13 February 2011

പരീക്ഷക്കൊരുങ്ങുക!



പരീക്ഷവന്നു പടിക്കലെത്തി
പഠിച്ചതെല്ലാം മറന്നുപോയി!

ഞങ്ങളൊക്കെ കുട്ടിക്കാലത്ത് –പരീക്ഷാക്കാലത്ത് പാടിയിരുന്നൊരു പാട്ടാ‍ണിത്. എത്ര നന്നായി പഠിച്ചുവെച്ചാലും പരീഷാഹാളിൽ എല്ലാം മറന്നുപോകുന്ന അക്കാലം ഇന്നെത്ര മാറി ! അന്നെന്തൊക്കെ പഠിക്കണം?
എല്ലാ ഭാഷകളിലേയും പദ്യങ്ങൾ-ചിൻഹനങ്ങൾ, ചോദ്യോത്തരം-കമ്പോട്കമ്പ്-, പെരുക്കപ്പട്ടിക, അർഥം, പര്യായം, വൃത്തം, അലങ്കാരം, സമവക്യങ്ങൾ, കൊല്ലങ്ങൾ, ഭരണാധിപന്മാർ, നദികൽ, മലകൽ, വ്യവസായങ്ങൾ, കണ്ണ്-മൂക്ക്-നാക്ക്-ത്വക്ക്-ചെവി-ഹൃദയം-വൃക്ക ശ്വാസകോശം,രക്തചംക്രമണം, രാസസൂത്രങ്ങൾ, ചിത്രങ്ങൾ-അലുമിനീയം എക്സ്റ്റ്രാക്ഷൻ- ഇലക്റ്റ്രോപ്ലേറ്റിങ്ങ്- ഇതെല്ലാം ‘വെള്ളം വെള്ളം പോലെ’ പഠിച്ചുറപ്പിക്കണം
.ഇതിന്റെയൊക്കെ ഗുണം ഇപ്പൊഴും ഉണ്ട് എന്ന ഈ പഴയവരുടെ അഹംകാരം വേറെ. ഇപ്പൊഴുള്ളവർക്കെന്തറിയാം എന്ന പുച്ഛം. പക്ഷെ, എന്താ കാര്യം- പരീക്ഷാഹാളിൽ പഠിച്ചതെല്ലാം മറന്നു പോകുന്നു.  ഇനി മറക്കാതെ അവക്ഷിപ്തപ്പെട്ടവ പരീക്ഷാ ഹാളിൽ നിന്ന് പുറത്തുകടക്കുന്നതോടെ വെള്ളം പോലെ ഒഴുകിപ്പോകും. ഒഴിഞ്ഞ പുട്ടുകുറ്റിപോലെ കുട്ടി സ്കൂളിൽ നിന്ന് രക്ഷപ്രാപിക്കും.പിന്നെ രണ്ടുമാസം സ്വന്തം! ‘അനധ്യായത്തിന്റെ ദേവത‘ യെന്നാണ് വൈലോപ്പിള്ളി സമ്മർ വെക്കേഷനെ വിശേഷിപ്പിച്ചത്.
എന്നാൽ ഇപ്പൊഴത്തെ കുട്ടികൾക്ക് ഈ വേവലാതിയാവശ്യമില്ല. ക്ലാസ്മുറിയിലും വീട്ടിലും കൂട്ടുകാരോടൊത്തും ഒക്കെ നിരന്തമായി ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പരീക്ഷയും. ചെയ്ത പ്രവർത്തനങ്ങളാണെന്നതുകൊണ്ട് മറക്കുന്ന പ്രശ്നമില്ല.
 (പ്രവർത്തനങ്ങൾ ചെയ്യിക്കാൻ മറന്ന മാഷമ്മരുടെ കാര്യം വേറെ ചർച്ച ചെയ്യണം.കേരളത്തിലെ എല്ലാ കുട്ടിക്കും ഒരു പാഠപുസ്തകവും അധ്യാപകർക്കൊക്കെ ഒരേ ഹാൻഡ്ബുക്കും-പരിശീലനവും ആണെന്നാണല്ലോ സർക്കാർ മനസ്സിലാക്കുക. അപ്പോൾ- [ഉദാ]പത്രവാർത്ത, ആസ്വാദനക്കുറിപ്പ്, അന്തർവൃത്തം എന്നിവയുടെ പഠനപ്രവർത്തനങ്ങൾ ചെയ്യാൻ ‘മറന്ന’- ‘തിരക്കി‘ൽ പെട്ടുപോയതിനാൽ പിന്നെയാവാം എന്നു വെച്ച തിന്റെ ശിക്ഷ കുട്ടിക്കാവും- സ്കോർ കുറയും.ഉത്തരമെഴുതാൻ കഴിയാതെ പോകുന്നതിന്റെ യഥാർഥ കാരണം-കാരണക്കാരൻ കുട്ടി മാത്രമല്ലെന്ന് ഏതു മാഷക്കാ ഇപ്പോ അറിയാത്തത്. )
എന്നാൽ ഒന്നും ഓർക്കാനില്ലെന്നും(ഓർമ്മ-മന:പ്പാഠമല്ല) കരുതരുത്. മൂന്നു കാര്യങ്ങളേ ഓർക്കാനുള്ളൂ-എല്ലാ വിഷയങ്ങൾക്കും കൂടി!
1.    പാഠത്തിലെ ഉള്ളടക്കം
2.    (ഭാഷകളിൽ) പ്രയോഗിക്കേണ്ട വ്യവഹാരം
3.    പാഠഭാഗത്തിൽ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യപ്രശ്നം

ഇതിൽ ഉള്ളടക്കം മിക്കവാറും ചോദ്യങ്ങളിൽ തന്നെ ഉൾപ്പെട്ടിരിക്കും. ‘ചോദ്യം’ എന്നല്ല-‘ചോദ്യപാഠം’ എന്ന പ്രയോഗം അന്വർഥം! ഉള്ളടക്ക സൂചനകളില്ലാത്ത ചോദ്യങ്ങൾ ഉണ്ടാവാറില്ല.അതു മനസ്സിലാക്കാനുള്ള എല്ലാ ശേഷികളും ക്ലാസിൽ നിന്നു നേരത്തെ ലഭിച്ചിട്ടും ഉണ്ടല്ലോ.
ഭാഷാവിഷയങ്ങളിൽ ഉത്തരങ്ങളൊക്കെ ഏതെങ്കിലും വ്യവഹാരത്തെ – ഉപന്യാസം, ആസ്വാദനക്കുറിപ്പ്, പ്രതികരണക്കുറിപ്പ്,ആമുഖപ്രഭാഷണം, വാർത്തഅടിസ്ഥാനമാക്കിയായിരിക്കും. ഈ വ്യവഹാരരൂപങ്ങളുടെ ഘടന ധാരണയിലുണ്ടാകണം. അടിസ്ഥാന ഘടന പാലിക്കാൻ കഴിയണം എന്ന ഓർമ്മ മതി. മാത്രമല്ല ഘടനയിൽ വരുത്തുന്ന സർഗ്ഗത്മകമായ മാറ്റങ്ങൾക്ക് പരിഗണനയും ലഭിക്കും. ഉള്ളടക്കത്തിലും-നിരീക്ഷണങ്ങൾ, വിശകലങ്ങൾ, വിമർശനങ്ങൾ തുടങ്ങിയവ- വ്യവഹാരത്തിലുമുള്ള യുക്തിക്കും സർഗ്ഗത്മകതക്കും ഒക്കെയാണ് –‘മൌലികത’ എന്നു മൂല്യനിർണ്ണയനത്തിൽ വിവക്ഷിക്കപ്പെടുന്നത്.
ഉള്ളടക്കത്തിലെ ഒരംശം തന്നെയാണ് അതിലടങ്ങിയ സാമൂഹ്യപ്രശ്നങ്ങൾ. അധികവായനയും, ദൈനംദിന പത്രപാരായണവും, ക്ലാസിലും പുറത്തുമുള്ള ചർച്ചകളും,നമ്മുടെ സാമൂഹ്യമായ ഇടപെടലുകളും ഒക്കെക്കൊണ്ടാണ്  ഇതു തിരിച്ചറിയുകയും നമ്മെ പ്രതികരിക്കാൻ ശേഷിയുള്ളവരുമാക്കുന്നത്. എല്ലാ വിഷയങ്ങളിലും ഈ ഒരംശം ഉണ്ടാവാം. ഇതും നമ്മുടെ ഉത്തരങ്ങളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ആ മട്ടിലുള്ള ചോദ്യങ്ങൾ മിക്ക വിഷയങ്ങളിലും ഉണ്ടാവും.

ക്ലാസ്രൂം പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിലാണ് പരീക്ഷ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷയും ‘പഠനം’ തന്നെ. പരീക്ഷയുടെ ഒരു ഘടകം എന്തു പഠിച്ചു എന്നന്വേഷണമാണെങ്കിലും മറ്റൊരു ഘടകം കുറേ പുതിയ സംഗതികൾ ‘പഠിച്ചു’ എന്നു കൂടിയാണ്. ഇനി എന്തെല്ലാം കാര്യങ്ങളിൽ തന്റെ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നു കൂടി പരീക്ഷ ‘പഠിപ്പി‘ക്കുന്നുണ്ട്.
ആയതിനാൽ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും നല്ലൊരു പരീക്ഷാക്കാലം ആശംസിക്കുന്നു.




No comments: