വന്തം ജേർണലുകൾ, ലോഗുകൾ, ക്ളാസ്‌‌റൂം ഉല്പന്നങ്ങൾ, നോട്ടുകൾ, സെമിനാർ രേഖകൾ, സൃഷ്ടികൾ തുടങ്ങി എന്തും ബ്ളോഗ് ചെയ്യാം. ഒന്ന്, നെറ്റിൽ അത് കാലാകാലം സൂക്ഷിക്കാം, [ ശരിയായ ടാഗുകൾ , ലേബലുകൾ കൊടുത്ത് വെച്ചാൽ ] പെട്ടെന്ന് തെരഞ്ഞ് പിടിക്കാം, ഷെയർ ചെയ്യാം, അഭിപ്രായങ്ങൾ അറിയാം, ചർച്ചകൾ നടത്താം. മെച്ചപ്പെടുത്താം, സമാനസ്വഭാവമുള്ളവ കണ്ടെത്താം, അഭിനന്ദനങ്ങളും വിമർശനങ്ങളും മനസ്സിലാക്കാം എന്നിങ്ങനെ നിരവധി പ്രയോജനങ്ങളാണ്. ബ്ളൊഗിൽ ചെയ്തവ വാട്ട്സാപ്പ്, ടെലിഗ്രാം, ട്വിറ്റർ , ഫേസ്ബുക്ക് എന്നിവിടങ്ങളിലൊക്കെ ലിങ്കായി ഷെയർ ചെയ്യാം.

ടീച്ചർക്ക് വളരെ പ്രധാനപ്പെട്ട ഒരു വിനിമയസാമഗ്രിയാണിത്. “ കൂടുതലറിയാൻ എന്റെ ബ്ളോഗ് നോക്കണേ "എന്ന് ടീച്ചർക്ക് [ ഏതു വിഷയമയാലും ] ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുട്ടിയോട് പറയാം. അതിനായി കുട്ടി കാത്തിരിക്കുന്നുണ്ട് എന്നറിയണം. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോൾ അനായാസം അത് ബ്ളോഗിലും വരുത്താം .തന്റെ അന്വേഷണങ്ങൾ [ റഫറൻസ് ] ലിങ്ക് ചെയ്യാം. ആധികാരികമാക്കാം. എക്കാലവും സൂക്ഷിക്കാം. അപ്പ്ഡേറ്റ് ചെയ്യാം . ഏത് പരിശോധകനും എവിടെവെച്ചും കാണിച്ച് കൊടുക്കാം . കൂടുതൽ ഉത്തരവാദിത്തത്തോടെ അദ്ധ്യാപികക്ക് തന്റെ പണി ചെയ്യാൻ കഴിയും

സ്വന്തമായി ബ്ളോഗില്ലാത്ത [ സ്വന്തം സൈറ്റുകൾ പരിപാലിക്കുന്നവരാണ് മികച്ച അദ്ധ്യാപകർ പലരും ] അദ്ധ്യാപിക വിനിമയവികാസ രംഗത്ത് ഏറ്റവും താഴത്തെ പടിയിലാണ് പുലരുന്നത്. ജീവിതത്തിൽ എല്ലാരും നവീന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്നവരാണ്. അല്ലെങ്കിൽ അവർക്ക് തൊഴിലെടുത്ത് ജീവിക്കാനാവില്ല. ലോകം മുന്നേറുകയാണ്. ഒപ്പം മാത്രമല്ല , മുമ്പിൽ നടക്കേണ്ടവരാണ് അദ്ധ്യാപകർ. ജനം അദ്ധ്യാപകരിലുള്ള പ്രതീക്ഷ മെല്ലെ കൈവിട്ടുകൊണ്ടിരിക്കയാണോ? അറിയില്ല !

17 August 2020

school notes 10

 

അദ്ധ്യാപന നൈപുണികൾ


ജ്ഞാനനിർമ്മിതിയിൽ അധിഷ്ഠിതമായ ക്ളാസ് മുറിയിൽ കടങ്കഥകൾ കൊണ്ട് എന്ത് പ്രയോജനം എന്ന് ആലോചിക്കാവുന്നതാണ്. ഡിപി ഇ പി യുടെ തുടക്കത്തിൽ കടങ്കഥക്കും പഴഞ്ചൊല്ലിനും ഭാഷാക്ളാസുകളിൽ വലിയ പ്രയോഗങ്ങളുണ്ടായിരുന്നല്ലോ. ഇപ്പോൾ തീരെ കുറഞ്ഞിട്ടുണ്ട്.

ഭാഷാവികാസത്തിന്റെ ചരിത്രപഠനത്തിലും ഭാഷാപ്രയോഗങ്ങളുടെ വിചിത്രസാധ്യതകളിലും സാമ്സ്കാരിക പഠനത്തിലും കടങ്കഥകൾക്ക് ചിലത് ചെയ്യാനുണ്ട്. പതിപ്പ് നിർമ്മാണമൊക്കെ അതിന്റെഭാഗമായി വരും. എന്നാൽ ക്ളാസ് മുറിയിൽ കടങ്കഥ പയറ്റാണ് ആകർഷകമായി കുട്ടിക്കും ടീച്ചർക്കും തോന്നാറുള്ളത്.

കടങ്കഥപയറ്റിൽ ജ്ഞാനനിർമ്മിതിയുടെ ഒരു പ്രയോഗ സാധ്യതയുമില്ല. വെറും മനപ്പാഠമാണല്ലോ കടങ്കഥയിൽ ഉള്ളത്. നേരത്തെ കേട്ട് ഓർത്തുവെക്കുന്നത് മാത്രം ജയസാധ്യത നൽകും. കടങ്കഥയുടെ അടിസ്ഥാനപ്രശ്നം / മികവ് അതൊരു ഗൂഢഭാഷയാണ്. വ്യക്തിപരമായ യുക്തിയിൽ നിലനിൽക്കുന്നതാണ്. ചോദ്യവും ഉത്തരവും ചോദ്യം ചോദിക്കുന്നയാളിൽ [ നേരത്തേ കേട്ടത് ഓർമ്മയില്ലെങ്കിലോ, ആദ്യമായി കേൾക്കുമ്പൊഴോ ] സ്ഥിതിചെയ്യുന്നു. ചോദ്യവും ഉത്തരവും ശരി / തെറ്റ് തീരുമാനവും എല്ലാം ചോദിക്കുന്നയാളിൽ ഒതുങ്ങുന്നു. ഉത്തരം പറയുന്നയാൾക്ക് ഒന്നും ചെയ്യാനില്ല, ഓർമ്മിക്കുകയെന്നതൊഴികെ.

അധികം ചോദ്യം ചോദിക്കുന്നയാൾക്കാണ് ജയം. ഉത്തരം പറഞ്ഞ് ജയിക്കൽ എളുപ്പമല്ല. ഉത്തരം പറഞ്ഞാലും ജയം നിശ്ചയിക്കുന്നത് ചോദ്യം ചോദിച്ചയാളാണ്. പൊതുവെ ക്ളാസിൽ അധികം പേരും തോൽക്കുകയാണ്ചെയ്യുക. ക്ളാസ് റൂം പ്രവർത്തനങ്ങളുടെ ലക്ഷ്യം എല്ലാവരേയും ജയിക്കാൻ പ്രാപ്തരാക്കുകയാണുതാനും. ഈ വൈരുദ്ധ്യം കടങ്കഥ പയറ്റിലില്ലേ?

പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നതിലും അത് പ്രക്രിയാപരമായി നിർവഹിക്കുന്നതിലും അദ്ധ്യാപികക്ക് ആഴമേറിയ നൈപുണി ഉണ്ടാവണം.


[ പ ലി: കഥപറയുന്നത് മനുഷ്യജീവിതത്തെ വിജയിപ്പിക്കാനാണ് , മുന്നേറാനാണ്. ]

school notes 09

 

അദ്ധ്യാപന നൈപുണികൾ


പൊതുബോധങ്ങളിൽ നിന്ന് ശരിബോധങ്ങളിലെത്താൻ കഴിയുക എന്നത് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. യുക്തിയുക്തമായി ആലോചിക്കാനും ശരികളിലേക്ക് നീങ്ങാനുമുള്ള കഴിവ്. ആത്യന്തിക ശരികളില്ല. ശരിയോടടുക്കുന്ന ശരികളേ ഉള്ളൂ.


പൊതുബോധങ്ങൾ പലപ്പോഴും സമകാലികത പരിഗണിക്കുന്നില്ല. പഴഞ്ചൊല്ലുകളുടെ നിലയിലാണവ. പഴയ ഒരു ശരിയാവാം. പഴയ ശരികൾ സമകാലികമായി ശരിയാവണമെന്നില്ല. ഇന്നത്തെ ശരി നാളത്തെയും ശരിയല്ല. കാലാതീത ശരികൾ വളരെ കുറവാണ്.


ഗ്രാമങ്ങളെ /നാട്ടിൻപുറങ്ങളെ ആദർശവത്ക്കരിക്കുന്നത് കേൾക്കാറില്ലേ?നാമും ചെയ്യാറില്ലേ? നഗരങ്ങൾ നാട്യപ്രധാനമാണ് നാട്ടിൻപുറം നമകളാൽ നിറഞ്ഞതാണ് എന്നൊക്കെ? കേരളത്തിൽ നഗരഗ്രാമ വ്യത്യാസം തീരെ ഇല്ല. ' ഗ്രാഗര ' ങ്ങളാണ്. നഗര ഗ്രാമ വ്യത്യാസം അത്രക്ക് ഫീൽ ചെയ്യില്ല. എന്നാലും ഉണ്ട്.കേരളം വിട്ടാൽ ഇതല്ല സ്ഥിതി.


നാട്ടിൻപുറം / ഗ്രാമം മനോഹരമാണെന്ന് തോന്നുന്നത് നഗരത്തിൽ കഴിയുന്നവർക്കാണ്. അതൊരുതോന്നൽ മാത്രമാണ്. നഗരം വിട്ടവർ പോരില്ല. ഗ്രാമത്തിലുള്ളവർക്ക് ഗ്രാമം മനോഹരമാണെന്ന് തോന്നില്ല. നല്ല റോഡുകൾ, വാഹനസൗകര്യം, വിദ്യാഭ്യാസസ്ഥാപനം, തൊഴിൽശാലകൾ, അവകാശബോധം, ആഘോഷങ്ങൾ , കലാപരിപാടികൾ , ശുചിത്വം, ആരോഗ്യസംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങി മികച്ചതൊക്കെ നഗരസ്ഥിതമാണ്. ഗ്രാമങ്ങൾ പൊതുവെ ദാരിദ്രസങ്കേതമാണ്. പാരമ്പര്യത്തൊഴിലുകൾ, പാരമ്പര്യ ഡിസൈനിലുള്ള വീടുകൾ, പാരമ്പര്യഭക്ഷണം, ശുഷ്കമായ ആഘോഷങ്ങൾ , പഴയ ചെറിയ കടകൾ, പഴയ വഴികൾ , പാരമ്പര്യ കുടുംബരീതികൾ , ഇനിയും നവീകരിക്കേണ്ട വിദ്യാഭ്യാസ സംവിധാനങ്ങൾ, നിരക്ഷരത , ചൂഷണം ,പലതരത്തിലുള്ള അടിമത്തം എന്നിവയാണ് ഗ്രാമങ്ങളിൽ പൊതുവെ. മലിനീകരണം ഗ്രാമങ്ങളിൽ ഇല്ല , നഗരമലിനീകരണം പരിഹരിക്കാനാവുന്നതും ആണ്.


ഗ്രാമങ്ങൾ ആകർഷകങ്ങളാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം ഗ്രാമീണരെ ഗ്രാമങ്ങളിൽത്തന്നെ നിലനിർത്താൻ കാരണമാകുന്നു എന്നാണ്. എന്നാൽ ഗ്രാമത്തിന്റെസൗന്ദര്യം പ്രചരിപ്പിക്കുന്നവർ ഇടക്ക് വിനോദയാത്രക്ക് ഗ്രാമങ്ങളിലെത്തുന്നു എന്നുമാത്രമാണ്. ഗ്രാമീണൻ നാഗരികനാവുമ്പോഴണ് പരിഷ്കൃതമായ ജീവിതം കയ്യാളന്നത്. വികസനത്തിന്റെ ആസൂത്രകനും ഗുണഭോക്താവുമാകുന്നത്.


[ .ലി.: ഗ്രാഗരം - ഡോ എം പി പരമേശ്വരൻ കോയിൻ ചെയ്ത പദം ]

16 August 2020

school notes 08

 

അദ്ധ്യാപന നൈപുണികൾ


    കൃത്യമായും വ്യക്തമായുമുള്ള ഉത്തരങ്ങളിലേക്കെത്തിക്കലല്ല അദ്ധ്യാപനം. കൃത്യമായ അവ്യക്തകളിലേക്ക് ആനയിക്കലാണ്. ഉത്തരങ്ങളേയല്ല കണ്ടെത്താൻ ശീലിപ്പിക്കേണ്ടത്. ഉത്തരങ്ങൾ താൽക്കാലികം മാത്രമാണ്. പിന്നീടത് മാറാം. ഗണിതം പോലുള്ള വിഷയങ്ങളിൽപ്പോലും മാറാം . സാഹിത്യ , മാനവിക ശാസ്ത്രങ്ങളുടെ കാര്യം പറയുകയേ വേണ്ട.

    അതുകൊണ്ടുതന്നെ അദ്ധ്യാപിക പരിശ്രമിക്കേണ്ടത് കുട്ടിയെ ചിന്തയിലേക്ക് നയിക്കാനാണ്. തുറന്ന [ open ended ] ഉത്തരങ്ങളിൽ പ്രവർത്തിക്കാനാണ്.വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്താനാണ്. ജനാധിപത്യം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.കുട്ടിയുടെ ജ്ഞാനശേഖരവും സർഗാത്മകതയും വിലമതിക്കപ്പെടുന്നതും ഇവിടെയാണ്.

    കൃത്യമായ, വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാൻ കുട്ടിയെ പരിശീലിപ്പിക്കണം. വ്യവസ്ഥപ്പെടുത്തിയ [ systematic ] ക്ളാസ്‌‌മുറിയിൽ ചോദ്യങ്ങൾ ഇല്ല. സംശയങ്ങളില്ല. അവ്യവസ്ഥയും അവ്യക്തതയും അതോടെ ഉണ്ടാവുന്ന അൽപ്പം അരാജകത്വവുമുള്ള ക്ളാസ്‌‌മുറിയിലാകട്ടെ ധാരാളം ചോദ്യങ്ങൾ ഉണ്ടാവും. ക്ളാസ്‌‌മുറിയെ അവ്യവസ്ഥപ്പെടുത്താൻ അദ്ധ്യാപികക്ക് കഴിയണം. നൈപുണിയാണത് , അതോടെ കുട്ടിയുടെ അറിവും സർഗാത്മകതയും സ്വതന്ത്ര ചിന്തയും പ്രവർത്തിക്കും . ചോദ്യങ്ങൾ ഉയരും. നല്ല ക്ളാസിന്റെ ലക്ഷണം എത്ര ഉത്തരം കിട്ടി എന്നാവരുത് . പകരം എത്ര ചോദ്യം കുട്ടി ചോദിച്ചു എന്നാവണം .


[. ലി: ചോദ്യം ചോദിക്കാൻ അദ്ധ്യാപികയും ഉത്തരം പറയാൻ കുട്ടിയും എന്ന കളി മാറ്റിക്കളിക്കണം. ]

14 August 2020

school notes 06

 

അദ്ധ്യാപന നൈപുണികൾ


തനുമാനസി


നിലവിൽ സ്വീകരിക്കപ്പെട്ടിട്ടുള്ള മനശ്ശാസ്ത്രപരവും ദാർശനികവുമായ കാഴ്ചപ്പാടുകളിൽ ഊന്നിനിന്നുകൊണ്ട് പ്രായോഗിക അനുഭവങ്ങളിലൂടെ കടന്നുപോയി നൂതനവും ഗവേഷണാത്മകവുമായ സ്വതന്ത്രമായ അദ്ധ്യാപന ശൈലി വികസിപ്പിക്കാനുള്ള കഴിവ് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. അദ്ധ്യാപികയുടെ തനിമയുടെ മുദ്ര ഇങ്ങനെയാണ് പ്രത്യക്ഷമാകുക.

നാളിതുവരെ രൂപപ്പെട്ടുവന്ന മനശ്ശാസ്ത്ര സിദ്ധാന്തങ്ങളും വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ളദർശനങ്ങളും ഒക്കെ ഇരിക്കെ , ക്ളാസിൽ അദ്ധ്യാപികക്ക് അനുഭവം ഇതിലേതെങ്കിലും ഒരു സിദ്ധാന്തം മാത്രമായി പ്രയോഗവത്ക്കരിക്കുന്നത് മതിയാവുന്നില്ല എന്നാണ്. പരക്കെ അംഗീകരിക്കപ്പെട്ട ഒന്ന് പഠനത്തിന്റെ അടിസ്ഥാനം motivation തന്നെയാണ്. അദ്ധ്യാപികക്ക് എത്രത്തോളം motivate ചെയ്യാനാവുന്നു എന്നാണ് പ്രധാനം. നിലവിലുള്ള ഒരു പരാധീനത പ്രയോഗപദ്ധതികളൊക്കെ ക്ളാസ്‌‌മുറിക്കകത്തും മാനസികപ്രക്രിയകളിൽ ഊന്നിയുമായുള്ളതാണ് എന്നാണ്.

കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ്. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.

ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .


[ .ലി: അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്. ]

13 August 2020

school notes 05

  അദ്ധ്യാപന നൈപുണികൾ 

 


 

     കുട്ടി അറിവ് നിർമ്മിക്കുകയാണ്. അദ്ധ്യാപിക അറിവ് നിർമ്മാണപ്രക്രിയയിൽ പൂർണ്ണ സഹായിയും സഹപഠിതാവുമാണ്. നിർമ്മിക്കപ്പെടുന്ന അറിവുകൾ കുട്ടികൾക്ക് മാത്രമല്ല വലിയൊരളവോളം അദ്ധ്യാപികക്കും ലഭിക്കുന്നു. ക്ളാസിൽ പങ്കുവെക്കപ്പെടുന്നതോടെ എല്ലാവർക്കും കിട്ടുന്നു.

    അറിവ് , അറിവായി നിലനിൽക്കുന്നില്ല. ചിന്തയായും പ്രവൃത്തിയായും പരിണമിക്കുന്നു. കേവലമായ അറിവ് ഇല്ല. അറിവ് , അറിവായി കുട്ടിക്കും / അദ്ധ്യാപികക്കും പുറത്തല്ല, അകത്താണ്. ചിന്തക്കും പ്രവൃത്തിക്കും പുറത്ത് നിന്ന് സഹായിക്കുന്ന വിശുദ്ധസാന്നിദ്ധ്യമല്ല, ചിന്തയും പ്രവൃത്തിയുമായി മാറുന്നതും പുതിയ അറിവുകളിലേക്ക് കടന്നുചെല്ലുന്നതുമാണ്. നിത്യമായി പരിണാമിക്കുന്നതാണ്.

    ഈ നിർവഹണപ്രക്രിയ ഇല്ലാത്ത അറിവ് അറിവല്ല. വെറും ഡാറ്റ. അറിവ് ചിന്തയിലും പ്രവൃത്തിയിലും നിറയണം. പഠനത്തിന്റെ പ്രധാന ലക്ഷ്യം ഇതാണ്. അതിലേക്ക് നയിക്കാനുള്ള കഴിവ് പ്രധാനപ്പെട്ട ഒരു അദ്ധ്യാപന നൈപുണിയാണ്. ജനാധിപത്യത്തെ , ശാസ്ത്രത്തിന്റെ അടിസ്ഥാനഘടകങ്ങളെ , ഗണിതപ്രക്രിയകളെ, ചരിത്രവികാസരൂപങ്ങളെ, ഭാഷയുടെ ഘടകങ്ങളെ,ഭാഷയുടെ സാധ്യതകളെ, സാമ്പത്തിക പ്രക്രിയകളെ , പൗരബോധത്തെ - കുറിച്ചൊക്കെ ശരിയായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിക്കും ടീച്ചർക്കും ചിന്തയിലും പ്രവൃത്തിയിലും അത് പ്രതിഫലിക്കും.

    പഠിപ്പിക്കുന്നത് പരീക്ഷക്ക് വേണ്ടിമാത്രമാവുന്നതുകൊണ്ട് ഈപരിണാമം                                                                 അറിവ് -> ചിന്ത+ പ്രവൃത്തി ]      കുട്ടിയിലും അദ്ധ്യാപികയിലും സംഭവിക്കുന്നില്ല എന്ന് നമ്മുടെ ക്ളാസ്‌‌മുറിയിൽ കാണാം. നാളത്തെ പൗരനെ രൂപപ്പെടുത്തലാണെങ്കിൽ പരീക്ഷ നിരവധി ലക്ഷ്യങ്ങളിൽ ഒന്നു മാത്രമേ ആവൂ. അപ്രധാനമായഒന്ന്.

[ .ലി: പഠിപ്പിച്ചാൽ കുട്ടി മാത്രമല്ല വികസിക്കുന്നത് അദ്ധ്യാപകരും കൂടിയാണ്. തോൽക്കുന്നത് മാഷാണ് ]


12 August 2020

school notes 04

 

school notes 04


 

അദ്ധ്യാപന നൈപുണികൾ


    റഫറൻസിങ്ങ് - അവശ്യം വേണ്ട ഒരു നൈപുണിയാണ്. സ്വന്തം ആവശ്യത്തിനുള്ള റഫറൻസിങ്ങ് , കുട്ടികൾക്ക് റഫറൻസിങ്ങിനു പരിചയമുണ്ടാക്കൽ രണ്ടും പ്രധാനമാണ്. പക്ഷെ, രണ്ടിനും രണ്ട് നയമാണ് സാധാരണ അനുസരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്

    സ്വന്തം ആവശ്യത്തിനുള്ള സാമഗ്രികൾ സ്വയം കണ്ടെത്തുന്നവർ ഉണ്ട്. എണ്ണം കുറവാണ്. ഏറ്റവും മികച്ചതും വിശ്വസനീയമായതും കണ്ടെത്തും. ലൈബ്രറിയിൽ നിന്നാണെങ്കിലും നെറ്റിൽ നിന്നാണെങ്കിലും ഏറ്റവും പുതിയത്, വിശ്വസനീയ [ ആധികാരിക] മായത്, ആവശ്യത്തിന്ന് പലവിധ ഡറ്റ ഉള്ളത്, ഉള്ളടക്കത്തെ സംബന്ധിച്ച ഉറപ്പിന്ന് സൈറ്റേഷനുകൾ, റഫറൻസ് നോട്ടുകൾ എന്നിവ ഉള്ളത് ,രേഖ നിർമ്മിച്ച ആളെ / സ്ഥാപനത്തെ ക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഉള്ളത് എന്നിങ്ങനെ പലതും പരിശോധിക്കും.മികവ് തീരുമാനിക്കും.

    സ്വന്തം ആവശ്യത്തിന്ന് പരസഹായം തേടുന്നവർ. ഏത് പുസ്തകം, ഏത് ലൈബ്രറി, എങ്ങനെ കിട്ടും , ആരെക്കാണണം, തനിക്ക് ആവശ്യമുള്ള വിവരം ഏത് ചാപ്റ്ററിൽ, ഏത് പേജിൽ , ഏത് സൈറ്റ്, ലിങ്ക് തരൂ... എന്നുവരെയൊക്കെ അന്വേഷിക്കും. അത് മോശമൊന്നും അല്ല. ഒന്നും ഇല്ലാത്തതിനേക്കാൾ നല്ലത്. റഫർ ചെയ്ത് കണ്ടന്റ് മെച്ചപ്പെടുത്താനുള്ള ആത്മാർഥമായ ശ്രമം നല്ലത് .

    ഉള്ളടക്കം [ കണ്ടന്റ് ] , ക്ളാസ്‌‌റൂം പ്രവർത്തനം, മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ, പരിഹാരബോധനം , മാതൃകാ പരീക്ഷ എന്നിങ്ങനെ പല ആവശ്യങ്ങൾക്കും റഫർ ചെയ്യേണ്ടതുണ്ട്. വിപുലമായ റഫറൻസിങ്ങ് നടക്കുന്നത് മാതൃകാചോദ്യങ്ങൾക്കായാണെന്ന് പൊതുവെ ഒരു പരാധീനത.

    ഏറ്റവും അനാസ്ഥ കുട്ടികളെ റഫറൻസിങ്ങിന്ന് തയ്യാറാക്കുന്നിടത്താണ്. റഫർ ചെയ്യേണ്ട മെറ്റീരിയൽ പറയും. ഒരിക്കലും അത് ലഭ്യമാക്കുന്നതെങ്ങനെ, അതിൽ എന്താണ് സവിശേഷമായി ശ്രദ്ധിക്കേണ്ടത്, ഏത് ചാപ്റ്റർ, ഏത് പേജ്, ഏത് സൈറ്റ്, ഏത് ലിങ്ക്, ഏത് പാരഗ്രാഫ് എന്നൊന്നും കൃത്യമാക്കില്ല. അത് തന്നെയാണോ വേണ്ടത് എന്ന് തനിക്ക് ഉറപ്പില്ല [ സ്വയം നോക്കിയിട്ടില്ല ] . കുട്ടിക്ക് ഒരു പ്രവർത്തനം ക്ളാസ്‌‌മുറിയിലോ വീട്ടിലോ വെച്ച ചെയ്യാനാണല്ലോ അധികവായനാവശ്യം. അന്നന്നത്തെ ആവശ്യമാണ്. മാർത്താണ്ഡവർമ്മ നോവൽ , ബഷീർ കഥകൾ, വിശ്വചരിത്രാവലോകനം, വിക്കിപീഡിയ , ഒക്കെ അധികവായനനക്ക് കൊടുത്തവർ ഉണ്ട്. എന്ത്?എവിടെ? എത്ര ? എന്നൊന്നും കൃത്യമാക്കില്ല. കുട്ടിക്ക് ഒന്നും ചെയ്യാനാവില്ല. കുട്ടിക്ക് റഫറൻസിങ്ങ് പൂജ്യം. ശീലം തന്നെ വളരില്ല.

    തനിക്ക് വേണ്ടത് , ഏറ്റവും ആധികാരികമായത് സ്വയം കണ്ടെത്താനും കുട്ടികളെ പരിശീലിപ്പിക്കാനും അദ്ധ്യാപികക്ക് കഴിയണം. അറിവിന്റെ ആഴങ്ങളിലേക്ക് ചെന്നത്തലാണ് റഫറൻസിങ്ങ് - അദ്ധ്യാപികക്കും കുട്ടിക്കും.


[ .ലി: സോഷ്യമീഡിയ വഴി കയ്യിൽ കിട്ടിയത് ഒന്നും നോക്കതെ ക്ളാസിൽ പ്രയോഗിക്കുന്നവരെ കുറിച്ച് ഇവിടെ പരാമർശിക്കുന്നില്ല. ]