19 February 2012

കൂൾ-ഓഫ്

Re Publishing

മോഡൽ പരീക്ഷ തീരുന്നതോടെ പരീക്ഷാ ഒരുക്കം പൂർത്തിയാവുകയാണ്. പിന്നെ ചെറിയ മിനുക്കുപണികൾ മത്രം.ഒരാവർത്തികൂടി ഒക്കെ ഒന്നൊരുക്കിവെക്കൽ. ഇനി പരീക്ഷ. ഒരു നിശ്ചിത സമയത്തിൽ ചോദ്യങ്ങളിലൂടെ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചിട്ടയായി എഴുതാൻ കഴിയുന്നതുമാത്രമാണ് പരീക്ഷയിലെ  മിടുക്ക്.

പരീക്ഷയുടെ പ്ലാനിങ്ങിൽ -സവിശേഷമായും സമയോപയോഗത്തിൽ (time planning)മിക്ക കുട്ടികളും  സമർഥരല്ല. അനുവദിച്ച സമയം നന്നായി വിനിയോഗിക്കാനുള്ള പരിശീലനം ക്ലാസ്മുറികളിൽ നിന്നു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതുകുട്ടിയും അവസാനം പറയുന്നത് ‘എഴുതാൻ സമയം കിട്ടിയില്ല’ എന്നാവും. സമയം കിട്ടാതിരിക്കാൻ രണ്ടുകാരണങ്ങൾ ഉണ്ട്.
1. ചോദ്യങ്ങൾ തയ്യാറാക്കുന്നവർ പലപ്പോഴും സമയച്ചെലവ് ശാസ്ത്രീയമായി കണക്കാക്കുന്നില്ല. ചോദ്യം വായിച്ച് മനസ്സിലാക്കാനും എഴുതാനും വേണ്ട ശരാശരി സമയം മിക്കപ്പോഴും ഉണ്ടാവാറില്ല.
2. കിട്ടുന്ന സമയം നന്നായി ഉപയോഗിക്കാൻ വേണ്ട ഒരു പരിശീലനവും ക്ലാസ്മുറിയിൽ ഇല്ല.’ നന്നായി അറിയുന്നത് ആദ്യം എഴുതണം’ എന്ന ഒരു പൊതു ഉപദേശം മാത്രമേ അധ്യാപികയുടെ വകയായുള്ളൂ.
പരീക്ഷാ ഹാളിൽ ലഭിക്കുന്ന ആദ്യ സമയം- കൂൾ-ഓഫ് സമയം 15 മിനുട്ട് ആണ്.ഈ 15 മിനുട്ട് നന്നായി പ്രയോജനപ്പെടുത്താനുള്ള കഴിവ് പ്രധാനപ്പെട്ടതാണ്. നിലവിൽ ഇതിന്റെ പ്രയോഗം ‘പരീക്ഷാവെപ്രാളം’ ഒഴിവാക്കാൻ എന്നതാണ്. എന്നാൽ ഇതെങ്ങനെയെന്ന കാര്യം കുട്ടിക്ക് ആരും പറഞ്ഞുകൊടുക്കുന്നില്ല.15 മിനുട്ട് കുട്ടിക്ക് കൊടുക്കുമ്പോൾ അതിനെ വിനിയോഗക്രമം കൂടി ക്ലാസിൽ ചർച്ച ചെയ്യേണ്ടതായിരുന്നു.എന്നാലേ ഉദ്ദേശിച്ച ഫലം കിട്ടൂ.  കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ ഇങ്ങനെയാണ്:
1. പരീക്ഷക്ക് സ്കൂളിലെത്തിയാൽ പിന്നെ പരീക്ഷാവിഷയത്തിൽത്തന്നെ ശ്രദ്ധിക്കണം. മറ്റു വർത്തമാനങ്ങൾ അരുത്. താരത‌മ്യങ്ങൾ വേണ്ട. (‘നീയ്യതു പഠിച്ചൊ; ഇതെന്താ; അതുനോക്കിയില്ലേ; ഞാനിതാ പഠിച്ചേ…തുടങ്ങിയവ. ) പാഠഭാഗങ്ങളും എഴുതാനുള്ള കാര്യങ്ങളും സംശയങ്ങൾ സ്വയം പരിഹരിക്കലും മാത്രം മതി മനസ്സിൽ.
2. ബെല്ലടിക്കുന്നതിന്ന് മുൻപോ തൊട്ടോ ക്ലാസിൽ കയറിയിരിക്കണം. എഴുത്തു സാമഗ്രികൾ എല്ലാം പരിശോധിച്ച് ഒരുക്കിവെക്കണം. ഒന്നും വേറൊരാളിൽനിന്ന് തൽക്കാലം വാങ്ങാം എന്ന ചിന്ത അരുത്.
3. കൂൾ ഓഫ് ടൈമിൽ ചോദ്യപേപ്പർ കയ്യിൽ കിട്ടും. അധ്യാപികയിൽ നിന്ന് എഴുന്നേറ്റു നിന്ന് വാങ്ങണം. (ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള കടലാസുകളും ഒക്കെ എഴുന്നേറ്റു നിന്ന് വാങ്ങുന്നത് സ്വയം ഒരായാസത്തിന്നും അധ്യാപികക്ക് ‘നല്ല കുട്ടി’ എന്ന തോന്നലുണ്ടാക്കാനും ഇടനൽകും. അതാവശ്യമാണ്.)
4. പരീക്ഷാ പേപ്പർ ലഭിക്കുന്നതിന്ന് മുൻപ് 1 മിനുട്ട് ചെറിയൊരു പ്രാർഥനയാവാം. മനസ്സ് ഏകാഗ്രവും ശാന്തവുമാകാൻ ഇതു വേണം. പ്രാർഥനയിൽ താൽ‌പ്പര്യമില്ലെങ്കിൽ സ്വയം ധ്യാനവും ആവാം 1 മിനുട്ട് മതി.
5. സാധാരണനിലയിൽ ചോദ്യപേപ്പർ 4 പേജ് കാണും. ആദ്യം മുതൽ വായിക്കണം. മനസ്സിലാക്കി വായിക്കണം. ചോദ്യപാഠങ്ങൾ 2 ഭാഗമായി മനസ്സിലാക്കണം. ഒന്നു-നിർദ്ദേശം. രണ്ട് -ഉള്ളടക്കം. നിർദ്ദേശങ്ങൾ പലപ്പോഴും കുട്ടികൾ ശ്രദ്ധിക്കാറില്ല. അതു കുഴപ്പം ചെയ്യും. നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതണം. ഉള്ളടക്കം പാഠപുസ്തകവുമായി ബന്ധപ്പെട്ടിരിക്കും. ഭാഷാവിഷയങ്ങളിൽ തികച്ചും പുതിയ ഉള്ളടക്കം ഉണ്ടാവും. വായിക്കാൻ ഒരു കഥ, കവിത . സംഭാഷണം, ബയോഡാറ്റ, അഭിപ്രായക്കുറിപ്പ്….എന്നിങ്ങനെ. ആദ്യവട്ട വായനക്ക് 7-8 മിനുട്ട് ഉപയോഗിക്കാം.
6. ഇനി 1 മിനുട്ട് സമയമെടുത്ത് നന്നായി എഴുതാനറിയാവുന്നവ പെൻസിൽകൊണ്ട് മാർക്ക് ചെയ്യണം. (പെൻസിൽ കൊണ്ടേ ആകാവൂ. അല്ലെങ്കിൽ ചോദ്യപേപ്പറിൽ എഴുതീ എന്നാവും. 15 മിനുട്ട് ഒന്നും എഴുതാൻ പാടില്ലെന്നാ നിയമം. ഇതിലെ അശാസ്ത്രീയത അധികാരികൾക്ക് ബോധ്യമായിട്ടില്ല. വായിക്കുമ്പൊൾ പെട്ടെന്ന് തോന്നുന്ന സംഗതികൾ പിന്നീട് മറന്നുപോകാതിരിക്കാൻ -ഒന്നു കുറിക്കാൻ-ഒരു സ്ക്രിബിളിങ്ങ് ഷീറ്റ് നൽകിയാൽ എത്ര നന്ന്? അവസാനം ഈ സ്ക്രിബിളിങ്ങ് ഷീറ്റുകൂടി വെച്ചു തുന്നിക്കെട്ടുകയുമാവാം.അതുകൊണ്ടൊന്നും ഒരു തകരാറും ഇല്ല.) ആദ്യമാദ്യം എഴുതാനുള്ള ഉത്തരങ്ങൾ ക്രമപ്പെടുത്തി വെക്കണം.
7. ഇനി 4-5 മിനുട്ട് സമയം ഉപയോഗിച്ച് മനസ്സിലാവാത്തവ ഒന്നു കൂടി നോക്കണം. നിർദ്ദേശങ്ങളും ഉള്ളടക്കവും. ആദ്യവായനയിൽ കിട്ടാതെപോയതൊക്കെ ഇതിൽ കിട്ടും. അക്ഷരത്തെറ്റുകൾ, ചോദ്യത്തെറ്റുകൾ എന്നിവ നോക്കണം. മിക്കപ്പൊഴും ഇതൊക്കെ കാണും. അതിൽ വല്ലാതെ ആലോചിച്ച് സമയം കളയരുത്. 
8. ഇത്രയും സമയം കൊണ്ട് ചോദ്യപേപ്പർ പരിചയപ്പെട്ടുകഴിഞ്ഞാൽ ഇനി എഴുത്താണ്. എഴുത്തിന്നു മുൻപും ഒരാവർത്തി ചോദ്യം ശ്രദ്ധിക്കണം. കൂടുതൽ തെളിമ ഉണ്ടാവാൻ ഇതു വേണം.
9. തുടർന്ന് 1 മിനുട്ട് സമയം എടുത്ത് ഉത്തരക്കടലാസിൽ മുൻ പേജിൽ പൂരിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണം. ആദ്യ ദിവസം ഒരൽ‌പ്പം സമയം എടുക്കുമെങ്കിലും തുടർന്ന് എളുപ്പം ചെയ്യാൻ കഴിയും. അധ്യാപികയുടെ സഹായം ഇതിന്നുണ്ടാവും. സംശയങ്ങൾ ചോദിക്കണം.
10. പരീക്ഷ തുടങ്ങുന്നതിന്ന് മുൻപ് കൂൾ ഓഫ് ടൈം ഉണ്ടെങ്കിലും പരീക്ഷയുടെ അവസാനം ഇതില്ല. അതുകൊണ്ട് അവസാന 5 മിനുട്ട് നാം സ്വയം ഇതിന്നായി നീക്കിവെക്കണം. എഴുതിയ ഉത്തരങ്ങളിലൂടെ ഒന്നോടാനും പേജ് നമ്പർ, ക്രമം എന്നിവ സൂക്ഷിക്കാനും ഈ സമയം വേണം. 5 മിനുട്ട് മുൻപേ ‘വാണിങ്ങ്ബെല്ല്’ ഉണ്ട്. സമയം കഴിഞ്ഞതായി അറിയിക്കുന്ന ‘ലോങ്ങ്ബെല്ല്’ വരെ നമുക്ക് പരീക്ഷാ സമയം ആണ്. പലപ്പോഴും അധ്യാപിക 5 മിനുട്ട് ബെല്ല് കേൾക്കുമ്പോൾ എഴുത്തു നിർത്താനും പേപ്പർ തുന്നിക്കെട്ടാനും ആവശ്യപ്പെടുന്ന അനുഭവം ഉണ്ട്. അതു ശരിയല്ല. ‘ലോങ്ങ് ബെല്ല്’ വരെയാണ് കുട്ടിക്ക് സമയം . അതിനു ശേഷം തുന്നിക്കെട്ടലും പേപ്പർ കൊടുക്കലും ഒക്കെ മതി. അതുവരെ തീർച്ചയായും എഴുതാം.എഴുതണം.
സമയക്രമീകരണം സാധിക്കാൻ കുട്ടിക്ക് കഴിഞ്ഞാൽ തീർച്ചയായും അതു നല്ല വിജയം നൽകും. അതുകൊണ്ടുതന്നെ ക്ലാസ്‌മുറികളിൽ ഇതിന്നയുള്ള പരിശീലനം നടക്കണം.  വിജയത്തിന്റെ വഴികളിലേക്ക് കുട്ടിയെ നയിക്കുന്നത് പ്രധാനമായും അധ്യാപികയാണല്ലോ.

പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കുറിപ്പുകളിലേക്ക്: http://sujanika.blogspot.com


14 February 2012

പരീക്ഷകളുടെ ഉത്സവം.


എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഈ 13 നു ആരംഭിച്ചു.  തുടര്‍ന്ന് മാര്‍ച്ചില്‍ ശരിക്കുള്ള പരീക്ഷയും. അതിനിടയ്ക്ക് ഐ.ടി.പരീക്ഷ.... ചുരുക്കത്തില്‍ ഇനി പരീക്ഷകളുടെ നാളുകളാണ്`. ശരിക്കും ആഘോഷിക്കാവുന്ന ദിവസങ്ങള്‍... പഠനത്തിന്റേയും പ്രയോഗത്തിന്റേയും ഉത്സവം.......


കുട്ടിക്ക് പഠനം വളരെ ആവേശകരമാണ്`. പഠനം പോലെ ആവേശകരമാണ്` പരീക്ഷയും. താന്‍ എത്രത്തോളം പഠിച്ചു എന്നതിന്റെ പ്രയോഗവും അളക്കലുമാണ്` പരീക്ഷ. പെട്ടെന്ന് തന്നെ ഫലം- റിസല്‍ട്ട് അറിയുകയും ചെയ്യും. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമെന്നാണ്` സ്കൂള്കാലഘട്ടത്തെ പൊതുവെ എല്ലാവരും പറയാറ് . ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളൊക്കെയും പഠനം, പരീക്ഷ, ഫലം എന്നിവയില്‍ ഊന്നി നില്ക്കുന്നതാണ്`. ഇവയിലൂടെ കുട്ടി നിരന്തരം നേടിയ വളര്‍ച്ചയും അതിന്റെ ആവേശവുമാണ്` ജീവിതം നിറയെ. അന്ന് നന്നായി പഠിപ്പിച്ച / വിജയിക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ മാഷ് / ടീച്ചര്‍ ആണ്` കുട്ടിയില്‍ എന്നും നിറഞ്ഞു നില്‍ക്കുക. ഈ ഓര്‍മ്മകള്‍ ജീവിതാവസാനം വരെ നിലനില്‍ക്കും.

പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെ പരീക്ഷ. ക്ളാസ് മുറിയില്‍ / വീട്ടില്‍ പഠനമുറിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്` പരീക്ഷക്ക് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍. ഏതു വിഷയത്തിലും ഈ രീതിക്ക് മാറ്റമില്ല. ഭാഷയില്‍ ഒരു ബയോഡാറ്റയോ കവിതാസ്വാദനമോ തയ്യാറാക്കാനായിരിക്കും ഇത്. കണക്കില്‍ ഒരു നിര്‍മ്മിതിയോ പ്രശ്നം പരിഹരിക്കലോ [problem solving] ആയിരിക്കും. ഭൂമിശാസ്ത്രത്തില്‍ സമുദ്രജലപ്രവാഹങ്ങളുടെ സവിശേഷതകള്‍ തിരിച്ചറിയലും ബയോളജിയില്‍ ആരോഗ്യശീലങ്ങളോ , രോഗാതുരതയോ ആയിരിക്കും. ഇതെല്ലാം തന്നെ ക്ളാസിലും വീട്ടിലും ഇരുന്ന് നാം ചെയ്തു ശീലിച്ചവയും ആകും. ചെയ്തു ശീലിച്ചവ നിശ്ചിതസമയത്തിന്നുള്ളില്‍ എത്രത്തോളം മികവുറ്റതായി ചെയ്യാനായി എന്നതാണ്` റിസള്‍ട്ടില്‍ മനസ്സിലാവുക. അത് മുങ്കൂട്ടി ഉറപ്പിക്കാന്‍ - ഇത്ര സ്കോറ് കിട്ടും... ഇന്ന ഗ്രേഡ് കിട്ടും ... എന്ന് ഉറപ്പാക്കാന്‍ കഴിയലാണ്`` പരീക്ഷയിലെ ആവേശം.. തരക്കേടില്ലാതെ പഠിക്കുന്ന കുട്ടിക്കൊക്കെ ഈ ആവേശം ഉണ്ട്. പരീക്ഷയടുക്കും തോറും ഇത് ക്രമത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. കുട്ടിയുടെ ഉടുപ്പിലും നടപ്പിലും സ്വഭവത്തിലും ഇത് പ്രത്യക്ഷമണ്`. കുട്ടിയില്‍ വളരുന്ന ഈ ഉഷാറ് വീട്ടിലും സ്കൂളിലും സമൂഹത്തില്‍ മുഴുവനും നിറയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണല്ലോ സമൂഹം മുഴുവനും സര്‍ക്കാരും മാധ്യമങ്ങളും ഒക്കെ പരീക്ഷ കുറ്റമറ്റതാക്കാനും ഗംഭീരമാക്കാനും കുട്ടികള്‍ക്കെല്ലാം മികച്ച വിജയം ലഭ്യമാക്കാനും ഒപ്പം നിന്ന് സഹായിക്കുന്നത്. 'ഉത്സവക്കമ്മറ്റിക്കാരാ' വുന്നത്.

പരീക്ഷാഹാള്‍:

  • ക്ളാസ് മുറിപോലല്ല പരീക്ഷാഹള്‍ . ക്ളാസ്മുറിപോലെയോ പരീക്ഷാഹാള്‍ പോലെയോ അല്ല വീട്ടിലെ പഠനമുറി . ഈ അന്തരീക്ഷമാറ്റം മുന്‍കൂട്ടി അറിയണം. ക്ളാസ് മുറിയേക്കാള്‍ സ്വാതന്ത്ര്യം കൂടും പരീക്ഷാഹാളിന്ന്. ശാന്തതയും സൗകര്യങ്ങളും കൂടും.
  • സ്വന്തം അറിവ് നിര്‍ഭയമായി എഴുതിവെക്കാം. സ്വന്തം അഭിപ്രായം നിര്‍വിശങ്കം എഴുതിവെക്കാം. ക്ളാസ്മുറിയില്‍ അധ്യാപികയുടേയോ വീട്ടില്‍ മുതിര്‍ന്നവരുടേയോ മേല്‍നോട്ടമുണ്ട്.
  • എഴുതിവെക്കുന്നവക്ക് അടിസ്ഥനമായ യുക്തിയും ചിന്തയും നമ്മുടെ സ്വന്തമാണ്`. ഉത്തരക്കടലാസ് പരിശോധിക്കുന്നവര്‍ ഈ മൗലികതയിലാണ്` സ്കോര്‍ ഉയര്‍ത്തുന്നത്.ഈ മൗലികയുക്തിക്ക് ക്ളാസില്‍ പലപ്പോഴും അംഗീകാരം ലഭിക്കാറില്ല.
  • ഗണിതം, ശാസ്ത്രം പോലുള്ള വിഷയങ്ങളില്‍ ഈ സ്വാതന്ത്ര്യത്തിന്ന് വലിയ സ്ഥാനമുണ്ട്.
  • ഗ്രൂപ്പ് അഭിപ്രായങ്ങള്‍, അധ്യാപികയുടെ കൂട്ടിച്ചേര്‍ക്കലുകള്‍, എന്നിവയൊന്നും പരീക്ഷാഹാളില്‍ ആവശ്യമില്ല. സ്വന്തം പഠനാനുഭവങ്ങളുടെ തേജസ്സില്‍ ഉത്തരങ്ങള്‍ രൂപപ്പെടുത്താം.
  • പ്രവര്‍ത്തനങ്ങളില്‍ ഏതാദ്യം എന്ന മുന്‍ഗണന നിര്‍ണ്ണയിക്കാന്‍ പരീക്ഷാഹാളില്‍ കുട്ടിക്ക് അവകാശമുണ്ട്. ക്ളാസില്‍ അധ്യാപിക മുന്‍ഗണന നിശ്ചയ്ക്കും.
    ശരിക്കാലോചിച്ചാല്‍ സ്വാതന്ത്ര്യത്തിന്റേയും സ്വന്തം ചിന്തയുടേയും സര്‍ഗാതമകതയുടേയും പൂത്തുലയലാണ് പരീക്ഷാഹാളില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് 100ഇല്‍ 100 സ്കോറും ലഭിക്കുന്ന ഉത്തരങ്ങള്‍ പരീക്ഷാപേപ്പറില്‍ രൂപം കൊള്ളുന്നത്. [ പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ ഈ മൗലികത ശരിക്കും ആസ്വദിക്കാറുണ്ട്.]
  • ..
  • .
    പരീക്ഷാപ്രവര്‍ത്തനങ്ങള്‍ :
    എല്ലാ പരീക്ഷാപ്രവര്‍ത്തനങ്ങളുടേയും സുപ്രധാന അടിത്തറ പാഠങ്ങളാണ്`. അതിലെ ഉള്ളടക്കമാണ്`. ഈ ഉള്ളടക്കം വിട്ട് ഒരിക്കലും പുറത്ത് പോകില്ല ഒരു ചോദ്യവും. അതിനാല്‍ ത്തന്നെ ഉള്ളടക്കത്തെ ക്കുറിച്ചുള്ള പൂര്‍ണ്ണധാരണ അനുപേക്ഷണീയമാണ്`.
    ഭാഷാവിഷയങ്ങളില്‍ നിന്ന് ഒരു ദാഹരണം നോക്കാം.
    'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം ' എന്ന പാഠഭാഗം അടിസ്ഥനമാക്കിയാണ്` - പ്രായം മറന്നുള്ള ചാപല്യങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്ന് സമകാലിക സാമൂഹ്യ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്തുക.

പാഠഭാഗം നന്നായറിയുന്ന കുട്ടിക്ക് തന്റെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്താനും കുറിക്കാനും കഴിയും. ഇതാണ് പരീക്ഷയിലെ പ്രവര്‍ത്തനരീതി. ഭാഷയില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഈ സങ്കേതം തന്നെയാണ്` പ്രവര്‍ത്തിപ്പിക്കുന്നത്.
ഇത് ക്ളാസ് മുറിയുടെ തുടര്‍ച്ചയാണ്`. ക്ളാസിലും ഈ പാഠഭാഗം [ ഉള്ളടക്കം ] കുട്ടിയില്‍ എത്തിക്കുന്നത് സമൂഹ്യ ചുറ്റുപാടുകളുമായി പ്രതികരിച്ചുകൊണ്ട് / യുക്തിയുക്തം കാര്യങ്ങള്‍ മനസ്സിലാക്കിച്ചുകൊണ്ട് / സ്വന്തം നിരീക്ഷണ വിശകലനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് തന്നെയാണ്`. ശാസ്ത്രവിഷയങ്ങളിലും സാമൂഹ്യശസ്ത്രത്തിലും ഭാഷകളിലും ഒക്കെ ഇതാണ്` നിര്‍വഹിച്ചുപോന്നത്. ക്ളാസില്‍ നിന്നും ഉണര്‍ന്നുവന്ന യുക്തിബോധവും, നിരീക്ഷപാടവവും നിര്‍ഭയമായി കുട്ടി പരീക്ഷാഹാളില്‍ എഴുതിവെക്കുകയാണ്`.
പരീക്ഷ എഴുതുന്ന മിടുക്കിയായ കുട്ടി പോലും ഒരിക്കലും ഇതിനെത്ര സ്കോര്‍ ലഭിക്കണം എന്ന് ചിന്തിച്ചല്ല ; മറിച്ച് മികച്ച ഉത്തരം എഴുതണം എന്ന ബുദ്ധിയിലാണ്` പ്രവര്‍ത്തിക്കുക. സ്കോറിനെ കുറിച്ചൊക്കെ പരീക്ഷ കഴിഞ്ഞേ ആലോചിക്കൂ ഏതു കുട്ടിയും.

അറിയാവുന്ന ഉത്തരങ്ങള്‍ എറ്റവും ആദ്യം നന്നായി എഴുതുക എന്നതാണ് ഏതു കുട്ടിയുടേയും പരീക്ഷാതന്ത്രം. ചോദ്യങ്ങള്‍ ശരിക്ക് മനസ്സിലാക്കി പ്രധാനാംശങ്ങളൊക്കെ ഉള്‍പ്പെടുത്തിയുള്ള ഉത്തരങ്ങള്‍. അറിയാത്തവയെ കുറിച്ച് ആലോചിച്ച് ആരും സമയം കളയാറില്ല. പിന്നെ അറിയാത്തതെന്ന് വിചാരിക്കുന്ന വീണ്ടുമൊരു നോട്ടത്തില്‍ അറിയുന്നവയായിത്തീരാറുണ്ട്. അപ്പോള്‍ അത് നന്നായി എഴുതുകയും ആവാം.
പരീക്ഷാ സമയമാനേജ്മെന്റ്:

ഒരു മണിക്കൂര്‍, ഒന്നരമണിക്കൂര്‍, രണ്ടര മണിക്കൂര്‍ പരീക്ഷകളാണ്`. ഇത്രയും സമയം മികച്ചരീതിയില്‍ വിനിയോഗിക്കാനുള്ള പരിശീലനം ഇനിയും നമ്മുടെ കുട്ടികള്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. അത് സ്കൂളില്‍ നിന്ന്തന്നെ ലഭ്യമാക്കേണ്ടതുണ്ട്. എല്ലാ കുട്ടിയും സമയം തികഞ്ഞില്ല എന്ന പരാതി മിക്കപ്പോഴും ഉന്നയിക്കാറുണ്ട്. [ ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ സമയം സംബന്ധിച്ച് ആലോചിച്ചിരിക്കും എന്നു നമുക്ക് വിശ്വസിക്കാം ; വെറുതെയെങ്കിലും. ]

  • ആകെ ചോദ്യങ്ങള്‍ അവക്കോരോന്നിനും എടുക്കാവുന്ന പരമാവധി സമയം കണക്കാന്‍ കഴിയണം.
  • ഈ കണക്ക് ഉണ്ടാക്കുമ്പോള്‍ ചോദ്യങ്ങളുടെ / ഉത്തരങ്ങളുടെ വലിപ്പം , ഘടന, അതിന്ന് അനുവദിച്ചിരിക്കുന്ന സ്ക്കോര്‍ എന്നിവ പരിഗണിക്കണം. പട്ടിക പൂരിപ്പിക്കാനും ആസ്വാദനക്കുറിപ്പെഴുതാനും, പരിവൃത്തം വരച്ച് പ്രശ്നം പരിഹരിക്കാനും ഒക്കെ സമയോപയോഗത്തില്‍ വ്യത്യാസങ്ങളുണ്ടല്ലോ.
  • എഴുതാനും, പരീക്ഷ തീരുന്നതിന്ന് മുമ്പ് ഉത്തരങ്ങളിലൂടെ ഒരു വട്ടം കൂടി ഒരോട്ടപ്രക്ഷിണം നടത്താനും വേണ്ട സമയം മുന്‍കൂട്ടി കരുതിയിരിക്കണം. ചെറിയ തിരുത്തലുകള്‍ അടക്കം.


കൂള്‍ ഓഫ് ടൈം:

കൂളോഫ് ടൈമിന്റെ വിനിയോഗവും കുട്ടികള്‍ക്ക് വേണ്ടത്ര ധരിപ്പിച്ചുകാണില്ല. അതുകൊണ്ടുതന്നെ 'കൂള്‍ ഓഫ് ' കുട്ടിക്കും അധ്യാപകര്‍ക്കും ഒരു ഫലിതം പോലെയാണ്`. 15 മിനുട്ട് നന്നായി ഉപയോഗിച്ചാല്‍ വളരെ ഗുണം ചെയ്യില്ലേ എന്നാലോചിക്കണം
ബെല്ലടിച്ചാല്‍ 15 മിനുട്ട് കൂള്‍ ഓഫ് ആണ്`
  • ആദ്യ 1 മിനുട്ട് ചെറിയൊരു പ്രാര്‍ഥന/ മനസ്സിനെ ഏകാഗ്രമാക്കാനുള്ള ധ്യാനം
  • പിന്നെ 7-8 മിനുട്ട് ചോദ്യപേപ്പര്‍ വായന [ ചോദ്യപേപ്പരില്‍ രണ്ടു ഭാഗം ഉണ്ട്. 1] ചോദ്യം 2] നിര്‍ദ്ദേശം രണ്ടും വായിച്ച് മനസ്സിലാക്കണം ]
  • ഇനി 1 മിനുട്ട് - നന്നായി എഴുതാനറിയാവുന്നവ തിരിച്ചു വെക്കണം. [ പെന്‍സില്‍കൊണ്ട് ചെറിയ അടയാളം ഇട്ടുവെക്കാമോ? ചോദ്യപേപ്പറില്‍ ഒന്നും എഴുതാന്‍ പാടില്ലെന്നാ പരീക്ഷയുടെ നിയമം! ]
  • ഇനി 4-5 മിനുട്ട് കൊണ്ട് ആദ്യവട്ടം മനസ്സിലാകാതെ പോയവ ഒന്നുകൂടെ പരിശോധിക്കണം. മിക്കവയുടേയും ഉത്തരങ്ങള്‍ അപ്പോള്‍ കിട്ടും. അതാണനുഭവം.
  • ഇനി 1 മിനുട്ട് ഉത്തരക്കടലാസില്‍ പൂരിപ്പിക്കാനുള്ള സംഗതികള്‍ക്കായി പ്രയോജനപ്പെടുത്താം.

പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ 'കൂള്‍ ഓഫ് ഇല്ല . എന്നാല്‍ ഒരഞ്ചു മിനുട്ട് അതിനായി മൊത്തം സമയത്തില്‍ നിന്ന് നീക്കിവെക്കണം. എഴുതിയവയിലൂടെ ഒന്നോടിപ്പോകാനും , പേജ് നമ്പ്ര്,ക്രമം, റജിസ്റ്റര്‍ നമ്പ്ര്, എന്നിവ ഒന്നുകൂടി ഉറപ്പുവരുത്താനും ഈ സമയം വേണം.
പരീക്ഷ കഴിയുന്നതിന്ന് 5 മിനുട്ട് മുന്‍പ് ഒരു വാണിങ്ങ് ബെല്ല് ഉണ്ട്. അതുകഴിഞ്ഞ് സമയം അവസാനിച്ച് അറിയിപ്പ് തരുന്ന ബെല്ല് അടിക്കുന്നതുവരെ കുട്ടിക്ക് സമയം ഉണ്ട്. [ പലപ്പോഴും അധ്യാപകന്‍ വാണിങ്ങ് ബെല്ല് കേട്ടാല്‍ ....ശരി...ഇനി എഴുത്തു നിര്‍ത്തി ഒക്കെ തുന്നിക്കെട്ടിന്‍ എന്നു കല്പ്പിക്കാറുണ്ട്. അതു ശരിയല്ല. പരീക്ഷാസമയം മുഴുവന്‍ എഴുതാനുള്ളതുതന്നെ. തുന്നിക്കെട്ടലൊക്കെ പിന്നെ മതി ]

പരീക്ഷാക്കാലത്തെ സ്കൂള്‍ :
കുട്ടികളുടെ മികവുകളുടെ [ നിര്‍ഭയവും / സ്വതന്ത്രവും ആയ ] ആവിഷ്കാരമാണ്` പരീക്ഷയെന്നതുകൊണ്ട് പരീക്ഷകള്‍ അവര്‍ക്ക് മികവിന്റെ ഉത്സവങ്ങളാണ്`. എന്നാല്‍ സ്കൂള്‍ അന്തരീക്ഷം ഇതോടൊപ്പം നില്‍ക്കാറില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അരോചകമായ ഒരവസ്ഥ ഇന്നിവിടെയുണ്ട്. ഇതു മാറ്റാന്‍ -
  • സ്കൂള്‍ പരിസരം [കഴിയുന്നത്ര ] വൃത്തിയും വെടിപ്പും ഉള്ളതാക്കാമോ?
  • തോരണങ്ങളും മാലകളും കൊണ്ട് നന്നായി അലങ്കരിക്കാമോ?
  • വിജയാശംസകളോടെയുള്ള പോസ്റ്ററുകള്‍ പതിക്കാമോ?
  • നല്ല ഭക്ഷണം [ അതു എല്ലാ സ്കൂളിലും ഉണ്ട് ] രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ നല്കാമോ?
  • പരീക്ഷതുടങ്ങുന്നതിന്ന് മുന്‍പ് , ഒരു ദിവസം ഒരല്‍പ്പം സമയം കുട്ടികളെ ആശിര്‍വദിക്കാനായി ഒരു യോഗം ചേരാമോ? രക്ഷിതാക്കളും ഭരണരംഗത്തുള്ളവരും.... എല്ലാം പങ്കെടുക്കുന്ന യോഗം? പൊതു മീറ്റിങ്ങോ പ്രഭാഷണമോ അല്ലാതെ. 4-5 കുട്ടികളെ ഗ്രൂപ്പാക്കി അവരുമായി ഒന്നോ രണ്ടോ മുതിര്‍ന്നവര്‍ കുട്ടികളുമായി നേരിട്ട് നല്കുന്ന ആശിര്‍വാദവും പ്രോത്സാഹനവും എന്ന രീതിയില്‍ ഒരു യോഗം?

ഇതൊക്കെ ചെയ്യുന്നതോടെ കുട്ടിയില്‍ ഉണ്ടാവുന്ന ഊര്‍ജം പരീക്ഷക്ക് വലിയ സഹായം ചെയ്യും. മികച്ച വിജയം നമുക്ക് പ്രതീക്ഷിക്കാം.



11 February 2012

നാടിന്റെ വികസനം - കുട്ടികളുടെ വികസനപരിപ്രേക്ഷ്യം.


ഒരു സ്കൂള്‍ അതിന്റെ പരിസരമായ ഗ്രാമപഞ്ചായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പരിപ്രേക്ഷ്യം അവതരിപ്പിക്കുന്ന സവിശേഷമായ ഒരു പരിപാടി ഇന്നലെ [ 11-02-2012] കുണ്ടുര്‍കുന്ന് ഹൈസ്കൂളില്‍ നടന്നു.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വിശ്രമം, സ്വാതന്ത്ര്യം, ലിംഗസമത്വം
എന്നിങ്ങനെ 10 വിഷയങ്ങളില്‍ 8,9,+1,+2 കുട്ടികള്‍ നടത്തിയ പഠനവും അവര്‍ തയ്യാറാക്കി അവതരിപ്പിച്ച വികസന രേഖയും ആണ്` അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് മെബര്‍മാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് മെംബര്‍, രക്ഷിതാക്കള്‍ തുടങ്ങി നല്ലൊരു സദസ്സ് ഉണ്ടായിരുന്നു.

സ്കൂളിന്റെ സുവര്‍ണ്ണജൂബിലിയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ പരിപാടികളില്‍ ഒന്നായിരുന്നു ഇത്. മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തത്തോടെ നടന്ന പഠനം മുഴുവന്‍ സമൂഹത്തിന്റേയും ശ്രദ്ധയാകര്‍ഷിച്ചു.

Ref Post




02 February 2012

'സ്ഥലവും കാലവും ചിത്രകലയില്‍ ' എന്ന പാഠം


ബഹുമാനപ്പെട്ട സാർ,ദയവായി  മാഷെ..........ഒൻപതാം    ക്ലാസ്സിലെ  കേരളപാഠാവലി  പുസ്തകത്തിലെ  5-ാമത്തെ  യൂണിറ്റിലെ  സ്ഥലവും കാലവും ചിത്രകലയിൽ  എന്നപാഠഭാഗത്തെ ചിത്രം.2 നെ കുറിച്ചൊന്ന്  വിശദമാക്കിത്തരാൻ  കഴിയുമോ?ബഹു.വിജയകുമാർ മേനോൻ  പറഞ്ഞിരിക്കുന്ന  കാര്യങ്ങൾ  കുട്ടികൾപ്രായോഗികമായി  ചിന്തിച്ചാൽ മിഥ്യയാണെന്നു തോന്നും.കൃഷ്ണനും കൂട്ടുകാർക്കും  ഇവിടെ അമാനുഷികമായ  ശക്തിയുണ്ടോ?ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല  സാർ.

picture from indiaminiaturepaintings blog : with thanks : [only for educational purpose]
'സ്ഥലവും കാലവും ചിത്രകലയില്‍ ' എന്ന പാഠം

കുട്ടികളില്‍ ചിത്രകല ആസ്വദിക്കാനുള്ള അനുശീലനം നല്കുന്നു. മുന്‍കാലങ്ങളില്‍ ഭാഷാപാഠങ്ങളില്‍ ഈ സംഗതി ഉണ്ടാകാറില്ല. ചിത്രവും ഒരു തരത്തില്‍ ഭാഷ തന്നെ. അതു സര്‍ഗ്ഗത്മകമായ ഭാഷാ പ്രയോഗവുമാണ്`. തീര്ച്ചയായും നമ്മുടെ കുട്ടികള്‍ ചിത്രവും ശില്പ്പവും എല്ലാം ആസ്വദിക്കാന്‍ പഠിക്കേണ്ടതുതന്നെ.

  • എല്ലാ കലയും - ചിത്രകലയും മനുഷ്യജീവിതത്തെയാണ്` ആവിഷ്ക്കരിക്കുന്നത്. കലാകാരന്‍മാര്‍ ' മനുഷ്യകഥനുഗായികള്‍ ' ആണല്ലോ.
  • ജീവിതം സ്ഥലത്തിലും കാലത്തിലും വ്യാപിച്ചു നില്ക്കുന്നതാണ്`.
  • സ്ഥലം ജീവിതം സംഭവിക്കുന്ന ഇടം തന്നെ.
  • കാലം ജീവിതത്തിന്റെ ചലനമാകുന്നു. ചലനം നില്‍ക്കുമ്പോള്‍ ജീവിതം നിലയ്ക്കുന്നു.
  • ജീവിതം ആവിഷ്കരിക്കുമ്പോള്‍ , ചിത്രകലയുടെ വലിയൊരു പരിമിതി അതില്‍ കാലം പകര്‍ത്താന്‍ കഴിയില്ല എന്നാണ്`. കാരണം കാലത്തെ ആവിഷ്കരിക്കുന്നത് ചലനത്തിലൂടെയാണ്`.
  • ചിത്രകല സ്ഥലത്തില്‍ ഒതുങ്ങുന്നു എന്ന് പൊതുവെ പറയാം .അതും വെറും പരന്ന പ്രതലത്തില്‍ . നീളത്തിലും വീതിയിലും മാത്രമല്ല ജീവിതം . ത്രിമാനങ്ങളിലാണ്`. ഉയരവും ഒപ്പം ഉണ്ട്. പക്ഷെ, ചിത്രത്തില്‍ ഉയരം എഴുതാനാവില്ല. എന്നാല്‍ ശില്പ്പത്തിലും ധൂളീചിത്രത്തിലും ത്രിമാനങ്ങളും സാധ്യം. പക്ഷെ, അവിടേയും ഇത് സ്ഥലത്തില്‍ ഒതുങ്ങും. കാലം - ചലനം ആവിഷ്കരിക്കാന്‍ സാധ്യമല്ല.

സാധ്യമല്ലാത്തതിനെ സാധ്യമാക്കാനുള്ള ശ്രമം സര്‍ഗാത്മകതയാണ്`. കലാകാരന്‍ നേരിടുന്ന വെല്ലുവിളിയാണ്`. ' ഇന്ന് ഭാഷയിതപൂര്‍ണ്ണം ' ... എന്നാണ്` കുമാരനാശാന്‍ വിലപിച്ചത്.

ഒരു സംഭവം കഴിഞ്ഞാല്‍ അടുത്ത സംഭവം...പിന്നെ അടുത്തത്... ഇങ്ങനെ ആവിഷ്കരിക്കാന്‍ കഴിയുന്നത് കഥ പറച്ചിലിലാണ്`. [ സിനിമയില്‍ ഇതു സാധ്യമാണ്`.] ഒരു കഥ = ആഖ്യാനം സ്ഥലത്തിലും കാലത്തിലും പ്രവര്‍ത്തിക്കുന്നു. ഈ ആഖ്യാന വിദ്യ ചിത്രകലയില്‍ സാധ്യമാക്കാനായിരുന്നു ആഖ്യാനചിത്രങ്ങള്‍ [ narrative paintings] ശ്രമിച്ചത്. ഈ പാഠത്തില്‍ ചര്‍ച്ച ചെയ്യുന്ന മൂന്നു ചിത്രങ്ങളും ആഖ്യാന ചിത്രങ്ങളാണ്`. ഒരു ചിത്രത്തിലൂടെ ഒരു കഥപറയാനാണ്` ഈ കലാകാരന്‍മാര്‍ ശ്രമിച്ചത്.

ടെക്സ്റ്റ് ബുക്കിലെ രണ്ടാം ചിത്രം [ എല്ലാം തന്നെ ] വളരെ അവ്യക്തമാണ്`. അത് കളര്‍, കടലാസ് ഗുണം, പ്രിന്റിങ്ങ് മികവ്... തുടങ്ങിയ സംഗതികളെ ആശ്രയിച്ചാണ്`. വെണ്ണ മോഷ്ടിക്കുന്ന പഹാഡി ചിത്രം ഒറിജിനല്‍ കണ്ടാലേ വിജയകുമാരമേനോന്‍ പറയുന്ന സംഗതികള്‍ കുറച്ചെങ്കിലും വ്യക്തമാകൂ . indiaminiaturepaintings. blog ഇല്‍ നിന്ന് കുറേകൂടി തെളിച്ചമുള്ള ഒരു ചിത്രം ലഭിച്ചത് [ ഒറിജിനലുമായി ഒത്തുപോകുന്നത് ] ആസ്വദിക്കുമ്പോള്‍ കാര്യങ്ങളില്‍ അല്പ്പം കൂടി വ്യക്തത വരും എന്നു തോന്നുന്നു.

വിജയകുമാരമേനോന്‍ വിശദീകരിക്കുന്നത് ആവര്‍ത്തിക്കുന്നില്ല

തൈരുകടയുന്ന ഗോപസ്ത്രീയുടെ ശ്രദ്ധയൊന്ന് തെറ്റിയപ്പോള്‍ ശ്രീകൃഷ്ണനും കൂട്ടരും ഞൊടിയിടകൊണ്ട് വെണ്ണ മോഷ്ടിക്കുന്ന ഒരു കഥയാണ് ഈ ചിത്രം വരച്ചുവെക്കുന്നത്. ഒരു കഥയാണെന്നതുകൊണ്ട് ചലനം - കാലം കൂടി ചിത്രത്തില്‍ ആവിഷ്കൃതമാവുകയാണ്`.

തൈര്‍ കലം നോക്കൂ: ഗോപസ്ത്രീ കടഞ്ഞിരുന്നത് നിര്‍ത്തി മറ്റേ മുറിയിലേക്ക് നീങ്ങിയിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ എന്നത് തൈര്‍ കടയുന്ന കടകോലിലെ നടുക്ക് വലിക്കുന്ന കയര്‍ അഴിഞ്ഞ് താഴെ എത്തിയിട്ടില്ല എന്ന ചിത്രണം കാണിച്ചു തരുന്നു. അല്പ്പ സമയം കഴിഞ്ഞിരുന്നെങ്കില്‍ നടുക്ക് വലിക്കുന്ന കയര്‍ കടകോലിന്റെ താഴെ ഭാഗത്ത് അഴഞ്ഞ് എത്തുമായിരുന്നു.

നിമിഷനേരം കൊണ്ട് കുട്ടികള്‍ മോഷണം നിര്‍വഹിച്ചു എന്ന് ആവിഷ്കരിക്കുന്നു.
ഇത്ര കുറച്ച് സമയം കൊണ്ട് കുട്ടികള്‍ക്കിത് ചെയ്യാനാവുമോ എന്ന സാധാരണയുക്തി അസ്ഥാനത്താണ്`. ശ്രീകൃഷ്ണനും കൂട്ടര്‍ക്കും വെണ്ണകട്ടുണ്ണല്‍ നിത്യ പരിപാടിയാണ്`. അതുകൊണ്ടുതന്നെ അതെത്രയും വേഗം ലഭ്യമാക്കാനുള്ള റ്റെക്നോളജി അവര്‍ക്കുണ്ട്. കുട്ടികളുടെ അവശ്യം അവശ്യമായ സംഗതികള്‍ ഇതിലും കുറച്ച് സമയം കൊണ്ട് ചെയ്തുതീര്‍ക്കുന്നത് നാം നമ്മുടെ വീടുകളില്‍ തന്നെ കണ്ടിട്ടില്ലേ !
ഈ യുക്തിയൊന്നും അല്ല പ്രധാനപ്പെട്ട വിഷയം. നിമിഷനേരം കൊണ്ട് ഇത്രയും കാര്യങ്ങള്‍ സാധിച്ചോ എന്നല്ല പ്രശ്നം. ഇത്രയും സംഭവങ്ങള്‍ തുടര്‍ച്ചയോടെ ആലേഖനം ചെയ്തതോടെ ' ആ കുറേ നിമിഷങ്ങളെ ' പൂര്‍ണ്ണമായും ആവിഷ്കരിച്ചു ചിത്രകാരന്‍ എന്നാണ്`. .

  • തൈര്‍ കടയുന്നത് നിര്‍ത്തി തൈര്‍ക്കലം ഒരു മുക്കിലേക്ക് സ്ത്രീ നീക്കിവെച്ചു / അല്ലെങ്കില്‍ അവിടെത്തന്നെ വെച്ചു.
  • സ്ത്രീ എഴുന്നേറ്റു
  • എഴുന്നേറ്റ് വസ്ത്രം ശരിയാക്കി
  • [ കുരങ്ങനും കുട്ടികളും അവിടെ ഇരിക്കുന്നതുകൊണ്ട് ഒരു പക്ഷെ, കുട്ടികളോട് കുരങ്ങനെ ഉദ്ദേശിച്ച് - 'നോക്കണേ.. ഇപ്പോ വരാം ... എന്ന് പറഞ്ഞിരിക്കും.
  • കുട്ടികള്‍ തലകുലുക്കി അതേറ്റിരിക്കും.
  • തുടര്‍ന്ന് സ്ത്രീ മറ്റേ മുറിയിലേക്ക് നീങ്ങി
  • കുട്ടി പിറമിഡുണ്ടാക്കി.
  • വെണ്ണ എടുത്ത് കൈമാറി.
  • ഇനി രണ്ടാള്‍ക്ക് കൂടി ഓരോ ഉരുള വേണം... അതിനല്പ്പം സമയം കൂടി വേണം.
ഇത്രയും പ്രവര്‍ത്തനങ്ങള്‍ - ചലനങ്ങള്‍ - കാലം ഒരു ചിത്രത്തില്‍ ചേര്‍ക്കാന്‍ കലാകാരന്ന് കഴിഞ്ഞു എന്നതാണ്` പ്രധാനം.
ഈ ഒരു സംഗതിയാണ്` നാം ആസ്വദിക്കുന്നത്. ചിത്രകല ആസ്വദിക്കാനുള്ള ചില പാഠങ്ങള്‍ ആണല്ലോ വിജയകുമാരമേനോന്‍ എഴുതുന്നത്.

കുട്ടികള്‍ പ്രായോഗികമായി ചിന്തിച്ചാല്‍.....
ടീച്ചര്‍ 'പ്രായോഗികത ' എന്ന് പറയുന്നത് 'യുക്തി ' ആണല്ലോ.
കല ആസ്വദിക്കുന്നതിന്ന് കലയുടെ പ്രായോഗികത / യുക്തി ഉപയോഗിക്കണം.
ചെടിക്ക് വെള്ളം ഒഴിക്കുമ്പോള്‍ ജലസേചനത്തിന്റെ പ്രായോഗികത / യുക്തി ഉപയോഗിക്കണം.
കഥകളിക്ക് കഥകളിയുടെ യുക്തിയും നാവേറ് പാട്ടിന്ന് അതിന്റെ യുക്തിയും ഉണ്ട്.
അല്ലെങ്കില്‍
' മന്ദമന്ദമെന്‍ താഴും മുഗ്‌‌ദ്ധമാം മുഖം പൊക്കി
സ്സുന്ദര ദിവാകരന്‍ ചോദിച്ചു മധുരമായ് '

എന്ന വരികളിലെ സൗന്ദര്യം ആസ്വദിക്കാനാവില്ല. കവിതക്ക് കവിതയുടെ യുക്തി .