16 September 2013

കാര്‍ഷികം - തനിമലയാളം 9


കാര്‍ഷികം - നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍



നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വീടുപണി/ പുരമേച്ചില്‍ / വേലി കെട്ടല്‍ / പണിയായുധങ്ങള്‍/ ആഭരണങ്ങള്‍ ഉണ്ടാക്കല്‍ / വട്ടികൊട്ട കുട... …................

കാര്‍ഷിക അവധികളിലാണ്` മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെത്തന്നെ. കൃഷിപ്പണിക്കാലത്ത് എല്ലാവരും കൃഷിപ്പണിയില്ത്തന്നെ മുഴുകും. മറ്റൊരു നിര്‍മ്മാണക്രിയകളും ഇല്ല. എല്ലാം പാടത്തെ പണി കഴിഞ്ഞ്... നടീല്‍ കഴിഞ്ഞ്... കൊയ്ത്തുകഴിഞ്ഞ്... എന്നിങ്ങനെ. വളപ്പിന്ന് വേലികെട്ടല്‍, പറമ്പ് [കൃഷി] പണികള്‍, കായ്കറിപ്പണികള്‍ എന്നിവയൊക്കെ ഒഴിവ് വേളകളിലാണ്`.

അവധിക്കാലം എന്നു മാത്രമല്ല, ചെലവിന്ന് / കൂലിക്ക് നെല്ല് കയ്യിലുള്ള കാലം, ഉപചാരപൂര്‍മായ പ്രധാന പണി [ കൃഷിപ്പണി ] കഴിഞ്ഞുള്ള കാലം എന്നിങ്ങനേയും ഇതിന്ന് പ്രാധാന്യമുണ്ട്. കൃഷിക്കാലത്തിന്ന് മുപോ പിന്പോ ആണ്`, വീടുപണി, പുരമേയല്‍, റിപ്പയറുകള്‍ - വികസനം ,കിണര്‍ / കുളം നിര്‍മ്മാണം, പറമ്പുകൃഷി, വസ്തുവാങ്ങല്‍ / വില്ക്കല്‍ , പുതിയ പാട്ടങ്ങള്‍ എടുക്കല്/ തിരിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയൊക്കെ .

കൃഷിപ്പണിക്ക് മുന്പ് കന്നുകാലികളെ
വാങ്ങും. പണികഴിഞ്ഞാല്‍ മിക്കതും വില്‍ക്കുകയും ചെയ്യും. കറവക്കുള്ള പശു, ആട് എന്നിവയെ വാങ്ങലും വില്‍ക്കലും ഒക്കെ ഈ ഇടവേളകളിലാണ്`. പണിയായുധങ്ങള്‍ [ കരി/ നുകം / മരം / കൈക്കോട്ട് / വെട്ടുകത്തി .... ] വാങ്ങല്‍, നന്നാക്കിയെടുക്കല്‍ ഒക്കെ അവധികളിലാണ്`. വട്ടി, കൊട്ട, മുറം, പാത്രങ്ങള്‍ [ മണ്ണ് /ചെമ്പു / ഓട് ] ഉണ്ടാക്കിക്കലും / വാങ്ങലും ഇക്കാലത്തുതന്നെ. കൃഷിക്കാവശ്യമായവയും വീട്ടാവശ്യത്തിനുള്ളവയും ഇതിലുണ്ടാവും.പായ, തലയിണ, കിടക്ക, കട്ടില്‍, മേശ, കസേര.... ചിരവ, ചൂല്‍, എന്നിങ്ങനെ ഉള്ളവയും. വിരുന്നുകള്‍, ക്ഷേത്രസന്ദര്‍ശനങ്ങള്‍, വിവാഹങ്ങള്‍ എന്നിവയും ഇക്കാലത്താണ്`. പൂരം, വേല - ഉത്സവങ്ങള്‍ എന്നിവ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.

നാട്ടിലെ റോഡ്/ വഴി , പാലം പണികളും പാടത്തെ പണികഴിഞ്ഞേ ആലോചിക്കൂ. അപ്പോഴെ പണിക്ക് ആളെകിട്ടൂ. പാടത്തെ തിരക്കൊഴിഞ്ഞാല്‍ പണിക്കാര്‍ കല്ലുവെട്ട് , കിണര്‍ കുഴിക്കല്‍ , തേങ്ങയിടല്‍, വളപ്പുപണികള്‍, ചായ / പലചരക്ക് കച്ചവടം, കന്നുകച്ചവടം, മരപ്പണി / മണ്ണുപണി / ലോഹപ്പണി , മതിലുകെട്ടല്‍, തുടങ്ങിയുള്ള വിവിധ മേഖലകളിലേക്ക് തിരിയും. ഉപജീവനവഴിയും അധികസമ്പാദ്യ വഴിയുമാണിവ.

വീട്ടുകാര്‍ക്ക് ആവശ്യമുള്ള ആഭരണപ്പണി [ സ്വര്‍ണ്ണപ്പണി ] ഇക്കാലത്താണ്`. സ്വര്‍ണ്ണം വാങ്ങി തട്ടാനെകൂട്ടി വീട്ടിലിരുത്തി പണിയെടുപ്പിക്കും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഏര്‍പ്പാടാണിത്. കല്യാണം, 28, കാതുകുത്ത്, സമ്മാനങ്ങള്‍, സ്വന്താവശ്യങ്ങള്‍ … എന്നിവക്ക് പുതുതായി ഉണ്ടാക്കലും മാറ്റിയുണ്ടാക്കലും ആണ്` നടക്കുക. തട്ടാന്ന് കൂലി നെല്ലുതന്നെ. സമ്മാനമായി, പണികഴിഞ്ഞാല്‍ ഓണപ്പുടവ [ കോടിമുണ്ട് ] നല്‍കും. ഓരോ ദേശത്തും പനിയെടുക്കാനവകാശമുള്ള തട്ടാന്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ആശാരിപ്പണി, പുരപ്പണി [ കല്ലും മണ്ണും ] തുടങ്ങിയവക്കൊക്കെ ഓരോ ദേശത്തും അവകാശികള്‍ / ചുമതലയുള്ളവര്‍ ഉണ്ടായിരുന്നു.

ഏതുപണിയാണെങ്കിലും രാവിലെ 6 മണിയോടെ പണിക്കാര്‍ സ്ഥലത്തെത്തും. വൈകീട്ട് 6 മണിവരെ പണിയെടുക്കും. രാവിലെയുള്ള കഞ്ഞി, ഉച്ചഭക്ഷണം എന്നിവ വീടുകളില്‍ നല്‍കും. ചായ കാപ്പി ഏര്‍പ്പാടുകള്‍ ഇല്ല. സംഭാരം, പാനകം , കഞ്ഞിവെള്ളം തുടങ്ങിയവ ലഭ്യമായിരുന്നു. ഞാറുപറിക്കല്‍, കൊയ്ത്ത് മെതി തുടങ്ങിയ പണികള്‍ രാത്രിവരെ നീളും. എത്രവൈകിയാലും പണിതീര്‍ത്തുപോകുന്ന രീതിയായിരുന്നു പൊതുവെ.

No comments: