21 April 2018

അവധിക്കാലത്ത് കളിപ്പാട്ടങ്ങളുടെ പ്രദർശനമൊരുക്കി ലൈബ്രറി സ്വീറ്റ്

2018 ഏപ്രിൽ 19 നു ശ്രീകൃഷ്ണപുരത്ത് ഋതുവിൽ കളിപ്പാട്ടങ്ങളുടെ പ്രദർശനം നടന്നു .LIBRARY SSWEET ആണ് പ്രദർശനം ഒരുക്കിയത്. 40 തിലധികം കുട്ടികൾ ഇവിടെ വന്നു കണ്ടൂ. 35-40 മുതിർന്നവർ പ്രദർശനം കണ്ട് അഭിപ്രായം രേഖപ്പെടുത്തി . 60 തിലധികം കളിപ്പാട്ടങ്ങളാണ് പ്രദർശിപ്പിച്ചത്. ഒന്നോ രണ്ടോ എണ്ണമൊഴിച്ച് എല്ലാം തന്നെ SSWEET കണ്ടെത്തിയതും നിർമ്മിച്ചതുമായിരുന്നു . സ്വാഗതവും ഉദ്ഘാടനവും പ്രസംഗവും ഒന്നുമില്ലാതെ കളിയും കളിപ്പാട്ടവുമായി ഒരു ദിവസം കൂടി.



തന്റെ ചുറ്റുപാടുകളെ പരിചയപ്പെടുന്നതിന്ന് കുട്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും നാം കളി എന്നു വിളിക്കുന്നു. ഇതിനുപയോഗപ്പെടുന്നവയെ എല്ലാം കളിപ്പാട്ടമെന്നും നാം വിളിക്കുന്നു . ചുറ്റുപാടുകളെ പരിചയപ്പെടുന്നതും അറിയുന്നതും കുട്ടി കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തും ആണെന്നതിന്ന് തർക്കമില്ല. അതാകട്ടെ ചുറ്റുമുള്ളവ , കയ്യിൽ കിട്ടിയവ കൊണ്ടുമാണ്. കയ്യിൽ കിട്ടിയവയെ കുട്ടി അതങ്ങനെയായി മാത്രമല്ല , സമയമെടുത്ത് പലമട്ടിൽ മാറ്റിമറിച്ചും അഴിച്ചും കൂട്ടിയും മറ്റുമാണ് മനസ്സിലാക്കുന്നത്. ഇതിനെ പഠനം എന്നല്ല കളി എന്നു നാം പറയും. പക്ഷെ, കുട്ടിക്കത് കളിയല്ല, മനസ്സിലാക്കലാണ്, പഠനമാണ്.

കുട്ടി തന്റെ ചുറ്റുപാടുകളെയാണ് മനസ്സിലാക്കുന്നത്. പഠനത്തിന്റെ ആദ്യ പടവുകൾ ചുറ്റുപാടുകളിൽ നിന്നാണ്. ലഭ്യമായവയെ ഒക്കെ നിരീക്ഷിച്ചും പഞ്ചേന്ദ്രിയങ്ങളിലൂടെ നന്നായി പരിശോധിച്ചും അഴിച്ചും കൂട്ടിയും മാറ്റിമറിച്ചും അനുകരിച്ചും വിവരിച്ച് കൊടുത്തും അത്ഭുതപ്പെട്ടും [ അത്ഭുതപ്പെടുത്തിയും ] ഉല്ലസിച്ചും , ഭാവനചെയ്തും , സ്നേഹിച്ചും , ഭയന്നും, വെറുത്തും, അടക്കിപ്പിടിച്ചും , വിട്ടുപിടിച്ചും, സ്വായത്തമാക്കിയും , പങ്കുവെച്ചും വേണ്ടത്രസമയം ചെലവിടുന്നു. ഓരോ നിമിഷവും പുതിയപുതിയ കാര്യങ്ങൾ മനസ്സിലാക്കുന്നു. ഈ കളി പലവട്ടം ആവർത്തിക്കുകയും - ആവർത്തനം ഉടനടിയും പിന്നീടെപ്പൊഴെങ്കിലുമായും - താരതമ്യത്തിനും ഓർമ്മിക്കാനും വീണ്ടും പരിശോധിക്കാനും നടത്തിക്കൊണ്ടേയിരിക്കുന്നു. കുട്ടിക്കാലത്ത് ശരാശരി , രണ്ടു സുഹൃത്ഭാവമുള്ള കുട്ടികൾ അവരുടെ കളിക്കാലത്ത് മണ്ണപ്പം ചുട്ടുകളിക്കൽ 20-25 പ്രാവശ്യം , വീടുവെച്ച് അച്ചനുമമ്മയുമായി കളിക്കൽ 10- 20 പ്രാവശ്യം, പീടിക വെച്ചു കളിക്കൽ 10 -12 പ്രാവശ്യം , കള്ളനും പോലീസും 25-30 പ്രാവശ്യം കോഴിയും കുറുക്കനും 25-30 , കടലാസ്‌തോണി 15-20 പ്രാവശ്യം എന്നിങ്ങനെ ആവർത്തനം കാണാം. തൊട്ടുമണ്ടിക്കളി , ചക്രം ഉരുട്ടൽ, പന്ത് തുടങ്ങിയ ദിവസേന എന്നപോലെ കളിക്കുന്നു. ഗ്രാമ നഗര വ്യത്യാസങ്ങൾ , സമ്പന്ന ദരിദ്ര ഭേദങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ട്. ഈ കളികൾക്കൊക്കെ ഉപകരണങ്ങൾ വേണ്ടവയും വേണ്ടാത്തവയും ഉണ്ട്. വേണ്ട ഉപകരണങ്ങളൊക്കെ ചുറ്റുപാടുകളിൽ നിന്ന് സ്വയം സൃഷ്ടിച്ചാണ് കളിക്കുക. ഉപകരണ സംഭാരമടക്കം ചെയ്യുന്ന പ്രക്രിയകളും പ്രവർത്തനങ്ങളും ആകെപ്പാടെയാണ് കളി എന്നു പറയുക. ഒരുക്കം - കളി - സമാപനം എന്നീ 3 ഘട്ടങ്ങൾ കളിക്കുണ്ട്. നോക്കൂ : പഠനത്തിന്റെ എല്ലാ രീതിശാസ്ത്രവും ഇക്കളികളിൽ ഉൾപ്പെടുന്നു. ആവർത്തനത്തിലൂടെ , സൃഷ്ടിക്കപ്പെട്ട അറിവൊക്കെയും പ്രബലീകരിക്കപ്പെടുകയും ചെയ്യുന്നു


വളരെ സ്വാഭാവികമായി കുട്ടികൾ ഉണ്ടാക്കിയെടുക്കയും കളിക്കുകയും ചെയ്യുന്ന ഏർപ്പാടിൽ നിന്ന് കളി വിലക്കുവാങ്ങാവുന്ന – ചെലവുള്ളതായ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കളിപ്പാട്ടങ്ങളേയും കളികളേയും കുറിച്ചുള്ള ആലോചനകൾ പ്രസക്തമാണ്. സ്വയമുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ വിലക്കുവാങ്ങാവുന്ന കളിപ്പാട്ടങ്ങളുടെ മനോഹാരിതകളിൽ തിരസ്കരിക്കപ്പെടുന്നു. വാങ്ങാവുന്ന കളിപ്പാട്ടങ്ങളൊക്കെ ആവർത്തനച്ചെലവുകൾ ഉള്ളവയാണ്. അതാകട്ടെ നിരന്തരം വിലകൂടിക്കൊണ്ടിരിക്കയും ചെയ്യുന്നു. ആവർത്തനച്ചെലവുകാരണം [ ബാറ്റിരി, കാറ്റടിക്കൽ, പ്രോഗ്രാമുകൾ വാങ്ങൽ …] മിക്കപ്പോഴും വാങ്ങിയവ പെട്ടെന്ന് ഉപേക്ഷിക്കപ്പെടുന്നു. വീടുകളിൽ മൂത്ത കുട്ടിക്ക് വാങ്ങിയവയൊക്കെത്തന്നെ ഇളയകുട്ടിക്ക് വീണ്ടും വാങ്ങേണ്ടിവരുന്നു. ആൺകുട്ടിക്കും പെൺകുട്ടിക്കും കളിപ്പാട്ടം വെവ്വേറേ വാങ്ങണമല്ലോ. . തോക്ക് , സൈക്കീൾ തുടങ്ങി പല കളിപ്പാട്ടങ്ങളും [!!] ഒരു കുട്ടിക്കു തന്നെ പലവട്ടം വാങ്ങേണ്ടിവരുന്നു. കയ്യിലുള്ള സൈക്കിളിനേക്കാൾ മികച്ച ഒരു മോഡൽ വന്നാൽ അതു വാങ്ങുന്നു . കളി ഒരു വലിയ ബിസിനസ് ആയി മാറുന്നു. നാം കളികളുടെ ഉപഭോക്താക്കളായി മാറുന്നു. കളിയുടെ ആത്യന്തിക ലക്ഷ്യം കുട്ടിയുടെ മാനസികോല്ലാസമെന്നത് ഇല്ലാതാവുകയും അസംതൃപ്തിയും കാലുഷ്യവും കളിയുടെ ഫലമായി ത്തീരുകയും ചെയ്യുന്നു. എല്ലാവരും കൂടിയുള്ള കളികളുടെ എണ്ണം കുറയുകയും ഒറ്റക്കൊറ്റക്കുള്ള കളികൾ ഏരിവരികയും ചെയ്യുന്നു. കളിയുടെ സംഘാടനം, നടത്തിപ്പ്, വിലയിരുത്തൽ തുടങ്ങിയ ഘടനാപരമായ അധികാരം കുട്ടിയിൽ നിന്നും എടുത്തുമാറ്റപ്പെടുന്നു. കളിപ്പാട്ടം പോലൊരു ഉപകരണമായി കുട്ടി കളിയിൽ പങ്കെടുക്കുന്നു. കുട്ടികളുടെ കളികൾ മുതിർന്നവർക്ക് മനസ്സിലാവാതെയാവുന്നു. ഒപ്പം കളിക്കാനോ സഹായിക്കാനോ മുതിർന്നവർക്കാവാതെപോകുന്നു. വീട്ടിലെല്ലാവരും പലതലത്തിൽ നിന്ന് പങ്കെടുത്തിരുന്ന കുട്ടിക്കളി നിലവിൽ കുട്ടിയുടെ മാത്രം കാര്യമായി വികലമാക്കപ്പെടുന്നു .


കാലാകാലങ്ങളായുള്ള വിദ്യാഭ്യാസചിന്തകളിൽ , കളിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള താത്വിക ചർച്ചകളിൽ പുതിയകാലത്തെ കളികൾ വളരെ കുറച്ചെണ്ണം മാത്രമേ ഉൾപ്പെടുന്നുണ്ടാവൂ. . കളി പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ്മുറിയിൽ നിന്നും ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു . അംഗനവാടി , പ്രിപ്രൈമറി ക്ലാസുകളിൽപ്പോലും കളി കാര്യമായിട്ടില്ല . കളിയെ കാര്യമാക്കുന്നില്ല . [ പുതിയ കരിക്കുലം കളിയുടെ പ്രാധാന്യം മനസ്സിലാക്കി യെടുക്കുണ്ട് എന്നത് ആശ്വാസമുണ്ടാക്കുന്നു ] ഈയൊരു സമകാലിക ആലോചനകളിലാണ് SSWEET കളിപ്പാട്ടങ്ങൾ പ്രദർശിപ്പിക്കയും ജനം അത് കാണുകയും ചെയ്തത്. കുട്ടികളും മുതിർന്നവരും കളിപ്പാട്ടങ്ങളുപയോഗിച്ച് കളിക്കുകയും അതിൽ ഉൾക്കൊള്ളുന്ന പഠനം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് . ഓരോ കളിപ്പാട്ടങ്ങളുടെയും നിരവധി സാധ്യതകൾ [ പഠനോപകരണങ്ങൾ എന്ന നിലക്ക് ] ചർച ചെയ്യപ്പെട്ടു. ക്ലാസ് , വിഷയം എന്നിവയടെ മാറ്റത്തിനനുസരിച്ച് ഓരോ കളിപ്പാട്ടങ്ങളും വിഭിന്ന രീതികളിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണെന്ന കണ്ടെത്തൽ കളിച്ചവരുടേയും കാഴ്ചക്കാരുടേതുമായിരുന്നു . പ്രദർശിപ്പിച്ചവയുടെ വിലചോദിച്ചറിയുന്നതിനു പകരം എങ്ങനെ ഉണ്ടാക്കാമെന്ന അന്വേഷണമായിരുന്നു അധികം.. നമുക്കെന്തും വിലചോദിച്ചാണല്ലോ പരിചയം എന്ന അവസ്ഥയിൽ ഈ അന്വേഷണം SSWEET ന്റെ ലക്ഷ്യത്തെ സാധൂകരിക്കയായിരുന്നു.

കളിപ്പാട്ടങ്ങളുടെ പ്രദർശനം പോലെ പ്രധാനപ്പെട്ടതാണ് കളികളുടെ പ്രദർശനം എന്നു തോന്നി . വിദ്യാഭ്യാസമൂല്യമുള്ള പല കളികളും ഇന്ന് നമ്മുടെ കുട്ടികൾക്ക് [ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ] അറിയാതെയായിരിക്കുന്നു . LIBRARY SSWEET ൽ ഇന്ത്യയിലെ കളികൾ, കേരളത്തിലെ കളികൾ തുടങ്ങിയ പുസ്തകങ്ങൾ ഉണ്ട്. കളികളെ ലിസ്റ്റ് ചെയ്യൽ , അവയുടെ കളിക്രമം വിശദീകരിക്കൽ എന്നീ ഉള്ളടക്കമുള്ള കളി സമാഹാരങ്ങൾ സൂചിപ്പിക്കുന്നത് നാം നമ്മൂടെ കളികൾ മറന്നുപോയിരിക്കുന്നു എന്നാണല്ലോ.


അനുബന്ധം

കളിപ്പാട്ടങ്ങളുടെ ആഗോളമാർക്കറ്റ് 85 ബില്യൺ അമേരിക്കൻ ഡോളർ .
ഇന്ത്യയിൽ 2750 കോടി രൂപക്കുള്ളത്.ഇതിൽ ഇന്ത്യൻ വിഹിതം 20% വരും . ഇന്ത്യ 2016 ഇൽ വിദ്യാഭ്യാസത്തിന്ന് ആകെ നീക്കിവെച്ചത് 80,000 കോടിക്കടുത്താണ്.

ലോകത്ത് 70 ശതമാനം കളിപ്പാട്ടങ്ങളും ചൈനയുടെ നിർമ്മിതികളാണ്. 40 ബില്യൺ അമേരിക്കൻ ഡോളറിന്ന് തുല്യം.. 

No comments: