03 November 2011

ഇനി വിനോദയാത്രകള്‍



മഴക്കാലം തീരുന്നതോടെ സ്കൂളുകളില്‍ ഇനി വിനോദയാത്രകളുടെ കാലമാണ്`. ചെറുതും വലുതുമായ പഠന-വിനോദയാത്രകള്‍. യാത്രകള്‍ കുട്ടികള്‍ക്കേറ്റവും പ്രിയപ്പെട്ടവതന്നെ. പണ്ടൊക്കെ (ഞങ്ങളുടെ കുട്ടിക്കാലത്ത് ) വിനോദയാത്ര പോകാനുള്ള പണം കിട്ടാന്‍ കരഞ്ഞ കരച്ചിലെത്രയെന്നോ. കുടുംബത്തിലെ ദാരിദ്ര്യം . ഇന്നതൊക്കെ പഴയകഥ.
യാത്രക്കുള്ള ഒരുക്കം നേരത്തെ തുടങ്ങും. പോകുന്ന സ്ഥലങ്ങള്‍, അവിടെ കാണാനുള്ള സംഗതികള്‍ , പ്രാധാന്യങ്ങള്‍, നേരത്തേ അവിടം സന്ദര്‍ശിച്ചിട്ടുള്ള മുതിര്‍ന്നവരുടെ അതിശയോക്തി ചേര്‍ന്ന കഥകള്‍, അങ്ങനെയങ്ങനെ. എന്തായാലും യാത്രാദിവസം രാവിലെ , പുറപ്പെടും മുന്‍പ് ടീച്ചര്‍ നിര്‍ദ്ദേശങ്ങള്‍ തരും. ഒന്നിച്ച് നടക്കണം, വരിവരിയായി പോണം, കൂട്ടംതെറ്റി പോകരുത്.... പിന്നെ, എല്ലാം നന്നായി കാണണം...കണ്ടതൊക്കെ കുറിച്ചു വെക്കണം.(നോട്ട്ബുക്കും പേനയും കയ്യില്‍ നിര്‍ബന്ധം. ) ഹേഡ്മാസ്റ്റര്‍ യാത്രാനുമതി തരുമ്പോള്‍ ഓര്‍മ്മിപ്പിക്കും: കണ്ടതൊക്കെ എഴുതണം, നല്ല യാത്രാക്കുറിപ്പിന്ന് സമ്മാനം ഉണ്ട്...(യാത്രയും യാത്രാക്ഷീണവും കഴിയുമ്പോഴേക്ക് സമ്മാനക്കാര്യമൊന്നും പിന്നെയാരും ഓര്‍ക്കാറും ഇല്ല. ഓരോ തെരക്കുകള്‍ ....യാത്രാക്കുറിപ്പ് എഴുതിയവരുകൂടി അതെല്ലാം മറക്കും..)
ഇന്നും ഇതിനൊന്നും വലിയ മാറ്റമില്ല. പഠനയാത്ര എന്നാണ്` പേരെങ്കിലും യാത്ര തുടങ്ങുന്നതോടെ സംഭവം വെറും വിനോദയാത്രയായി മാറും. പഠനയാത്ര എന്ന നിലയില്‍ വേണ്ടത്ര മുന്‍കരുതലുകള്‍, തയ്യാറെടുപ്പുകള്‍ ഇല്ലാത്തതിന്റെ പരാധീനത ഉടനീളം ഉണ്ടാവും. എന്നാല്‍ ഒരല്പ്പം ശ്രദ്ധിച്ചാല്‍ പഠനയാത്ര നല്ലൊരു ക്ളാസനുഭവമാക്കാനും കഴിയും. ഏതു വിഷയത്തിനും അനുഭവങ്ങള്‍ നല്കാന്‍ കഴിയുന്ന ചലിക്കുന്ന ക്ളാസ്മുറി.

ഏട്ടില്‍ നിന്നും നാട്ടിലേക്ക്

യാത്ര പ്രധാനമായും കാഴ്ച്ചാനുഭവങ്ങളാണ്`. അനുഭവങ്ങളില്‍ ഏറ്റവും മികച്ചതും ഈ നേരനുഭവം ആണല്ലോ. സാഹിത്യത്തില്‍ വലിയൊരളവോളം ഇതുതന്നെയാണ്. കഥ, കവിത, നാടകം, നോവല്‍ എന്നിങ്ങനെ വ്യവഹാരങ്ങളായും ഇവക്കുള്ളിലെ ഉള്ളടക്കമായ ഭാഷ, ബിംബം, അലങ്കാരങ്ങള്‍ , കഥാപാത്രചിത്രീകരണം , പ്രകൃതിവര്‍ണ്ണന തുടങ്ങിയവയെല്ലാം അധികവും എഴുത്തുകാരന്റെ കാഴ്ച്ചാനുഭവങ്ങളാണ്` എന്നതില്‍ സംശയം വേണ്ട. ജീവിതത്തിന്റെ 'ഊടും പാവും' ആദ്യം നേരില്‍ കാണുകയാണ`. പിന്നീടത് ഭാവനയുടേയും ചിന്തയുടേയും അനുഭവവിശകലനങ്ങളുടേയും ഒക്കെ മൂശകളില്‍ വെച്ച് സ്പുടം ചെയ്ത് എഴുത്തുകാരന്‍ ആവിഷ്കരിക്കുന്നു.
കാവിമണ്ണിഴുകുംകൊമ്പു
കുലുക്കിത്താടയാട്ടിയും
കുതിച്ചുപാഞ്ഞൂ ചിങ്ങപ്പൂ-
ത്തേരില്‍ പൂട്ടിയ കാളകള്‍
(സൗന്ദര്യപൂജ )
എഴുത്തുകാരന്‍ മാത്രമല്ല എല്ലാ കലാപ്രവര്‍ത്തകനും ഇതുതന്നെയാണ` സര്‍ഗാത്മകതകൊണ്ട് സാധ്യമാക്കുന്നത്. കേവലഭാവനപോലും ചില നേരനുഭവങ്ങളുടെ വിത്തുകളില്‍ നിന്ന് മുളപ്പിച്ചെടുക്കുന്നതാണ്`.
കലാകാരന്‍ മാത്രമല്ല, ശാസ്ത്രകാരനും ചരിത്രകാരനും സാമ്പത്തിക വിദഗ്ദ്ധനും എല്ലാം അനുവര്‍ത്തിക്കുന്നത് ഈ സര്‍ഗ്ഗവഴികളാണ്`. ന്യൂട്ടന്റെ തലയില്‍ പതിച്ച ആപ്പിള്‍ വലിയ പാഠങ്ങള്‍ ഉണ്ടാക്കാന്‍ ശാസ്ത്രലോകത്ത മുഴുവന്‍ സഹായിക്കായായിരുന്നല്ലോ. പ്രകൃതിയിലെ ചലനങ്ങള്‍, രീതികള്‍, നിയമങ്ങള്‍ എന്നിവ ദീര്‍ഘകാലം പിന്തുടര്‍ന്ന് നിരീക്ഷിക്കുകയും പഠിക്കുകയും വികസിപ്പിക്കുകയുമാണ്` ഇവരെല്ലാം. എല്ലാവര്‍ക്കും ആദ്യപാഠപുസ്തകം പ്രകൃതിതന്നെ.
ക്ളാസ്‌‌മുറികളില്‍ നാം പഠിക്കുന്നത് ഇങ്ങനെസൃഷ്ടിക്കപ്പെട്ട സാഹിത്യവും ശാസ്ത്രവും ചരിത്രവും ഒക്കെത്തന്നെയാണ്`. ഇത` ബോധ്യപ്പെട്ടാല്‍ ഇനി നമ്മുടെ പഠനയാത്രകള്‍ കുറേകൂടി അര്‍ത്തവത്താക്കിത്തീര്‍ക്കാന്‍ നമുക്കാവും. കാണാന്‍ പുറപ്പെടുന്നതിന്നു മുന്പ് ഈ ബോധ്യം ഉണ്ടാവണം. ഈ ബോധ്യത്തോടെ വിനോദ - പഠന യാത്രക്കിറങ്ങിയാല്‍
'തെച്ചിപ്പഴങ്ങളിറുത്തുകൊണ്ടോടുന്ന
തെക്കന്‍ മണിക്കാറ്റ് ഒതു'ന്നത് കേള്‍ക്കാന്‍ കഴിയും.
ചെടികളും ഇലകളും കാണുമ്പോള്‍ ' ഫിബനോച്ചിയുടെ തിയറം ' തിരിച്ചറിയും. ഇതിനൊന്നും വലിയ പണച്ചെലവുളള വലിയ യാത്രകള്‍ വേണ്ട. നമ്മുടെ ചുറ്റുപാടുകളില്‍ ചെയ്യുന്ന ചെറിയ യാത്രകള്‍ ധാരാളം. ത്രികോണമിതിയും , പരിണാമസിദ്ധാന്തവും നമുക്ക് അനുഭവവേദ്യമാകും. വിനോദയാത്രകളില്‍ കൂടെപ്പോരുന്ന അധ്യാപകരുടെ സഹായം കൂടിയുണ്ടെങ്കില്‍ ഉഷാറായി. പരിസ്ഥിതി നാശവും, മണ്ണിടിച്ചിലും , പുഴഗതിമാറുന്നതും , മരുവത്ക്കരണവും വിനോദയാത്രയില്‍ കാണാം. ഇതൊക്കെ ശ്രദ്ധിക്കയും കഴിയുന്നത്ര ഫോട്ടോകള്‍, സ്കെച്ചുകള്‍, വിവരണങ്ങള്‍ എന്നിവകൂടി സംഭരിക്കാനായാല്‍ എത്ര നല്ല പഠോപകരണങ്ങളാവും ഇതെല്ലാം. ഇതെല്ലാം ഒരാള്‍ ഒറ്റക്ക് വേണമെന്നില്ല; ഗ്രൂപ്പുകളില്‍ ചെയ്യണം. ചുമതഏല്പ്പിക്കണം, സഹായം നല്കണം എന്നുമാത്രം.
(യാത്രക്കൊരുക്കം അടുത്തപോസ്റ്റില്‍ ആവാം )

No comments: