പ്രണയം

1.

അരുത്
...............
സ്കൂള്‍ വിട്ടുവന്ന കുട്ടി
തനിക്ക് കിട്ടിയ സമ്മാനങ്ങള്‍
ബാഗ്തുറന്ന് അമ്മക്കുമുന്നില്‍
ഒക്കെ വലിച്ചു വാരിപ്പുറത്തിട്ട്
നമ്മെ നോക്കി ചിരിക്കുന്നു .

പ്രണയികള്‍
അവരുടെ
സര്‍ഗവൈഭവങ്ങളും
അമ്മൂ, 'ഇതൊക്കെ ഇങ്ങനെ
വാരിവലിച്ച് പുറത്തിടണ്ട '
എന്നമ്മ പറയുന്നത്
അരുത് എന്ന അര്‍ഥത്തിലല്ല
സ്നേഹാധിക്യം കൊണ്ട് മാത്രമാണ്`. 

2.
നിഷാദന്‍
....................

നെറ്റിന്റെ ചില്ലകളില്‍
കൊക്കുരുമ്മിയിരിക്കുന്നവരെ
ഡിസ്കണക്ട് ചെയ്ത്
പാപമേല്‍ക്കുന്നത്
ഏതു പ്രൊവൈഡറാവും ?

3.

വില
.................
നമുക്ക് വിശ്വസിക്കാനാവില്ല
പൊട്ടിപ്പൊളിഞ്ഞ തകരപ്പാത്രങ്ങള്‍ക്ക്
കീറിപ്പോയ പുതപ്പുകള്‍ക്ക്
നരച്ച ആകാശങ്ങള്‍ക്ക് .......
ഇത്രവിലയുണ്ടെന്ന്
ഇത്ര വേണ്ടിയുണ്ടെന്ന്
ഇത്ര ലാവണ്യമുണ്ടെന്ന് ....
അതെ
അതറിയണമെങ്കില്‍
പ്രണയിക്കാന്‍ തുടങ്ങണം
അമ്മുവിനെ .

4
കാമ്യകം
.................
ഉടല്‍ച്ചന്തം കാമം
ഉള്‍ച്ചന്തം പ്രണയം
കാമ്യമേതുടലോ ഉള്ളോ
രണ്ടിലേതെങ്കിലും ശുഭം

5.
നക്ഷത്രങ്ങള്‍ ഉണ്ടാവുന്നത്
......................
നമ്മള്‍
പക്ഷികളെ കൂട്ടിലിട്ടു വളര്‍ത്തുന്നു
നക്ഷത്രങ്ങള്‍
പ്രണയിനികളെയണ്` കൂട്ടിലിട്ടു
വളര്‍ത്തുന്നത്
അവ പിന്നെ
നക്ഷത്രങ്ങള്‍ക്കൊപ്പം
കൂട്ടുകൂടി
നക്ഷത്രങ്ങളാവുന്നു.

6.

മിന്നും നക്ഷത്രജാലം നിരവധി , വിടരും പുഷ്പജാലം
അഭൗമം
ചന്തം ചിന്നും വസന്തം അരികില്‍ കിളിമൊഴിദ്ധൂര്‍ത്ത്
സ്നേഹോപചാരം
എന്നാലും തെല്ലുമിപ്പോളവയിലൊരു രസം
തെല്ലുമില്ലാതെയല്ലോ
കേള്‍പ്പാന്‍ കാതോര്‍പ്പു നിത്യം അകലെയൊരു വെറും മൂളല്‍
... നീ മൂളിടുമ്പോള്‍

7. 
പുഴ കടക്കുമ്പോള്‍
................................................
നിലതെറ്റുന്ന ഒഴുക്കാണ്
കാല്‍ച്ചുവട്ടില്‍
[പക്ഷെ, അതറിഞ്ഞത്
നദികടന്നതില്‍പ്പിന്നെ ! ]
**
നദിയായിരുന്നല്ലോ
നിന്നെ മുറിച്ചുകടന്നത് !
എപ്പോഴും മുറിച്ചു കടക്കുന്നത്

8. 
പ്രണയവൃത്തം
..........
ലജ്ജാവിവശയായി
കാല്‍വിരല്‍കൊണ്ട്
പൂഴിയില്‍ വരച്ച വൃത്തം
ആദ്യം ഭൂമിയെ
പിന്നെ ആകാശത്തെ
സൂര്യചന്ദ്രന്മാരെ
കടലരികിനെ
കാലത്തെ
സ്വപ്നങ്ങളെ
കൃഷ്ണമണികളെ
ഹൃദയത്തെ ....
എല്ലാം
സരൂപമാക്കുകയായിരുന്നു

9.

ഹേ, ഡോക്ടര്‍
.............
പ്രണയം കാലത്തെ നിശ്ചലമാക്കുന്നുണ്ട്
എന്നും തുടങ്ങിയ പ്രായനിമിഷത്തില്‍
പ്രായം കൂടുകയേ ഇല്ല.
എന്നാല്‍
പ്രണയം നിലച്ചാല്‍
പ്രായം കുതിക്കും
അതുകൊണ്ട്
വാര്‍ദ്ധക്യം
ഒരു രോഗമല്ല
പ്രണയസ്തംഭനമോ
പ്രണയനഷ്ടമോ ആകുന്നു.

10.

ശരിക്കും
..........................
നീ ഉറക്കം
ഞാന്‍ കിടയ്ക്ക

11.

'വേണ്ടപ്പെട്ടവരെ ഏല്പ്പിക്കാന്‍
വാക്കിന്റെ കാതലില്‍
കവിതയുടെ കുരിശ് '

കാരണവും കാര്യവും
അവര്‍
കര്‍മ്മം സ്വയം 

 
12.

നീ കാല്‍പെരുവിരല്‍കൊണ്ട്
അമര്‍ത്തുക
എന്റെ
രഥചക്രങ്ങള്‍
ഒരുവിരലാഴം താഴട്ടെ !

ഞാന്‍ കിരീടിയും
ഇത് യുദ്ധഭൂമിയുമൊന്നുമല്ലെങ്കിലും

13.

യാത്ര
..................
നമുക്ക് യാത്രപോകാം
ശ്വേതനീലിമയാര്‍ന്ന കടല്‍ത്തീരങ്ങളിലേക്ക്
ഹരിതാഭമായ വനസ്ഥലികളിലേക്ക്
ഉത്തുംഗഗിരികന്ധരങ്ങളിലേക്ക്
നമുക്ക് യാത്രപോകാം
തുറിച്ചുനോട്ടമുള്ള ഗ്രാമങ്ങളിലേക്ക്
തലതാഴ്ത്തിപ്പോകുന്ന നഗരങ്ങളിലേക്ക്
ചുഴലികള്‍ പിളര്‍ക്കുന്ന മണലാരണ്യങ്ങളിലേക്ക്
....
നമുക്ക് യാത്രപോകാം
നിന്റെ കൈപ്പത്തി താലോലിച്ച്
നിന്റെ കാലടികളുടെ താളം ആസ്വദിച്ച്
നിന്റെ കിതപ്പും വിയര്‍പ്പും തണുപ്പിച്ച്
.....
എന്തെന്നാല്‍
ഏതുയാത്രയും
അനുയാത്രയാണ്`
നിന്നിലൂടെയും
എന്നിലൂടെയും .... 

14.

നല്ല ഉറക്കത്തിനെന്തുവഴി ?
ഉറങ്ങാതിരിക്കുക
നിന്നെക്കാത്ത്
പുലരുവോളം.






15.

ഗാര്‍ഹികം
....................
"അമ്മൂ, ണ്ടോ? “

ണ്ട്"
ണ്ട്..ണ്ട്"
'ണ്ടല്ലോ"
ണ്ടേ"
ണ്ടാവൂലോ"
"ണ്ടാവണല്ലോ"
ണ്ടാവാണ്ടരിക്കില്ല"
ണ്ടാവാണ്ടിരിക്കില്ലല്ലോ"
ണ്ടാവാണ്ടിരിക്കാന്‍ ന്താ?”
"ണ്ട് ച്ചാന്താ?”
ണ്ട് ച്ചാ ണ്ടാവും "
ണ്ടങ്കി ണ്ട് , ല്ലെങ്കി ല്ല്യാ"
ണ്ടോ... ല്യോ"
ല്യാ...ല്യാ"
ല്യാ"

16.
ഗോവ
..................
ഗോവ
160 ഡിഗ്രിയിൽ കാലകത്തി കിടക്കുന്ന
മദാലസ
കടൽ തീരത്ത്‌
കടൽജലം വീഞ്ഞാക്കുന്ന
മദദ്രവം
സ്രവിപ്പിക്കുന്നു
ഗോവ


17.
 അമ്മിഞ്ഞ ഞെരിയും മട്ടിൽ നിന്നെക്കെട്ടിപ്പിടിപ്പു ഞാന്‍
കിനിയും വെൺ മുലപ്പലാൽ നനവൂ നിന്റെ കഞ്ചുകം
(വെണ്മണി മട്ട്‌)
നനഞ്ഞ മാറിടത്തിൽ ഞാൻ മുഖമാഴ്തിയിരിക്കവെ
കൊതിപ്പിക്കുന്നുകൈക്കുഞ്ഞായ്‌ കവിതേ , സർഗ്ഗഭാവന!
ആർദ്രമായ്‌ രമ്യമായ്‌ പൊങ്ങും കാവ്യാലാപന സൗഭഗം
നിഞ്ചുണ്ടിൽ ഉമ്മവെക്കുമ്പോൾ ഉറപൊട്ടുകയല്ലയോ !
വിപിനം ഭ്രാന്തമാകാശം സമുദ്രം പൂക്കടമ്പുകൾ
നിന്റെ കൈവിരലിൻ തുമ്പിൽ തൊട്ടു മന്ദ മുണർന്നിടും
വാക്സമേത രതോൽഭൂത സുസ്പഷ്ടാക്ഷര സഞ്ചയം
പിറക്കുന്നു നെഞ്ചിനുള്ളിൽ അമ്മിഞ്ഞപ്പാലിനൊപ്പമായ്‌


18.
ഈ മഹാനഗരത്തിൽ നിന്റെ കൈക്കുള്ളിൽ
ചൂടുമീമ്പിയെൻ വിരൽകുഞ്ഞുങ്ങൾ രസിക്കുന്നു
ഇവിടെ വിനായകർ നമുക്കു വഴിനീളെ സൗഭഗ്യം ചൊരിയുന്നു
വിഘ്നങ്ങളൊഴിക്കുന്നു
ഏതുമുക്കിലും മഹാ'ഗൺപതി' പ്രതിമകൾ
സുരതോത്സുകം 'ലീലാ'കേളിക്കു വിളിക്കുന്നു
നമിക്കൂ വിഗ്നേശ്വര രൂപങ്ങൾ സൗമ്യാത്മികേ,
പുണരാം നമുക്കിവർ കാണവെ സ്നേഹോദാരം


19.
മോതിരവിരലിന്മേൽ ഭദ്രേ
നീ ദംശിച്ചിറങ്ങവേ
കളകൂടാംഗുലീയത്താൽ
നീലകണ്ഠോപമം വിരൽ
നീലിച്ച വിരലാലിന്നു
തൊടുന്നു വിഷകന്യകേ
.
തിരയുന്നു വിഷം നിന്നിൽ
എവിടെ ഗുപ്തമെന്നുനാൻ
സ്തന നാഭീ രതസ്ഥന
ജഘനോരുക്കളിൽ സ്വയം
കാൽ വണ്ണകളിലൊ മന്ദം
ഞെരിയും ഞെരിയാണിയോ
പാദങ്ങൾ അടിവെപ്പിന്റെ
സുപ്തസ്വര ലയങ്ങളോ
.
അറിയാമെന്ന നാട്യത്തിൽ
മ ന്ദൻ ഞാൻ തുടരുന്നുവോ
അറിയാതാകുമോ എന്നിൽ
ഊറിക്കൂടുന്ന ലാവയെ


20.
ഞാൻ നിന്റെ കാൽ വിരലിൽ തൊട്ടാൽ
പകരം നീയെവിടെ തൊടും?
നീ .....
നിന്റെ കാൽ വണ്ണയിൽ തൊട്ടാൽ
നീ..
തുടയിൽ തൊട്ടാൽ
... ഇൽ
ശിശ്നത്തിൽ തൊട്ടൽ പകരം  നീ...
നാഭിയിൽ സ്തനങ്ങളിൽ
കീഴ്ചുണ്ടിൽ
നാവിൽ മൂക്കിൽ നെറ്റിയിൽ നെറുകയിൽ
എനിക്കറിയാം പ്രിയേ
നീ എപ്പോഴും
കളിയിലും അല്ലാതെയും
തൊട്ടുകൊണ്ടിരിക്കുന്നത്‌
എന്റെ മാറിലാകുന്നു
ലാക്ക്‌ ഹൃദയവും


21.
ഈ മഹാ തുരങ്കങ്ങളിൽ
ശ്വസിക്കുന്നൂ നിന്നുടെ ഗന്ധം
കൂടെക്കിടക്കും പോലെ
ഒലിപ്പൂ മദദ്രവം കാവ്യ സൗഭഗാമോദം
ഇരുളിൽ പരസ്പരം മുഖശ്വാസത്തിൽ
കേൾപ്പൂ ഹൃദയമിടിപ്പായി
നിന്നുടെ രാഗവേശം

22.
നിനക്കു സ്ഖലിക്കുന്നൂ കവിതക്കൊഴുപ്പ്‌
എനിക്കു രുചിക്കാൻ
സ്നിഗ്ധമായി തുടകളിലൂടെ
ഇരുളിൽ വിവസ്ത്രയാല്ലല്ലോ നിറയുന്ന
കാവ്യദീപത്തിന്‍  മധുര്യങ്ങളെമ്പാടും തൂകി
വിഷകന്യകേ നിന്റെ ദംശനമെന്നെ
നീലകണ്ഠനയ്‌ മാറ്റീടുന്നു
കാകോളം കവിതയായ്‌ മാറുന്നു
തുടികൊട്ടി നിൽക്കുന്നു രുദ്രൻ
നിന്റെ സംഭോഗ ക്കിടക്കയിൽ
ഭദ്രമായ്‌ മുറുക്കനെ പിടിയ്ക്കൂ,  നാദാത്മികേ,
കക്കണം വിഷമെല്ലം നിന്നുടെ യുദരത്തിൽ
പാർവ്വതീ, അഹം ശിവം
സുന്ദരം നിനക്കുള്ള
കവിത നടനങ്ങൾ
സത്യമായ്‌ തീർന്നാവൂ താൻ


23.
നീ എന്നെ തൊടുന്നത്‌ എവിടെയാണു
എവിടെയാണെങ്കിലും
ലാക്ക്‌ ഹൃദയം തന്നെ
സ്ഖലിക്കുന്നത്‌ വാക്ക്
ശുക്ലവർണ്ണമാർന്ന പ്രിയമൊഴി
നിന്റെ സ്തനങ്ങളിൽ അഭിഷേകം
രോമാവലി യിലൂടെ
നാഭിയിൽ നിറഞ്ഞ്‌
ആഴങ്ങളിലേക്ക്‌
അർത്ഥസാന്ദ്രമായ്‌
കുതികുതിക്കുന്ന ലാവ
മഹാവിസ്പോടനങ്ങളിലേക്ക്‌
സുരത വിദ്യയിൽ സാന്ദ്രം


24.
ഇന്നലെ കവിതയുടെ മഹാസ്പോടനം
ഓരോ തുരങ്കങ്ങളും ഉറപൊട്ടിച്ച
ആദിമഗുഹാബോധങ്ങൾ
വന്യമം രതി ഹർഷങ്ങൾ
സുപ്തിയിൽ ജലഭൂപടം
തളർന്നു നീയുറങ്ങുന്നു
നിന്നിൽ ഞാനും സമാപ്തിയിൽ
എഴുന്നേൽക്കുന്നു ജീവന്മാർ
വീണ്ടും വീണ്ടും പ്രലോഭിനി
നീ സ്ഥിതി  ഞാൻ സ്ഥാണു
പാർവ്വതി , കവിതാമയി !


25.
കേരളം 
...............
പുരുഷ കടാക്ഷ പൂക്കളുടെ കൂമ്പാരത്തിൽ നിന്ന്
കുണുങ്ങി പുറത്തു കടക്കുന്ന
ഗ്രാമീണ സുന്ദരി
കേരളം
ഗോവക്ക്‌ അമ്മായി


26.
യാത്ര
...........
ഗുജറാത്തില്‍
മുംബയില്‍ ഡല്‍ഹിയില്‍
രാജസ്ഥാനില്‍
അബുദാബിയില്‍
നാട്ടിന്‍ തെരുവിലൂടെ നാം  നടന്നു പോകുന്നു.
അപ്പോള്‍ അവിടെ
ചവിട്ടേല്‍ക്കുന്ന ഭൂമിയും 
ഞെരിയുന്ന പുല്ലും 
തണല്‍ മരവും 
ആകാശഭംഗികളും 
എല്ലാം 
തിരുവാഴിയോട് ചെര്‍പ്ളശ്ശേരി വഴി
അമ്പലപ്പാറ ഒറ്റപ്പാലം  വഴി  
ആദ്യമായിട്ടാണെന്ന ഉറപ്പിലും 
മനസ്സ് പറയുന്നു... ഈ വഴി വന്നതല്ലേ നമ്മള്‍ !
ഈ മരക്കുറ്റിക്കരികില്‍ ഇരുന്നിട്ടുണ്ടല്ലോ
ഈ കല്ലില്‍ കാലുതട്ടിയിട്ടുണ്ടല്ലോ
ഈ തണലുകളില്‍ ഇരുന്നിട്ടുണ്ടല്ലോ
.......
ഒട്ടും  അപരിചിതമല്ലെന്ന തോന്നലില്‍
ഹൃഷ്ടനായ് കൂടെ നടക്കുന്ന നിന്നുടെ
കൈയ്യില്‍ വിരലുകള്‍ ചേര്‍ക്കുന്നു
കിനിയുന്ന രാഗവേഗങ്ങളില്‍
വഴികളില്‍ ഊയലാടുന്നു മനസ്സും 
ഇതതുതന്നെയല്ലയോ? അല്ലയോ?
...
നീയൊന്നു മൂളുന്നു
അതുകൂടി ചേരുന്ന യാത്രയില്‍
ഇല്ല വഴികള്‍ക്കു വൈവിധ്യ
മെല്ലാ മൊരുവഴി
ഒരേവഴി .... പിന്നെ നാം 
സ്നേഹോപചാരങ്ങളില്ലാതെ
യാത്ര നിറുത്തുന്നു
പരസ്പരം  പാതയും  യാത്രികനു
മൊന്നായ് ചമയുന്നു.


27.
മൂന്നു കാലടിവെപ്പില്‍
വിശ്വം  മുഴുവനും  അളന്ന വാമനനില്‍
അത്ഭുതമേതുമില്ല!
ഒരല്പ്പ വാങ്മയത്തില്‍
നീയെന്നെ
ആസകലം  അളന്നെടുത്തില്ലേ !


28.
 വേണ്ടപ്പെട്ടവളുടെ
ഒരു വെറും മൂളല്‍ മതി
ഒരു കാവ്യം  മുഴുവനറിയാന്‍


29.
നിന്റെ കാല്‍പെരുവിരലില്‍
തിരിയുന്ന ഭൂമി ഞാന്‍
നീയാകാശവും.


30.
 ഇനി
സ്പര്‍ശനം  പാപമോചനം 
കവിതയുടെ പാപത്തില്‍ നിന്ന്


31.
"നീ ഒറ്റക്ക് വരൂ "എന്നു പറഞ്ഞിട്ട്
വാക്ക്, നോക്ക്, കേക്ക്, ത്വക്ക്, മൂക്ക് , നക്ക്
എന്നിങ്ങനെ ആള്‍ക്കൂട്ടമായാണൊ വരവ്? 


32.
ഞാന്‍ നിന്നെ സര്‍വേന്ദ്രിയങ്ങളിലും 
തൊടുന്നു
നീയോ ഹൃദയം  ലാക്കാക്കി
എന്റെ നെഞ്ചിലും !


33.
കാമിനിയെ എവിടെ ഉമ്മവെക്കണം?
സംശയമെന്ത്?
ആര്‍ദ്രതയാര്‍ന്ന ചുണ്ടില്‍ !
ഒരു കവയിത്രിയെ
എവിടെ ഉമ്മവെക്കണം ?
സംശയമെന്ത്?
ഊഷരമായ ചുണ്ടില്‍ നിന്നു
പൊടിയുന്ന വാക്കില്‍ !
വാക്കുകള്‍ ഉറഞ്ഞുകൂടുന്ന
ഗാലക്സിയില്‍ !


34.
പെണ്ണെഴുത്ത്
..................
അമ്മു കവിതയെഴുതുകയാണ്`
കിടക്കയില്‍ കമിഴ്ന്ന് കിടന്ന്
തലയുയര്‍ത്തില്‍
മുന്നിലെ തെളിക്കടലാസില്‍
മഷിപ്പേനകൊണ്ട്....
ഒറ്റക്ക് ഒറ്റക്ക് .....

അമ്മൂ ചായയില്ലേ ?
ഗൗളിവാലുമുറിച്ചിടും  പോലെ
എഴുതിയ കടലാസ് ചുരുട്ടിയെറിഞ്ഞ് ...
ദാ..ദാ...

ഇപ്പോള്‍ അമ്മു അറ്റ ഗൗളിവാല്‍
തിരിഞ്ഞുനോക്കുന്നില്ല.
കമിഴ്ന്ന് കിടന്ന് എഴുതുകയാണ്`...
അമ്മേ ദെന്താ?  ന്ന് മകന്‍
അടുത്തുവരുന്നു...
കുഞ്ഞിനെ പിടിക്കാന്‍ വരുന്നവര്‍ക്കെതിരെ
ഈറ്റുപുലിയെപ്പോലെ
കവയിത്രി ചീറുന്നു...
എഴുതിയപേജ് കീറിച്ചുരുട്ടുന്നു....
ദാ...ദാ...

ഇപ്പോള്‍ അമ്മു പെറ്റെഴുന്നേറ്റ പശു
കുഞ്ഞിനെ നക്കിത്തോര്‍ത്തി
വെടിപ്പാക്കുന്നു.
കിടക്കയില്‍ മലര്‍ന്നുകിടക്കുന്നു
എഴുതിയ കവിത മാറില്‍ വെച്ചിരിക്കുന്നു
ഓമനിച്ച് മെല്ലെ മൂളുന്നു..

പക്ഷെ, കവിത മെല്ലെ എഴുന്നെറ്റ്
അര്‍ഥഗൗരവത്തോടെ
അകന്ന് പൂമുഖത്തുചെന്നിരുന്ന്
അമ്മൂ ചായയില്ലേ .....
........
അമ്മൂ കിടക്കാറായില്ലേ....
എന്നു ചോദിക്കുന്നു.

ഇപ്പോള്‍ അമ്മു കിടക്കയില്‍
മുന്നില്‍ കടലാസ് നിവര്‍ത്തി
പേനത്തുമ്പിളക്കി 
കമിഴ്ന്ന് കിടക്കുന്നു.


35.
ഒറ്റക്കെന്ത് ഓണമൂണ്`?
വെക്കാന്‍ വിളമ്പാന്‍ നീയല്ലെങ്കില്‍
[അതെ]
ഏതോണത്തിനും 
തിരുവാതിരക്കും 
പെരുന്നാളിനും 
ഉണ്ണുന്നത്
നിന്നെത്തന്നെയാണല്ലോ !


36.
ഇക്കുറി ഓണത്തിന്ന് പൂക്കളമിടാന്‍
എനിക്കേറെ പണിപ്പെടേണ്ടിവന്നില്ല !!
കര്‍ക്കിടകത്തിലെ തിരുവോണം  മുതല്‍
മുറ്റം  മെഴുകി പൂവിടാന്‍ തുടങ്ങി
[ഏതാണ്ട് അന്നാണല്ലോ നിന്നെ കണ്ടത് ! ]
കണ്ടമാത്രയില്‍  ഒരു ചെറിയ ചെമ്പരത്തിപ്പൂവ്
ചുവന്ന പാവാടക്കാരി!
പിറ്റേന്ന് നീലശ്ശംഖുപുഷ്പം 
വിഷം  തിന്ന നീലകണ്ഠന്റെ അടയാളം 
പിറ്റേന്ന് നീര്‍മാതളപ്പൂവ്വ്
പിറ്റേന്ന് 
'ലീല'യുടെ വനജ്യോത്സ്ന
[ദീര്‍ഘാപാംഗന്റെ കുളമ്പടിയില്‍ അല്പ്പം  ചതഞ്ഞത് !]
പിന്നെ മുക്കുറ്റി
മല്ലികയും  ചെണ്ടുമല്ലിയും [തമിഴ്ച്ചന്തം  ]
പിച്ചകം  പാരിജാതം 
വെള്ളശ്ശംഖുപുഷ്പം 
[വിഷമിറക്കുന്ന ഔഷധം  ]
കരിംകൂവളം
എള്ളിന്‍ പൂ തൊട്ടാവാടിപ്പൂ ചെട്ടിപ്പൂവ്വ്
നിലപ്പനയുടെ കുഞ്ഞുപൂവ്വ് [നിന്റെ നഖം  തട്ടി വിരിഞ്ഞത് ]
അശോകം 
[അശോകപ്പൂവ്വ് കിട്ടിയത് സുന്ദരിയുടെ കാല്‍ചവിട്ടേറ്റ
അശോകത്തില്‍ നിന്ന് !]
മുല്ല [ അത്ര വിരിയാത്ത മൊട്ടുകള്‍ ]
മത്തന്‍ പൂവ് കുമ്പളപ്പൂവ്  തെച്ചി പൂവാംകുരുന്നില
വെണ്ടപ്പൂക്കള്‍ [ അതെ, Ladies fingur ന്റെ ]
ജലചിത്രത്തിലെ ആമ്പല്‍
വിരിഞ്ഞ വെള്ളത്താമര [ കയങ്ങളില്‍ ഇറങ്ങി അറുത്തെടുത്തത് !]
കാല്പ്പാദപൂക്കള്‍ [ കല്പ്പപാദപ്പൂക്കള്‍ തന്നെ ]
നാഭിക്കുഴിയില്‍ നിന്ന് ഉയിര്‍ക്കുന്ന
രോമാവലിയുടെ അറ്റത്ത്
ഒരു ഞെട്ടില്‍ വിരിഞ്ഞ
രണ്ടു ചെന്താമരകള്‍
ആകാശകുസുമം  [ ചില ദിവസങ്ങളില്‍ ]
നീലക്കടമ്പിന്‍ പൂവ്വ്
കൃഷ്ണകിരീടം  [ മഹാബലിക്ക് ]
സൗഗന്ധികം 
ഇന്ന് തുമ്പ
നോക്കൂ ,
ഇപ്രാവശ്യം  എനിക്ക് പൂക്കളമൊരുക്കാന്‍
ഏറെ പണിപ്പെടേണ്ടിവന്നില്ല. !!!!


37.
കവിതയെഴുത്തും  വാസ്തുവിദ്യയും  സമാനതകളുള്ളത്
ഗുഹകള്‍ [ അയ്യപ്പന്‍ ]
ചെറുകൂരകള്‍ [കുഞ്ഞുണ്ണി]
ഒറ്റപ്പുരകള്‍ [വൈലോപ്പിള്ളി]
നാലുകെട്ടുകള്‍ [വാത്മീകി ]
എട്ടുകെട്ടുകള്‍ [കാളിദാസന്‍ ]
പതിനാറുകെട്ടുകള്‍ [വ്യാസന്‍]
കൊട്ടാരങ്ങള്‍ [ ഉള്ളൂര്‍ , കേരളവര്‍മ്മ ]
ബംഗ്ളാവുകള്‍ [ആശാന്‍ ]
നിലനിലയായി ഫ്ളാറ്റുകള്‍ [രാമചന്ദ്രന്‍ , കുഴൂര്‍ ]
വില്ലകള്‍ [ഒ.എന്‍.വി , വള്ളത്തോള്‍  ]
ഹോട്ടലുകള്‍ [ വിനയചന്ദ്രന്‍ , അയ്യപ്പപ്പണിക്കര്‍ ]
സ്റ്റാര്‍ ഹോട്ടലുകള്‍ [ രാജീവന്‍, വിവര്‍ത്തനങ്ങള്‍ ]
കല്ലും  മണ്ണും  ഓടും  സിമിന്റും  കമ്പിയും....
എല്ലാം  ആള്‍പ്പെരുമാറ്റമുള്ളവ
കലവറകളിലും  പത്തായങ്ങളിലും 
അര്‍ഥം  നിറഞ്ഞവ
നന്നായി കെട്ടിപ്പടുത്തവ
മതിലും  വേലിയും  ഇല്ലാത്തവ / ഉള്ളവ
ഭൂമികുലുക്കങ്ങളില്‍ പോലും  ഇളകാത്തവ
നമുക്ക് പാര്‍ക്കാനുള്ളവ !


38.
വിരുന്നുപോക്ക്
......................
വിരുന്നുപോകുന്നതിന്റെ
 മുന്നൊരുക്കത്തിരക്ക്
ചെല്ലാനുള്ളതിരക്ക്
ചെന്നാലൊരുക്കത്തിരക്ക്
പരിഭവത്തിരക്ക്
സ്നേഹാദരത്തിരക്ക് 
കാപ്പിത്തിരക്ക്
ഊണുതിരക്ക്
വര്‍ത്താനത്തിരക്ക്
ഇരിക്കാന്‍
നില്ക്കാന്‍
ഒരുങ്ങാന്‍
മടങ്ങാന്‍ തിരക്ക്
മടങ്ങാനുള്ള മുന്നൊരുക്കത്തിരക്ക്
മടക്കത്തിരക്ക്
വിരുന്ന് കഴിഞ്ഞതിന്റെ തിരക്ക്
.....


39.
മേക്കപ്പ്
................
ഈ ചറപറ മുടിയൊന്ന് ഒതുക്കാം  ആദ്യം 
ഒരല്പ്പം  മുറിക്കാം  , സ്പാമിക്കാം 
മുഖം  വിവിധ പാക്കുകളാല്‍
മിനുപ്പിക്കാം, തിളക്കാം  , രോമരഹിതമാക്കാം 
പുരികം  ഒറ്റവരയാക്കി ഒതുക്കാം 
കഴുത്തില്‍ നൂലുപോലൊരു ആഭരണം  നന്നാവും 
കൈത്തണ്ടകള്‍ മിനുക്കാം  നഖങ്ങളില്‍ നിറം  ചാര്‍ത്താം 
തുടകളിലെ കാല്‍ത്തണ്ടകളിലെ
പഴയ സെല്ലുകള്‍ ഉരച്ചുകളയാം 
തണുപ്പും  മിനുസവുമുള്ളതാക്കാം 
കാല്പാദങ്ങള്‍ തേച്ചു വെളുപ്പിക്കാം 
നഖങ്ങള്‍ ഷേപ്പാക്കി നിറമിടാം 
ഈ ചെരിപ്പ് സൂട്ടല്ല
മടമ്പ് ഉയര്‍ന്ന് നില്ക്കണം 
എന്നാലേ കാല്‍വണ്ണക്ക്
ഭംഗികിട്ടൂ ..
കാല്‍മുട്ടുകള്‍ ചന്തം  വെക്കൂ
തുടകള്‍ മുറുകൂ
ജഘനം  ഇളകൂ
ഉടുപ്പ് അനുയോജ്യമാവണം ഇതിനൊക്കെ
ഇനി നീ
മുന്നോട്ടുപോകൂ...
ഒട്ടുമേ നീയല്ലാതെ
മറ്റൊരുത്തിയായ് ....
എന്തൊരു ചന്തം  !


40.
അവിട്ടം 
ഓണപ്പൂക്കളുടെ മടക്കഘോഷയാത്ര
outing ?


41.
ഓണസ്സയുണ്ട് എണീക്കുമ്പോള്‍
[നിന്റെ] കീഴ്ചുണ്ടില്‍
മധുരത്തിന്റെ ഒരിറ്റ് ....


42.
ശ്ളോകം 
..................
കണ്ടോരുണ്ടോ , കരുത്താര്‍ന്നൊരുകതിര്‍ മണിയെ ,
വനത്തിങ്കലാരനു -
മുണ്ടാരാനോ കണ്ടു  വാനസ്ഥലികളില്‍ മനമോരുന്ന 
ഹംസത്തിനേയും.
കണ്ടോരുണ്ടൊ, പിടിക്കാന്‍ കവിതയുടെ മനോരാജ്യ 
തുമ്പിക്കുപിന്പേ
മണ്ടും  പെണ്‍കുട്ടിയെ , ത്തന്‍ കവിതയില്‍ വിരിയിക്കുന്ന
സ്വേദാംബുദത്തെ.

43 

നീ മറഞ്ഞു നില്‍ക്കുമ്പോള്‍
ഞാന്‍ നില്‍ക്കുന്നത്
മുള്‍മുനയില്‍ .
[കവിതയല്ല ]


44

പ്രണയനിവേശനത്തിന്ന്
കുറുക്കുവഴികളില്ല.
ഭാഷണം എഴുത്ത് മൗനം
ഒന്നും വഴിതുറക്കുന്നില്ല .
നോട്ടം സ്പർശം സംഗം
എന്നിവയും വഴിയല്ല
സമ്മാനം പ്രലോഭനം പ്രഹർഷണം
എന്നിവയും
അവളിലെത്താനുള്ള ഒരേ ഒരു വഴി
അവനിലെത്താനുള്ള ഒരേഒരു വഴി
പ്രണയാർദ്രമായ ഹൃദയം
കൈവെള്ളയിലെടുത്ത്
കുട്ടികൾ പന്തുരുട്ടും പോലെ
അവളിലേക്ക് / അവനിലേക്ക്
മെല്ലെ ഉരുട്ടിവിടുക
അപ്പോൾ നീലനിറത്തിലുള്ള
ഒരു രേഖ
വഴിയടയാളമായി
സ്ഥലകാലങ്ങളിൽ ഒതുങ്ങാതെ
ഞാൻ / നീ കാണും.
അതിലൂടെ നടന്നുവരുന്ന
എന്നെയും / നിന്നെയും .

45
കാമിനിയെ
ആലിംഗനം ചെയ്യുമ്പോൾ
അതമർത്തിത്തന്നെ വേണം
ശ്വാസം മുട്ടിക്കണം
അവളെയല്ല
അവനവനെ !

46
 
പ്രണയത്തിന്റെ വാമൊഴി യൊക്കെ
ചുണ്ടുകളിൽ ചുണ്ടുകൊണ്ട്
വരമൊഴിയാക്കുകയാണല്ലോ
ചുംബനം !

47 
ഭിന്ന വ്യവഹാരം
......................................................
പ്രണയകാവ്യങ്ങൾ രചിക്കുന്നത്
പ്രണയിനിയുടെ ചുണ്ടിൽ
ചുണ്ടുകൊണ്ട്
ചിത്രം മാറിലോ വാരിപ്പുറത്തോ
വിരലുകൾ കൊണ്ട്
നൃത്തം പാദങ്ങളിൽ
പാദങ്ങളാൽ
ശില്പ്പങ്ങൾ
അവളുടെ അടിവയറ്റിൽ !


48
കവിയിത്രിയുമായി
രമിക്കുമ്പോൾ
തീർച്ചയായും
അവളെ വിവസ്ത്രയാക്കരുത്.
ഒരു നേരിയ നിശാവസ്ത്രം
കവിതയുടെ ഉള്ളിലേക്കുള്ള വായന
സാധ്യമാക്കുന്നത്
[അകാംക്ഷയാണെങ്കിലും ]
ചെറുതല്ല !

49 
 
കവിത വായിക്കുന്നവളെ / വനെ
കുറിച്ചുള്ള പരിഗണനയാണ്`
കവിതാരചനക്കുള്ള ഊർജം
സുഭഗരതിസാഫല്യം പോലെ !

50 
 
മാസ്റ്റർപീസുകൾ സൃഷ്ടിക്കാനാവുന്നത്
പ്രണയ നിമിഷങ്ങളിൽ മാത്രം
പ്രണയനിമിഷങ്ങളോ
അവ ആസ്വദിക്കപ്പെടുമ്പോഴും.
അതുകൊണ്ടാണല്ലോ
ഞാൻ നിന്നെ ഇങ്ങനെ
ദശമുഖങ്ങൾ കൊണ്ടും
വിംശതിഹസ്തങ്ങൾ കൊണ്ടും
പിടിച്ച് കടിച്ചുപറിക്കുന്നത് !


51 
എഡിറ്റിങ്ങ്
...........................
ഒരു കവിത ഒരിക്കൽ മാത്രം
എഴുതിപ്പോകുന്നതാണ്`.
സ്‌‌ഖലിതബീജം പോലെ
എഴുതിക്കഴിഞ്ഞുള്ള എഡിറ്റിങ്ങ്
[വെറും മോഹം മാത്രം ]
പുനർ ഭോഗം പോലെ
മറ്റൊരുകവിത എഴുതുന്നൂ
എന്നേയുള്ളൂ. !
അതൊരിക്കലും ആദ്യ സുരതത്തെ
സ്പുടം ചെയ്യുന്നില്ല. !

52 
കുറുക്കന്റെ കല്യാണം
...................................
അമ്മു
ഉണങ്ങാനിട്ട തുണികൾ
മഴപ്പേടിയിൽ വാരിയെടുക്കാനായി
പുള്ളിപ്പാവാടയും എടുത്തുകുത്തി മുറ്റത്തിറങ്ങി.
അവളെക്കണ്ടപാടെ കൊതിതോന്നി
നനുത്ത ഒരിടിവെട്ടി
മേഘം ഇളകി.
അതോടെ മേഘമ്പോലുമറിയാതെ
മഴ കോരിയൊഴിഞ്ഞു.
അമ്മു പേമാരിയിൽ കുതിർന്നു.

മഴയിൽ കുതിർന്ന അമ്മുവിനെ
മേഘപ്പിറകിൽ നിന്നുകണ്ട വെയിൽ
നനുത്ത ഒരു നിശ്വാസം വിട്ട്
ഇളകി നിന്നു ഇളിച്ചു.
മഴയും വെയിലും കൂടി അമ്മുവിനെ
പൊതിഞ്ഞനേരത്ത്
കുറുക്കൻ അവളെ കല്യാണം കഴിച്ചു !


53 
 
വിവാഹവും വിരുന്നും കഴിഞ്ഞ്
മുറ്റത്തിട്ട പന്തലഴിച്ച്
വൃത്തിയാക്കുമ്പോൾ
ഉത്തരക്കൂട്ടിൽ നിന്ന്
ഉണങ്ങിയ ഇലയിൽ ഭദ്രമായ
ഒരു ചെറിയ പൊതി കിട്ടി .
തുറന്നുനോക്കിയപ്പോൾ
അതിൽ തുടിക്കൊന്നൊരു
പെൺ ഹൃദയമായിരുന്നു !

54 
നിന്നെ പരിചയപ്പെട്ടതുമുതൽ
സ്വപ്നദർശനം ഉറക്കത്തിലല്ല ;
ഉണർന്നിരിക്കുമ്പോഴാണ്`.
അത് എഴുത്തായും
കവിതയായും
ഉരുവപ്പെടുന്നു !
നീയാകട്ടെ
ഈ കവിതകൾ
വായിച്ച് വായിച്ച്
ഉറക്കങ്ങളിൽ സ്വപ്നങ്ങൾ
സ്വയം നെയ്യുന്നു

55 

നവരാത്രി കുറിപ്പുകൾ
......................................................
1

പുസ്തകങ്ങളും
അക്ഷരങ്ങളും ഒക്കെ
പ്രാർഥനയിലാണ്`.
പുതിയ വായനകൾക്കും
പുതിയ പദാവലികൾക്കും
നിറഞ്ഞ അർഥഭാവങ്ങൾക്കും
വേണ്ടിയുള്ള പ്രാർഥന .
നീയാണ്` അനുഗ്രഹിക്കേണ്ടത്
നീയാണല്ലോ വായനക്കാരി
നീയാണല്ലോ എഴുതുന്നതും !

2.
നിന്റെ മുലകളിൽ ചുരക്കുന്നത്
..........................................................
ഒന്നിൽ പാട്ട്
മറ്റേതിൽ കവിത
മാറിമാറിക്കുടിച്ച കുട്ടി
വളർന്നത്
എഴുത്തിലേക്ക്
മുലപ്പാലനുഭവ
ഓർമ്മക്കുറിപ്പുകൾ
അതാകട്ടെ
ദുരിതപർവങ്ങൾ
സുഖദഖണ്ഡങ്ങൾ
സനാതന ജന്മ
സ്‌‌ഖലിത ചിന്തകൾ .....
മധുരമില്ലാത്ത
അഗേയകമായ
അമൃതമല്ലാത്ത
കടും കുറിപ്പുകൾ .

3.
എഴുത്തിനു മുന്നിൽ
നീ ചമ്രം പടിഞ്ഞിരുന്ന് പ്രാർഥിക്കുമ്പോൾ
ഞാൻ കാണുന്നത്
നിന്റെ തുടകളിലേക്ക്
പിറന്നു കയറുന്ന കുഞ്ഞുങ്ങളെ
അവരെ ഞാൻ വാരിയെടുത്ത്
വായിക്കുന്നു .
4.
പുലയാടിപ്പെണ്ണ്
..........................................
നിന്റെ
മക്കളൊക്കെ
ജാരസന്തതികളാകുന്നു.
ഒളിവിലും തെളിവിലും [നിനക്ക് ]
അന്യസ്ത്രീപുരുഷന്മാരുടെ
സംസർഗം മൂലം
ലഭിച്ച അനുഭവ ബീജങ്ങൾ ..
വികാരങ്ങളിൽ സ്പുടം ചെയ്ത്
നിന്നെ ഗർഭിണിയാക്കുന്നു
ആണായും പെണ്ണായും
ജനിക്കുന്ന കവിതകൾ !
നിന്റെ സൃഷ്ടികൾ !

5

ഇഷ്ടം
..........................................

നീ എനിക്ക് നീട്ടുന്ന
ഒരു മിഠായി / ഒരു മുന്തിരി / മദ്യം
അതല്ല എനിക്ക് മധുരം നൽകുന്നത്
നിന്റെ കൈവിരലുകളുടെ വിന്യാസം
ചുണ്ടുകളിലെ പുഞ്ചിരി
കണ്ണുകളുടെ തിളക്കം
സാമീപ്യം
ചെരിഞ്ഞുള്ള നിൽപ്പ്
നിശ്വാസത്തിന്റെ ഊഷ്മളത
ഹൃദയനാദം
കൈത്തണ്ടയിലെ നനുത്ത
രോമങ്ങൾക്കടിയിലെ വിയർപ്പുമണം
അടിവയറ്റിലെ അനക്കം
പാദങ്ങൾക്കടിയിൽ
ഞെരിയുന്ന നിശബ്ദത
അവയാണെനിക്ക് മധുരം നൽകുന്നത്
അപ്പോൾ മിഠായി
''ഇഷ്ട'' മാവുന്നു !!


56
വിരഹം  കവിതകൾ
.............................................

1.

അന്യനുതകി....
............................
സ്തന ലിംഗ യോനികൾ
അവനവനു വേണ്ടിയല്ല
അന്യനുതകുന്നവമാത്രം
നാം പരിപാലിക്കുന്നു
സസ്നേഹം.
രഹസ്യമാക്കിവെക്കുന്നു
സസൂക്ഷ്മം
അപരസുഖമാത്രാവയവങ്ങൾ !

2.
അന്യസംഗം
..........................
നദിയിലോ കിണറ്റിൻകരയിലോ
ഷവറിലോ ടബ്ബിലോ
നീ സ്നാനം ചെയ്യുന്നു .
നിന്റെ മേനിയിൽ
ശിരസ്സുമുതൽ കാല്പാദങ്ങൾവരെ
തൊട്ടുലഞ്ഞുപോകുന്ന
സ്നാനജലം
നിന്നെ കെട്ടിപ്പിടിച്ച്
കുളുർപ്പിക്കുന്നു
ഉള്ളും പുറവും
നിറഞ്ഞുകവിയുന്നു
ഒലിച്ചുകൊണ്ടിരിക്കുന്നു
ജലനിയമങ്ങൾ വിട്ട് ഒഴുക്ക്
ഒരിക്കലും നിന്നെ വിട്ടുപോകുന്നില്ല .
കുളിച്ച് തോ‌‌ർത്തിയെന്നാലും
തണുത്ത തുടയിലും
ഞെട്ടുന്ന കാല്മുട്ടിലും
ഇളമിച്ച തണ്ടയിലും
ജലച്ചാലുകളുമായ്
വരുന്ന നിന്നെ
എന്റെ കൈകൾ
തൊടും വരെ !!




3.
ഉറക്കം
......................
ഞാൻ എന്നെ കിടക്കയായ്
വിരിക്കുന്നു
നീ ഉറക്കമായ്
ശയിക്കുന്നു.
4.
സ്വപ്നദർശനം
................................
ഉറക്കത്തിലെ സ്വപ്നദർശനം
വിചിത്രം തന്നെ .
കിടന്ന ഉടനെ കാണുന്നതുമുഴുവൻ
നാമാഗ്രഹിക്കുന്ന
വിചിത്രഭാവനകൾ .
സുഖസുഷുപ്തിയിൽ
ഇതൊക്കെയും സാധിതമാവുകയും
സുഖസ്ഖലനം കിടക്കയിൽ
ഈർപ്പമുണ്ടാക്കയും ചെയ്യുന്നു.
പ്രഭാതത്തിൽ
കടന്നുപോന്ന സ്വപ്നവഴികളിലെ
കടമ്പകളും മുള്ളും കല്ലും
വേർതിരിച്ച് കാണിക്കുന്നു.
വിടരുന്ന പൂക്കളെ , ജ്വലിക്കുന്ന
നക്ഷത്രങ്ങളെ
ഒരിക്കലും
പ്രഭാതസ്വപ്നങ്ങൾ
സമ്മാനിക്കുന്നില്ല !!
കോഴികൂക്കുന്നതുകേട്ട്
നാം ഞെട്ടി ഉണരുന്നു!

5.
ഉചിതക്രിയ
........................
കാമിനിയോട്
ദാഹജലം ചോദിക്കുമ്പോൾ
അവൾ ഇരുമുലകളും ചുരത്തുന്നു.
വിശപ്പടക്കാൻ അവൾ സ്വയം
മുന്നിലന്നമായ് മലരുന്നു !




6.
ഇടിമിന്നൽ
..............................
നിനക്ക് സൗദാമിനി എന്നു പേരിടും ഞാൻ
പതിനായിരക്കണക്ക് വോൾട്ടതയിൽ
ശബ്ദവും പ്രകാശവുമായി
നീയെന്നിൽ പതിക്കുന്നു.
ഇടയ്ക്ക്
അത്രയും നിശബ്ദതയും
അന്ധകാരവുമായി
നീയെന്നിലിഴയുന്നു.
പെൺകുട്ടീ , നിയല്ലാതെ
സൗദാമിനി വേറാര്`?

7.
കവിതാലാപനം
.............................
ഒരിക്കൽ കവിത ചൊല്ലാൻ നിന്നെ
ഞാൻ ക്ഷണിക്കും.
ഒരു കവിയെ സ്വീകരിക്കുമ്പോലെ
ബഹുമാനപൂർവം ആനയിക്കും
നീയൊരു തികഞ്ഞ കവിയായി
വായന ആരംഭിക്കും
ഞാൻ നല്ല ആസ്വാദകനായി മുന്നിലിരിക്കും
നല്ലകവിതകൾ കേട്ട്
പറഞ്ഞറിയിക്കാനാവാത്ത
സന്തോഷത്തോടെ
നിന്റെ കൈകൾ ചേർത്തു പിടിക്കും.
കവിതയെഴുതുന്ന കൈവിരലുകൾ
നനുത്ത വിയർപ്പിൽ കുളിക്കും.
അപ്പോൾ
നിന്റെ കൈവെള്ളയിൽ
ഒരു കുഞ്ഞു കവിത കാണാം
ഞാനെഴുതിയ നീതന്നെയായ കവിത !

8.
വഴിക്കണക്ക്
........................
മര്യാദക്കാരനും മര്യാദക്കാരനും
മൂന്നുവഴി
മര്യാദക്കാരനും തെമ്മാടിക്കും
രണ്ടുവഴി
തെമ്മാടിക്കും തെമ്മാടിക്കും
ഒരുവഴി.

ദമ്പതികൾക്ക്
മൂന്നുവഴി
സഹോദരങ്ങൾക്ക്
രണ്ടുവഴി
കാമുകനും കാമുകിക്കും
ഒരുവഴി

ഈശ്വരനും ഈശ്വരനും
മൂന്നുവഴി
ഈശ്വരനും മനുഷ്യനും
രണ്ടുവഴി
മനുഷ്യനും മനുഷ്യനും
ഒരുവഴി .

കുട്ടിക്കും മാഷിനും
മൂന്നുവഴി
കുട്ടിക്കും കുട്ടിക്കും
രണ്ടുവഴി
മാഷിനും മാഷിനും
ഒരുവഴി .










 










No comments: