17 November 2012

ഉത്തരങ്ങളിലെ മൗലികത

-->
എഴുത്തുപരീക്ഷകളിലെ മൂല്യനിര്‍ണ്ണയം അദ്ധ്യാപകര്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കുന്ന മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ വെച്ചുകൊണ്ടാണ്`. അവ ചിലതിങ്ങനെയാണ്`:
കുട്ടി
ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്
പ്രശ്നം ശരിയായി വിശകലനം ചെയ്തിട്ടുണ്ട്
മൗലികമായ സ്വന്തം നിഗമനങ്ങള്‍ ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
വ്യ്വഹാരരൂപത്തിന്നനുസസരിച്ച ഘടന പാലിച്ചിട്ടുണ്ട്
നല്ല ഭാഷയില്‍ കാര്യങ്ങള്‍ അടുക്കി എഴുതിയിട്ടുണ്ട്
...........
.....
ഇതിനൊക്കെ ആനുപാതികമായുള്ള സ്കോറും നിശ്ചയിക്കും. ഉള്ളടക്കം 2 സ്കോറ്, വിശകലനം 1 സ്കോറ്, മൗലികത 1 സ്കോറ്...... എന്നിങ്ങനെ. ഭാഷാവിഷയങ്ങള്‍ക്കും ശാസ്ത്ര സാമൂഹ്യവിഷയങ്ങള്‍ക്കും ഒക്കെ ഇതുതന്നെയാണ്` രീതി. സൂചകങ്ങളില്‍ വേണ്ടചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നു മാത്രം. ഇതെല്ലാം മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആള്‍ കണ്ടെത്തുന്നത് കുട്ടി എഴുതിവെച്ചിട്ടുള്ള ഉത്തരപാഠത്തില്‍ നിന്നുമാത്രമാണ്`.

സാമാന്യേന എല്ലാ സൂചകസംഘാതങ്ങളിലും ' മൗലികമായ സ്വന്തം നിഗമനങ്ങള്‍
ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ' എന്നൂരു ഘടകം കാണും. സവിശേഷമായും ഭാഷ, സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍. ശാസ്തവിഷയങ്ങളില്‍ 'വിശകലന ' ഭാഗത്തിന്നാവും ഊന്നല്‍. എന്തായാലും ഈ ഒരു സൂചകത്തിന്ന് ലഭിക്കുന്ന സ്കോറാണ്` കുട്ടിയെ എ+ലേക്ക് എത്തിക്കുന്നത്. സാധാരണകുട്ടികള്‍ക്ക് ജയം ലഭിക്കുമ്പോള്‍ വളരെ കുറച്ചു കുട്ടികള്‍ക്കേ എ+ കിട്ടാറുള്ളൂ എന്നറിയാമല്ലോ.

ക്ളാസ് മുറിയില്‍ പലപ്പോഴും ഉത്തരസൂചകങ്ങളെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാറില്ല. അതിന്നുള്ള ഒരു പ്രധാനകാരണം ക്ളാസില്‍ ഉത്തരങ്ങള്‍ കണ്ടെത്തെലാണ്` പ്രധാനം എന്നു തോന്നുന്നു. ചോദ്യങ്ങള്‍ ഉണ്ടാക്കുന്ന പണി ക്ളാസിലില്ലല്ലോ? ചോദ്യം അദ്ധ്യാപകനോ പാഠപുസ്തകമൊ റഡിമെയ്ഡായി ഉണ്ടാക്കിവെച്ചിരിക്കയാണല്ലോ. ഉത്തരം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളേ ക്ളാസ്‌‌മുറിയിലുള്ളൂ. ചോദ്യമുണ്ടാക്കന്‍ തുടങ്ങിയാലേ ഉത്തരസൂചകങ്ങള്‍ എന്തെല്ലാമെന്ന ചര്‍ച്ച ഉണ്ടാവൂ. അതുണ്ടായാലേ കുട്ടിക്ക് മൂല്യനിര്‍ണ്ണയ സൂചകങ്ങളെക്കുറിച്ചുള്ള ബോധം ഉണ്ടാവൂ. അതില്ലാത്തതുകൊണ്ടാണ് നന്നായി എഴുതിയ കുട്ടിക്കും എഴുതിയതിന്ന് മുഴുവന്‍ സ്കോറ് കിട്ടുമോ എന്ന് ഉറപ്പുപറയാനാവാത്ത നിലയാണല്ലോ.

സാമാന്യേന എല്ലാ സൂചകസംഘാതങ്ങളിലും ' മൗലികമായ സ്വന്തം നിഗമനങ്ങള്‍ ഉത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ' എന്നൂരു ഘടകം കാണും എന്നു പറഞ്ഞല്ലോ. മൗലികത കുട്ടിയില്‍ സ്വയം വളര്‍ന്നുവരേണ്ട ഒരു ഗുണമാണ്`. ഏതു വിഷയത്തിലും ഇത് ഇങ്ങനെത്തന്നെ. എന്നാല്‍ ഇതിന്നുള്ള ശ്രമം ക്ളാസ്‌‌മുറികളില്‍ ഉണ്ടാവണം. അത്:

  • ഗ്രൂപ്പ് ചര്‍ച്ചകളില്‍ / ക്ളാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടേ വളരൂ.
ചര്‍ച്ച ചെയ്യുന്ന വിഷയം ശരിക്കും മനസ്സിലാക്കുകയും മനസ്സിലായതിന്റെ ശരി ഏറ്റവും ഉറപ്പിക്കാനുള്ള പ്രവര്‍ത്തനമായിരിക്കണം ചര്‍ച്ച. .
വാദപ്രതിവാദങ്ങളില്‍ സ്വന്തം മനസ്സിലാക്കലുകള്‍ ഉറപ്പിക്കാനെന്നതുപോലെ പുതിയ അറിവുകള്‍ സ്വാംശീഇകരിക്കുന്നതിനും കൂടിയാവണം ചര്‍ച്ചകളിലെ ഇടപെടല്‍ .
കുട്ടി എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നയാളാണ്`. ഗ്രൂപ്പിലിരിക്കുമ്പോള്‍ നന്നായി പഠിക്കുകയും ഗ്രൂപ് വിട്ടാല്‍ ആ ചര്‍ച്ച - വിഷയവും ഒക്കെ വിട്ടു എന്ന രീതിയാണിപ്പോള്‍ നമ്മുടെ ക്ളാസുകളില്‍. പഠിക്കുന്ന കുട്ടിയുടെ ഉള്ളില്‍ ചര്‍ചകളുടെ തുടര്‍ ആലോചനകള്‍ നിരന്തരം ഉണ്ടാവണം.
ലഭിച്ച പുതിയ അറിവുകളെ നിരന്തരം പരിശോധിച്ച് ശരിയെന്നോ അല്ലെന്നോ ഉറപ്പാക്കാനുള്ള ആലോചനകള്‍ മനസ്സിലെപ്പോഴും നടക്കണം.

ഇതിന്നായുള്ള സഹായങ്ങള്‍ അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് പറയേണ്ടതില്ലല്ലോ.
പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്തു / ചെയ്യിച്ച് തീര്‍ക്കലല്ല അദ്ധ്യാപനം . നന്നായി ചെയ്യാന്‍ പഠിപ്പിക്കലും / സഹായിക്കലും കുട്ടിയില്‍ ചിന്തയുടെ/ ആലോചനകളുടെ തുടക്കം ഉണ്ടാക്കലുമായിരിക്കണം. അവ നിരന്തരം പിന്തുടരുകയും മെച്ചപ്പെടുത്തലുകളുമായിരിക്കണം അദ്ധ്യാപകന്റെ തുടര്‍പരിപാടി.
കുട്ടിയുടെ വ്യക്തിഗത / ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ട് കാര്യങ്ങള്‍ നന്നായും വിവിധ തലങ്ങളിലും വികസിപ്പിക്കാനും അലോചിപ്പിക്കാനും അധ്യാപകന്നാവണം. ചില ചെറിയ ചോദ്യങ്ങള്‍, സംശയങ്ങള്‍ ഉന്നയിക്കല്‍, പുതിയൊരു ചിന്താതലം തുറന്നുകൊടുക്കല്‍ , പ്രോത്സാഹിപ്പിക്കല്‍, അംഗീകരിക്കല്‍ തുടങ്ങിയവയിലൂടെ ഇതാവും.
പുതിയ പാഠപ്രവര്‍ത്തനങ്ങളില്‍ മുന്പുനടന്ന ചര്‍ച്ചകളും ദിശകളും തലങ്ങളും ഉള്‍പ്പെടുത്താന്‍ മന:പൂര്‍വം അവസരം ഉണ്ടാക്കണം.
ഉത്തരങ്ങളേക്കാള്‍ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ചിന്താപ്രക്രിയകള്‍ക്ക് അവസരമുണ്ടാക്കണം.ഉത്തരങ്ങള്‍ നിരന്തരം മെച്ചപ്പെടുത്താനാവണം.

കുട്ടിയെ ഇതിനൊക്കെ തയ്യാറാക്കലും പ്രേരിപ്പിക്കലും ക്ളാസ്‌‌മുറികളിലും മറ്റു എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാവണം. അദ്ധ്യാപകനോട് / സഹപാഠികളോട് തര്‍ക്കിക്കുന്ന കുട്ടികള്‍- കുട്ടിയുടെ ചിന്താശേഷിയെ ആണ്` പലപ്പോഴും വെളിപ്പെടുത്തുന്നത് എന്ന അംഗീകരിക്കണം.

കുട്ടി യുടെ ഭാഗത്തും അറിവിനെ നിരന്തരം പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കണം. ഏതൊരു പ്രശ്നത്തിലും തന്റേതായ – മൗലികമായ നിരീക്ഷണങ്ങള്‍ ഉണ്ടായിരിക്കണമെന്ന ആഗ്രഹം കുട്ടിയില്‍ രൂപപ്പെടണം. അധികവായനയാണ്` - അധിക പ്രവര്‍ത്തനങ്ങളാണ്` ഇതിന്നുള്ള ഏകമാര്‍ഗ്ഗം. പഠിക്കാനുള്ള പാഠഭാഗങ്ങള്‍ തന്നെ നിരവധി പ്രാവശ്യം വായിക്കുകയും അതിനെ കുറിച്ച് അധികപ്രാവശ്യം ചിന്തിക്കുകയും ചെയ്യുന്ന രീതി കുട്ടിയില്‍ ഉണ്ടാവണം. ഓരോ പ്രാവശ്യം വായിക്കുമ്പോഴും - ചിന്തിക്കുമ്പോഴും പുതിയ ധാരണകള്‍ - നിരീക്ഷണങ്ങള്‍ പിറവികൊള്ളും. പരീക്ഷാവേളയില്‍ ഒരു പ്രാവശ്യം - ചിലപ്പോള്‍ രണ്ടുപ്രാവശ്യം വായിക്കാനുള്ള സമയമേ കിട്ടൂ . 'കവിതാഭാഗം വായിച്ച് ആസ്വാദനം തയ്യാറാക്കുക' എന്നൊക്കെ വമ്പന്‍ ചോദ്യങ്ങള്‍ ഉണ്ടാവും. പക്ഷെ, അതൊന്ന് നന്നായി വായിക്കാനുള്ള സമയം പരീക്ഷക്ക് കിട്ടുകയുമില്ല. [ അതു ചോദ്യപേപ്പറ് തയ്യാറാക്കുന്നവരുടെ പോരായ്മയാണ്`. ചോദ്യമിടുന്ന ആള്‍ സ്വാഭാവികമായും ആ റ്റെക്സ്റ്റ് പലവട്ടം വായിച്ചാണ്` നല്ലൊരു ചോദ്യമുണ്ടാക്കുന്നതെന്ന കാര്യം ആരു പറയാന്‍. കുട്ടിക്ക് ഒന്നോ രണ്ടൊ വട്ടം വായിക്കാനേ സമയം അനുവദിക്കൂ. പരീക്ഷകന്‍ ആഗ്രഹിക്കുന്നതുപോലെ ഉത്തരമെഴുതണമെന്നു കൂടി വന്നാലോ. ] അതുകൊണ്ട് വായനകള്‍ - വായിച്ച് അതിവേഗം ഗ്രഹിക്കാനുള്ള ശീലം നേരത്തെ സ്വാംശീകരിക്കണം.

പാഠവായനയില്‍ നിന്നും ഈ ശീലം ആരംഭിക്കണം. എന്ത്? എന്തുകൊണ്ട്? എങ്ങനെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കണം.
അന്തിയിരുട്ടില്‍
ദിക്കുതെറ്റിയ പെണ്പക്ഷി
തന്റെ കൂടിനെച്ചൊല്ലി
തന്റെ കുഞ്ഞിനെച്ചൊല്ലി
സംഭ്രമിച്ചു, കരയുന്നു

എനിക്കതിന്റെ കൂടറിയാം
കുഞ്ഞിനേയുമറിയാം
എന്നാല്‍ എനിക്കതിന്റെ
ഭാഷയറിയില്ലല്ലോ.
എന്ന കവിത വായിക്കുമ്പോള്‍ ' എനീക്കതിന്റെ ഭാഷയറിയില്ലല്ലോ ' എന്ന കവിയുടെ വേവലാതിയെ ക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോര. അതിന്റെ കൂടിനേയും കുട്ടിയേയും ഒക്കെ അറിയുന്ന കവി തന്നെയാണല്ലോ അതിന്റെ ഭാഷ മനസ്സിലാക്കാതെയിരുന്നതും എന്നു കൂടി 'കാടുകയറി' ആലോചിക്കണം. 'നാനാജഗന്മനോഹരഭാഷ ' നന്നായറിഞ്ഞിരുന്ന മനുഷ്യന്‍ അവന്റെ സാംസ്കാരികപുരോഗതിയില്‍ ഈ ഭാഷകളെ മറക്കാന്‍ പഠിക്കുകകൂടിയായിരുന്നു എന്ന കാര്യം നാമെങ്കിലും മറക്കരുത്. പൂവിനോടും പൂമ്പാറ്റയോടും കിളികളോടും സംസാരിക്കാനറിയുന്ന മനുഷ്യന്‍ അവന്റെ വളര്‍ച്ചയില്‍ മറ്റെല്ലാം മറക്കുകയായിരുന്നു. 'കിളിമൊഴിയാണ്`' നമ്മുടെ ആചാര്യന്‍ കവിതയാക്കിയത്. ആ കിളിമൊഴി പിന്നെ മറന്നത് കിളിയുടെ കുറ്റമല്ല. 'കിളിക്കൊഞ്ചല്‍' കവിതയുടെ വിഷയം മാത്രമായിരിക്കേണ്ടതല്ല.
കിളിക്കൂടും കിളിക്കുഞ്ഞും കവിക്കറിയാം. കിളി കരയുന്നതെന്തിനെന്നും കവിക്കറിയാം. ഇത് കിളിയുടെ 'വിധി' യോ കവിയുടെ വിധിയോ?
ഈ വിധി കിളി നിര്‍മ്മിതമോ? മനുഷ്യ [ കവി] നിര്‍മ്മിതമോ?
മനുഷ്യന്`[കവിക്ക്] ഭാഷമാത്രമാണോ സംവദിക്കാനുള്ള ഉപാധി?
ഭാഷമാത്രം അറിയില്ലെന്നത് കവിയുടെ ഒരു തരം ഒഴിഞ്ഞുമാറലവുന്നുണ്ടോ? അല്ലെങ്കില്‍ ഭാഷയാണോ കവിത? ഭാഷമാത്രമാണോ കവിക്ക് ആതമപ്രകാശനോപാധി? ആണെങ്കില്‍ മനുഷ്യനെന്ന നിലയില്‍ കവി സാധാരണമനുഷ്യനേക്കാള്‍ താഴ നിലവാരത്തിലാണോ?
അന്തിയിരുട്ടില്‍ ദിക്കുതെറ്റിയ , കൂടും കുഞ്ഞുമെവിടെയെന്നറിയാതെ ഖേദിക്കുന്ന പെണ്‍പക്ഷിക്ക് പോലും സഹായം നല്കാനാകുന്നില്ലെങ്കില്‍ പിന്നെ കവിതയെന്തിന്`?
ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ കൊന്നുവീഴ്ത്തിയതുകണ്ടുള്ള പ്രതികരണമായിരുന്നു ആദികാവ്യം. പ്രതിഷ്ഠ ഇല്ലാതാവട്ടെ എന്ന ശാപമായിരുന്നു ആദികാവ്യം. ശാപം ഫലിക്കുകയായിരുന്നു. ആ കഥയാണ്` ആദികാവ്യം. ഇവിടെ കവിക്ക് പെണ്‍പക്ഷിക്ക് മോക്ഷം നലകാനാവുന്നില്ലെങ്കില്‍ നമ്മുടെ കവിതക്ക് ഉള്‍ബലം കെട്ടുപോയെന്നാണോ?

സ്വയം ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ ഒരുപക്ഷെ, കാടുകയറുന്നുണ്ടാവണം. കാറ്റുകയറുന്നോ എന്നല്ല പ്രശ്നം. കണ്ടെത്തലുകളിലാണ്` മനസ്സുറപ്പിക്കേണ്ടത്. ചില നല്ല കണ്ടെത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാവും. അതാവും നേരത്തെ സൂചിപ്പിച്ച മൗലികത. അതാവും എ+ നല്കുന്നത്. പരീക്ഷകഴിഞ്ഞാലും ഈ ചോദ്യങ്ങള്‍ മനസ്സില്‍ എക്കാലവും കിടന്ന് ഉത്തരം തേടുകയും ചയ്യും.

No comments: