15 November 2013

മുത്തശ്ശിയും കുട്ടിയും



[ ചെറിയക്ളാസുകളിൽ ധാരാളം കുഞ്ഞുകഥകൾ മലയാളം പാഠങ്ങളിൽ പഠിക്കാനുണ്ട്. മിക്കതും മുത്തശ്ശിക്കഥകളുടെ മട്ടിലുള്ളവയാണ്`. ഈ പാഠഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് സഹായകമായ ഒരു കുറിപ്പ് ]

മുത്തശ്ശിയും കുട്ടിയുമായുള്ള ഇടപെടലുകളിൽ ഏറ്റവും സജീവമായ ഘടകം സംഭാഷണമാണ്`. ബന്ധം മുറുക്കിനിർത്തുന്നതിന്ന് സംഭാഷണത്തിൽ കവിഞ്ഞ മറ്റൊന്നില്ല മനുഷ്യകുലത്തിന്ന്. സംഭാഷണത്തിന്റെ ഊർജ്ജം സ്വാനുഭവങ്ങളാണ്`. മുത്തശ്ശിക്ക് അതിൽ ഒരു കുറവും ഒരിക്കലും ഇല്ല. മുത്തഛനേക്കാൾ [ പുരുഷൻ ] മാനുഷികമായ / ജീവിതാനുഭവങ്ങൾ മുത്തശ്ശിക്ക് [ സ്ത്രീക്ക് ] ഏറുമെന്നതും എല്ലാവർക്കുമറിയാം.

സംഭാഷണം ഉണർവാണ്`; ഉറക്കമല്ല. കുട്ടിയേക്കാൾ ഉണർന്നിരിക്കുന്ന സമയം അധികം മുത്തശ്ശിക്കാണ്`. 'ഒരായുസ്സിന്നുറക്കം കാലേകൂട്ടി ഉറങ്ങിയവരാണ്` മുത്തശ്ശിമാർ എന്ന്.എൻ.വി. [ നാലുമണിപ്പൂക്കൾ ] നിരീക്ഷിക്കുന്നുണ്ട്. ഈ ഉണർവിന്റെ ഊർജ്ജമാണ്` മുത്തശ്ശിയെ സംഭാഷണത്തിലേർപ്പെടുത്തുന്നത്. മുത്തശ്ശിക്ക് സംസാരിക്കാൻ ആവേശം നൽകുന്നത് കേൾക്കാൻ തയ്യാറായിരിക്കുന്ന കുട്ടിയാണ്`. മുതിർന്നവർ മുത്തശ്ശിയെ കേൾക്കൽ കുറവാണ്`. തിരക്കുകളിൽ മുത്തശ്ശിയുടെ പായാരം ആരും ചെവികൊടുക്കില്ല. കുട്ടിയാണെങ്കിലോ അതു കേൾക്കാൻ കാതും കൂർപ്പിച്ചിരിക്കയാണുതാനും .

മുത്തശ്ശിയുടെ ഉണർവിന്റെ ഭാഷണം പൊതുവേ കുട്ടിക്ക് ഉറക്കു നൽകുന്നു എന്നാണ്` പറച്ചിൽ. കുട്ടിക്ക് ഉറങ്ങാനുള്ള മരുന്നാണ്` മുത്തശ്ശിക്കഥകൾ. പക്ഷെ, സംഭവിക്കുന്നത് കുട്ടിക്ക് ഉറക്കത്തിലും ഉണർവ് നൽകുകയാണ്`. ജീവിതകാലം മുഴുവൻ കുട്ടി ഉണർന്നിരിക്കുന്നത് മുത്തശ്ശിക്കഥകളുടെ ഉണർവിലാണ്`. കുട്ടി അറിഞ്ഞോ അറിയാതെയോ ഈ കഥകളിലൂടെ തന്റെ ഭൗതികവും ധാർമ്മികവുമായ ജീവിതം നെയ്തെടുക്കുകയായിരുന്നു. മുത്തശ്ശിക്കഥകളിലെ ശാസ്ത്രീയത ഈ അർഥത്തിലാണ്`. പറയുന്ന കഥകളിലെ യുക്തിയും ശാസ്ത്രീയതയും ഒക്കെ വിശകലനം ചെയ്ത് ശരി തെറ്റുകൾ നിശ്ചയിക്കാമെങ്കിലും കുട്ടിയിൽ ഇത് ജീവിതമൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നു. അതിനുള്ള സിദ്ധിയാണ്` ഇക്കഥകളിലെ യുക്തിയും ശാസ്ത്രീയതയും. ഈച്ചയും പൂച്ചയും കൂടി കഞ്ഞിവെച്ചകഥയായാലും മണ്ണാങ്കട്ടയും കരിയിലയുംകൂടി കാശിക്കുപോയ കഥയായാലും ആ പറയുന്ന കഥയല്ലല്ലോ കുട്ടി കേൾക്കുന്നത്. കഥ കേട്ടു കുട്ടി ശാരീരികമായി ഉറങ്ങുകയും മാനസികമായി ഉണരുകയും ചെയ്യുന്നു. കേട്ടവ കുട്ടിയിൽ നിലനിൽക്കുകയും ഓരോ ജീവിത സന്ദർഭങ്ങളിലും അവയെല്ലാം പുതിയ കഥകളായി കുട്ടി മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് മുത്തശ്ശിക്കഥകൾക്കുള്ള സവിശേഷതകളിൽ ഒന്നു മാത്രമാണ്`.

കുട്ടിയോട് നേരിട്ടുള്ള സംഭാഷണമാണ്` കഥയായി മാറുന്നത്. കഥാസാഹിത്യത്തിന്റെ തുടക്കരൂപം തന്നെ [ വാചികകഥ] ഇന്നും മുത്തശ്ശിമാർ അവലംബിക്കുന്നു. കഥയുടെ ജീവിതത്തിലേക്ക് ആദ്യ വാക്യത്തിൽ തന്നെ മുത്തശ്ശിക്ക് കുട്ടിയെ പ്രവേശിപ്പിക്കാനാവുന്നു. പാഠപുസ്തകത്തിലെ കഥ നോക്കുക. ബാലകഥയായി നരേന്ദ്രനാഥ് എഴുതിവെച്ച കഥയാണെങ്കിലും അത് മുത്തശ്ശി പറയാൻ തുടങ്ങുന്നതോടെ കുട്ടിയിലേക്ക് പ്രവേശിക്കുകയാണ്`. പണ്ട്..പണ്ട്... എന്ന ആദ്യ പദങ്ങളിലൂടെ കുട്ടിയെ ഈ യഥാർഥലോകത്തുനിന്ന് അടർത്തിയെടുക്കുകയാണ്`. അതുവരെ പലകാര്യങ്ങളിലും വാശിപിടിച്ചിരിക്കുന്ന കുട്ടി [ യഥാർഥ ലോകത്തുള്ള കുട്ടി ] പണ്ട്...പണ്ട്... എന്നു കേട്ടുതുടങ്ങുന്നതോടെ വാശി ഉപേക്ഷിക്കുന്നത് അതുകൊണ്ടാണ്`. പലവട്ടം കേട്ട കഥയാണെങ്കിൽ കൂടി ഇതാണ്` സംഭവിക്കുന്നത്. ഒരു പക്ഷെ, ഇന്ത്യൻ കഥാലോകത്തു മാത്രമുള്ള ഒരു ആഖ്യാനരീതിയാവാനും മതി ഇത്. കഥാലോകം രൂപപ്പെടുന്നതുതന്നെ ഭാരതീയമായ ഒരു ആഖ്യാനാന്തരീക്ഷത്തിൽ നിന്നാണല്ലോ.

ആവർത്തനത്തിൽ സ്വാദുകെടാത്തതാണ്` മുത്തശ്ശിക്കഥകളുടെ ഒരു സവിശേഷത. കഥാ സാരം മാത്രമല്ല ഇതിനു കാരണം. മുത്തശ്ശി കഥ പറയുകയാണ്`. പറച്ചിൽ സജീവമാണ്`. മുഖഭാവങ്ങൾ, വികാരവിക്ഷോഭങ്ങൾ, ശാബ്ദികമായ ഏറ്റക്കുറച്ചിലുകൾ, ആംഗ്യങ്ങൾ, സ്പർശനാദി വ്യവഹാരങ്ങൾ [ കുട്ടിയെ തൊട്ടും പിടിച്ചും ഉമ്മവെച്ചും കഥ പറയുന്ന രീതി ] എന്നിവയൊക്കെ കഥയുടെ ആവർത്തവൈരസ്യം ഇല്ലാതാക്കുകയാണ്`. കഥപറയുന്ന സന്ദർഭം പോലും ഇതിനു സഹായകമാവുന്നുണ്ട്. വാശിമാറ്റാൻ, ഉറക്കാൻ, ഉഷാറാക്കാൻ, കരച്ചിലും പേടിയും മാറ്റാൻ, വിരസതയകറ്റാൻ.... എന്നിങ്ങനെ സന്ദർഭങ്ങൾ വിവിധങ്ങളാണ്`. ഓരോ കഥപറച്ചിലിലും കഥയുടെ ഭാവമണ്ഡലം പുതിയതാവുകയാണ്`.

മുത്തശ്ശി കഥപറയുകയും കുട്ടി കേൾവിക്കാരനാവുകയും ചെയ്യുന്നതിലൂടെ കഥ കുട്ടിയുടെ ജീവിത മണ്ഡലത്തിൽ കഥയേക്കാളധികം അതൊരു മൂല്യബോധനോപാധിയായി മാറുകയാണ്`. കഥയിലൂടെ കുട്ടിയിൽ സന്നിവേശിക്കുന്നത് ജീവിത മൂല്യങ്ങളും ധാർമ്മിക മൂല്യങ്ങളുമാണ്`. ഒരു തരത്തിലുള്ള മോറൽ എഡ്യുക്കേഷൻ ആണ്` ഈ രംഗത്ത് സംഭവിക്കുന്നത്. മുത്തശ്ശിക്കഥകളുടെ സുപ്രധാനമായ മികവുകളിലൊന്ന് ഈ മൂല്യബോധനമാണ്`. അതിനേറ്റവും അർഹതയുള്ള ജീവിതം മുത്തശ്ശിയുടേതാണെന്ന് സമൂഹം അംഗീകരിക്കുകയാണ്`. വരും തലമുറയ്ക്ക് കരുത്തുള്ള ജീവിതം നിർമ്മിക്കുകയാണ്` മുത്തശ്ശി. കഥ അതിന്നുള്ള ജീവത്തായ ഉപകരണവും.

മുത്തശ്ശിയും കുട്ടിയുമായുള്ള സാഹിത്യലോകം കഥ മാത്രമല്ല. കഥകളെക്കാളധികം പാട്ടുകൾ, കടംകഥകൾ, ചോദ്യോത്തരങ്ങൾ എന്നിവ ഉണ്ടാകും. നിരവധി പാട്ടുകൾ കുട്ടി ആദ്യമായി കേട്ടുതുടങ്ങുന്നത് മുത്തശ്ശിയുമായുള്ള ഇടപെടൽ വേളകളിലാണ്`. കടംകഥകൾ മുഴുവൻ മുത്തശ്ശിമാരാണ്` പകർന്നുപോരുന്നത്.

മുത്തശ്ശി ഒരു ബിംബം മാത്രമാണ്`. എല്ലാ മുത്തശ്ശിക്കഥകളും പറയുന്നത് മുത്തശ്ശിമാരാകുന്നില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ ചേച്ചിയാണ്` കഥ പറഞ്ഞുകൊടുക്കുന്നത്. എം.ടിയുടെ കഥകളിൽ മുത്തശ്ശിമാരും ഓപ്പോൾ മാരും എല്ലാം കഥ പറയുന്നുണ്ട്. കഥ കേൾക്കുന്നത് എപ്പോഴും കുട്ടിയാണ്`. ഈ മുത്തശ്ശിമാരും ഓപ്പോൾ / പെങ്ങൾ മാരും ഒക്കെ സാധാരണ ജീവിതങ്ങളല്ല. സാധാരണ ജീവിതങ്ങൾക്ക് കഥയില്ല. അസാധാരണ ജീവിതങ്ങളാണ്` മുത്തശ്ശിമാരെ ഉണ്ടാക്കുന്നത്. ഒരു പാട് കണ്ടറിഞ്ഞവർ, കൊണ്ടറിഞ്ഞവർ തന്നെയാണ്` മുത്തശ്ശിമാരാകുന്നത്. പ്രായം മാത്രമല്ല മുത്തശ്ശിക്കഥകളിലെ വക്താക്കളെ ഉണ്ടാക്കുന്നത്. പ്രതിവിചിത്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോന്നവരാണ്`. അതുകൊണ്ടുതന്നെയാണ്` അവർക്ക് കഥ പറയാനാകുന്നത്. [ എഴുത്തുകാരനാകുന്നതും ഇതുപോലെതന്നെയാണല്ലോ. ]ജീവിതമാണ്` അവർ കഥകളാക്കിപറയുന്നത്. കഥകളിലൂടെ കുട്ടിക്ക് പകരുന്നത് ജീവിതം തന്നെയാണ്`. വരും തലമുറയ്ക്ക് എല്ലുറപ്പുള്ള ജീവിതം നയിക്കാൻ സഹായകമായ പാഠങ്ങളാണ്` ഓരോ കഥകളും.

No comments: