20 July 2012

അടുത്തത് മലയാളം പീര്യേഡ് .....................

-->
പൊതുവെ കുട്ടികള്‍ക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്` മലയാളം പീര്യേഡ്. നല്ല മാഷാണെങ്കില്‍ പറയുകയും വേണ്ട. മാതൃഭാഷ എന്ന സവിശേഷത ഇതിലുണ്ട്. കഥ, കവിത, നാടകം... തുടങ്ങിയ പാഠ ഉള്ളടക്കവും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. വീട്ടില്‍ കുട്ടികള്‍ ഏറ്റവും അധികസമയം വായിക്കുന്നതും ഗൃഹപാഠം ചെയ്യുന്നതും 'മലയാളം' തന്നെ. ഏറെ ഭയാശങ്കകളില്ലാതെ പരീക്ഷയെ നേരിടുന്നതും 'മലയാളം'. വിജയവും 'മലയാള' ത്തില്‍ മികച്ച നിലവാരത്തിലും അളവിലും ഉണ്ട്. തുടക്കം തൊട്ടേ ഒരല്പ്പം ശ്രദ്ധിച്ചാല്‍ ' മലയാളം' ക്ളാസ് കുറേകൂടി നിലവാരമുള്ളതാക്കാന്‍ കഴിയും.
ഭാഷാപഠനം ഭാഷാശേഷികളുടെ വികാസം മുന്നില്‍ കണ്ടാണ്` നിര്‍വഹിക്കുന്നത്. ഭാഷ നന്നായി പ്രയോഗിക്കാന്‍ / പ്രയോജനപ്പെടുത്താന്‍ കഴിയുകയാണിത്. ഓരോ ക്ളാസുകളില്‍ നിന്ന് വിജയിച്ചു പോകുമ്പോഴും ഈ വികാസമാണ്` ഉണ്ടാവുന്നത്. വായന, മനസ്സിലാക്കല്‍ , ആസ്വദിക്കല്‍, ചിന്തിക്കല്‍, വിലയിരുത്തല്‍, സര്‍ഗാത്മകമായി പ്രകടിപ്പിക്കല്‍ എന്നിങ്ങനെ നിരവധി അടരുകള്‍ ഭാഷാശേഷിയിലുണ്ട്. ഇതിലൊക്കെയും കൂടുതല്‍ മികവ് നേടാന്‍ വേണ്ട അനുഭവങ്ങള്‍ - ഭാഷാനുഭവങ്ങളിലൂടെ കുട്ടി സഞ്ചരിക്കുന്നു. കുട്ടിക്ക് അധിക മികവ് നല്കാന്‍ ത്രാണിയുള്ള ഭാഷാപ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ തയാറാക്കുകയും ചെയ്യുന്നു. പാഠങ്ങളിലെ ഉള്ളടക്കം ആസ്പദമാക്കിയാണ്` പ്രാഥമികമായും മേല്‍പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്.
പാഠത്തിന്റെ ഉള്ളടക്കം എന്നത് ആശയത്തെ പ്രകടിപ്പിക്കുന്ന വ്യവഹാരരൂപം കൂടി ചേര്‍ന്നതാണ്`. സമൂഹത്തില്‍ സ്ത്രീയുടെ പദവിക്കുവേണ്ടി വാദിക്കുന്ന ' യാത്രാമൊഴി' യുടെ വ്യവഹാര രൂപം കവിതയാണ്`. ഇതു രണ്ടും [ ആശയവും വ്യവഹാരവും ] പരിഗണിക്കുന്നതാണ്` ഭാഷാപാഠങ്ങള്‍.
ആശയം തന്നെ കേവലമായ ഒരു തത്വമോ വസ്തുതയോ മാത്രമല്ല. സമകാലിക സാമൂഹ്യബന്ധമുള്ളതുമാണ്`. സ്ത്രീ പദവി സമകാലിക സമൂഹത്തിലെ ശക്തമായ ഒരു പ്രശ്നമാണ്`. 'യാത്രാമൊഴി' പഠിക്കുമ്പോള്‍ ഇതു കൂടി - സമൂഹ്യ പ്രശ്നം- കുട്ടി മനസ്സിലാക്കുന്നു. 'ആര്‍ട്ടറ്റാക്ക്' എന്ന പാഠം പഠിക്കുമ്പോള്‍ ആധുനിക സമൂഹം കലാസ്വാദനത്തെപ്പോലും ആഗോളീകരണമൂലധന കെട്ടുപാടുകളിലും ഉപഭോഗസംസ്കാരത്തിലും കുടുക്കിയിടുന്ന അവസ്ഥ- ആധുനിക സമൂഹത്തിലെ ഒരു പ്രശ്നം എന്ന നിലയില്‍ മനസ്സിലാക്കുന്നുണ്ട്. ഈ സംഗതികള്‍ പ്രകാശനം ചെയ്യാന്‍ എഴുത്തുകാരന്‍ ഉപയോഗിക്കുന്ന ഭാഷയുടെ ശക്തിയും സൗന്ദര്യവുമുണ്ട്. ഭാഷയിലേയും ഉള്ളടക്കവസ്തുതകളിലേയും കാവ്യഭാവനയിലേയും സാംസ്കാരിക ഘടകമുണ്ട്.ധര്‍മ്മാധര്‍മ്മ ചര്‍ച്ചയുണ്ട്. മനുഷ്യസ്വഭാവത്തിന്റെ വൈവിധ്യം കാണിച്ചുതരുന്ന കഥാപാത്ര കല്പ്പനകളുണ്ട്. അവരുടെ വികാരതീവ്രതയാര്‍ന്ന ജീവിത സന്ദര്‍ഭങ്ങളുണ്ട്. ഭാഷയുടെ ചരിത്രവും വളര്‍ച്ചയുമുണ്ട്. സമൂഹത്തിന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടും [ ദര്‍ശനം] പ്രതീക്ഷയുമുണ്ട്. ആവര്‍ത്തിച്ച് വായിക്കുംതോറും- ചിന്തിക്കുംതോറും ഇതള്‍ വിടര്‍ത്തുന്ന പുത്തന്‍ അര്‍ഥസാമ്രാജ്യങ്ങളുണ്ട്. വായനക്കാരനെ പുതുക്കിയെടുക്കുന്ന ചിന്തയുടെ ശക്തങ്ങളായ മഹാപ്രവാഹങ്ങളുണ്ട്. ഒരു കൃതി വായിച്ചുകഴിയുന്നതോടെ വായനക്കാരന്‍ പുതിയൊരാളായി ജന്മം കൊള്ളുകയാണ്`.
ആശയത്തിലെ വസ്തുതകള്‍ ഈ ചിന്തകളും സാധ്യതകളും മാത്രമല്ല. പാഠം ഒരു സാഹിത്യഖണ്ഡമാണ്`. സാഹിത്യപരമായ ഉള്ളടക്കങ്ങള്‍ അതിലുണ്ട്. ' ചെറുതായില്ല ചെറുപ്പം' എന്ന പാഠം കഥകളി [ ആട്ടക്കഥ] സാഹിത്യമാണ്`. കഥകളി എന്ന കലാരൂപത്തിന്റെ സാംസ്കാരിക സാമൂഹ്യാംശങ്ങളൊക്കെ അതിലുണ്ട്. നളചരിതം പോലുള്ള നിരവധി കഥകളിപ്പാട്ടുകളുടെ ഒരു പ്രസ്ഥാന ചരിത്രവും പ്രസ്ഥാന വളര്‍ച്ചയും [ സ്വാഭാവികമായും തളര്‍ച്ചയും] ഇതോടൊപ്പം കുട്ടി മനസ്സിലാക്കേണ്ടതുണ്ട്. ആട്ടക്കഥാ സാഹിത്യത്തിലെ നാഴികക്കല്ലുകള്‍ അല്പ്പാപ്പമായെങ്കിലും വിലയിരുത്തപ്പെടുന്നുണ്ട്. ഈ പാഠത്തിന്റെ ആസ്വാദനപരമായ, ചിന്താപരമായ ഘടകങ്ങളിലൊക്കെ ഇതുകൂടി ഓര്‍ക്കപ്പെടുന്നുണ്ട്. പദപ്രയോഗങ്ങളിലെ, വാക്യഘടനയിലെ, രചനാ ശില്പ്പത്തിലെ ഭാഷാശാസ്ത്രവും അലങ്കാരശാസ്ത്രവും വൃത്തശാസ്ത്രവും കുട്ടി മനസ്സിലാക്കുന്നുണ്ട്. സംഗീതം, ചിത്രം, മറ്റു കലാരൂപങ്ങള്‍ [ പെര്‍ഫോമിങ്ങ് ആര്‍ട്ട്സ്] എന്നിവയെ കുറിച്ച് ആലോചനകള്‍ ഉണ്ടാവുന്നുണ്ട്.
ഇതെല്ലാം ചെപ്പിലൊതുക്കി വച്ചിരിക്കുന്നത് കവിത [ ആട്ടക്കഥ] എന്ന ഒരു വ്യവഹാരരൂപത്തിലാണ്`. ഈ വ്യവഹാരരൂപഘടനയും അതിന്റെ സൗന്ദര്യവും കുട്ടി ഈ പാഠത്തില്‍ പഠിക്കുന്നു. പഠിക്കുന്നത് കേവലമായ പഠനമല്ല; പ്രയോഗസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ്`. പഠിക്കുന്നത് കവിതയെന്നല്ല, കഥ, ഉപന്യാസം , കത്ത്, പത്രാധിപക്കുറിപ്പ്, നോട്ടീസ് എന്നിങ്ങനെ വ്യവഹാരരൂപം എന്തുമാകട്ടെ ആയതിന്റെ രൂപഘടനക്കൊപ്പം സൗന്ദര്യാത്മകമായ അംശവും കുട്ടി മനസ്സിലാക്കുന്നു. കഴിയുന്നത്ര മൗലികമായും സൗന്ദര്യാത്മകമായും അത് പ്രയോഗിച്ച് പരിശീലിക്കയും ചെയ്യുന്നു. ഓരോ കുട്ടി എഴുതുന്ന കത്തും , പത്രാധിപക്കുറിപ്പും, ഉപന്യാസവും മൗലികമാകുന്നത് രൂപപരമായല്ല, മറിച്ച് സൗന്ദര്യപരമായാണ്`. ഭാവപരമായാണ്`. ഒരു രചന [ പാഠം] പഠിക്കുന്നതിലൂടെ കുട്ടികള്‍ പുതിയ രചനകളില്‍ ഏര്‍പ്പെടുകയാണ്` ചെയ്യുന്നത്. ക്ളാസ്‌‌മുറിയില്‍ ഇങ്ങനെ മൗലികമായ സര്‍ഗത്മകത ഓരോ കുട്ടിയിലും വികാസം പ്രാപിക്കുകയാണ്`. അതും ഒരു പക്ഷെ, ഭാഷാക്ളാസുകളില്‍ മാത്രം സാധ്യമാകുന്നതും.
ഈ സര്‍ഗാത്മകത ഭൗതികപ്രത്യക്ഷമാകുന്നത് രചനയിലൂടെ മാത്രമാകണമെന്നില്ല. ഒരു കവിതയെഴുതിയോ നോട്ടീസ് തയ്യാറാക്കിയോ ഒരു പോസ്റ്റര്‍ തയ്യാറാക്കിയോ മാത്രമാകണമെന്നില്ല.ഭാഷാശേഷീവികാസം ചിന്താവികാസവും തുടര്‍ന്നത് പ്രവര്‍ത്തനങ്ങളായി മാറുകയുമാണ്`. ചിന്താവികാസം പ്രതികരിക്കാനുള്ള കെല്‍പ്പും നിശ്ചയദാര്‍ഡ്ഢ്യവും ഉണ്ടാക്കുന്നു. വീട്ടില്‍ ഒരു മരം വെച്ചു പിടിപ്പിച്ചോ, വീട്ടിനടുത്തുള്ള പരിസരമലിനീകരണത്തിനെതിരെയുള്ള ഒരു പരിപാടിയില്‍ പ്രസംഗിച്ചോ, വീട്ടില്‍ മറ്റുള്ളവരുമായി ജനാധിപത്യപരമായി പെരുമാറുന്നതിലൂടെയോ ഒക്കെയാവാം പഠിച്ചത് കുട്ടിയില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിയുന്നത്ര ദിവസങ്ങളില്‍ വായനശാലയില്‍ ചെന്ന് പുസ്തകങ്ങളെടുത്ത വായിച്ചോ വായിച്ചവയെ കുറിച്ച് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തോ ആകാം. സാമൂഹ്യപ്രശ്‌‌നങ്ങള്‍ ചര്‍ച്ചചെയ്തും മുതിര്‍ന്നവരോടൊപ്പം [ ചിലപ്പോള്‍ കുട്ടികള്‍ തന്നെയും] ഇടപെട്ടോ ആവാം. സ്വഭാവത്തില്‍ സ്നേഹത്തിന്റേയും കരുണയുടേയും മിന്നല്പ്പിണരുകള്‍ ചേര്‍ത്തുകൊണ്ടാവാം. പാഠങ്ങള്‍ സാമൂഹ്യപ്രശ്നങ്ങളുമായി കണ്ണിചേരുന്നതിന്റെ സദ്‌‌ഫലങ്ങളാണിവ. ക്ളാസ്‌‌മുറിക്കകത്തും പുറത്തും പഠിച്ച പാഠങ്ങള്‍ ചിന്തയും പ്രവര്‍ത്തനവുമാകുന്നതാണിതെല്ലാം. എല്ലാ കുട്ടികള്‍ക്കും ഇതു സാധ്യമാകുമ്പോഴാണ്` , എല്ലാ കുട്ടികളും ഈ നിലവാരത്തില്‍ വളര്‍ന്നെത്തുമ്പോഴാണ്` ഒരു ക്ളാസിലെ വിജയം 100 ശതമാനമാകുന്നത്. ഫുള്‍ എ+ ഉറപ്പാകുന്നത്. സ്കൂളുലും സംസ്ഥാനത്തും വിജയശതമാനം ഉയര്‍ന്നനിലയിലെത്തിച്ചേരുന്നത്. ഈ ഉയര്‍ന്ന നിലവാരത്തിലേക്ക് കുട്ടിയെ എത്തിക്കലാണ്` മലയാളം ക്ളാസുകളില്‍ സംഭവിക്കുന്നത്.


No comments: