Showing posts with label SCHOOL. Show all posts
Showing posts with label SCHOOL. Show all posts

10 June 2026

School Prayer

പ്രാർഥന  

 അറിവായുറയണേ , സകലം ഞങ്ങളിൽ 
 അലിവായുയരണേ , അറിവും ഞങ്ങളിൽ 
 അലിവോടൊത്തുനിത്യം തൊഴിലും ചെയ്തിടാനായ് 
 അറിവേ , നീയകത്തും നിറയേ നിന്നിടേണേ ! 
 വഴികൾക്കുള്ളിലറിവും വഴികൾ അലിവിലേക്കും 
 മുതിരാനെന്റെ യത്നം സതതം തുണക്കേണേ !
 പഠനം പാഠശാല വിജയം നല്കിടേണേ 
 വിജയം അലിവിനുള്ളിൽ തിരിയായ് ജ്വലിക്കേണേ !

30 May 2021

കോവിഡ് സാഹചര്യത്തിൽ സ്കൂൾ -02

 

ശരീരവും മനസ്സും

    പൊതുവെ നമ്മുടെ ക്ളാസ് മുറികൾ സമ്മതിക്കാത്ത ഒരു സംഗതി - കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ് എന്നസത്യമാണ്. പഠനത്തിന്റെ ആദ്യാവസാന കർമ്മഭാഗം മനസ്സ് മാത്രമാണെന്നാണ് എന്നേ ശ്രദ്ധിച്ചിട്ടുള്ളൂ. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.

    ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .

    അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്.

    ആയതിനാൽ കുട്ടി ക്ളാസ് മുറിയിൽ നിന്നു മാത്രമല്ല അറിവ് ഉൽപ്പാദിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം. ക്ളാസ് മുറിയിൽ അപ്രധാനവും കെട്ടിയിട്ടതുമായശരീരം ക്ളാസിന്ന് പുറത്ത് പ്രധാനവും കെട്ടഴിച്ച് വിടപ്പെട്ടതുമായി മാറുന്നു. നിരവധി കാര്യങ്ങൾ കുട്ടി ചെത് പഠിക്കുന്നു. മാത്രമല്ല, ക്ളാസിൽനിന്ന് പഠിച്ച് കാര്യങ്ങൾ സ്വയം ചെയ്തുനോക്കി ലഭിച്ച അറിവിനെ പൂർണ്ണമാക്കുന്നു, അല്ലെങ്കിൽ നവീകരിക്കുന്നു. ഇപ്പോൾ കുട്ടികൾ ക്ളാസിന്ന് പുറത്താണ്. അതുകൊണ്ടുതന്നെ ശരീരവും മനസ്സും ഒന്നിച്ച് പ്രവർത്തിപ്പിക്കുന്ന പഠനപ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ട്.

    പലപ്രായത്തിലും പലക്ളാസിലും പല സ്കൂളിലും പഠിക്കുന്ന ഒരു ചുറ്റുവട്ടത്തെ കുട്ടികൾ [ 10-15 പേർ ] ആഴ്ചയിൽ 2-3 ദിവസം 2-3 മണിക്കൂർ നേരം ചുറ്റുവട്ടത്തുള്ള അദ്ധ്യാപകർ, വിവിധ മേഖലകളിൽ അറിവുള്ള ആളുകൾ [ അക്കാദമിക് ലോക്കൽ റിസോർസ് ] തികച്ചും സുരക്ഷിതമായി ഒന്നിച്ച് കൂടുകയും നന്നായി പ്ളാൻ ചെയ്ത പഠനപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്താൽ ഇക്കാലത്തെ പഠനസ്തംഭനം കുറേയൊക്കെ ഒഴിവാക്കാം. പ്രാദേശിക ഭരണകൂടം, സ്കൂളുകൾ , രക്ഷിതാക്കൾ എന്നിവരുടെ മേൽനോട്ടത്തിലും മുൻകയ്യിലും ഇത് - ലോക്കൽ റിസോർസ് സെന്റർ - നന്നായി ചെയ്യാം.

    സ്കൂളുകൾ സാധാരണപോലെ തുറന്നാലും ഈ സാധ്യത കുറേയൊക്കെ നിലനിർത്താൻ ഈ സെന്റർ ശ്രമിക്കുകയും ചെയ്യും. സ്കൂളിനകത്തും പുറത്തും പഠനാന്തരീക്ഷം നിലനിൽക്കും. അത് സമൂഹത്തിന്ന് വലിയ ഗുണം ചെയ്യും എന്നുറപ്പല്ലേ


ചിത്രം : ലൈബ്ററി സ്വീറ്റിന്റെ ബ്ളോഗിൽ നിന്ന്

തുടരും .......

26 May 2021

കോവിഡ് സാഹചര്യത്തിൽ സ്കൂൾ -01

 

    കോവിഡ് കാലം ശമിച്ചിട്ടില്ല. സ്കൂളുകൾ തുറക്കുന്നു. ഇനിയും തുറക്കാതെ വയ്യ. കുട്ടികൾ പൂർണ്ണമായും മടുപ്പിലാണ്. എത്ര കാലമായി സ്കൂൾ തുറക്കൻ കാത്തിരിക്കുന്നു. വീട്ടുകാർക്കും മടുത്തു. കുട്ടികളുടെ പഠനം ആകെ അലങ്കോലമായി. പഠിക്കാനുള്ള താൽപ്പര്യം പിന്നെ പിന്നെകുറയുകയാണ്. ഓൺലയിൻ ചെറിയൊരു വഴി മാത്രം തുറക്കുന്നു. സർക്കാർ/ അദ്ധ്യാപികമാർ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാലും ആവുന്നില്ല.

    സ്കൂൾ തുറക്കുമ്പൊഴെ സ്കൂൾ അനുഭവം കുട്ടിക്ക് കിട്ടൂ. മറ്റൊന്നും അതിനു പകരമല്ല. സ്കൂളിന്റെ പ്രാഥമികസ്വഭവം കുട്ടായ്മയാണ്. എല്ലാരും ഒന്നിച്ച് ഒപ്പം ചെയ്യുക. പഠനമായാലും കളിയായാലും ഭക്ഷണമായാലും. ഇത് സാധ്യമാകാൻ എന്തുചെയ്യാം എന്നാവണം ആലോചന. ഓൺലയിനായാലും ഒന്നിച്ച് ആവണം. എല്ലാരും ഇല്ലെങ്കിലും കുറച്ചെങ്കിലും. എപ്പൊഴുമില്ലെങ്കിലും ഇടക്കെങ്കിലും. ടീച്ചറും കൂടെക്കൂടി. നിലവിൽ ഓൺലയിൻ കുട്ടികളെഒറ്റപ്പെടുത്തി വെച്ചിരിക്കുന്നു. പാഠത്തിൽ നിന്നും, അദ്ധ്യാപികയിൽ നിന്നും

    സാങ്കേതികവിദ്യ സാമൂഹികത വർദ്ധിപ്പിക്കേണ്ടതിന്ന് പകരം തിരിച്ചാവുന്നത് പ്രയോഗത്തിലെ പോരായ്മയായിട്ടേ കാണാനാവൂ. നമ്മുടെ ഓൺലയിൻ പഠനം [ ഫസ്റ്റ് ബെല്ല് ] കുട്ടിയെ ശ്രദ്ധിക്കുന്നതിന്ന് പകരം സാങ്കേതികവൈദഗ്ദ്ധ്യത്തേയും അതിന്റെ പൊലിമകളേയും ശ്രദ്ധിക്കാൻ തിടുക്കപ്പെട്ടു എന്നു പറഞ്ഞാൽ തെറ്റാവില്ല

 

ചിത്രം  : ലൈബ്രറി സ്വീറ്റിന്റെ ബ്ളോഗിൽനിന്ന്

    കഴിഞ്ഞ വർഷവും ഇപ്പൊഴും ഈ വിഷയത്തിൽ [ കുട്ടികളുടെ വിദ്യാഭ്യാസം ] ധാരാളം ആലോചനകൾ നടക്കുന്നുണ്ട്. പത്രമാധ്യമങ്ങളിലും ഓൺലയിൻ തലത്തിലും പൊതുവിദ്യാഭ്യാസ താൽപരരായ ആളുകൾ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. പലതരത്തിലുള്ള പരിഹാരനിർദ്ദേശങ്ങളും മാതൃകകളും ശ്രമിക്കുണ്ട്. ഇവയിലൊക്കെ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് പ്രാദേശികമായി സംഘാടനം ചെയ്യപ്പെടുന്ന സ്കൂൾ മാതൃകകളാണ്. ഗ്രാമപഞ്ചായത്തുകൾ / നഗരസഭ കേന്ദ്രീകരിച്ചുകൊണ്ടാണിത് നടപ്പാക്കുന്നത്. അല്ലെങ്കിലും ഹൈസ്കൂൾ തലം വരെയെങ്കിലും വിദ്യാഭ്യാസത്തിന്റെ ചുമതല പ്രാദേശികതലത്തിലായിരിക്കണം. അത് നേരിട്ട് ചെയ്യാനാവണം.

    ഒരു ഗ്രാമപഞ്ചായത്ത് - അവിടെയുള്ള സ്കൂളുകൾ , അദ്ധ്യാപകർ, കുട്ടികൾ , വിഭവങ്ങൾ എന്നിവയുടെ സമഗ്രതയിലാവണം വിദ്യാഭ്യാസം. 10-15 കുട്ടികളുടെ ഗ്രൂപ്പുകൾ, അദ്ധ്യാപകർ , രക്ഷിതാക്കൾ, ത്രിതലപഞ്ചായത്ത് സംവിധാനങ്ങൾ , ഔദ്യോഗിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാദേശിക പഠന കേന്ദ്രങ്ങൾ സജീവമാകുകയാണ് നല്ലൊരു പോംവഴി. 10-15 കുട്ടികളുള്ള ചെറുപഠനഗ്രൂപ്പുകൾ [ എൽ.പി, യു.പി, ഹൈസ്കൂൾ എന്നിവ വെവ്വേറെയും പലപ്പോഴും ഒന്നിച്ചും ഇരുന്നുള്ള പഠനപ്രവർത്തനങ്ങൾ ] നന്നായി പ്ളാൻചെയ്ത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. പുതിയ കാലത്ത്പുതിയ സ്കൂൾ എന്നായിരിക്കണം ചർച്ചയുടെ കാതൽ .

ചർച്ച തുടരും .....

 

18 August 2020

school notes 11

 

അദ്ധ്യാപന നൈപുണികൾ

ചില സാമൂഹ്യ മാധ്യമങ്ങൾ പരിചയം [1]


WhatsApp, Telegram ,Facebook, Youtube, Blog, Twitter, Podcast തുടങ്ങിയ ആധുനിക സാമൂഹ്യമാധ്യമങ്ങളെക്കുറിച്ച് സാമാന്യധാരണയില്ലാത്തവർ ചുരുക്കമാണ്. അദ്ധ്യാപകരെന്ന നിലയ്ക്ക് ഇവകളുടെ സാധ്യത സ്കൂൾ പ്രവർത്തനങ്ങളിൽ നാം ഉപയോഗപ്പെടുത്തിയേ മുന്നോട്ട് പോകാനാവൂ.

വിനിമയമാണ് ക്ളാസ്‌‌മുറിയിൽ നടക്കുന്നത്. വിനിമയത്തിന്ന് മാധ്യമം കൂടാതെ കഴിയില്ല. പാരമ്പര്യമാധ്യമങ്ങൾ കൊണ്ട് നടക്കുന്ന വിനിമയത്തിന്റെ പരിമിതികളെ മറികടക്കാൻ ആധുനിക മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. പലതരത്തിലുള്ള മാധ്യമങ്ങളെ പ്രവർത്തിപ്പിക്കാനുള്ള നൈപുണി അദ്ധ്യാപികക്ക് അനിവാര്യമാണ് ഇക്കാലത്ത്. ഇതിനിയും വികസിക്കുകയുമാണ്.

വിനിമയത്തിനുള്ള അധിക ശേഷിയും അധിക സ്വാതന്ത്ര്യവുമാണ് മാധ്യമങ്ങളുടെ പ്രസക്തി നിശ്ചയിക്കുന്നത്. അദ്ധ്യാപികയുടെ വചനകൗശലത്തിൽ ഈ രണ്ടും നന്നേ പരിമിതമാണ്. ദൃശ്യ ശ്രാവ്യ സംവേദനങ്ങളുടെ ഏറ്റവും പ്രാഥമികമായ തലം മാത്രമാണ് അദ്ധ്യാപികക്ക് ക്ളാസിൽ പ്രയോഗിക്കാനാവുന്നത്. സാങ്കേതികവിദ്യയുടെ പ്രഥമ ഘട്ടത്തിലെ സാധ്യതകളാണ് ഇന്നും ക്ളാസിൽ പയറ്റുന്നത്. കുട്ടിയാകട്ടെ വിനിമയത്തിന്റെ എല്ലാ തരത്തിലുമുള്ള ആധുനിക ബലം ഉൾക്കൊള്ളുന്നവളാണ്. ജ്ഞാനപരമായി കുട്ടി പിന്നിലാണെങ്കിലും വിനിമയപരമായി കുട്ടി അദ്ധ്യാപികയേക്കാൾ മുന്നിലാണ്. കാലപരമായ ഒരു വ്യത്യാസമാണിത്. കുട്ടിയോടൊപ്പമെത്താൻ [ അറിവല്ല, വിനിമയശേഷിയാണ് സുപ്രധാനം. വിനിമയത്തിലൂടെയാണല്ലോ അറിവ് നിർമ്മിക്കപ്പെടുന്നത്. ] അദ്ധ്യാപിക ഇനിയും വളരെ ശ്രമിക്കേണ്ടതുണ്ട്. ഇവിടെയാണ് നവീനമാധ്യമങ്ങളെ ക്കുറിച്ചുള്ള പാഠങ്ങൾ ആവശ്യമായി വരുന്നത്.

ബ്ളോഗിങ്ങിനെ കുറിച്ച് ആദ്യം. ബ്ളോഗർ, വേഡ്പ്രസ്സ് എന്നീ രണ്ടുസൈറ്റുകളാണ് ബ്ളോഗിങ്ങിന്ന് ഇടം തരുന്ന പ്രചാരമുള്ളവ. [ ഇവയുടെ ആപ്പുകൾ നമ്മുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്തു വെക്കാം. ഇവരുടെ സൈറ്റുകളിൽ ജി മെയിൽ ഐഡി ഉപയോഗിച്ച് സൈൻ - ഇൻ ചെയ്യാം. 5 ജി ബി സ്പേസ് ഫ്രീയായി നമുക്ക് ഉപയോഗിക്കാൻ കിട്ടും. വളരെ എളുപ്പത്തിൽ ഒരു ബ്ളോഗ് നിർമ്മിക്കാനുള്ള സഹായം സൈറ്റ് നമുക്ക് തരുന്നുണ്ട്. വളരെ വളരെ യൂസർ ഫ്രന്റ്‌‌ലിആണ്. ഒരു സവിശേഷ വൈദഗ്ദ്ധ്യവും ആവശ്യമില്ല. നല്ലചെറിയൊരു പേര് കൊടുത്ത് [ ഇംഗ്ളിഷിലായാൽ ഗൂഗ്ളിൽ സെർച് ചെയ്യാനും മറ്റുള്ളവർക്ക് കിട്ടാനും എളുപ്പമാകും ] പോസ്റ്റുകൾ പബ്ളിഷ് ചെയ്യാൻ തുടങ്ങാം .

ഞങ്ങളുടെ സ്ഥാപനത്തിലെ കുട്ടികളുടെ ചില ബ്ളോഗുകൾ നോക്കൂ:

1] https://sujathaparvathi.wordpress.com/

 2] https://rptdotnetdotin.wordpress.com/

3] https://onlinepahayan.wordpress.com/ 

 4] https://glisterdotblog.wordpress.com/

5] https://gokulonlinebloge.wordpress.com/ 

6] http://niyogam128.wordpress.com

7] http://ideal2care.wordpress.com 

 8] https://harrithagupta.wordpress.com/

9 ] https://ta619.wordpress.com/ 


എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരുബ്ളോഗ് ഉണ്ട്. സാധ്യതകളെപ്പറ്റിയുള്ള ധാരണക്കുറവും മറ്റുപലതും കാരണം അപ്പ്ഡേറ്റ് ചെയ്യുന്നവർ കുറവാണ്.

അവരുടെ സ്കൂളനുഭവങ്ങളാണ് / വായനാനുഭവങ്ങളാണ് ബ്ളോഗിൽ അപ്പ്ഡേറ്റ് ചെയ്യുന്നത്. ആവശ്യങ്ങൾ, പരിഹാരങ്ങൾ, പഠനസംബന്ധമായ ആക്ടിവിറ്റികൾ , സ്വന്തം ജേർണലുകൾ, ലോഗുകൾ, ക്ളാസ്‌‌റൂം ഉല്പന്നങ്ങൾ, നോട്ടുകൾ, സെമിനാർ രേഖകൾ, സൃഷ്ടികൾ തുടങ്ങി എന്തും ബ്ളോഗ് ചെയ്യാം. ഒന്ന്, നെറ്റിൽ അത് കാലാകാലം സൂക്ഷിക്കാം, [ ശരിയായ ടാഗുകൾ , ലേബലുകൾ കൊടുത്ത് വെച്ചാൽ ] പെട്ടെന്ന് തെരഞ്ഞ് പിടിക്കാം, ഷെയർ ചെയ്യാം, അഭിപ്രായങ്ങൾ അറിയാം, ചർച്ചകൾ നടത്താം. മെച്ചപ്പെടുത്താം, സമാനസ്വഭാവമുള്ളവ കണ്ടെത്താം, അഭിനന്ദനങ്ങളും വിമർശനങ്ങളും മനസ്സിലാക്കാം എന്നിങ്ങനെ നിരവധി പ്രയോജനങ്ങളാണ്. ബ്ളൊഗിൽ ചെയ്തവ വാട്ട്സാപ്പ്, ടെലിഗ്രാം, ട്വിറ്റർ , ഫേസ്ബുക്ക് എന്നിവിടങ്ങളിലൊക്കെ ലിങ്കായി ഷെയർ ചെയ്യാം.

ടീച്ചർക്ക് വളരെ പ്രധാനപ്പെട്ട ഒരു വിനിമയസാമഗ്രിയാണിത്. “ കൂടുതലറിയാൻ എന്റെ ബ്ളോഗ് നോക്കണേ "എന്ന് ടീച്ചർക്ക് [ ഏതു വിഷയമയാലും ] ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കുട്ടിയോട് പറയാം. അതിനായി കുട്ടി കാത്തിരിക്കുന്നുണ്ട് എന്നറിയണം. ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കുമ്പോൾ അനായാസം അത് ബ്ളോഗിലും വരുത്താം .തന്റെ അന്വേഷണങ്ങൾ [ റഫറൻസ് ] ലിങ്ക് ചെയ്യാം. ആധികാരികമാക്കാം. എക്കാലവും സൂക്ഷിക്കാം. അപ്പ്ഡേറ്റ് ചെയ്യാം . ഏത് പരിശോധകനും എവിടെവെച്ചും കാണിച്ച് കൊടുക്കാം . കൂടുതൽ ഉത്തരവാദിത്തത്തോടെ അദ്ധ്യാപികക്ക് തന്റെ പണി ചെയ്യാൻ കഴിയും

സ്വന്തമായി ബ്ളോഗില്ലാത്ത [ സ്വന്തം സൈറ്റുകൾ പരിപാലിക്കുന്നവരാണ് മികച്ച അദ്ധ്യാപകർ പലരും ] അദ്ധ്യാപിക വിനിമയവികാസ രംഗത്ത് ഏറ്റവും താഴത്തെ പടിയിലാണ് പുലരുന്നത്. ജീവിതത്തിൽ എല്ലാരും നവീന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്നവരാണ്. അല്ലെങ്കിൽ അവർക്ക് തൊഴിലെടുത്ത് ജീവിക്കാനാവില്ല. ലോകം മുന്നേറുകയാണ്. ഒപ്പം മാത്രമല്ല , മുമ്പിൽ നടക്കേണ്ടവരാണ് അദ്ധ്യാപകർ. ജനം അദ്ധ്യാപകരിലുള്ള പ്രതീക്ഷ മെല്ലെ കൈവിട്ടുകൊണ്ടിരിക്കയാണോ? അറിയില്ല !

17 August 2020

school notes 09

 

അദ്ധ്യാപന നൈപുണികൾ


പൊതുബോധങ്ങളിൽ നിന്ന് ശരിബോധങ്ങളിലെത്താൻ കഴിയുക എന്നത് അദ്ധ്യാപന നൈപുണികളിൽ പ്രധാനമാണ്. യുക്തിയുക്തമായി ആലോചിക്കാനും ശരികളിലേക്ക് നീങ്ങാനുമുള്ള കഴിവ്. ആത്യന്തിക ശരികളില്ല. ശരിയോടടുക്കുന്ന ശരികളേ ഉള്ളൂ.


പൊതുബോധങ്ങൾ പലപ്പോഴും സമകാലികത പരിഗണിക്കുന്നില്ല. പഴഞ്ചൊല്ലുകളുടെ നിലയിലാണവ. പഴയ ഒരു ശരിയാവാം. പഴയ ശരികൾ സമകാലികമായി ശരിയാവണമെന്നില്ല. ഇന്നത്തെ ശരി നാളത്തെയും ശരിയല്ല. കാലാതീത ശരികൾ വളരെ കുറവാണ്.


ഗ്രാമങ്ങളെ /നാട്ടിൻപുറങ്ങളെ ആദർശവത്ക്കരിക്കുന്നത് കേൾക്കാറില്ലേ?നാമും ചെയ്യാറില്ലേ? നഗരങ്ങൾ നാട്യപ്രധാനമാണ് നാട്ടിൻപുറം നമകളാൽ നിറഞ്ഞതാണ് എന്നൊക്കെ? കേരളത്തിൽ നഗരഗ്രാമ വ്യത്യാസം തീരെ ഇല്ല. ' ഗ്രാഗര ' ങ്ങളാണ്. നഗര ഗ്രാമ വ്യത്യാസം അത്രക്ക് ഫീൽ ചെയ്യില്ല. എന്നാലും ഉണ്ട്.കേരളം വിട്ടാൽ ഇതല്ല സ്ഥിതി.


നാട്ടിൻപുറം / ഗ്രാമം മനോഹരമാണെന്ന് തോന്നുന്നത് നഗരത്തിൽ കഴിയുന്നവർക്കാണ്. അതൊരുതോന്നൽ മാത്രമാണ്. നഗരം വിട്ടവർ പോരില്ല. ഗ്രാമത്തിലുള്ളവർക്ക് ഗ്രാമം മനോഹരമാണെന്ന് തോന്നില്ല. നല്ല റോഡുകൾ, വാഹനസൗകര്യം, വിദ്യാഭ്യാസസ്ഥാപനം, തൊഴിൽശാലകൾ, അവകാശബോധം, ആഘോഷങ്ങൾ , കലാപരിപാടികൾ , ശുചിത്വം, ആരോഗ്യസംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങി മികച്ചതൊക്കെ നഗരസ്ഥിതമാണ്. ഗ്രാമങ്ങൾ പൊതുവെ ദാരിദ്രസങ്കേതമാണ്. പാരമ്പര്യത്തൊഴിലുകൾ, പാരമ്പര്യ ഡിസൈനിലുള്ള വീടുകൾ, പാരമ്പര്യഭക്ഷണം, ശുഷ്കമായ ആഘോഷങ്ങൾ , പഴയ ചെറിയ കടകൾ, പഴയ വഴികൾ , പാരമ്പര്യ കുടുംബരീതികൾ , ഇനിയും നവീകരിക്കേണ്ട വിദ്യാഭ്യാസ സംവിധാനങ്ങൾ, നിരക്ഷരത , ചൂഷണം ,പലതരത്തിലുള്ള അടിമത്തം എന്നിവയാണ് ഗ്രാമങ്ങളിൽ പൊതുവെ. മലിനീകരണം ഗ്രാമങ്ങളിൽ ഇല്ല , നഗരമലിനീകരണം പരിഹരിക്കാനാവുന്നതും ആണ്.


ഗ്രാമങ്ങൾ ആകർഷകങ്ങളാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന പ്രധാനപ്രശ്നം ഗ്രാമീണരെ ഗ്രാമങ്ങളിൽത്തന്നെ നിലനിർത്താൻ കാരണമാകുന്നു എന്നാണ്. എന്നാൽ ഗ്രാമത്തിന്റെസൗന്ദര്യം പ്രചരിപ്പിക്കുന്നവർ ഇടക്ക് വിനോദയാത്രക്ക് ഗ്രാമങ്ങളിലെത്തുന്നു എന്നുമാത്രമാണ്. ഗ്രാമീണൻ നാഗരികനാവുമ്പോഴണ് പരിഷ്കൃതമായ ജീവിതം കയ്യാളന്നത്. വികസനത്തിന്റെ ആസൂത്രകനും ഗുണഭോക്താവുമാകുന്നത്.


[ .ലി.: ഗ്രാഗരം - ഡോ എം പി പരമേശ്വരൻ കോയിൻ ചെയ്ത പദം ]

10 August 2020

school notes 02

 അദ്ധ്യാപന നൈപുണികൾ 

 

ഓരോകാലത്തും വിദ്യാഭ്യാസചിന്തകൻമാർ തങ്ങളുടെ ദർശനത്തിനും കാലത്തിനും അനുസൃതമായ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ ആലോചിച്ചിട്ടുണ്ട്. അതത് കലത്തെ സർക്കാരുകളും തേക്കുറിച്ച് ആലോചിച്ചിട്ടുണ്ട്.

e ducere എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് education എന്ന പദം രൂപം കൊള്ളുന്നത്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കൽ എന്നർഥത്തിലാണിത് ലാറ്റിൻ മൂലരൂപത്തിൽ. ലക്ഷ്യത്തെ കുറിക്കുന്നതാണ് പദത്തിന്റെ അർഥം. എന്താണ് ഇരുട്ട്, എന്താണ് വെളിച്ചം എന്നൊക്കെ ഓരോകാലങ്ങളിലും വ്യക്തികളിലും സമൂഹത്തിലും രാഷ്ട്രീയ പരിതോവസ്ഥകളിലും മാറിമാറിവന്നിട്ടുണ്ട്.

ലക്ഷ്യത്തെക്കുറിച്ചുള്ള രേഖകൾ എന്തായാലും പഠിതാക്കളിൽ അന്നും ഇന്നും ' നയിക്കൽ " നടന്നിട്ടുണ്ട്. അത് അന്വേഷണങ്ങളിലേക്കും സർഗാത്മകതയിലേക്കുമായിരുന്നു.വിദ്യാഭ്യാസം കൊണ്ട് എക്കാലത്തും നിലവിലുള്ളതിൽ നിന്നും മെച്ചപ്പെട്ട അവസ്ഥകളിലേക്ക് അന്വേഷണങ്ങളും സൃഷ്ട്യുന്മുഖതയും വളർന്നു.

ചർച്ചകൾ സംവാദങ്ങൾ പ്രോജക്ടുകൾ തുടങ്ങി സാങ്കേതികവിദ്യകളുടെ വികാസം വരെ അതിനു പ്രയോജനപ്പെടുന്നു. വിമർശനാത്മകമായി കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും പുതുക്കിയെടുക്കാനുമുള്ള കഴിവ് കുട്ടിയിൽ ഉണ്ടാവണമെങ്കിൽ അതാദ്യം പ്രവർത്തിക്കേണ്ടത് അദ്ധ്യാപകരിലാണ്. ഇതിനുള്ള നിപുണത സ്വയമാർജ്ജിക്കേണ്ടതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് .

[ .ലി

അദ്ധ്യാപകർ ക്രിയാത്മകരാവുകയല്ല , സർഗാത്മകതയുള്ളവരാവുകയാണ്പ്രധാനം .

07 July 2017

ഗൃഹപാഠങ്ങൾ

പഠനം നിരന്തരമായി നടക്കേണ്ട ഒരു പ്രവർത്തനമാണ്. സ്കൂളിൽ ക്ലാസിനകത്ത് മാത്രം നടക്കേണ്ട ഔപചാരിക പ്രവർത്തനമല്ല ഇത്. സ്കൂൾ , കളിസ്ഥലം, വീട്, കൂട്ടുകാർ, വായനശാല, ക്ലബ്ബ്, ബസ്‌യാത്ര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പഠനം നടക്കുന്നുണ്ട്. പലതും ബോധപൂർവവും മിക്കതും അബോധപൂർവവും ആണെന്ന് മാത്രം. ഗാർഹികാന്തരീക്ഷത്തിലെ പഠനത്തെക്കുറിച്ചുള്ള ചില സംഗതികൾ നോക്കാം .

ജൂൺ ജൂലായ് സ്കൂളിലെ ആദ്യത്തെ രക്ഷാകർത്തൃസമിതിയോഗത്തിന്റെ കാലമാണ്. പി ടി എ കൂടും. സ്കൂളിൽ ഒന്നിച്ചോ ക്ലാസ് പിടിഎകളായോ ഇത് നടക്കും. പി ടി എ കളിലെ സ്ഥിരം അജണ്ടകൾ ഉണ്ടാവട്ടെ. എന്നാൽ രക്ഷിതാവിന്ന് വീട്ടിൽ എങ്ങനെ കുട്ടിയെ സഹായിക്കാമെന്നത് സംബന്ധിച്ച ചില അനുഭവങ്ങൾ ഇപ്രാവശ്യം പി ടി എ കളിൽ ആലോചിക്കണം .

രക്ഷിതാവിന്ന് കുട്ടിയെ പഠനകാര്യങ്ങളിൽ നേരിട്ട് സഹായിക്കാനാവും. അതു നിലവിൽ ക്ലാസ്രൂമിലെ പ്രവർത്തനാധിഷ്ഠിത രീതിയിൽത്തന്നെ. എല്ലാ വിഷയങ്ങളിലും ചിലത് ചെയ്യാനാവും. എല്ലാ രക്ഷിതാവിനും ചിലത് ചെയ്യാൻ കഴിയും. അതിന്റെ ചില മാതൃകകൾ പി ടി എ യിൽ ഉണ്ടാവണം. അദ്ധ്യാപകർ മുങ്കൂട്ടി തയ്യാറെടുപ്പുകൾ നടത്തണം എന്നു മാത്രം.



ഈ രക്ഷാകർത്തൃശാക്തീകരണത്തിന്ന് കുട്ടികളെകൂടി കൂട്ടണം . 10 രക്ഷിതാക്കളും അവരുടെ കുട്ടികളും കൂടി 20-21 പേരുള്ള ഗ്രൂപ്പുകളാക്കണം. തയ്യാറായ ഒരദ്ധ്യാപിക ആഗ്രൂപ്പിൽ കൂടെ കൂടണം. ഇനി വിവിധ പ്രവർത്തനങ്ങൾ – ക്ലാസ് റൂമിൽ പതിവുള്ള പ്രവർത്തനങ്ങൾ ഓരോന്നായി ഈ ഗ്രൂപ്പിൽ ചെയ്യിച്ച് നോക്കൂ .

പ്രവർത്തനങ്ങൾ :
1. കഥയുണ്ടാക്കൽ [ ഒരാൾ ആദ്യം ഒരു വാക്യം. പിന്നീടുള്ളവർ ഒരോരുത്തരായി ഓരോ വാക്യങ്ങൾ കൂട്ടിച്ചേർത്ത് കഥമെനയൽ
2. കവിതകൾ ഈണം കൊടുക്കൽ
3. വിപരീതം പറയൽ [ ഒരാൾ ഒരു വാക്ക് - അടുത്തയാൾ അതിന്റെ വിപരീതം, പര്യായങ്ങൾ, വാക്യപ്രയോഗം, വ്യാകരണ കാര്യങ്ങൾ – ഒക്കെ ഗ്രൂപ്പിന്ന് ആവും പോലെ മതി
4. മെഴുകുതിരി നിരീക്ഷണം [ നടുക്ക് ഒരു മെഴുകുതിരി കത്തിച്ചു വെക്കുക. നിരീക്ഷിക്കുക. അവരവർ കാണുന്ന മാറ്റങ്ങൾ, സ്ഥിതി നിരീക്ഷിച്ച് പറയുക 65-70 നിരീക്ഷണ വാക്യങ്ങൾ ശരാശരി കിട്ടും. 30-35 മിനുട്ട് സമയം വേണം. അപ്പോൾ ഗ്രൂപ്പിന്റെ ഉദ്ഘാടനം മെഴുകുതിരി കത്തിച്ച് തുടങ്ങാം. ഗ്രൂപ്പ് പ്രവർത്തനം അവസാനിക്കുമ്പോഴേക്ക് ഈ നിരീക്ഷണം പൂർത്തിയാക്കാം. ]
5. കടങ്കഥ , പഴംചൊല്ല്. ശൈലികൾ, കാവ്യശകലങ്ങൾ, തത്വചിന്താപരമായ വാക്യങ്ങൾ ഒക്കെയാവാം - ഓരോന്നായി പറയുക
6. കസേരക്കളി , മാണിക്യച്ചെമ്പഴുക്ക, ഒറ്റയക്കം ഇരട്ടയക്കം, 5 ഇരട്ടികൾ.... എന്നിങ്ങനെയുള്ള കളികൾ
7. കയ്യെഴുത്ത് മാസിക നിർമ്മാണം
8. നോട്ടിസ് ബോർഡ് നിർമ്മാണം
9. പോസ്റ്റർ നിർമ്മാണം, അറിയിപ്പുകൾ , നിർദ്ദേശങ്ങൾ എന്നിവ തയ്യാറാക്കൽ
10. ലഘു പരീക്ഷണങ്ങൾ
11. വായിച്ച് പുസ്തകത്തെ കുറിച്ച് പറയൽ [ മെല്ലെ മെല്ലെ എല്ലാവരും ഒരുങ്ങും ]
12. ഭൂപടം നോക്കി സ്ഥലം പറയൽ, അക്ഷാംശം രേഖാംശം കണ്ടെത്തൽ, നദികൾ കണ്ടെത്തൽ.....
13. ഗ്രാഫ് വരയ്ക്കൽ
14. വിലയിടൽ [ എല്ലാവരും ഒരോ സാധനങ്ങൾ പ്രദർശിപ്പിച്ച് അതിന്റെ വില – മൂല്യം കണക്കാക്കാനുള്ള വാദമുഖങ്ങളും ചർച്ചയും വിലയിടലും
15. ചിത്രം വരയ്ക്കൽ , കവിതയെഴുതൽ, കത്തെഴുതൽ

ഈ പട്ടിക എത്രയും വലുതാക്കാം. കുട്ടികൾ പഠിക്കുന്ന ക്ലാസ്, രക്ഷിതാക്കളുടെ മികവ്, കുട്ടികളുടെ മികവ്,
സമയലഭ്യത, സൗകര്യങ്ങൾ എന്നിവയൊക്കെ പരിശോധിച്ച് പ്രവർത്തനങ്ങൾ ഒരുക്കണം. രക്ഷിതാവുമൊത്ത് ചെയ്യുന്ന ഈ പ്രവർത്തനങ്ങൾ സ്കൂളിൽ പി ടി എ യിൽ ഒരിക്കൽ ചെയ്താൽ ഇതിന്റെ സാധ്യതകൾ മനസ്സിലാവുകയും അതൊക്കെയും വീടുകളിൽ കുട്ടികളുമൊത്തിരുന്ന് രക്ഷിതാവിന്ന് വീട്ടിലെ എല്ലാവരും കൂടി - ഹാ വീടൊരു പാഠശാലയായി മാറും !! - ചെയ്യാനാവുകയും ചെയ്യും. വീടുകളിൽ മാത്രമല്ല, കുട്ടികൾ ഒത്തുചേരുന്നിടത്തൊക്കെ ഇത്തരം കളികൾ സാധ്യമാവുമ്പോൾ അത് കുട്ടിയുടെ ക്ലാസ്റൂം പ്രവർത്തനങ്ങളെ അത്യധികം സഹായിക്കും. ഏതു ക്ലാസിലേയും ഏതുകുട്ടിക്കും വീട്ടുകാർക്കും കൂട്ടുകാർക്കും ഇത് ചെയ്യാൻ ഒരു പ്രയാസവുമില്ല. ബോധപൂർവം തയ്യാറാവണമെന്നു മാത്രം. വെറുതെ നേരം കളയുന്ന വസ്ഥ ഉണ്ടാവില്ല. എന്നാൽ ഇതൊക്കെയും കളികളും പഠനവും ആയി രസകരമാവുകയും ചെയ്യും.

പത്താം ക്ലാസിലെ 'പ്ലാവിലക്കഞ്ഞി ' എന്ന പാഠവുമായി ബന്ധപ്പെട്ട ഗൃഹപാഠസാധ്യത നോക്കൂ
ഗ്രൂപ്പ് : വീട്ടിലെ 4-5 പേർ [ അടുത്ത വീട്ടിലെ ആളുകളെ കൂടി കൂട്ടാമെങ്കിൽ 7-8 പേർ. സവിശേഷ തയ്യാറെടുപ്പുകൾ ഒന്നും വേണ്ട. പ്രയാസമില്ലെങ്കിൽ രക്ഷിതാവ് ഒന്നു തയ്യാറെടുക്കട്ടെ. അറിയുന്ന കാര്യങ്ങൾ ആത്മാർഥമായി പങ്കുവെക്കുകയേ വേണ്ടൂ. കളി ഒരു ഭാരമാവരുത് ആർക്കും !

പ്രവർത്തനം
1. കഥ വായന – പ്ലാവിലക്കഞ്ഞി
2. തകഴി ശിവശങ്കരപ്പിള്ളയെ കുറിച്ച് എന്തറിയാം - ഓരോരുത്തരും ഓരോവാക്യം [ ജീവചരിത്രം, കൃതികൾ , അവാർഡുകൾ ഒക്കെ വരും ]
3. കഥയിലെ കഥാപാത്രങ്ങലുടെ പേരുമറയൽ
4. ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം - കാരണങ്ങൾ പറയൽ
5. സംഭവങ്ങൾ ക്രമത്തിൽ വിവരിക്കൽ – ഒരോരുത്തർ ഓരോന്ന് [ തെറ്റുകൾ പരിശോധിക്കണം തിരുത്തണം ]
6. പദങ്ങൾ : അർഥം പറയൽ , വാക്യപ്രയോഗം
7. പകരം പദം പറയൽ [ പ്രാദേശികപദങ്ങൾ ]
8. ചോദ്യം ഉത്തരം പയറ്റ്
9. കഥാപാത്രങ്ങളായി അഭിനയിക്കൽ – അഛനും അമ്മയും മുത്തശ്ശിയും ഒക്കെ ചേരുന്ന നാടകം എത്ര മനോഹരമായിരിക്കും !!
10. കഥയെക്കുറിച്ച് അഭിപ്രായം പറയൽ
11. സമാന ജീവിതകഥകൾ പറയൽ [ മുത്തശ്ശിക്കൊക്കെ എത്ര പറയാനുണ്ടാകും ! ]
12. ഇഷ്ടപ്പെട്ട വാക്യങ്ങൾ പറയൽ / പാട്ടുണ്ടാക്കൽ
13. സംഭാഷണങ്ങൾ നമ്മുടെ ഭാഷയിലേക്ക് മാറ്റിപ്പറയൽ
14. തകഴിയുടെ മറ്റു കഥകൾ / നോവലുകൾ വായനശാലയിൽ നിന്ന് കണ്ടെത്താൻ ചുമതലപ്പെടുത്തൽ
15.
ഉത്തരം കിട്ടാതെ പോയവ അദ്ധ്യാപികയോട് ചോദിച്ച് മനസ്സിലാക്കി വരാൻ ചുമതല ഏൽപ്പിക്കൽ


ഇനിയുമുണ്ട്... ഇങ്ങനെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനേക്കാൾ വലിയ പഠവും ഗൃഹപാഠവും മറ്റെന്തുണ്ട്? ഒരിക്കൽ പരീക്ഷിച്ച് നോക്കൂ. നമ്മുടെ കുട്ടികളും രക്ഷിതാക്കളും ഒരുപാടൊരുപാട് മെച്ചപ്പെടുകയില്ലേ

18 May 2017

അറിയേണ്ട പൂമണങ്ങൾ

കവിത വായിക്കാനുള്ളതാണ്. ആസ്വദിക്കാനുള്ളതാണ്. ഒരിക്കൽ വായിച്ചാൽ കവിത മനസ്സിലാവണം. പലവട്ടം വായിക്കലും കൂലങ്കഷമായി പരിശോധിക്കലും ഒക്കെ കവിത പഠിക്കുന്നവരുടെ ഏർപ്പാടാണ്. വായനക്കാരൻ പാഠം പഠിക്കുകയല്ല, പരീക്ഷക്കിരിക്കുകയുമല്ല , കവിത ആസദിക്കമാത്രമാണ്.

' കാതുകൂർപ്പിക്കൂ
വെയിൽ പരക്കുന്ന
നനുത്ത ശബ്ദം '

ആസ്വാദനം നടക്കണമെങ്കിൽ എഴുത്ത് പൂർണ്ണതയുള്ളതാവണം. തെളിമയുള്ളതാവണം. ശ്രദ്ധയും ധ്യാനവും എഴുത്തിനുള്ളതുപോലെ വായനയ്ക്കും വേണം. അതീ കവിതകളിൽ ഉണ്ട്. കാതു കൂർപ്പിച്ചാൽ വെയിൽ പരക്കുന്ന നനുത്ത ശബ്ദം കേൾക്കാം എന്ന ഉറപ്പ് ഹൈക്കുവിന്റെ ജന്മസിദ്ധമായ ഉറപ്പാണ്.


കാതുകൂർപ്പിക്കൽ [ കണ്ണും മനസ്സും ശരീരവും ഒക്കെ ] ഏറ്റവും കുറവുള്ള ജീവി മനുഷ്യനാണ്. മറ്റു ജീവികൾക്കൊക്കെ ജീവിതം നിലനിർത്താൻ ഈ കൂർപ്പിക്കൽ ഒഴിവാക്കാനാവില്ല . അപകടങ്ങൾ ഒഴിവാക്കിയാലേ അതിജീവനം സാധ്യമാകൂ. മനുഷ്യനാകട്ടെ അവരുടെ സാമുഹീകരണം കൊണ്ട് ഈ കൂർപ്പിക്കൽ ചുമതല പാടെ കയ്യൊഴിയുകയും അതൊക്കെ ശാസ്ത്ര സാങ്കേതിക സാമൂഹ്യ രാഷ്ട്രീയ സ്ഥാപന വിദ്യകൾക്ക് ഏൽപ്പിക്കുകയും ചെയ്തു.അതോടെ ഏറ്റവും അശ്രദ്ധവാനായി മനുഷ്യൻ ജീവിക്കാൻ പഠിക്കുകയും ചുറ്റും പരക്കുന്ന വെയിൽ നാദം കേൾക്കാത്തവനായിത്തീരുകയും ചെയ്തു. നനുത്ത വെയിൽരവം കടലിരമ്പം പോലെ വളർന്നാലും നമുക്കത് കേൾക്കാനാവില്ല. അതിന്റെ അപകടം ചെറിയതോതിൽ മനസ്സിലായിത്തുടങ്ങുന്നുണ്ട്. മുഴുവൻ മനസ്സിലാകുമ്പോഴേക്കും മിക്കവാറും നട്ടപ്ര വെയിൽ ആവും. അതിനു മുൻപ് ഒന്നേ ചെയ്യാനുള്ളൂ. കാതുകൂർപ്പിക്കുക. അതു മാത്രം .

ഹൈക്കു പ്രകൃതിയുടെ അനക്കങ്ങൾ തിരിച്ചറിയുന്ന ധ്യാനമാണ്. ധ്യാനപ്രകാശനമാണ് കവിതയൊക്കെയും. അതുകൊണ്ടുതന്നെ ഓരോന്നും കുറുകിച്ചെറുതായ അനുഭവവും ദർശനവും ഭാഷയുമാണ്. സൗന്ദര്യാനുഭവം ദാർശനികമാനം കൈവരിക്കുന്നു. സത്യവും മിഥ്യയും നിഴലും വെളിച്ചവും ഉറക്കവും ഉണർവും ദ്വൈതഭാവങ്ങളില്ലാതെ കവിതയായി പരിണമിക്കുന്നു. പരിണാമം വായനയോളം , വായിച്ചതിന്റെ ഓർമ്മയോളം വീണ്ടും വായനയോളം കാലങ്ങളോളം പരിണമിക്കുന്നു.
' ആ മല കയറുവാൻ
ഈ മല ഇറങ്ങുകതന്നെ
പുള്ളിമാനുകളേ '
നിറഞ്ഞ് കുളത്തിന്റ് നടുക്ക് ഒരു കുഞ്ഞ് കല്ലെറിയുകയാണ് കവികൾ. കല്ലെറിയുന്നത് കുട്ടികളുടെ വിനോദമാണ്. പക്ഷെ, കുളം അലകളുണ്ടാക്കിക്കൊണ്ടേയിരിക്കും. 6-7 വാക്കുകൾ ഒരുപാടുനേരം വായനക്കാരനിൽ അലകളുണ്ടാക്കുകയാണ്. ഒരു കയറ്റത്തിന്ന് ഒരിക്കമുണ്ട് എന്ന പഴമൊഴിയല്ല, ഒരിക്കത്തിലാണ് ഒരു കയറ്റം സാധ്യമാകുന്നതെന്ന വിരോധഭാഷയിൽ കവിത അലയിളക്കുന്നു. കയറിക്കഴിഞ്ഞവരെല്ല , കയറാനുള്ള പുള്ളിമാനുകളെയാണ് ഇവിടെ കവി കാണുന്നത്. ആനയും സിംഹങ്ങളുമൊക്കെ കയറിക്കഴിഞ്ഞിരിക്കുന്ന ഒരു നാട്ടിൽ പുള്ളിമാനുകൾക്കുവേണ്ട ശ്രദ്ധയാവണം കവിത. വേട്ടയാടപ്പെടുന്നത് കയറ്റത്തിലായാലും മലനെറുകയിലായാലും പുള്ളിമാനുകളെയാണല്ലോ എങ്ങും എന്നും .

പ്രകൃതിയെ നിരീക്ഷിച്ചാൽ , അനുഭവിച്ചാൽ കവിതയെഴുതാൻ മറ്റൊരു സാമഗ്രിയും പഠിക്കേണ്ടതില്ല. എന്നും കവിത അങ്ങനെയായിരുന്നു. നമുക്ക് ചുറ്റും കവിതയുണ്ട്. അനുഭവങ്ങളുണ്ട്. അത് നേരേചൊവ്വെ ആവിഷ്കരിച്ചാൽ കവിതയായി. അതാവണം കവിതയെന്നു ഓരോ ഹൈക്കുവും നമ്മെ ബോധ്യപ്പെടുത്തുന്നു.
' വേനൽ
എന്റെ വഴികളെല്ലാം
തെളിയുന്നു '
ഇതിനേക്കാൾ അർഥസാന്ദ്രമായ , അനുഭവവേദ്യമായ ഒരു കാവ്യോക്തി വേറേതുണ്ട് !

മഴയിൽ മൂടിപ്പോകു-
ന്നിന്നെന്റെ വഴികൾ
മുന്നിൽ, പിന്നിൽ
[ സ്വന്തം ]



ഹൈക്കു എന്നാൽ ....

ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു.(Haiku) 17 മാത്രകൾ (ജപ്പാനീസ് ഭാഷയിൽ ഓൻജി ) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി (Masaoka Shiki) ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ (Kigo )എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി ( Kireji - cutting word") എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും.
മത്സുവോ ബാഷോ (ജനനം: 1644 – മരണം: നവംബർ 28, 1694) ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കവി ആയിരുന്നു. ജീവിതകാലത്ത് അദ്ദേഹം അംഗീകരിക്കപ്പെട്ടത് "ഹൈകായ് നോ രംഗ" രൂപത്തിലുള്ള കവിതകളുടെ പേരിലാണ്. ഇന്ന്, നൂറ്റാണ്ടുകളുടെ വിലയിരുത്തലിനുശേഷം ഹൈകായ് രൂപത്തിലുള്ള ഹ്രസ്വവും വ്യക്തവുമായ കവിതകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായി അദ്ദേഹം കണക്കാക്കപ്പെടുന്നു. മത്സുവോയുടെ കവിത രാഷ്ട്രാന്തരപ്രശസ്തമാണ്. ജപ്പാനിൽ അദ്ദേഹത്തിന്റെ കവിതകൾ സ്മാരകങ്ങളിലും ചരിത്രപ്രധാനമായ സ്ഥലങ്ങളിലും ആലേഖനം ചെയ്യുക പതിവാണ്.



80 പേജിൽ 250 നകം കവിതകളുടെ സമാഹാരമാണ് രാമകൃഷ്ണൻ കുമരനല്ലൂരിന്റെ ' അറിയാ പൂമണങ്ങളെ ' എന്ന കൃതി. കോഴിക്കോട് ഓഷ്യാനിക്ക് ബുക്ക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എല്ലാം തന്നെ എഴുതിയ ഉടനെ ഫേസ്‌ബുക്കിൽ കവി പോസ്റ്റ് ചെയ്തവയും അന്നന്ന് അത് വായനക്കാർ മനസ്സിൽ സ്വീകരിച്ചവയും ആണ്. ഇപ്പോൾ ഒന്നിച്ച് പുസ്തകരൂപത്തിൽ നമുക്ക് വായിക്കാൻ പാകത്തിൽ ഇതാ ... [ വില : 80 രൂപ