13 September 2012

തോരാത്ത മഴകള്‍

-->
പത്താം ക്ളാസ് മലയാളം അടിസ്ഥാനപാഠാവലിയിലെ 'തോരാമഴ' [ റഫീക്ക് അഹമ്മദ്] എന്ന കവിതയുടെ ആസ്വാദനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ്

മലയാളത്തിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളാണ്` റഫീക്ക്അഹമ്മദ്. കവി എന്ന നിലയിലും സിനിമാഗാന രചയിതാവ് എന്ന നിലയിലും റഫീക്ക് അഹമ്മദ് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 'പാറയില്‍ പണിതത്', സ്വപ്ന വാങ്മൂലം ', ആള്‍മറ', ചീട്ടുകളിക്കാര്‍', ഗ്രാമവൃക്ഷത്തിലെ വവ്വാല്‍', ശിവകമി' എന്നിവ കവിതാസമാഹരങ്ങള്‍. മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇപ്പോഴും മികച്ച കവിതകള്‍ എഴുതുന്നു. ഇന്റെര്‍നെറ്റില്‍ ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്. ആധുനികതയും പാരമ്പര്യവും ഇണക്കിച്ചേര്‍ത്തുള്ള രചനയും ജീവിതവും കവിയെ നമുക്ക് പരിചിതനാക്കുന്നു.

കവിതയുടെ [ സാഹിത്യത്തിന്റെ ] ജീവന്‍ എന്താണ്`? സഹിതമായതാണ്` [കൂടിച്ചേര്‍ന്നത് ]
സാഹിത്യം.എന്താണ്` 'കൂടിച്ചേരു'ന്നത്? വാക്കും അര്‍ഥവും. നല്ലമട്ടില്‍ വാക്കും അര്‍ഥവും കൂടിച്ചേരുമ്പോള്‍ അതില്‍ നിന്നും വായനക്കാരന്ന് ലഭിക്കുന്നത് എന്താണ്`? കവിതയുണ്ടായ കാലം മുതല്‍ ഉണ്ടായ ഒരു ചോദ്യവും അതിനുള്ള വിവിധ ഉത്തരങ്ങളും സാഹിത്യപഠനങ്ങള്‍ നോക്കിയാല്‍ കാണാം. സാഹിത്യത്തില്‍ നിന്ന് 'രസ' മാണ്` ആസ്വാദകന്` ലഭിക്കുന്നത് എന്നതാണ്` ഒരു ഉത്തരം. വായിച്ചു രസിക്കുകയാണ്`. രസം അനുഭവിക്കയാണ്`. എന്തൊക്കെ രസങ്ങള്‍ ഉണ്ട്? ശൃംഗാരം , വീരം , കരുണം, ഹാസ്യം,അത്ഭുതം, ഭയാനകം, ബീഭത്സം, രൗദ്രം, ശാന്തം എന്നിങ്ങനെ ഒന്‍പത് രസങ്ങളെ പണ്ടുള്ളവര്‍ തരം തിരിച്ചു വെച്ചിരിക്കുന്നു. ഒരു കൃതി [ കവിത / നാടകം / കഥ .. ] ഇതിലേതെങ്കിലും ഒരു രസത്തെയാണ്` അവതരിപ്പിക്കുന്നത്. ഒരു രസത്തെ നന്നായി അവതരിപ്പിക്കാന്‍ മറ്റു രസങ്ങളെ കൂട്ടുപിടിക്കും/ പ്രയോജനപ്പെടുത്തും. പ്രധാന രസം ഒന്നായിരിക്കും. ശൃംഗാരപ്രധാനങ്ങളായ കവിതകള്‍, ഹാസ്യരസപ്രധാനമായ കൃതികള്‍, കരുണാദ്രമായ കവിതകള്‍ എന്നിങ്ങനെ ഇവ അനുവാചകനിലെത്തും. ഇതാണ്` സാഹിത്യത്തില്‍ ആസ്വാദകന്‍ ആസ്വദിക്കുന്നത്. സാഹിത്യാസ്വാദനത്തിലെ എക്കാലത്തേയും ഒരു പ്രാഥമിക സങ്കല്പ്പമാണിത്.

ശൃംഗാരപ്രധാനമോ ഹാസ്യപ്രധാനമോ വീരപ്രധാനമോ ഒക്കെയായ കൃതികളെക്കാളധികം മനുഷ്യമനസ്സിനെ ' രസി' പ്പിക്കുന്നത് കരുണരസപ്രധാനമായ കൃതികളാണെന്നാണ്` എന്നതാണ്` വസ്തുത. കോമഡി കളേക്കാള്‍ മനുഷ്യമനസ്സില്‍ ചലനം ഉണ്ടാക്കുന്നത് ട്രാജഡികള്‍ ആണല്ലോ. രസം നീണ്ടുനില്ക്കുന്നത് കരുണരസപ്രധാനമായ കൃതികളാണ്`. കോമഡിയിലെ രസം അല്പ്പകാലം മാത്രം അവശേഷിക്കും. അതുകൊണ്ടുതന്നെയാണ്` എന്നെന്നും നിലനില്ക്കുന്ന കൃതികളെല്ലാം കരുണരസപ്രധാനമായത്. ട്രാജഡി എങ്ങനെയാണ്` വായനക്കാരനെ 'രസിപ്പിക്കുന്നത്' എന്നത് മറ്റൊരുകാര്യമാണ്`. [നിങ്ങള്‍ ലയിച്ച് വായിച്ച് കരഞ്ഞ പുസ്തകങ്ങളെ കുറിച്ച് ഒന്നാലോചിച്ചാല്‍ അതിനുത്തരം കിട്ടും. അവ വീണ്ടും വായിക്കാന്‍ തോന്നുന്നത് എന്തുകൊണ്ടെന്ന് കൂടി ആലോചിക്കൂ. ]

മനുഷ്യമനസ്സിനെ ഏറ്റവും കൂടുതല്‍ ചലിപ്പിക്കുന്നവ കരുണരസാര്‍ദ്രമായ കൃതികളാണ്`. 'തോരാമഴ ' നല്ല കവിതയാണെന്ന് തോന്നുന്നതിനും [ ഒരു പ്രധാന ] കാരണം അതുതന്നെ. ഒരു ഒടുങ്ങാത്ത കരച്ചിലാണ്` 'തോരാമഴ'. 'പുത്രദു:ഖം പുന: പുന: ' എന്നൊരു ചൊല്ലുണ്ട്. മക്കളുടെ വിയോഗദു:ഖം മതാപിതാക്കള്‍ക്ക് ഒരിക്കലും അവസാനിക്കുകയല്ല; മറിച്ച് ദിനം പ്രതി [ എത്രകാലം കഴിഞ്ഞാലും] വലുതാവുകയാണ്` ചെയ്യുന്നത്. മറ്റെല്ലാ ദു:ഖങ്ങളും കാലം മായ്ച്ചുകളയും. ചില ദു:ഖങ്ങള്‍ കാലം ചെല്ലുമ്പോള്‍ ഫലിതമായി മാറുകപോലും ചെയ്യും. [അത് ദുരന്തങ്ങളുടെ ' ദുരന്തം ' എന്നു കരുതാം ]

പുത്രീ ദു:ഖത്തെക്കുറിച്ചുള്ള - മകള്‍ വിട്ടുപോകുന്നതിലെ സങ്കടം സാഹിത്യത്തില്‍ ഒരു പക്ഷെ, ആദ്യമായി ഏറ്റവും മികച്ച രീതിയില്‍ ആവിഷ്കരിച്ചിട്ടുള്ളത് കാളിദാസ മഹാകവിയാണ്`. അഭിജ്ഞാനശാകുന്തളം [മുല്ലവള്ളിയും മാന്‍കിടാവും ഓര്‍മ്മയില്ലേ ] നാടകത്തില്‍ ശകുന്തളയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കുന്ന മുഹൂര്‍ത്തം. സംഭാഷണം ഇങ്ങനെ:
ശകുന്തള: [ പിന്നെയും കണ്വനെ ആലിംഗനം ചെയ്ത്] ഇപ്പോള്‍ത്തന്നെ തപസ്സുകൊണ്ട് ക്ഷീണിച്ച ഈ ശരീരത്തെ അഛന്‍ എന്നെക്കുറിച്ച് വ്യസനിച്ച് ഇനിയും ക്ഷീണിപ്പിക്കരുതേ!
കണ്വന്‍: [ നെടുവീര്‍പ്പോടുകൂടി]
ശമമേഷ്യതി മമ ശോക:
കഥം നു വത്സേ ത്വയാ രചിത പൂര്‍വം
ഉടജദ്വാരി വിരൂഢം
നീവാരബലിം വിലോകയത:
ശകുന്തള ഭര്‍ത്താവിന്റെ വീട്ടിലേക്കുപോകുന്നതിന്ന് മുന്നോടിയായി ചെയ്ത ചടങ്ങുകളില്‍ [ മംഗള കര്‍മ്മങ്ങള്‍] പര്‍ണ്ണശാലയുടെ മുറ്റത്ത് നീവാരം [ വരിനെല്ല് ] ബലിതൂകിയിട്ടിട്ടുണ്ട്. ആദ്യ മഴയില്‍ ഈ വിത്തുകള്‍ മുളപൊട്ടും. അതു കാണുമ്പോള്‍ [ തന്റെ കുട്ടി തൂവിയ ബലിനെല്ലല്ലോ ഇത് ] അഛന്ന് മകളെ പിരിഞ്ഞ വേദന ഉണ്ടാവും . ആശ്രമമുറ്റത്തായതുകൊണ്ട് ശല്യങ്ങളൊന്നുമില്ലാതെ ഈ നെല്‍ ചെടികള്‍ വളരും.അവ മൂപ്പെത്തി നെല്‍വിത്തുകള്‍ താഴെ പൊഴിയും. അടുത്ത മഴയില്‍ അവ വീണ്ടും മുളപൊട്ടും. ..... എക്കാലവും ഇതു തുടരും. അപ്പോളൊക്കെ പുത്രീവിയോഗ ദു:ഖം അഛനില്‍ നിറയും.
അതുകൊണ്ട്: ശമമേഷ്യതി മം ശോക: കഥം... എങ്ങനെയാണ്` എന്റെ ദു:ഖം ശമിക്കുക?
വ്യക്തി ദു:ഖങ്ങളെ പ്രകൃതി ആവര്‍ത്തിപ്പിക്കുന്നതിന്റെ ഏറ്റവും ശക്തമായ ഒരാവിഷ്കാരമാണ്` കാളിദാസ കവിത എന്നു കാണിക്കാനാണ്` ഈ സന്‍ദര്‍ഭം ചൂണ്ടിക്കാണിച്ചത്. മനുഷ്യന്റെ സുഖ ദു:ഖങ്ങളൊക്കെത്തന്നെ പ്രകൃതിയുടേതുകൂടിയാണെന്ന് - മനുഷ്യനും പ്രകൃതിയുമായുള്ള പാരസ്പര്യം വലിയ കവികളൊക്കെ പറഞ്ഞുവെച്ചിട്ടുണ്ട്. ഓരോ മാമ്പഴക്കാലവും ആ അമ്മക്ക് നല്കുന്നത് പുത്രദു:ഖമാണല്ലോ [ മാമ്പഴം- വൈലോപ്പിള്ളി] .
ഉമ്മുക്കൂലുസുവിന്റെ മരണം അവളുടെ ഉമ്മയുടെ മനസ്സിലെ നിത്യദു:ഖമാവുകയാണ്`. സന്ദര്‍ഭം, സംഭവം, പശ്ചാത്തലം , ക്രിയകള്‍ എന്നിവയുടെ ശില്പ്പഭദ്രമായ നിര്‍മ്മിതിയായി റഫീക്ക് അഹമ്മദിന്റെ ഈ കവിത പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു. കുഞ്ഞിന്റെ മരണം ഏതൊരമ്മക്കും നിത്യദു:ഖമാകുന്നു. എന്നാല്‍ ഉമ്മുക്കുലുസുവിന്റെ ഉമ്മയുടെ ദു:ഖം , സമാനാവസ്ഥയിലുള്ള ഏതൊരമ്മയുടെ ദു:ഖത്തേക്കാളും നമ്മേ പിടിച്ച് ഉലയ്ക്കുന്നു. അതാണ്` കവിതയുടെ ആവിഷ്കാരത്തില്‍ ഉള്‍ചേര്‍ന്ന മികവ്. വൈലോപ്പിള്ളിയുടെ ' മാമ്പഴം' പോലുള്ള അത്യപൂര്‍വം കവിതകള്‍ മാത്രമാണ്` ഈ ജനുസ്സില്‍ മലയാളത്തില്‍ ഉള്ളത്.
മനുഷ്യനും പ്രകൃതിയുമായുള്ള പാരസ്പര്യം കവിതയില്‍ വളരെ ശക്തമാണ്`. ഉമ്മയുടെ ദു:ഖം അതേ അളവില്‍ പ്രകൃതിക്കുമുണ്ട്. പ്രകൃതിയുടെ ദു:ഖത്തിന്റെ വലിയൊരു വെളിപ്പെടുത്തലാണ്` മഴ. ഉമ്മയുടെ കണ്ണീര്‍ തന്നെ. പ്രകൃതിയുടെ കണ്ണീര്‍ മഴയാവാനേ പറ്റൂ.
കണ്ണീര്‍ദ്ധാരയൊഴുക്കി ശ്യാമള -
വിണ്ണിന്‍ കണ്ണുകള്‍ തെളിയുമ്പോള്‍ [ പി]
മനുഷ്യന്റെ ദു:ഖത്തില്‍ 'പ്രകൃതി ചലനമറ്റു ' നിന്നു... എന്നു കവികള്‍ പറയും. 'ഇലകള്‍ അനങ്ങിയില്ല, പക്ഷികള്‍ പാടിയില്ല.... പ്രകൃതി ദു:ഖം പൊറാഞ്ഞ് ചലനമറ്റു. അതൊക്കെയും വ്യക്തിദു:ഖത്തിന്റെ തീവ്രത വായനക്കാരനില്‍ അതിശക്തമായ ചലനം സൃഷ്ടിക്കാനാണ്`. അത് കവിയുടെ സര്‍ഗവൈഭവം.
ഈ സര്‍ഗാത്മകത കാളിദാസനിലും വൈലോപ്പിള്ളിയിയും റഫീക്ക് അഹമ്മദിലും [ താരതമ്യപ്പെടുത്തുന്നത് പഠിക്കാന്‍ വേണ്ടി മാത്രം ] ഉണ്ടാക്കിയ വൈവിദ്ധ്യങ്ങള്‍ നോക്കൂ.
അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ [ മാമ്പഴം]
മകന്‍ മരിച്ച സന്ദര്‍ഭത്തില്‍ വീണ കണ്ണുനീരിനേക്കാള്‍ ചൂട് ഈ സന്ദര്‍ഭത്തിലാണ്`. 'പുത്രദു:ഖം പുന: പുന:' എന്ന ചൊല്ല്`. 'പുത്ര' എന്നത് പുത്രി കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അതാണ്` കണ്വന്‍ പറഞ്ഞത്. ഓരോ പ്രാവശ്യവും വരിനെല്ല് മുളപൊട്ടുമ്പോള്‍ … അതാണ്`. ഓര്‍മ്മയാണ്`. അതിശക്തമായ ഓര്‍മ്മ. അതിന്റെ ആവര്‍ത്തനം. വെറും ആവര്‍ത്തനമല്ല. പുത്തന്‍ ദു:ഖാനുഭവം. മരണം, വേര്‍പാട്- അപ്പോള്‍ സംഭവിച്ചപോലുള്ള വേദന. ഹൃദയഭേദകമായ വേദന.
ആവര്‍ത്തനമില്ലെങ്കില്‍ വേദനയുടെ തീവ്രത അത്രയധികം ഇല്ലതന്നെ. തുടര്‍ച്ച ഗാഢത കുറയ്ക്കുന്നു എന്നാവും അനുഭവം. മഴ തോരാതെ നില്ക്കുന്നതിനേക്കാള്‍ , കാലങ്ങളില്‍ ആവര്‍ത്തിക്കുന്ന മഴയാണ്` മനുഷ്യമനസ്സില്‍ വികാരങ്ങള്‍ കോരിച്ചൊരിയുന്നത്. നേരത്തെ അനുഭവിച്ചതിനേക്കാള്‍ തീവ്രതയോടെ. ഓരോ പുതുമഴയും കണ്വമഹര്‍ഷിക്കും ഓരോ മാമ്പഴക്കാലവും അമ്മയ്ക്കും.




1 comment:

drkaladharantp said...

രാമനുണ്ണി മാഷേ
ഈ കവിത ക്ലാസില്‍ എങ്ങനെ പെയ്യുമെന്ന് കൂടി പറയൂ
ഓരോ വാക്കും ഈ കവിതയില്‍ മഴനനവുള്ളതാണ്