28 January 2020

അപിഹിതം മുഖം


ചിതൽ
...................
തിന്നുതീർത്ത മരങ്ങളെ
ചുമരിൽ വരയ്ക്കുകയാണ് ചിതൽ.
പശ്ചാത്താപത്താൽ കെട്ടിപ്പൊക്കിയതാവണം
സ്മാരകങ്ങളത്രയും…
[സുഷമ ബിന്ദു] 

സങ്കീർണമായ ഒരു നിർമിതിയാണ് ചിതൽപ്പുറ്റ് . ചിതൽ ഒരു സമൂഹമാണ്. എല്ലാരും ചേർന്നാണ് പുറ്റ് ശില്പം ചെയ്യുന്നത് . മേൽനോട്ടക്കാരില്ല. പ്രിഡിസൈനും പ്രിപ്ളാനും ഇല്ല. എല്ലാവരും DNA വഴി കൈവന്ന ഒരബോധത്തോടെ ഒന്നിച്ച് പ്രവർത്തിക്കുന്നു . ദീർഘ ദീർഘ കാലം നിലനിൽക്കുന്ന പുറ്റ്ശില്പം ഉരുവം കൊള്ളുന്നു. 

ശരിക്ക് ആലൊചിച്ചാൽ ചിതൽ പുറ്റ് ഉണ്ടാക്കുകയല്ല. സാമൂഹ്യമായ അവരുടെ ജീവിതം വഴി അവ പാർക്കുന്നിടത്തൊക്കെ പുറ്റ് ഉണ്ടാവുകയാണ്. മൺപുറ്റ് സൃഷ്ടി ചിതലിന്റെ ജീവിത ലക്ഷ്യമേയല്ല . ജീവിതം സ്വയമേവ ആവിഷ്കാരം കൊള്ളലാണ് . പുറ്റ് ഉണ്ടാവുന്നതോടെ അവിടെ അവരുടെ ജീവിതം സമാപിക്കുന്നു. കൂട്ടമായി അടുത്ത സ്ഥലത്തെക്ക് നീങ്ങുന്നു. ഗുഹാചിത്രങ്ങൾ , പ്രാചീന നിർമിതികൾ , ആദ്യകാല ശില്‌പങ്ങൾ ഒക്കെ ഇങ്ങനെത്തന്നെ  . ഇന്ന് നാം ഇവയെ ചിത്ര - ശില്പ കലകളുടെ തുടക്കം എന്നൊക്കെ വ്യാഖ്യാനിക്കും. അത് ഉണ്ടായ കാലത്ത് അവരുടെ ജീവിതായോധനത്തിന്റെ കേവല നീക്കി ബാക്കികൾ മാത്രമാണ്. അവർ ഒരു കല ആവിഷ്കരിക്കയായിരുന്നില്ല. ജീവിക്കുകയായിരുന്നു. അഥവാ അതിജീവിക്കുകയായിരുന്നു . ആധുനിക കാലത്തും കലാകാരൻ കലാസൃഷ്ടി നടത്തുകയല്ല , മറിച്ച് അതിജീവിക്കുകയാണ് കാലത്തിൽ . 


ഈയൊരു ബോധ്യത്തിലാണ് പ്രസിദ്ധകവി  സുഷമ ബിന്ദുവിന്റെ ‘ചിതൽ ‘വായിച്ചു വെച്ചത് . ചുരുക്കി എഴുതുന്നയാളാന്ന് സുഷമ ബിന്ദു. കവിത 2 ഖണ്ഡങ്ങളാണ്. ആദ്യത്തേത് ഒരു ദർശന അനുഭവവും തുടർന്ന് അതിന്റെ ദാർശനിക വ്യാഖ്യാനവുമാണ് . രണ്ടും രണ്ടായല്ല വായനക്കാരന് കിട്ടുന്നത്. ജീവിതത്തിന്റെ ഒരു സമഗ്രാനുഭവമെന്ന നിലയിലാണ്. ഈ സമഗ്രത ഉൽപ്പാദിപ്പിക്കാനാവുന്നതുകൊണ്ടാണ് കവിതയാവുന്നത്. 

തിന്നുന്നതിൽ ജീവിക്ക് കുറ്റബോധമോ പശ്ചാത്താപമോ സാധാരണനിലയിൽ തോന്നേണ്ടതില്ല. സമൂഹമായി ജീവിക്കുന്നവക്ക് സവിശേഷമായും തോന്നേണ്ടതില്ല. എന്നാൽ തിന്നുതീർക്കുക ' എന്നക്രിയ കുറ്റബോധമുണ്ടാക്കും. തിന്നു കഴിഞ്ഞ് തീർക്കൽ ഏറെക്കുറേ ആധുനികമായ ഒരു രീതിയാണ്. ആർത്തിയാണ് അടിസ്ഥാനം . കുറ്റബോധം കുറച്ചു പേർക്കെങ്കിലും സ്വാഭാവികം. തുടർന്നാണ് പശ്ചാത്താപം. തിന്ന മരത്തിന്റെ ശില്പം / ചിത്രം  / പ്രകീർത്തനം / … ചുമരിൽ , തറയിൽ ...ചെയ്തു വെക്കുന്ന ആഭിചാരപ്രാർഥന ആധുനിക സംസ്കാരത്തിന്റെ ഉൽപന്നമാണ് എന്നു പറയാം. പലപ്പോഴും കല ഈയൊരർഥത്തിൽ ആഭിചാരമാണ്. ചങ്ങമ്പുഴയുടെ മനസ്വിനിയൊക്കെ വായിക്കുമ്പോൾ ഇത് തോന്നീട്ടുണ്ട്. 

മാനവ സംസ്കാരത്തിന്റെ അപിഹിതമുഖങ്ങളിലെന്ന് ' ചിതൽ ‘എഴുതുന്നു. 








No comments: